
അനാദികാലം മുതലേ ദൈവം നീതിമാൻമാരോടു കൂടിയാണ്. തിരുവചനം നോക്കിയാൽ ദൈവം കരുതുന്ന നിരവധി നീതിമാൻമാരെ വചനത്തിൽ കാണുവാൻ സാധിക്കും. അബ്രാഹം, ജോസഫ്, ഭാവീദ്, ദാനിയേൽ, സാമുവേൽ, ഏലിയാവ്, ഏലീശാ തുടങ്ങിയവർ ദൈവത്തോട് ചേർന്നു നിന്ന നീതിമാൻമാർ ആയിരുന്നു. ആരാണ് നീതിമാൻമാർ? സങ്കീർത്തനം ഒന്നാം അദ്ധ്യായത്തിൽ പറയുന്നു, ദുഷ്ടരുടെ ഉപദേശം സ്വീകരിക്കുകയോ, പാപികളുടെ വഴിയിൽ വ്യാപരിക്കുകയോ, പരിഹാസികളുടെ പീഠങ്ങളിൽ ഇരിക്കുകയോ ചെയ്യാത്തവൻ. ദൈവവചനം രാവും പകലും ധ്യാനിച്ച്, ദൈവഹിതത്തിന് അനുസരിച്ച് ജീവിക്കുന്നവനാണ് നീതിമാൻ.

എന്റെ നീതിമാൻ വിശ്വാസത്താൽ ജീവിക്കും എന്നാണ് തിരുവചനം പ്രതിപാദിക്കുന്നത്. നമുക്ക് ചുറ്റുമുള്ള ലോകം ഭീതിയിലൂടെ കടന്നുപോകുമ്പോഴും നാം പാർക്കുന്ന നമ്മുടെ സമൂഹത്തിൽ നിരവധി കഷ്ടതകളും ദുരിതങ്ങളും നേരിടുമ്പോൾ ദൈവത്തെ സേവിക്കുന്ന ദൈവത്തിന്റെ ജനവും അതിന്റെ ഭാഗമായി മാറുവാനിടയാകുന്നു. എന്നാൽ അതിന്റെ നടുവിലും ദൈവത്തെ വിശ്വസ്തയോടെ സേവിക്കുന്ന ജനതയെ സംരക്ഷിക്കുവാൻ ദൈവം ഇടപെടുമെന്നു മാത്രമല്ല ഈ പ്രതികൂലാവസ്ഥയിൽ ദൈവജനത്തിനു ദൈവവുമായി കൂടുതൽ അടുക്കുവാനും അത് കാരണമാകുന്നു.

അപ്രതീക്ഷമായി കടന്നു വരുന്ന സാഹചര്യങ്ങൾ പോലും ദൈവത്തിൽ വിശ്വസിക്കുന്ന നീതിമാൻമാരെപ്പോലും ആശയക്കുഴപ്പത്തിലാക്കാറുണ്ട്. ചിലപ്പോൽ അതിന്റെ പിന്നിലുള്ള ദൈവിക ഇടപെടലുകൾ മനസിലാക്കുവാൻ സാധിക്കാതെ ശൂന്യമായ അവസ്ഥയിലേയ്ക്ക് കൊണ്ട് എത്തിക്കാനുള്ള സാഹചര്യങ്ങൾ നിരവധിയാണ്. എന്നാൽ ഹബക്കൂക്കിന്റെ പ്രവചനഭാഗങ്ങളിൽ കഷ്ടതയുടെ നടുവിലും നീതിമാനെ പരിപാലിക്കുന്ന ദൈവത്തിന്റെ വിശ്വസ്തയെ നമുക്ക് കാണുവാൻ സാധിക്കും. നാം ഒരോരുത്തർക്കും ദൈവഹിതത്തിന് അനുസരിച്ചുള്ള നീതിമാൻമാരാകാൻ ശ്രമിക്കാം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.





