ഞങ്ങള്‍ ചെറിയ കുട്ടികളായിരിക്കുമ്പോള്‍ മമ്മി പാടിയിരുന്നൊരു പാട്ടുണ്ടായിരുന്നു: മാലാഖമാരുടെ നാട്ടില്‍ നിന്നും വണ്ടി വന്നു… ആ പാട്ട് ഞങ്ങള്‍ മാലാഖമാരുടെ നാട്ടില്‍ നിന്നും മമ്മി വന്നു… എന്നു മാറ്റി പാടുമായിരുന്നു! മമ്മി നിത്യതയിലേക്ക് വിട പറഞ്ഞു പോയപ്പോള്‍ നെഞ്ചില്‍ ആ പാട്ടിന്റെ വിഷാദതാളമാണ് അലയടിക്കുന്നത്: മാലാഖമാരുടെ നാട്ടിലേക്ക് മമ്മി പോയി…!

അത്രമേല്‍ സ്‌നേഹിച്ചിട്ട് യാത്ര പോയ മമ്മിയുടെ ഓര്‍മകള്‍ അനശ്വരപുഷ്പങ്ങളായി ഞങ്ങളുടെ ഹൃദയങ്ങളില്‍ സുഗന്ധം പരത്തുന്നു. ഓര്‍മകളില്‍ കിനിയുന്ന കണ്ണീരിനെ സൗഖ്യമാക്കുന്നത് ക്രിസ്തുവിന്റെ ഈ പ്രത്യാശാമൊഴികളാണ്: എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും (യോഹ. 11.25). മാലാഖമാരുടെ നാട്ടില്‍, ജീവിതകാലം മുഴുക്കെ എണ്ണമറ്റ ജപമാലകള്‍ ചൊല്ലി താന്‍ വാഴ്ത്തിയ പരിശുദ്ധ അമ്മയുടെ നെഞ്ചോരം ചേര്‍ന്ന് മമ്മി ഞങ്ങളെ നോക്കി പുഞ്ചിരിക്കുന്നത് ഉള്‍ക്കണ്ണില്‍ ഞങ്ങള്‍ കാണുന്നു…ആയുഷ്‌കാലം മുഴുവന്‍ താന്‍ സ്‌നേഹിച്ച ക്രിസ്തുവിനോടൊത്ത് മമ്മി ഇന്നും ജീവിക്കുന്നു എന്ന്് ഞങ്ങള്‍ വിശ്വസിക്കുന്നു!

ഇന്ന് മമ്മിയുടെ 41 ാം ചരമദിനം!

Abhilash Fraizer

നിങ്ങൾ വിട്ടുപോയത്