ഏറെ നാൾ മാലിന്യ കൂമ്പാരമായി അവശേഷിച്ച ചില സിനിമകളുടെ ഇടയിൽ നിന്ന് ഒരു താമരപ്പൂ വിടരുന്നത് കാണുന്നതിൽ ഒത്തിരി സന്തോഷമുണ്ട്.

കഴിഞ്ഞ ഏതാനും വർഷങ്ങളായി മലയാളം സിനിമാ ലോകം ക്രൈസ്തവ സന്യസ്തരെ വളരെ മോശമായി ചിത്രീകരിച്ച് നിരവധി സിനിമകൾ ഇറക്കിയിട്ടുണ്ട്. ഇത്തരം ചില സിനിമകൾക്ക് എതിരെ ക്രൈസ്തവ സന്യസ്തർ തന്നെ കോടതിയിൽ കേസ് ഫയൽ ചെയ്ത് നിയമ പോരാട്ടം നടത്തുകയുണ്ടായി. ഇത്തരം പല നിയമ പോരാട്ടങ്ങളിലും പൂർണ്ണമായി വിജയിക്കാൻ ആയില്ലെങ്കിലും ചില സിനിമകളിൽ നിന്ന് വളരെ വ്യത്തികെട്ട സീനുകൾ റിമൂവ് ചെയ്യാൻ നിർമ്മാതാക്കൾ തന്നെ നിർബന്ധിതരായി. എന്തായാലും ഏറെ നാൾ മാലിന്യ കൂമ്പാരമായി അവശേഷിച്ച ഇത്തരം സിനിമകളുടെ ഇടയിൽ നിന്ന് ഒരു താമരപ്പൂ വിടരുന്നത് കാണുന്നതിൽ ഒത്തിരി സന്തോഷമുണ്ട്.

നവംബർ 17 ന് കേരളത്തിലെ വിവിധ തീയറ്ററുകളിൽ വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച സിനിമ, “The Face of the Faceless” (ദ് ഫെയ്സ് ഓഫ് ദ് ഫെയ്സ് ലെസ്) എന്ന പേരിൽ പുറത്തിറങ്ങുകയാണ്. ഒരു സന്യാസിനിയുടെ ജീവചരിത്രം ഇതുപോലെ സിനിമയായി കേരളത്തിലെ ബിഗ് സ്ക്രീനുകളിൽ ഇതിനു മുമ്പ് എത്തിയിട്ടില്ല. ഇനി എന്നെങ്കിലും എത്തുമോ എന്നറിയില്ല. ഇത് അപൂർവ്വമായൊരു ചരിത്ര നിമിഷം തന്നെയെന്ന് തോന്നുന്നു…

ജീവിതത്തിൽ എന്നെങ്കിലും ക്രൈസ്തവ സന്യസ്തരുടെ നന്മകൾ സ്വീകരിച്ചുവരും ക്രൈസ്തവ സന്യസ്തരുടെ നന്മ ആഗ്രഹിക്കുകയും അവരെ സ്നേഹിക്കുകയും ചെയ്യുന്ന കേരളത്തിലെ ഓരോ വ്യക്തികളോടും: ഈ സിനിമ നിങ്ങൾ കാണാതെ പോകരുത്. കുടുംബസമേതം അല്ലെങ്കിൽ സംഘടന തലത്തിൽ എല്ലാവരും ഈ സിനിമ കണ്ട് ക്രൈസ്തവ സന്യസ്തരെ പ്രോത്സാഹിപ്പിക്കണം.

കാരണം ദൈവ സ്നേഹത്തേയും സഹോദര സ്നേഹത്തേയും പ്രതി സ്വന്തം ഭവനത്തെയും മാതാപിതാക്കളെയും ഉറ്റവരെയും സ്വദേശത്തെയും ഒക്കെ ഉപേക്ഷിച്ച് ഇന്ത്യയുടെ അല്ലെങ്കിൽ ലോകത്തിന്റെ ഏതെങ്കിലും ഒരു കുഗ്രാമത്തിൽ മറ്റുള്ളവർക്കായി ജീവിതം മാറ്റി വച്ചിരിക്കുന്ന നിങ്ങളുടെ മകളുടെ അല്ലെങ്കിൽ സഹോദരിയുടെ അതുമല്ലെങ്കിൽ ഒരു ബന്ധുവിന്റെ, ഒരു അയൽക്കാരി അല്ലെങ്കിൽ ഒരു സഹപാഠിയുടെ ജീവിത കഥയാണ് ഈ സിനിമ… ഒരു റാണി മരിയായുടെ ജീവിത കഥയിലൂടെ ഈ സിനിമ പറയാതെ പറയുന്നത് അനേകായിരം റാണി മരിയാമാരുടെ കഥകളാണ്…

✍🏽സ്നേഹപൂർവ്വം,

സി. സോണിയ തെരേസ

നിങ്ങൾ വിട്ടുപോയത്