പാലയൂർ:
2017 ൽ പരിശുദ്ധ അമ്മയുടെ ജപമാല മാസമായ ഒക്ടോബറിൽ സമ്പൂർണ്ണ ബൈബിൾ എഴുതണമെന്ന ആഗ്രഹത്തോടെ പാലയൂർ ഇടവകയിലെ തിരുകുടുംബം യൂണിറ്റ് അംഗവും ചക്രമാക്കിൽ തോമസിന്റെ ഭാര്യയുമായ മേരി (61) ബൈബിൾ എഴുതാൻ ആരംഭിച്ചു.

രണ്ടു തവണ ബൈബിൾ വായിച്ചു കഴിഞ്ഞു, ഇനിയൊരു പ്രാവശ്യമെങ്കിലും സമ്പൂർണ്ണ ബൈബിൾ എഴുതണം എന്ന ലക്ഷ്യത്തോടെ വിശ്വാസത്തിന്റെ തറവാടായ പാലയൂർ ദേവാലയത്തിലെ മാർത്തോമാശ്ലീഹായുടെ സന്നിധാനത്തിൽ നിന്നും തുടക്കം കുറിച്ചു. ലൂർദിൽ പ്രത്യക്ഷപ്പെട്ട പരിശുദ്ധ അമ്മയുടെ അരികിലേക്ക് പോകണമെന്ന ഒരു നിയോഗവും മനസ്സിൽ സൂക്ഷിച്ചു.

ബൈബിൾ എഴുതി തുടങ്ങിയപ്പോൾ വലതു കൈയിൽ ഉണ്ടായിരുന്ന ചെറിയ മുഴയിൽ വേദന തുടങ്ങുകയും എഴുത്തിനെ നാല് മാസത്തോളം തടസ്സപ്പെടുത്തുകയും ചെയ്തു. ഓപ്പറേഷൻ വേണമെന്ന് പറഞ്ഞെങ്കിലും ബ്ര. സാബു ആറുതൊട്ടിയിലിന്റെ ധ്യാനത്തിലൂടെ രോഗശാന്തി ലഭിക്കുകയും വീണ്ടും എഴുതാൻ ആരംഭിക്കുകയും ചെയ്തു. ശാരീരികമായ അസ്വസ്ഥതകൾ വിടാതെ പിന്തുടർന്നുകൊണ്ടിരുന്നു. നടുവേദന മൂലം കൂടുതൽ സമയം ഇരുന്ന് എഴുതാൻ സാധിച്ചില്ല. 2019ലെ പാലയൂർ കൺവെൻഷനിൽ വെച്ച് രോഗശാന്തി ലഭിച്ചു. തുടർന്ന് എഴുതാൻ ആരംഭിച്ചു.

ഓരോ പ്രതിസന്ധിഘട്ടത്തിലും ബൈബിൾ എഴുതി പൂർത്തീകരിക്കണമെന്ന ആത്മീയ പ്രചോദനത്തോടെ മാതാവിനോട് ചേർന്ന് തളരാതെ മുന്നോട്ടു നീങ്ങി. 2019 ഓഗസ്റ്റ് മാസത്തിൽ ക്രിയാറ്റിന് അളവ് കൂടി കിഡ്നിയിൽ ഇൻഫെക്ഷനായി ആശുപത്രിയിൽ അഡ്മിറ്റ് ആക്കി.

പരിശുദ്ധ അമ്മയോടും തോമാശ്ലീഹായുടെയും പ്രാർത്ഥിച്ചതിന്റെ ഫലമായി ഡയാലിസിസ് വേണമെന്ന് പറഞ്ഞത് വേണ്ടെന്നുവച്ചു. തന്റെ ആഗ്രഹം നിറവേറുമോ എന്ന് സംശയിച്ച നാളുകൾ നീണ്ട ആറുമാസത്തിനുശേഷം കുടുംബാംഗങ്ങളുടെ പരിപൂർണ്ണ പിന്തുണയോടു പ്രാർത്ഥനയോടുകൂടി വീണ്ടും എഴുതാൻ ആരംഭിച്ചു.

2020 ലെ ജപമാല മാസമായ ഒക്ടോബറിൽ തന്നെ ബൈബിൾ എഴുതി പൂർത്തീകരിക്കാൻ സാധിച്ചു.A4 സൈസിലുള്ള 22 നോട്ടുബുക്കുകളും 30 പേനകളും ആണ് ബൈബിൾ പകർത്തിയെഴുതാൻ ആവശ്യം വന്നത്.

2020 ബൈബിൾ പാരായണം മാസമായ ഡിസംബർ 18ന് പാലയൂർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിലെ ബഹുമാനപ്പെട്ട ആർച്ച് പ്രീസ്റ്റ് ഫാ. വർഗീസ് കരിപ്പേരിയുടെ അനുഗ്രഹ ആശംസകളോടെ പകർത്തി എഴുതിയ സമ്പൂർണ്ണ ബൈബിൾ മാർത്തോമാശ്ലീഹായുടെ സന്നിധാനത്തിൽ സമർപ്പിച്ചു.

നിങ്ങൾ വിട്ടുപോയത്