Pope Leo: Families are the cradle of humanity’s future
നമുക്കായി പ്രാർത്ഥിക്കുന്ന യേശു
ഇപ്പോൾ പ്രഘോഷിക്കപ്പെട്ട സുവിശേഷം, അന്ത്യഅത്താഴ വേളയിൽ നമുക്കുവേണ്ടി പ്രാർത്ഥിക്കുന്ന യേശുവിനെ നമുക്കു കാണിച്ചുതരുന്നു (യോഹന്നാൻ 17:20 കാണുക): മാംസം ധരിച്ച ദൈവവചനം, തൻറെ ഭൗമിക ജീവിതത്തിൻറെ അവസാനത്തോട് അടുക്കുമ്പോൾ, നമ്മെക്കുറിച്ചും തൻറെ സഹോദരങ്ങളെക്കുറിച്ചും ചിന്തിക്കുക്കുകയും, പരിശുദ്ധാത്മാവിൻറെ ശക്തിയാൽ അനുഗ്രഹവും അപേക്ഷയും പിതാവിനുള്ള സ്തുതിയും ആയിത്തീരുകയും ചെയ്യുന്നു. അത്ഭുതവും വിശ്വാസവും നിറഞ്ഞവരായി യേശുവിൻറെ പ്രാർത്ഥനയിൽ പ്രവേശിക്കുമ്പോൾ, നമ്മളും, മാനവരാശിയെ മുഴുവൻ സംബന്ധിച്ചതായ മഹത്തായ ഒരു പദ്ധതിയിൽ അവിടത്തെ അതേ സ്നേഹത്താൽ വലയിതരാകുന്നു.
ത്രിത്വം വെളിപ്പെടുന്ന സാർവ്വത്രിക ഐക്യം
നമ്മളെല്ലാവരും “ഒന്നായിരിക്കാൻ” ക്രിസ്തു പ്രാർത്ഥിക്കുന്നു (വാക്യം 21). അഭിലഷണീയമായ ഏറ്റവും വലിയ നന്മയാണിത്, കാരണം ഈ സാർവ്വത്രിക ഐക്യം സൃഷ്ടികൾക്കിടയിൽ സ്നേഹത്തിൻറെ നിത്യസംസർഗ്ഗം സാക്ഷാത്കരിക്കുന്നു, അതിൽ ദൈവം തന്നെ ജീവദാതാവായ പിതാവായും, അത് സ്വീകരിക്കുന്ന പുത്രനായും, അത് പങ്കിടുന്ന ആത്മാവായും ആവിഷ്കൃതമാകുന്നു.
ഐക്യം ദൈവദത്ത ദാനം
തിരിച്ചറിയാൻ കഴിയാത്തതായ, അജ്ഞാതമായ ഒരു കൂട്ടം പോലെ, നാം ഒന്നുചേരണണമെന്നല്ല, പ്രത്യുത, നാം ഒന്നായിരിക്കണമെന്നാണ് കർത്താവ് ആഗ്രഹിക്കുന്നത്: “പിതാവേ, അങ്ങ് എന്നിലും ഞാൻ അങ്ങിലും ആയിരിക്കുന്നതുപോലെ, അവരെല്ലാവരും ഒന്നായിരിക്കാൻ വേണ്ടി” (വാക്യം 21). യേശു പ്രാർത്ഥിക്കുന്ന ഐക്യം, ദൈവം സ്നേഹിക്കുന്ന അതേ സ്നേഹത്തിൽ അധിഷ്ഠിതമായ ഒരു കൂട്ടായ്മയാണ്, അതിൽ നിന്നാണ് ലോകത്തിലേക്ക് ജീവനും രക്ഷയും വരുന്നത്. അങ്ങനെ, അത്, സർവ്വോപരി, ഒരു ദാനമാണ്, അതു കൊണ്ടുവരുന്നതിനാണ് യേശു ആഗതനാകുന്നത്. വാസ്തവത്തിൽ, ദൈവപുത്രൻ പിതാവിനെ വിളിച്ചപേക്ഷിക്കുന്നത് അവൻറെ മാനവഹൃദയത്തിൽ നിന്നാണ്: “അവർ പൂർണ്ണമായും ഒന്നാകേണ്ടതിന്, ഞാൻ അവരിലും അവിടന്ന് എന്നിലും ആയിരിക്കുന്നു. അങ്ങനെ, അങ്ങ് എന്നെ അയച്ചുവെന്നും അങ്ങ് എന്നെ സ്നേഹിച്ചതുപോലെ അവരെയും സ്നേഹിച്ചുവെന്നും ലോകം അറിയട്ടെ” (വാക്യം 23).
നമ്മെ കുറവില്ലാതെ സ്നേഹിക്കുന്ന ദൈവം
ഈ വാക്കുകൾ നമുക്ക് ആദരവോടെ ശ്രവിക്കാം: ദൈവം തന്നെത്തന്നെ സ്നേഹിക്കുന്നതുപോലെ നമ്മെ സ്നേഹിക്കുന്നുവെന്ന് യേശു നമുക്ക് വെളിപ്പെടുത്തുന്നു. പിതാവ് നമ്മെ തൻറെ ഏകജാതനായ പുത്രനെ സ്നേഹിക്കുന്നതിനേക്കാൾ കുറച്ചല്ല സ്നേഹിക്കുന്നത്, അതായത്, നമ്മെ അനന്തമായി സ്നേഹിക്കുന്നു. ദൈവം കുറച്ചു സ്നേഹിക്കുന്നില്ല, എന്തെന്നാൽ അവൻ ആദ്യം സ്നേഹിക്കുന്നു, അവൻ ആദിമുതൽ സ്നേഹിക്കുന്നു! “ലോകസൃഷ്ടിക്കു മുമ്പേ നീ എന്നെ സ്നേഹിച്ചു” (വാക്യം 24) എന്ന് പിതാവിനോട് പറയുമ്പോൾ ക്രിസ്തു തന്നെ ഇതിന് സാക്ഷ്യമേകുന്നു. അത് തീർച്ചയായും അങ്ങനെയാണ്: ദൈവം തൻറെ കരുണയിൽ, എല്ലാ മനുഷ്യരെയും ആശ്ലേഷിക്കാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു, ക്രിസ്തുവിൽ നമുക്കായി നൽകപ്പെട്ട അവൻറെ ജീവനാണ് നമ്മെ ഒന്നാക്കുന്നത്, നമ്മെ പരസ്പരം ഐക്യപ്പെടുത്തുന്നത്. കുടുംബങ്ങളുടെയും കുട്ടികളുടെയും, മുത്തശ്ശീമുത്തശ്ശന്മാരുടെയും പ്രായാധിക്യത്തിലെത്തിയവരുടെയും ജൂബിലി ആഘോഷവേളയിൽ ഇന്ന് ഈ സുവിശേഷം ശ്രവിക്കുന്നത് നമ്മെ സന്തോഷഭരിതരാക്കുന്നു.
നമുക്കു ലഭിച്ച ജീവൻറെ ദാനം
പ്രിയമുള്ളവരേ, നാം ജീവൻ ആഗ്രഹിക്കുന്നതിനു മുമ്പേ അത് നമുക്ക് ലഭിച്ചു. ഫ്രാൻസിസ് മാർപാപ്പ പഠിപ്പിച്ചതുപോലെ, “എല്ലാ മനുഷ്യരും മക്കളാണ്, പക്ഷേ നമ്മളാരുമല്ല ജനിക്കാൻ തീരുമാനിച്ചത്” (ത്രികാലജപം, 1 ജനുവരി 2025). മാത്രമല്ല. നമ്മൾ ജനിച്ചയുടനെ ജീവിക്കുന്നതിന് നമുക്കു മറ്റുള്ളവരെ ആവശ്യമായിരുന്നു, നമുക്ക് തനിച്ച് അത് സാധ്യമാകുമായിരുന്നില്ല: നമ്മെയും നമ്മുടെ ശരീരത്തെയും ആത്മാവിനെയും പരിപാലിച്ചുകൊണ്ട് നമ്മെ രക്ഷിച്ചത് മറ്റാരോ ആണ്. ആകയാൽ, ഒരു ബന്ധത്തിൻറെ ശക്തിയാൽ നാമെല്ലാവരും ജീവിക്കുന്നു, അതായത്, മനുഷ്യത്വത്തിൻറെയും പരസ്പര കരുതലിൻറെയും സ്വതന്ത്രവും സ്വാതന്ത്ര്യദായകവുമായ ബന്ധം.
എവിടെയും നാം ഐക്യത്തിലായിരിക്കുക
ചിലപ്പോൾ ഈ മാനവികത വഞ്ചിക്കപ്പെടുന്നു എന്നത് ശരിയാണ്. ഉദാഹരണത്തിന്, ജീവൻ നല്കാനല്ല, മറിച്ച് അതിനെ നശിപ്പിക്കാൻ, ജീവനെ സേവിക്കാനല്ല മറിച്ച്, ദ്രോഹിക്കാൻ വേണ്ടി സ്വാതന്ത്ര്യത്തിനായി മുറവിളികൂട്ടുമ്പോഴെല്ലാം. എന്നിരുന്നാലും, എതിർക്കുകയും കൊല്ലുകയും ചെയ്യുന്ന തിന്മയുടെ മുമ്പിലും, യേശു നമുക്കുവേണ്ടി പിതാവിനോട് പ്രാർത്ഥിക്കുന്നത് തുടരുന്നു, അവൻറെ പ്രാർത്ഥന നമ്മുടെ മുറിവുകളിൽ ഒരു തൈലമായി പ്രവർത്തിക്കുന്നു, എല്ലാവർക്കും ക്ഷമയുടെയും അനുരഞ്ജനത്തിൻറെയും പ്രഘോഷണമായി മാറുന്നു. മാതാപിതാക്കൾ, മുത്തശ്ശീമുത്തച്ഛന്മാർ, പുത്രീപുത്രന്മാർ എന്നീ നിലകളിൽ നമ്മുടെ പരസ്പര സ്നേഹത്തിൻറെ തിളക്കമാർന്ന നിമിഷങ്ങൾക്ക് കർത്താവിൻറെ ഈ പ്രാർത്ഥന പൂർണ്ണ അർത്ഥം പ്രദാനം ചെയ്യുന്നു. ലോകത്തോട് നാം പ്രഘോഷിക്കാൻ ആഗ്രഹിക്കുന്നത് ഇതാണ്: കർത്താവ് ആഗ്രഹിക്കുന്നതുപോലെ “ഒന്നായിരിക്കാൻ” ആണ് നാം ഇവിടെ കൂടിയിരിക്കുന്നത്: നമ്മുടെ കുടുംബങ്ങളിലും നമ്മുടെ ജീവതവേദികളിലും തൊഴിലിടങ്ങളിലും പഠനവേദികളിലും ഒന്നായിരിക്കാൻ. അതായത്, നാം വ്യത്യസ്തരാണെന്നിരിക്കിലും ഒന്നായിരിക്കാൻ, അനേകരെങ്കിലും ഒന്നായിരിക്കാൻ, എപ്പോഴും, ഏതു സാഹചര്യത്തിലും ഏതൊരു ജീവിതദശയിലും.
ഭാവി കുടുംബങ്ങളിൽ
പ്രിയരേ, “ആൽഫയും ഒമേഗയും”, “ആദിയും അന്തവും” (വെളിപാട് 22:13 കാണുക) ആയ ക്രിസ്തുവാകുന്ന അടിത്തറയിൽ, നാം ഇതുപോലെ പരസ്പരം സ്നേഹിക്കുന്നുവെങ്കിൽ, സമൂഹത്തിലും ലോകത്തിലും എല്ലാവർക്കും സമാധാനത്തിൻറെ അടയാളമായിരിക്കും. നാം മറക്കരുത്: ജനതകളുടെ ഭാവി ഉരുവാകുന്നത് കുടുംബങ്ങളിൽ നിന്നാണ്.
ദാമ്പത്യ ജീവിതം ലോകത്തിന് ആവശ്യം
സമീപ ദശകങ്ങളിൽ നമുക്ക് സന്തോഷദായകവും ഒപ്പം ചിന്തോദ്ദീപകവുമായ ഒരു അടയാളം ലഭിച്ചിട്ടുണ്ട്: ദമ്പതികൾ, വിവാഹിതരെന്ന നിലയിൽ അവർ, വെവ്വേറെയല്ല, ഒരുമിച്ച്, വാഴ്ത്തപ്പെട്ടവരും വിശുദ്ധരുമായി പ്രഖ്യാപിക്കപ്പെട്ട വസ്തുതയെക്കുറിച്ചാണ് ഞാൻ പരാമർശിക്കുന്നത്. ഉണ്ണിയേശുവിൻറെ വിശുദ്ധ ത്രേസ്യയുടെ മാതാപിതാക്കളായ ലൂയിസും സെലി മാർട്ടിനും; അതുപോലെ തന്നെ കഴിഞ്ഞ നൂറ്റാണ്ടിൽ റോമിൽ കുടുംബജീവിതം നയിച്ച വാഴ്ത്തപ്പെട്ടവരായ ലൂയിജിയും മരിയ ബെൽത്രാമെ ക്വാത്രോക്കിയും. പോളിഷ് ഉൽമ കുടുംബത്തെ നമുക്ക് മറക്കാനാകില്ല: മാതാപിതാക്കളും മക്കളും സ്നേഹത്തിലും രക്തസാക്ഷിത്വത്തിലും ഒന്നിച്ചു. ഇത് നമ്മെ ചിന്തിപ്പിക്കുന്ന ഒരു അടയാളമാണെന്ന് ഞാൻ പറഞ്ഞു. അതെ, ദമ്പതികളെ മാതൃകാ സാക്ഷികളായി ഉയർത്തിപ്പിടിച്ചുകൊണ്ട്, സഭ നമ്മോടു പറയുന്നത് ദൈവസ്നേഹം അറിയാനും അതിനെ സ്വാഗതം ചെയ്യാനും ബന്ധങ്ങളെയും സമൂഹങ്ങളെയും ശിഥിലമാക്കുന്ന ശക്തികളെ ദൈവസ്നേഹത്തിൻറെ ഐക്യദായകവും അനുരഞ്ജനാത്മകവുമായ ശക്തിയാൽ മറികടക്കാനും ഇന്നത്തെ ലോകത്തിന് ദാമ്പത്യ ഉടമ്പടി ആവശ്യമാണ് എന്നാണ്.
ദമ്പതികൾ “ജീവദാതാക്കൾ”
ഇക്കാരണത്താൽ, നന്ദിയും പ്രത്യാശയും നിറഞ്ഞ ഹൃദയത്തോടെ ഞാൻ ദമ്പതികളോടു പറയുന്നു: വിവാഹം ഒരു ആദർശമല്ല, മറിച്ച് പുരുഷനും സ്ത്രീയും തമ്മിലുള്ള യഥാർത്ഥ സ്നേഹത്തിൻറെ പ്രമാണമാണ്: സമ്പൂർണ്ണവും വിശ്വസ്തവും ഫലപ്രദവുമായ സ്നേഹം (cf. ST. PAUL VI, Encyclical Letter Humanae vitae, 9) നിങ്ങളെ ഏക ശരീരമാക്കി മാറ്റുമ്പോൾത്തന്നെ, അതേ സ്നേഹം നിങ്ങളെ, ദൈവസാദൃശ്യത്തിൽ, ജീവൻ പ്രദാനം ചെയ്യാൻ പ്രാപ്തരാക്കുന്നു.
അതുകൊണ്ട്, നിങ്ങളുടെ മക്കൾക്ക് നിങ്ങൾ സംസക്തിയുടെ മാതൃകകളായിരിക്കാൻ ഞാൻ നിങ്ങൾക്ക് പ്രചോദനമേകുന്നു. അവർ എങ്ങനെ പെരുമാറണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ അതുപോലെ നിങ്ങൾ പെരുമാറുക, അനുസരണത്തിലൂടെ സ്വതന്ത്രരായിരിക്കാൻ അവരെ പഠിപ്പിക്കുക, എല്ലായ്പ്പോഴും അവരിൽ നന്മയും അത് വർദ്ധിപ്പിക്കാനുള്ള മാർഗ്ഗങ്ങളും തേടുക. കുട്ടികളേ, നിങ്ങൾ നിങ്ങളുടെ മാതാപിതാക്കളോട് നന്ദിയുള്ളവരായിരിക്കുക: ജീവൻറെ ദാനത്തിനും അതിലൂടെ എല്ലാ ദിവസവും നമുക്ക് നൽകപ്പെടുന്ന സകലത്തിനും “നന്ദി” പറയുക എന്നതാണ് നിങ്ങളുടെ മാതാപിതാക്കളെ ബഹുമാനിക്കാനുള്ള ആദ്യ മാർഗ്ഗം (പുറപ്പാട് 20:12 കാണുക). അവസാനമായി, പ്രിയപ്പെട്ട മുത്തശ്ശീമുത്തശ്ശന്മാരേ, വയോധികരേ, നിങ്ങൾ സ്നേഹിക്കുന്നവരെ ജ്ഞാനത്തോടും കാരുണ്യത്തോടും കൂടി, വർഷങ്ങൾ പകർന്നുതന്ന എളിമയോടും ക്ഷമയോടും കൂടി പരിപാലിക്കാൻ ഞാൻ ശുപാർശ ചെയ്യുന്നു.
കുടുംബത്തിൽ കൈമാറ്റം ചെയ്യപ്പെടുന്ന വിശ്വാസം
കുടുംബത്തിൽ, വിശ്വാസം, ജീവിതത്തോടൊപ്പം തലമുറതലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു: ഭക്ഷണ മേശയിലെ ആഹാരവും ഹൃദയത്തിൻറെ സ്നേഹവും പോലെ അത് പങ്കിടപ്പെടുന്നു. നമ്മെ സ്നേഹിക്കുകയും നമ്മുടെ നന്മ ആഗ്രഹിക്കുകയും ചെയ്യുന്ന യേശുവിനെ എപ്പോഴും കണ്ടുമുട്ടാൻ പറ്റിയ സവിശേഷ സ്ഥാനമായി കുടുംബത്തെ ഇത് മാറ്റുന്നു.
നാം ഒന്നായിത്തീരും
അവസാനമായി ഒരു കാര്യം കൂടി കൂട്ടിചേർക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ദൈവസൂനുവിൻറെ പ്രാർത്ഥന, നമ്മുടെ യാതയിലുടനീളം പ്രത്യാശ പ്രദാനം ചെയ്യുന്നു, ഒരു ദിവസം നാമെല്ലാവരും ഒന്നായിരിക്കുമെന്ന് അത് നമ്മെ ഓർമ്മിപ്പിക്കുന്നു (cf. ST. AUGUSTINE, Sermo super Ps. 127): ദൈവത്തിൻറെ നിത്യസ്നേഹത്താൽ ആശ്ലേഷിക്കപ്പെട്ട്, ഏക രക്ഷകനിൽ ഒന്നായിത്തീരുന്നു. നമ്മൾ മാത്രമല്ല, അവൻറെ ശാശ്വത പെസഹായുടെ വെളിച്ചത്തിൽ നമ്മെക്കാൾ മുമ്പേ കടന്നുപോയ, ഈ ആഘോഷവേളയിൽ നമ്മോടൊപ്പം ഇവിടെ സന്നിഹിതരായിരിക്കുന്നതായി നമുക്ക് തോന്നുന്ന, നമ്മുടെ മാതാപിതാക്കളും, മുത്തശ്ശീമുത്തശ്ശന്മാരും, സഹോദരീസഹോദരന്മാരും, മക്കളും.