
ദൈവത്തെ ആരാധിക്കുമ്പോൾ, ദൈവവേല ചെയ്യുമ്പോൾ, അതിലൂടെ പേരും പ്രശസ്തിയും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാണോ നാം ഇന്ന്? ദൈവവചനത്തെയും ദൈവഹിതത്തെ മുറുകെപ്പിടിക്കാതെ കുടുംബ പാരമ്പര്യങ്ങളെ മുറുകെ പിടിക്കുന്നവർക്ക് ദൈവത്തെ സേവിക്കാനാവില്ല. നമ്മളിലെ അഹങ്കാരത്തിൽനിന്നും അപകർഷതാബോധത്തിൽനിന്നും ഭയത്തിൽനിന്നും ഉടലെടുക്കുന്ന പാപങ്ങളെ തിരിച്ചറിഞ്ഞ്, അവയെ കീഴടക്കാൻ ശ്രമിക്കാത്ത ഒരാൾക്കും നിസ്വാർത്ഥമായി ദൈവത്തെ ശുശ്രൂഷിക്കാനാവില്ല. ദൈവരാജ്യശുശ്രൂഷക്കും, സഭാപ്രവർത്തനങ്ങൾക്കും, സേവനം ചെയ്യാൻ പ്രേരിപ്പിക്കുന്നത്, നന്മ ചെയ്യണം എന്ന ആഗ്രഹമാണ്. എന്നാൽ ഇത്തരം നല്ലനല്ല ആഗ്രഹങ്ങൾ പ്രവർത്തിയിൽ കൊണ്ടുവരുമ്പോൾ ഒട്ടേറെപ്പേർക്ക് തെറ്റ് പറ്റുന്നു. ഇതിനുകാരണം, എന്തിനും ഏതിനും അംഗീകാരം ആഗ്രഹിക്കുന്ന നമ്മിലെ പാപം തന്നെയാണ്

യേശുവിനെ അനുഗമിച്ചിരുന്ന സ്ത്രീകളുടെതന്നെ കാര്യമെടുക്കുക. സമൂഹത്തിൽ ഒട്ടേറെ നിലയും വിലയുമുള്ള കൂസായുടെ ഭാര്യ യോവാന്ന മുതൽ പാപകരമായ ജീവിതം നയിച്ചുവന്നിരുന്ന മഗ്ദലേന മറിയം വരെ ആ കൂട്ടായ്മയിലെ അംഗങ്ങളായിരുന്നു. അന്നത്തെ സാമൂഹികപരിസ്ഥിതിയിൽ ഈ രണ്ടുസ്ത്രീകളും ഒരുമിച്ച് പ്രവർത്തിക്കുക എന്നത് കേട്ടുകേൾവി പോലും ഇല്ലാത്ത ഒരു കാര്യമായിരുന്നു. എന്നാൽ യേശുവിനോടുള്ള സ്നേഹം, അവിടുത്തെ ശുശ്രൂഷിക്കാൻ പ്രേരണ നൽകിയപ്പോൾ, യൊവാന്ന തന്റെ പ്രശസ്തി ഉപേക്ഷിക്കാൻ തയ്യാറായി. യേശുവിന്റെ സൗഖ്യസ്പർശനം അനുഭവിച്ച മറിയത്തിനാകട്ടെ, അവിടുത്തെ സ്നേഹം തന്റെ ഭയത്തെയും അപകർഷതാബോധത്തെയും കീഴടക്കാൻ പ്രേരകമായി.

യേശുവിലെ ദൈവീകത്വം മനസ്സിലാക്കിയ ഇവർക്ക്, അവിടുത്തെ സേവിക്കുന്നതിൽ മാത്രമായിരുന്നു താൽപര്യം. അതുകൊണ്ടുകൊണ്ടുതന്നെ എളിമയുടെയും ത്യാഗത്തിന്റെയും മകുടോദാഹരണമായ യേശുവിന്റെ കാലടികളെ പിൻഞ്ചെല്ലാൻ അവർക്കായി. നാം ഓരോരുത്തർക്കും പാരമ്പര്യങ്ങളെ മുറുകെപ്പിടിക്കാതെ ദൈവവചനത്തെ മുറുകെ പിടിക്കുന്നവരാകാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.







