“You who have made me see many troubles and calamities will revive me again;
(Psalm 71:20)

നാം പലപ്പോഴും കഷ്ടതകളിലൂടെ ഈ ജീവിതത്തില്‍ കടന്നു പോകേണ്ടി വരുന്നു. അപ്പോഴെല്ലാം നമ്മള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ഉടനടി ഉത്തരമോ ശാന്തിയോ ലഭിക്കാത്ത അനുഭവങ്ങള്‍ നമ്മളുടെ ജീവിതത്തിലുണ്ട്.
പ്രതിസന്ധികൾ തിരമാലകൾ പോലെയും കൊടുങ്കാറ്റ് പോലെയും എതിരെ ആഞ്ഞടിക്കുമ്പോൾ നാം പരിഭ്രമിച്ച് പോകാറുണ്ട്. അതിന്റെ നടുവിൽ പ്രാർത്ഥിക്കുവാൻ ഉള്ള കഴിവ് നഷ്ടപ്പെട്ടു, കുഴഞ്ഞു പോയി എന്ന് വരാം. എന്ത് പ്രാർത്ഥിക്കണം, എങ്ങനെ പ്രാർത്ഥിക്കണം എന്ന് അറിയാതെ നിസ്സഹായരാകുന്ന സാഹചര്യങ്ങൾ, എന്നാൽ ഏത് സാഹചര്യത്തിലും പൂർണ്ണമായി കർത്താവിൽ വിശ്വസിക്കുയും, ദൈവത്തിന്റെ കൃപയിൽ ശരണപ്പെടുകയും ചെയ്യുക.

നമ്മുടെ ദൈവം ജീവിക്കുന്ന ദൈവമാണ്. ദൈവം നമ്മളുടെ നിലവിളക്ക് എല്ലാ സമയത്തും ഉത്തരം നൽകുന്നു. എന്നാൽ ചില വ്യക്തികൾ വർഷങ്ങളായി പ്രാർത്ഥിച്ചിട്ട് ചില കാര്യങ്ങൾക്ക് ഉത്തരം ലഭിക്കുന്നില്ല എന്ന് പരാതി ഉണ്ടാകും. ലൂക്കാ 18:1-8 അദ്ധ്യായത്തിൽ നിരാശരാകാതെ പ്രാര്‍ത്ഥിക്കണം എന്ന് വ്യക്തമാക്കാന്‍ വേണ്ടിയാണ് ന്യായാധിപന്റെയും വിധവയുടെയും ഉപമ യേശു പറയുന്നത്. ചില ആളുകള്‍ പ്രാര്‍ത്ഥിക്കുന്നുണ്ടെങ്കിലും എന്നാൽ ആവശ്യം നടക്കാതെ വരുമ്പോള്‍ വേഗം മടുത്ത് പ്രാര്‍ത്ഥന നിറുത്തുന്നു. എന്നാൽ നമ്മുടെ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം ലഭിക്കുന്നില്ലെങ്കിലും നാം നിരാശരാകാതെ പ്രാർത്ഥിക്കണം എന്ന് യേശു പറയുന്നു.

നാം മനസിലാക്കേണ്ടത് കർത്താവിന്റെ കരത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില എന്നുള്ളതാണ്. എന്നാൽ മാറ്റം വരുത്തേണ്ടത് നമ്മുടെ ഉള്ളിലാണ്. ദൈവഹിത പ്രകാരമല്ലാതെ ജീവിച്ചിട്ട് ദൈവത്തിന്റെ കരം വരുന്നില്ല എന്ന് പറഞ്ഞിട്ട് യാതൊരു അർത്ഥം ഇല്ല. നാം ചിന്തിക്കേണ്ടത് നാം ഒരോരുത്തരുടെയും ജീവിതത്തിൽ ദൈവത്തിന്റെ കരം ഇറങ്ങാൻ തടസമായി നിൽക്കുന്ന എന്തെങ്കിലും മേഖലകളുണ്ടോ എന്നാണ്. സഹനത്തിന്റെ പാത അതി കഠിനമാണെങ്കിലും, നിത്യതയിൽ തന്റെ പിതാവ് തയ്യാറാക്കിയിരിക്കുന്ന സ്വർഗ്ഗീയ മനോഹാരിത യേശുവിന്റെ ഉള്ളിൽ ഉണ്ടായിരുന്നത് കൊണ്ട് ക്രൂശിനെ സഹിക്കുവാൻ സമർപ്പിച്ചു.

സഹനത്തിന്റെ സമാപ്തി താൽക്കാലികമായ ഏതെങ്കിലും സ്ഥാനമോ പദവിയോ അല്ല എന്ന തിരിച്ചറിവ് നമുക്ക് അത്യാവശ്യമാണ്. സഹനത്തിന്റെ സമാപ്തി നിത്യതയിലെ അതിമഹത്തായ നിത്യജീവൻ എന്ന പ്രതിഫലമാണ്. ചുരുക്കത്തിൽ നിത്യജീവനിലേയ്ക്കുള്ള പാത സഹനത്തിന്റെതാണ്. ക്രിസ്തുവിന്റെ പീഡകളിൽ പങ്കു ചേരുന്നതാണ് സഹനം. അതോടൊപ്പം സഹനം ജീവിതത്തിൽ നമ്മെ പരിപൂർണ്ണരാക്കി തീർക്കുകയും ചെയ്യുന്നു. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.








