ജർമ്മനിയിലെ മ്യൂണിക്കിലുള്ള ബ്യൂഗർസാൽ പള്ളയിൽ (Bürgersaalkirche) പ്രതിഷ്ഠിച്ചിരിക്കുന്ന ഉണ്ണീശോയുടെ അതുല്യമായ തിരുസ്വരൂപത്തിനു പറയുന്ന പേരാണ് അഗസ്റ്റീനെർകിൻഡിൽ (Augustinerkindl) എന്നത്. ആഗസ്റ്റീനിയൻ സന്യാസശ്രമത്തിൽ നിന്നുള്ള രൂപമായതിനാലാണ്

അഗസ്റ്റീനെർകിൻഡിൽ എന്നു ഈ ഉണ്ണീശോ രൂപം അറിയപ്പെടുന്നത്. ആശ്രമം അടച്ചു പൂട്ടേണ്ട സാഹചര്യം വന്നപ്പോൾ നൂറു മീറ്ററോളം മാത്രം അകലുമുള്ള ബ്യൂഗർസാൽ പള്ളയിലേക്കു 1817 ൽ തിരുസ്വരൂപം കൈമാറി. അന്നു മുതൽ മ്യൂണിക്കിലെ ജനങ്ങൾക്കു ഏതു പ്രശ്നവുമായി സമീപിക്കാൻ സാധിക്കുന്ന പുണ്യ സങ്കേതമാണ് ഉണ്ണീശോയുടെ ഈ തീർത്ഥാടന കേന്ദ്രം.

ക്രിസ്തുമസ് കാലത്ത് ബ്യൂഗർസാൽ പള്ളയിൽ പരമ്പരാഗതമായി നടത്തി വരുന്ന ഉണ്ണീയേശു ആരാധനകളോടു (Christuskindlandachten) അനുബന്ധിച്ചാണ് ഈ തിരുസ്വരൂപം പുറത്തെടുക്കുക. മ്യൂണിക്കിലുള്ള പുരുഷന്മാരുടെ മരിയൻ കൂട്ടായ്മ അഥവാ മരിയാനിഷേ മെന്നർ കോൺഗ്രിഗാസിയോൻ (Marianische Männerkongregation) എന്ന ഭക്തസംഘടനയുടെ മ്യൂസിയത്തിലെ ചില്ലുകൂട്ടിലാണ് സാധാരണ അഗസ്റ്റീനെർകിൻഡിൽ സൂക്ഷിക്കുന്നത്.( ബ്യൂഗർസാൽ പള്ളിയുടെ അടിയിലത്തെ നിലയിൽ വാഴ്ത്തപ്പെട്ട റൂപ്പെർട്ട് മയറിൻ്റെ കബറിടത്തിനു പിറകിലായാണ് ഈ മ്യൂസിയം സ്ഥിതി ചെയ്യുന്നത് )

അതുല്യമായ ഒരു കാലാസൃഷ്ടിയാണ്

അഗസ്റ്റീനെർകിൻഡിൽ.

വിലയേറിയ കസവു കൊണ്ടും (lace) ചിത്രപ്പണികളോടുകൂടിയ വസ്ത്രം കൊണ്ടും ഈ തിരുസ്വരൂപം പൊതിഞ്ഞിരിക്കുന്നു. മുത്തുകളും നിറമുള്ള ഗ്ലാസ് കല്ലുകളും വസ്ത്രത്തിൽ തുന്നിച്ചേർത്തിരിക്കുന്നു.

മെഴുകു കൊണ്ടാണ് ഈ രൂപം നിർമ്മിച്ചിരിക്കുന്നത്.

ഉണ്ണീശോയുടെ തല ഇടതു വശത്തേക്ക് അല്പം ചെരിച്ചുപിടിച്ചിരിക്കുന്നു. കണ്ണുകൾ തുറന്നു പിടിച്ചിരിക്കുന്ന ഉണ്ണീശോ പുഞ്ചിരിയോടെയാണ് എല്ലാവരെയും സ്വാഗതം ചെയ്യുന്നത്. തിരുസ്വരൂപത്തിൻ്റെ മുഖത്തിൻ്റെ വലതു ഭാഗത്തു വ്യക്തമായ ഒരു വിള്ളൽ കാണാം അതിനെപ്പറ്റിയുള്ള ഒരു ഐതീഹ്യം നിലനിൽക്കുന്നു

1624 ൽ അഗസ്തീനിയൻ സഭയിൽപ്പെട്ട ഒരു പുരോഹിതൻ്റെ കൈകളിൽ നിന്നു ഉണ്ണീശോയുടെ തിരുസ്വരൂപം അബദ്ധവശാൽ താഴെ വീഴാനിടയാവുകയും തലഭാഗം തകരുകയും ചെയ്തു. ഭയം നിമിത്തം ആ വൈദീകൻ ആശ്രമത്തിലെ ആരോടും പറയാതെ തിരുസ്വരൂപം പൊതിഞ്ഞ് അലമാരിയിൽ സൂക്ഷിക്കുകയും പ്രാർത്ഥനയോടെ ഏതാനും മാസങ്ങൾ ചെലവഴിക്കുകയും ചെയ്തു. പിറ്റേ വർഷത്തെ ക്രിസ്തുമസ് കാലത്തിനു മുമ്പ് നടന്ന സംഭവങ്ങൾ പുരോഹിതൻ ആശ്രമ ശ്രേഷ്ഠനെ അറിയിച്ചു. ഇരുവരും ചേർന്നു അലമാര തുറന്നപ്പോൾ പൊട്ടിത്തകർന്ന തലഭാഗം വീണ്ടും ഒന്നിച്ചിരിക്കുന്നതായി കണ്ടു.

അന്നു മുതൽ ഉണ്ണീശോയുടെ മുഖത്തു ഒരു വിള്ളലിൻ്റെ വര നമുക്കു കാണാൻ കഴിയും. അഗസ്റ്റീനെർകിൻഡിലിനെ തകർക്കുവാനോ നശിപ്പിക്കുവാനോ ആർക്കും സാധിക്കുകയില്ല. തലമുറകളായി അനേകർക്കു ആശ്വാസവും അഭയം നൽകുന്ന തിരുസ്വരൂപമാണ് ഈ ഉണ്ണീശോയുടെ തിരുസ്വരൂപം.

ക്രിസ്തുമസ് കാലത്തു ഡിസംബർ മാസം 25 മുതൽ 30 വരെയും ജനുവരി ഒന്നു മുതൽ ആറുവരെയും എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ചയും (ആഗസ്റ്റ് മാസം ഒഴികെ) വൈകുന്നേരം അഞ്ചു മണിക്കാണ് ഉണ്ണീയേശു ആരാധനകൾ (Christuskindlandachten) നടത്തുന്നത്.

ഫാ. ജയ്സൺ കുന്നേൽ mcbs

നിങ്ങൾ വിട്ടുപോയത്