വിശുദ്ധ ജോസഫ് പകരക്കാരനില്ലാത്ത നല്ല അപ്പൻ

തിരുസഭ അവളുടെ ആരാധനക്രമത്തിൽ വർഷത്തിൽ രണ്ടു തവണ വിശുദ്ധ ജോസഫിനെ അനുസ്മരിക്കുന്നു മാർച്ചു മാസം പത്തൊമ്പതിനും മെയ് മാസം ഒന്നിനും. മാർച്ചിൽ മറിയത്തിന്റെ ഭർത്താവായ ജോസഫിന്റെ തിരുനാളണങ്കിൽ മെയ് മാസത്തിൽ തൊഴിലാളി മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിന്റേതാണ്. ഈ ലേഖനത്തിൽ കുടുംബങ്ങളുടെയും പിതാക്കന്മാരുടെയും മധ്യസ്ഥൻ എന്ന നിലയിൽ വി. യൗസേപ്പു പിതാവിനെ കാണാനാണ് എന്റെ ശ്രമം.

കുടുംബവും പിതൃത്വവും വളരെ വെല്ലുവിളി നേരിടുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്, അതിനാൽ കുടുംബങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുകയും നല്ല അപ്പൻമാർ ആകാൻ യൗസേപ്പുപിതാവിന്റെ സവിശേഷമായ മാതൃക സ്വന്തമാക്കുകയും വേണം . വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ലുത്തിനിയായിൽ ( Litany of Saint Joseph) വിശുദ്ധ യൗസേപ്പേ, കുടുബ ജീവിതത്തിന്റെ ആഭരണമേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ എന്നു ജപിക്കുന്നുണ്ട്. യൗസേപ്പിതാവിനു കുടുംബങ്ങളിൽ പ്രധാന സ്ഥാനം നൽകിയാൽ കുടുംബങ്ങൾ കൂടുതൽ മനോഹരവും കുലീനവും സ്നേഹമയവും പരിശുദ്ധവും ബഹുമാന്യവും ആകും എന്ന കാര്യത്തിൽ സംശയം വേണ്ട. വി. ജോസഫിനെ ഈശോയോടും പരിശുദ്ധ മറിയത്തോടുമൊപ്പം നമ്മുടെ ഒരു കുടുംബാംഗമാക്കുക. അതിനായി രണ്ടു പ്രായോഗിക കാര്യങ്ങൾ നിർദ്ദേശിക്കാനുണ്ട്. ഒന്നാമതായി വി.േ യൗസപ്പു പിതാവിന്റെ രൂപമോ, ചിത്രമോ ഓരോ കുടുംബത്തിലും ഉണ്ടായിരിക്കുക, അതിനു കുടുംബത്തിൽ സവിശേഷമായ സ്ഥാനം നൽകുക. രണ്ടാമതായി കുടുംബങ്ങളുടെ സംരക്ഷകനായ യൗസേപ്പു പിതാവിനോട് അനുദിനവും പ്രാർത്ഥിക്കുന്ന ശീലം വളർത്തിയെടുക്കുക. തിരുസഭയിൽ യൗസേപ്പിതാവിനോടുള്ള ഭക്തി പ്രചരിപ്പിക്കുന്നതിൽ സവിശേഷ ശ്രദ്ധ ചെലുത്തിയ ആവിലായിലെ അമ്മ ത്രേസ്യാ പറയുന്നു ചില അവസരങ്ങളിൽ നമ്മൾ വിശുദ്ധരുടെ മധ്യസ്ഥത തേടുമ്പോൾ കാലതാമസം വരുന്നു എന്നാൽ വിശുദ്ധ യൗസേപ്പിന്റെ കാര്യത്തിൽ അങ്ങനെയല്ല, ആ പിതാവ് വേഗം സഹായത്തിനെത്തുന്നു. ഏതവസരത്തിലും സാഹചര്യങ്ങളിലും കൃപകൾ വാങ്ങി നൽകാൻ കഴിവുള്ള വിശുദ്ധനാണ് വിശുദ്ധ യൗസേപ്പ്. യൗസേപ്പിതാവിനു തിരുസഭയിൽ നൽകുന്ന ബഹുമാനത്തിനും വണക്കത്തിനും പ്രോട്ടോദൂളിയാ ( Protodulia ) എന്നാണ് ദൈവശാസ്ത്രത്തിൽ അറിയപ്പെടുക. വിശുദ്ധരുടെ ഇടയിൽ ആദ്യം വണങ്ങപ്പേടേണ്ട വിശുദ്ധൻ എന്നാണ് ഇതർത്ഥമാക്കുക.

വിശുദ്ധ യൗസേപ്പ് നല്ല അപ്പൻ

സ്വർഗ്ഗീയ പിതാവിന്റെ ഏറ്റവും ശ്രേഷ്ഠമായ ഒരു കർത്തവ്യമായിരുന്നു സ്വപുത്രനെ ലോക രക്ഷയ്ക്കായി ഭൂമിയിലേക്കയക്കുക എന്നത്. എന്നാൽ ദൈവപുത്രന്റെ വളർത്തപ്പനാകാനുള്ള ഉത്തരവാദിത്വം യൗസേപ്പിനാണു കൈവന്നത്. അനന്തതയിലുള്ള നിത്യ പിതാവിന്റെ പദ്ധതി ആയിരുന്നു അത്. തീർച്ചയായും എല്ലാ പിതാക്കന്മാരിലും ശ്രേഷ്ഠനാണ് യേശുവിന്റെ വളർത്തപ്പൻ ആ പിതാവിന്റെ ഉദാത്തമായ അഞ്ചു സ്വഭാവ സവിശേഷതകളെ നമുക്കു പരിചയപ്പെടാം.

1. വി. ജോസഫ് നിത്യ പിതാവിന്റ വിശ്വസ്തനായ പുത്രൻ ആയിരുന്നു.

ഒരു നല്ല അപ്പനാകാൻ ഒരുവൻ ആദ്യമേ തന്നെ സ്വർഗ്ഗീയ പിതാവിന്റെ അനുസരണമുള്ള , കുലീനമുള്ള സ്നേഹമുള്ള മകനായിരിക്കണം. എല്ലാ പിതാക്കന്മാരും സ്വർഗ്ഗീയ പിതാവിന്റെ തിരുഹിതം നിറവേറ്റാൻ ദിനവും പ്രാർത്ഥിക്കണം. ഒരു ശരിയായ അപ്പനാകാൻ സ്വർഗ്ഗീയ പിതാവിനെ മാർഗ്ഗദർശിയും, ഉറവിടവും, ജീവനും പ്രചോദനവുമായി ഒരാൾ സ്വീകരിക്കണം.വി. ജോസഫിനെപ്പോലെ സ്വർഗ്ഗീയ പിതാവുമായുള്ള ഒരു വ്യക്തിബന്ധം ഓരോ പിതാക്കന്മാരും വളർത്തിയെടുക്കണം.

2. വി. ജോസഫ് വിശ്വസ്തനായ സ്നേഹമുള്ള ജീവിത പങ്കാളിയായിരുന്നു

സഭയുടെ ആരാധനക്രമത്തിൽ പരിശുദ്ധ കന്യകാമറിയത്തെ ജോസഫ് എത്രമാത്രം സ്നേഹിച്ചു എന്നു കാണാവുന്നതാണ്. അവർ പൂർണ്ണമായും പരിശുദ്ധാതാവിന്റെ പ്രചോദനത്താലും നിയന്താവിലും ജീവിതം സമർപ്പിച്ചവരാണ്. മാനുഷിക വികാരങ്ങളെയും വിചാരങ്ങളെയും അതിലംഘിക്കുന്ന ദൈവീക വരപ്രസാദം അവരുടെ കുടുംബ ജീവിതത്തെ തേജസുള്ളതാക്കി മാറ്റി. യഥാർത്ഥ പിതാവോ, ഭർത്താവോ ആകാൻ ഒരുവൻ ശ്രമിക്കുന്നുവെങ്കിൽ അവൻ ആദ്യം ദൈവത്തെ സ്നേഹിക്കണം. ദൈവസ്നേഹത്തിൽ നിന്നായിരിക്കണം ജീവിത പങ്കാളിയോടുള്ള സ്നേഹം പിറവിയെടുക്കേണ്ടത്, എങ്കിലേ അതു ശാശ്വതമാകുകയുള്ളു. ഈ ദൈവസ്നേഹാനുഭവത്തിൽ നിന്നു തന്നെയാണു മക്കളിലേക്കും തലമുറകളിലേക്കും പൈതൃകവാത്സല്യം പെയ്തിറങ്ങേണ്ടത്.

3. വി. ജോസഫ് ഒരു നല്ല അധ്യാപകനായിരുന്നു.

യേശുവിന്റെ മാനുഷിക ജീവിതത്തിൽ പല പ്രധാനപ്പെട്ട നല്ല കാര്യങ്ങളും ജോസഫു പഠിപ്പിച്ചു. യേശുവിനെ സംസാരിക്കാനും നടക്കുവാനും പഠിപ്പിച്ചത് ജോസഫാണ്. മരപ്പണി യേശുവിനെ പഠിപ്പിച്ചതും അധ്വാനത്തിന്റെ വില മനസ്സിലാക്കി കൊടുത്തതും വളർത്തപ്പൻ തന്നെയാണ്. യേശുവിനെ പ്രാർത്ഥിക്കാനും സങ്കീർത്തനങ്ങൾ ഉരുവിടാനും പരിശുദ്ധ കന്യകാമറിയത്തോടൊപ്പം ജോസഫും വഹിച്ച പങ്ക് ആർക്കും വിസ്മരിക്കാനാവില്ല. മക്കളെ വിശ്വാസ ജീവിതത്തിൽ വളർത്താൻ ജോസഫിനെപ്പോലെ ഓരോ പിതാവിനും ഭാരിച്ച ഉത്തരവാദിത്വമുണ്ട്. രണ്ടാം വത്തിക്കാൻ കൗൺസിൽ പഠിപ്പിക്കുന്നതുപോലെ വിശ്വാസ കാര്യങ്ങളിൽ മക്കളുടെ പ്രഥമ അധ്യാപകർ മാതാപിതാക്കൾ തന്നെയാണ്. മക്കളുടെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഒരു നല്ല അധ്യാപകനായിരിക്കണം ഒരു നല്ല അപ്പൻ.

4.വി. ജോസഫ് എപ്പോഴും ഭാര്യക്കും മകനും സംലഭ്യനായിരുന്നു

കുടുംബത്തിന്റെ ഏതാവശ്യങ്ങളിലും എപ്പോഴും സംലഭ്യനായിരുന്ന അപ്പനായിരുന്നു ജോസഫ്. ജോസഫ് കുടുംബത്തോടൊപ്പം പ്രാർത്ഥിച്ചു, കുടുംബത്തിനു വേണ്ടി അധ്വാനിച്ചു, കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ചു, അവരോടൊപ്പം സിനഗോഗിലും, ജറുസലേം ദൈവാലയത്തിലും പോയി, കുടുംബത്തിന്റെ വേദനയിലും സന്തോഷത്തിലും പങ്കു ചേർന്നു. കുടുംബത്തോടൊപ്പം സഞ്ചരിച്ച ആ പിതാവാണ് മാനവചരിത്രത്തിലെ ഏറ്റവും ഭാഗ്യപ്പെട്ട മരണം കൈവരിച്ച വ്യക്തി – യേശുവിന്റെയും പരിശുദ്ധ മാതാവിന്റെയും കരങ്ങളിൽ മരിക്കാൻ ഭാഗ്യം കൈവന്ന പുണ്യ തേജസ്സ്.

5. വി. ജോസഫ് സ്വയം ബലിയായവൻ

സ്വയം യേശുവിനും മാതാവിനു വേണ്ടി ബലിയായിത്തീർന്ന ബലി വസ്തുവാണ് ജോസഫ്. അതു ഒരു പ്രാവശ്യം ആയിരുന്നില്ല പല പ്രാവശ്യം, അതും സഹനത്തിന്റെ തീവ്ര നിമിഷങ്ങളിൽ. യേശുക്രിസ്തുവിന്റെ മനുഷ്യവതാരരഹസ്യത്തിൽ ആദ്യം കുരിശു വഹിക്കാൻ ഭാഗ്യം കൈവന്ന വ്യക്തിയുടെ പേരാണ് ജോസഫ്. മരണത്തിന്റെ ഇരുൾ വീശിയ താഴ്‌വരയിൽ രക്ഷകനു സംരക്ഷണമേകിയ സുകൃതമാണ് ജോസഫ്. ദൈവീക സ്വരങ്ങൾക്കു സംശയമെന്യ കാതു നൽകുന്ന നിർമ്മല മനസാക്ഷിയാണ് ജോസഫ്. നസ്രത്തിലെ തിരുകുടുംബത്തിൽ സ്വയം ബലിയാകാൻ ഒരപ്പൻ സമ്മതമരുളിയപ്പോൾ സ്വർഗ്ഗം ഭൂമിയെ നോക്കി ആനന്ദാശ്രുക്കൾ പൊഴിച്ചു കാണും. അതു ഇനിയും തുടരണം ഈ ഭൂമിയിൽ. ഒരു നല്ല അപ്പൻ കുടുംബത്തിൽ ഉള്ളിടത്തോളം കുടുംബങ്ങളെ നോക്കി ദൈവം പരിതപിക്കുകയില്ല.

ആധുനിക കുടുംബങ്ങൾ സ്വർഗ്ഗമാകാൻ വി. ജോസഫ് നൽകുന്ന ഒരു കുറുക്കുവഴിയുണ്ട് ഓരോ കുടുംബത്തിലും ഒരു നല്ല അപ്പനുണ്ടാകട്ടെ.

ഫാ. ജയ്സൺ കുന്നേൽ mcbs

കനേഡിയൻ എഴുത്തുകാരനായ ജോസ്. എ. റോഡ്രിഗസിൻ്റെ (Jose A. Rodrigues) യൗസേപ്പിതാവിനെക്കുറിച്ചുള്ള പുസ്തകമാണ് The Book of Joseph: God’s Chosen Father അഥവാ “ജോസഫിൻ്റെ പുസ്തകം: ദൈവം തിരഞ്ഞെടുത്ത പിതാവ് ” എന്നത് . ദൈവ പിതാവ് തൻ്റെ പ്രതിനിധിയായി തിരഞ്ഞെടുത്ത യൗസേപ്പിൻ്റെ ജീവിതം മൂന്നു ഭാഗങ്ങളായി ഈ ഗ്രന്ഥത്തിൽ വിവരിക്കുന്നു. യേശുവിനെ സ്നേഹിക്കുകയും പരിപാലിക്കുകയും പഠിപ്പിക്കുകയും അവനെ പുരുഷത്വത്തിലേക്കു രൂപപ്പെടുത്തുകയും ചെയ്തത്

നസറത്തിലെ കുറ്റമറ്റ പിതാവായ ഈ യൗസേപ്പാണ്. യൗസേപ്പിതാവിനു ഈ ലോകത്തിൽ കിട്ടിയ എറ്റവും വലിയ ആനുകൂല്യവും കടമയും ദൈവപുത്രൻ്റെ പിതൃത്വം ഏറ്റെടുക്കലായിരുന്നു.

വിശുദ്ധ യൗസേപ്പിൻ്റെ യേശുവിൻ്റെ പിതാവ് എന്ന സ്ഥാനം വിശുദ്ധ ഗ്രന്ഥാധിഷ്ഠതമാണ്. സുവിശേഷങ്ങളിൽ രണ്ടിടത്ത് യൗസേപ്പിതാവിനെ യേശുവിൻ്റെ പിതാവായി സാക്ഷ്യപ്പെടുത്തുന്നു. ശിമയോൻ ഉണ്ണിയേശുവിനെ കൈകളിലെടുത്തു ദൈവത്തെ സ്തുതിക്കുന്ന അവസരത്തിൽ അവൻ്റെ മാതാവും പിതാവും അത്ഭുതപ്പെട്ടു (ലൂക്കാ 2:33) എന്നു ലൂക്കാ സുവിശേഷകൻ എഴുതിയിരിക്കുന്നു. രണ്ടാം സന്ദർഭത്തിൽ മൂന്നു ദിവസം യേശുവിനെ കാണാതെ അന്യോഷിച്ചു ജറുസലേം ദൈവാലയത്തിൽ യേശുവിനെ കണ്ടുമുട്ടുമ്പോൾ മറിയം പറയുന്നു : നിന്റെ പിതാവും ഞാനും ഉത്‌കണ്‌ഠയോടെ നിന്നെ അന്വേഷിക്കുകയായിരുന്നു. (ലൂക്കാ 2 : 48).

ആദിമ സഭയിൽ യൗസേപ്പിനെ യേശുവിൻ്റെ പിതാവായി അംഗീകരിക്കാൻ ഒരു വിമുഖത ഉണ്ടായിരുന്നു. യൗസേപ്പിനെ യേശുവിൻ്റെ ശാരീരിക പിതാവായി തെറ്റി ദ്ധരിച്ചാലോ എന്ന ഭയം നിമിത്തമായിരുന്നു അത്. മറിയത്തിൻ്റെ കന്യകാത്വത്തിനു ഭംഗം വരുത്തുന്ന യാതൊന്നും അവർക്കു ചിന്തിക്കാൻ കഴിയുമായിരുന്നില്ല. നാലാം നൂറ്റാണ്ടിൽ വിശുദ്ധ ആഗസ്തിനോസാണ് ഈ ചിന്താഗതിയെ മാറ്റിയത്. ഒരു പ്രഭാഷണത്തിൽ വിശുദ്ധ ആഗസ്തിനോസ് ഇപ്രകാരം പറഞ്ഞു: “വിശുദ്ധ യൗസേപ്പ് യേശുവിൻ്റെ ശാരീരിക പിതാവല്ലെങ്കിലും അവൻ യേശുവിനു ഒരു പിതാവു തന്നെയാണ് കാരണം ആധികാരികതയോടും വാത്സല്യത്തോടും വിശ്വസ്തയോടും യൗസേപ്പ് യേശുവിനോടുള്ള തൻ്റെ പിതൃത്വ കടമ നിറവേറ്റി. ” യേശുവിൻ്റെ പിതാവായ യൗസേപ്പ് യേശുവിൻ്റെ മൗതീക ശരീരമായ സഭയുടെയും പിതാവാണ്, അതിനാൽ ഓരോ സഭാംഗങ്ങളുടെയും പിതാവായി യൗസേപ്പിതാവ് മാറുന്നു.

ഒരു പിതാവിൻ്റെ ഏറ്റവും വലിയ ഉത്തരവാദിത്വം ഭാര്യയ്ക്കും മക്കൾക്കും ജീവനും സംരക്ഷണവും പ്രദാനം ചെയ്യുക എന്നതാണ്. സവിശേഷങ്ങളിൽ പരിശുദ്ധ കന്യകാമറിയത്തിനും ഉണ്ണിയേശുവിനും വേണ്ടി ജാഗ്രതയോടെ നിലകൊള്ളുന്ന യൗസേപ്പിനെ കണ്ടുമുട്ടുന്നു. ജോസഫിൻ്റെ നിശബ്ദത ജാഗ്രതയുടെ പ്രതിഫലനമായിരുന്നു. പ്രശ്നങ്ങളും പ്രതിസന്ധികളും സഭയെ വിരിഞ്ഞുമുറുക്കുമ്പോൾ അവൾ യൗസേപ്പിലേക്കു തിരിയുന്ന ഒരു പാരമ്പര്യം നിലവിലുണ്ട്.

“തിരുമുറിവുകളുടെ മിസ്റ്റിക് ” (Mystic of the Holy Wounds ” എന്നറിയപ്പെടുന്ന ദൈവദാസിയായ സി. മേരി മർത്താ ചാമ്പോണിനു നൽകിയ ഒരു ദർശനത്തിൽ യേശു തന്നെ സിസ്റ്ററിനോടു ” നീ നിൻ്റെ പിതാവായ വിശുദ്ധ യൗസേപ്പിനെ വിളിക്കുക, കാരണം ഞാൻ അവനു ഒരു പിതാവിൻ്റെ സ്ഥാനവും നന്മയും നൽകിയിരിക്കുന്നു” എന്നു പറയുന്നുണ്ട്.

മാമ്മോദീസാ എന്ന കൂദാശ വഴി ഒരു വ്യക്തി ദൈവത്തിൻ്റെ കുടുംബത്തിലെ അംഗമാകുന്നു, രക്ഷകനും നാഥനുമായ യേശു നമ്മുടെ സഹോദരനുമാകുന്നു. യേശു നമ്മുടെ സഹോദരനാണങ്കിൽ അവൻ്റെ മാതാപിതാക്കൾ നമ്മുടെയും മാതാപിതാക്കളാണ്.

യൗസേപ്പിൻ്റെ പിതൃത്വം കേവലം നൈയാമികമായ രക്ഷാകര്‍തൃസ്ഥാനം മാത്രമായിരുന്നില്ല, യേശുവിനോടുള്ള അവൻ്റെ പിതൃതുല്യമായ ബന്ധം വ്യക്തിപരവും ആധികാരികവും വാത്സല്യം നിറഞ്ഞതുമായിരുന്നു. ഇത്തരത്തിലുള്ള

രക്ഷാകര്‍തൃസ്ഥാനമാണ് യൗസേപ്പ് മാമ്മോദീസ സ്വീകരിച്ച ഓരോ വ്യക്തിക്കും നൽകുന്നത്.

ബനഡിക്ട് പതിനാറാമൻ പാപ്പ യൗസേപ്പിതാവിനെ ദൈവത്തിൻ്റെ പിതൃത്വത്തിൽ പങ്കുചേരാൻ ഭാഗ്യം ലഭിച്ച മനുഷ്യനായാണ് അവതരിപ്പിക്കുന്നത്. “കാണപ്പെടുന്നതും കാണാത്തതുമായ എല്ലാറ്റിന്റെയും പിതൃത്വം ലോകത്തിന്റെ ഏക സ്രഷ്ടാവായ പിതാവായ ദൈവത്തിനു മാത്രമേയുള്ളൂ. എന്നിട്ടും ദൈവത്തിന്റെ ഛായയിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യനു ദൈവത്തിന്റെ ഈ ഏക പിതൃത്വത്തിൽ ഒരു പങ്ക് ലഭിച്ചു (എഫെ 3:15). വിശുദ്ധ യൗസേപ്പ് ഇതിനു ശ്രേഷ്ഠമായ ഉദാഹരണമാണ് അവൻ ജീവ ശാസ്ത്രപരമായി യേശുവിനു ജന്മം നല്കാതെ ഒരു പിതാവായി. യേശുവിൻ്റെ പിതാവ് ദൈവം മാത്രമായിട്ടും യൗസേപ്പ് അവൻ്റെ പിതൃത്വം പൂർണ്ണമായും സമ്പൂർണ്ണമായും ജീവിച്ചു . ഒരു പിതാവാകുക എന്നാൽ എല്ലാറ്റിനുമുപരിയായി ജീവൻ്റെയും വളർച്ചയുടെയും ശുശ്രൂഷയിൽ ഏർപ്പെടുക എന്നതാണ്.”

മാനവ ചരിത്രത്തിലൊരിക്കലും യൗസേപ്പിൻ്റെ പിതൃത്വത്തോടു തുലനം ചെയ്യാവുന്ന മറ്റൊന്ന് ഉണ്ടായിട്ടില്ല.

ദൈവപുത്രനു സനാഥത്വം നൽകുന്ന പിതൃസ്ഥാനം അത് സ്വർഗ്ഗം അവനു നൽകിയ സമ്മാനവും ആദരവുമാണ്. അതിനാൽത്തന്നെ ആ പിതൃത്വം അതുല്യവുമാണ്. വിശുദ്ധ യൗസേപ്പിൻ്റെ ജീവിതത്തിൽ സംഭവിച്ചിച്ചത് വിവാഹിതനായ മറ്റേതൊരു പുരുഷൻ്റെ ജീവിതത്തിലും സംഭവിച്ചിട്ടില്ല. ആ പിതൃത്വം ഒരു രഹസ്യവും (Mystery) ധ്യാനവും (Meditation) ദൗത്യവും (Mission) ആയിരുന്നു.

ജോസഫിനു സർവ്വശക്തനായ ദൈവം നൽകിയ പിതൃത്വം ഒരു കന്യകാ പിതൃത്വം (Virginal Father ) ആയിരുന്നു. അത്ഭുതകരമായി കന്യകയായ മറിയം പരിശുദ്ധന്മാവിനാൽ ഗർഭം ധരിക്കുന്നു, അവൾ ഒരു മകനെ പ്രസവിക്കുന്നു. ആ ശിശു മാംസം ധരിച്ച ദൈവവചനമാകുന്നു. ആ ശിശുവിൻ്റെ വളർത്തു പിതാവായി നസറത്തിലെ നീതിമാനായ ഒരു മനുഷ്യനെ തിരഞ്ഞെടുക്കുന്നതാണ് ആ പിതൃത്വത്തിലെ ദൈവീക രഹസ്യം

രണ്ടാമതായി ഈ രഹസ്യങ്ങൾ മനസ്സിലാക്കാൻ അവൻ ഹൃദയത്തിൽ ധ്യാനനിരതനായി. നിശബ്ദത അവൻ്റെ ധ്യാന ജീവിതത്തിൻ്റെ അടയാളമായിരുന്നു. ദൈവത്തിൻ്റെ സാന്നിധ്യം ഉള്ളിലറിഞ്ഞു അവിടുത്തോടു സംഭാഷണം നടത്തിയ യൗസേപ്പിനു ഈ നിശബ്ദതയോളം മനോഹരമായി മറ്റൊന്നില്ലായിരുന്നു.

പ്രകൃത്യാതീതമായി കാര്യങ്ങൾ നടക്കുമ്പോൾ ദൈവഹിതം തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്ന പിതാവാകാൻ യൗസേപ്പിനു സാധിച്ചത് അവൻ്റെ ധ്യാനാത്മക ജീവിത ശൈലി നിമിത്തമായിരുന്നു.

ധ്യാനാത്മകതയിൽ ദൈവീക പരിപാലന തിരിച്ചറിഞ്ഞ യൗസേപ്പ് തൻ്റെ ദൗത്യം കൃത്യമായി നിറവേറ്റുന്നു. ഈ നിയോഗ പൂർത്തീകരണത്തിൽ പ്രതിസദ്ധികളും പ്രലോഭനങ്ങളും വിഘാതം നിൽക്കുമ്പോഴും സ്വർഗ്ഗം തിരഞ്ഞെടുത്ത പിതാവിനു തൻ്റെ ദൗത്യം “രക്ഷകനു കാവലാവുക ” എന്നതാണ് എന്ന ഉറച്ച ബോധ്യമുണ്ടായിരുന്നു.

ദൈവപുത്രനെ ദുർബലനായ ഒരു ശിശുവിൽ നിന്നു പുരുഷത്വത്തിൻ്റെ പൂർണ്ണതയിലേക്കു വളർത്തിയ, ഭാര്യയെ ജീവനു തുല്യം സ്നേഹിച്ച നസറത്തിലെ യൗസേപ്പ് നല്ല അപ്പനാകാൻ ചില കുറുക്കുവഴികൾ നിർദേശിക്കുന്നു

ഒന്നാമതായി നല്ല അപ്പനാകാൻ ആദ്യമേ തന്നെ സ്വർഗ്ഗീയ പിതാവിന്റെ അനുസരണമുള്ള , കുലീനത്വമുള്ള സ്നേഹമുള്ള മകനാവുക .

രണ്ടാമതായി യഥാർത്ഥ പിതാവോ, ഭർത്താവോ ആകാൻ ആഗ്രഹിക്കുന്നവൻ ആദ്യം ദൈവത്തെ സ്നേഹിക്കണം. ദൈവസ്നേഹത്തിൽ നിന്നായിരിക്കണം ജീവിത പങ്കാളിയോടും മക്കളോടുമുള്ള സ്നേഹം പിറവിയെടുക്കേണ്ടത്, എങ്കിലേ അതു ശാശ്വതമാകുകയുള്ളു.

മൂന്നാമതായി നസ്രത്തിലെ തിരുകുടുംബത്തിൽ സ്വയം ബലിയാകാൻ ഒരപ്പൻ സമ്മതമരുളിയപ്പോൾ സ്വർഗ്ഗം ഭൂമിയെ നോക്കി ആനന്ദാശ്രുക്കൾ പൊഴിച്ചു കാണും. അതു ഇനിയും തുടരണം ഈ ഭൂമിയിൽ. ഒരു നല്ല അപ്പൻ കുടുംബത്തിൽ ഉള്ളിടത്തോളം കുടുംബങ്ങളെ നോക്കി ദൈവം പരിതപിക്കുകയില്ല.

ഫാ. ജയ്സൺ കുന്നേൽ mcbs