ഇരിങ്ങാലക്കുട: രൂപത, ഇടവക, കുടുംബ തലങ്ങളിൽ ആധ്യാത്മിക നവീകരണത്തിനു ഒറ്റക്കെട്ടായി അണിനിരക്കുകയെന്ന ആഹ്വാനത്തോടെ ഇരിങ്ങാലക്കുട രൂപതയിൽ “കേരളസഭാ നവീകരണ’ കാലഘട്ടത്തിനു തുടക്കം. ഇരിങ്ങാലക്കുട രൂപതയുടെ 45 ാം രൂപതാദിനത്തോടനുബന്ധിച്ചു ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ നടന്ന ചടങ്ങിൽ ഇരിങ്ങാലക്കുട രൂപതയിലെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മാർ പോളി കണ്ണൂക്കാടൻ നിർവഹിച്ചു.
സാർവത്രിക സഭയിൽ ഫ്രാൻസിസ് പാപ്പ പ്രഖ്യാപിച്ച സിനഡാത്മകതയിലൂന്നി കേരള കത്തോലിക്കാസഭയിൽ ആരംഭിച്ചിട്ടുള്ള നവീകരണത്തിനാണു ലോഗോ പ്രകാശനം ചെയ്ത് രൂപതാദിനത്തിൽ തുടക്കം കുറിച്ചത്. “സഭ, ക്രിസ്തുവിൽ പണിയപ്പെട്ടുകൊണ്ടിരിക്കുന്ന ഭവനം’ എന്നതാണു നവീകരണത്തിന്റെ ആപ്തവാക്യം. രൂപതയിലെങ്ങും കൂട്ടായ്മയും പ്രേഷിതാഭിമുഖ്യവും വളർത്തി സമകാലിക സമൂഹത്തിൽ ക്രിസ്തുവിന്റെ യഥാർഥ സാക്ഷികളാകുവാൻ സഭാംഗങ്ങളെ പ്രാപ്തരാക്കുകയാണ് നവീകരണത്തിന്റെ ലക്ഷ്യമെന്ന് ബിഷപ് മാർ പോളി കണ്ണൂക്കാടൻ പറഞ്ഞു.
ഇരിങ്ങാലക്കുട സ്പിരിച്വാലിറ്റി സെന്ററിൽ നടന്ന സമൂഹബലിയോടെയായിരുന്നു രൂപതാദിന ആഘോഷങ്ങളുടെ തുടക്കം. രൂപതയിലെ വൈദികർ, സന്യസ്തർ, പാസ്റ്ററൽ കൗണ്‍സിൽ അംഗങ്ങൾ, ഇടവക പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. രൂപതാദിന സമ്മേളനത്തിൽ ബിഷപ് മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ചു.
വൃക്കദാനം നടത്തിയ കനകമല തീർഥകേന്ദ്രം റെക്ടർ ഫാ. ഷിബു നെല്ലിശേരിയെ മാർ പോളി കണ്ണൂക്കാടൻ പൊന്നാടയണിയിച്ച് ആദരിച്ചു. വികാരി ജനറാൾ മോണ്‍. ജോയ് പാലിയേക്കര ആമുഖസന്ദേശം നൽകി. വികാരി ജനറാൾമാരായ മോണ്‍. ജോസ് മാളിയേക്കൽ, മോണ്‍. ജോസ് മഞ്ഞളി, കത്തീഡ്രൽ വികാരി ഫാ. പയസ് ചെറപ്പണത്ത്, നവീകരണ സംരംഭങ്ങളുടെ രൂപതാതല കണ്‍വീനർ ഫാ. നിക്സൻ ചാക്കോര്യ, സിഎംസി പ്രൊവിൻഷ്യൽ സിസ്റ്റർ വിമല, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ടെൽസണ്‍ കോട്ടോളി, രൂപത മാതൃസംഘം പ്രസിഡന്റ് ബേബി പൗലോസ്, ചാൻസലർ റവ. ഡോ. നെവിൻ ആട്ടോക്കാരൻ എന്നിവർ പ്രസംഗിച്ചു.