വിവാഹങ്ങൾ വളരെ ആഡംബരമായി നടത്തുന്നതും വിവാഹം മെത്രാൻമാർ ആശീർവദിക്കുന്നതും ഇന്ന് വലിയ പുതുമയുള്ള വാർത്തയല്ല. പക്ഷെ 2021 ഡിസംബർ മാസം 29ന് പത്തനംതിട്ട ജില്ലയിലെ മൈലപ്ര പള്ളിയിൽ ബസേലിയോസ് ക്ളീമീസ് ബാവ തിരുമേനി നടത്തിയ വിവാഹ ആശീർവാദം ഏറെ വേറിട്ടു നിൽക്കുന്നു. അത് കാഴ്ചയില്ലാത്ത, നിറങ്ങളുടെയും വർണങ്ങളുടെയും ലോകമന്യമായ രണ്ടുപേരുടെ ഒന്നാകലായിരുന്നു. എന്തും ഏതും വാർത്തയാക്കുന്ന ഇന്നത്തെ സോഷ്യൽ മീഡിയ ലോകത്ത് ഇതാരും അറിഞ്ഞില്ല എന്നതാണ് നമ്മെ അതിശയിപ്പിക്കേണ്ടത്.

രണ്ടു മാസം മുമ്പ് ഒരിക്കൽ ബാവാ തിരുമേനിയെ ഫോണിൽ വിളിച്ച കുമാർ എന്ന യുവാവ് സ്വയം പരിചയപ്പെടുത്തി, തിരുവനന്തപുരം ജില്ലയിലെ അമ്പിളികോണമാണ് സ്വദേശമെന്നും അമ്പിളികോണം ഇടവകാംഗമായ താൻ ജന്മനാ അന്ധനാണെന്നും തന്റെ വിവാഹം ഉറപ്പിച്ചുവെന്നും തന്നെ പോലെ അവളും അന്ധയാണെന്നും ഞങ്ങളുടെ വിവാഹം പിതാവ് ആശീർവദിക്കണമെന്നത് വലിയ ആഗ്രഹമാണെന്നുമെല്ലാം പറഞ്ഞു. കുമാർ നന്നായി കീബോർഡ് വായിക്കുകയും ഗാനങ്ങൾ ആലപിക്കുകയും ചെയ്യും, ഇടവക ഗായക സംഘത്തിലെ സജീവാംഗം കൂടിയാണ്. കുമാറിനെയും അവന്റെ സാഹചര്യത്തെയുമെല്ലാം മനസ്സിലാക്കി വിവാഹം ആശീർവദിക്കാൻ നിശ്ചയമായും താൻ എത്തുമെന്ന് പിതാവ് പറഞ്ഞു. തുടർന്നും ആഴ്ച്ചയിൽ ഒരിക്കലെങ്കിലും കുമാർ പിതാവിനെ വിളിച്ചിരുന്നു.

2021 ഡിസംബർ 29ന് പാറശ്ശാല രൂപതയിലെ അമ്പിളികോണം ഇടവകാംഗമായ കുമാർ പത്തനംതിട്ടയിലെ മൈലപ്ര ഇടവകാംഗമായ ജോമോൾ നൈനാനെ താലി ചാർത്തി ജീവിതസഖിയാക്കി കരം ഗ്രഹിച്ചപ്പോൾ ശ്‌ളൈഹീക ആശീർവാദവുമായി അപ്പന്റെ കരുതലോടെ ബാവാ തിരുമേനിയുമുണ്ടായിരുന്നു.

വിവാഹം ആശീർവദിച്ച് ആ മക്കൾക്ക് അനുമോദനങ്ങൾ നേർന്ന് പിതാവ് പറഞ്ഞു, “കുമാറിനും ജോമോൾക്കും കാഴ്ചയില്ലെന്ന് അറിയാം, പക്ഷെ നിങ്ങൾക്ക് വിശ്വാസത്തിന്റെ ഉൾക്കാഴ്ചകൾ ഉണ്ടെന്ന് ബോധ്യമുള്ളതിനാലാണ് ഈ വിവാഹം ആശീർവദിക്കാനായി ഞാനെത്തിയത്. കാഴ്ചയാലെയല്ല വിശ്വാസത്താലെ ക്രിസ്തുവിനെ മുറുകെ പിടിക്കുന്ന മക്കളെ, നിങ്ങളെ ഒന്നിപ്പിച്ച ദൈവം നിങ്ങളിന്നാരംഭിക്കുന്ന കുടുംബജീവിതത്തെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.”

വിവാഹ ആശീർവാദത്തിനു വേണ്ട ക്രമീകരണങ്ങൾ എല്ലാം ചെയ്ത മൈലപ്ര ഇടവക വികാരി പോൾ അച്ചനാണ് സഭയുടെ വലിയ ഇടയന്റെ കാരുണ്യത്തിന്റെയും കരുതലിന്റെയും പിതൃഭാവം പങ്കുവെച്ചതും

.✍️ഏവർക്കും നന്മസ്നേഹത്തോടെ

ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)

നിങ്ങൾ വിട്ടുപോയത്