മുംബൈ: എല്‍ഗാര്‍ പരിഷദ് കേസുമായി ബന്ധപ്പെട്ട് തലോജ ജയിലില്‍ കഴിയുന്ന മനുഷ്യാവകാശ പ്രവര്‍ത്തകനും വൈദികനുമായ സ്റ്റാന്‍ സ്വാമിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബോംബെ ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ നേരത്തെ സ്റ്റാന്‍ സ്വാമിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

15 ദിവസത്തെ ചികിത്സയ്ക്കായി സബര്‍ബന്‍ ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയിലേക്ക് മാറ്റാനാണ് കോടതി മഹാരാഷ്ട്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്.

സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് അടിയന്തര സാഹചര്യത്തില്‍ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ സമര്‍പ്പിച്ച ഹരജിയിലായിരുന്നു കോടതി ഉത്തരവിട്ടത്.

84 കാരനായ സ്റ്റാന്‍ സ്വാമിക്ക് ആരെയും തിരിച്ചറിയാന്‍ ആവുന്നില്ലെന്നും ഓക്‌സിജന്‍ സഹായത്തോടെയാണ് കഴിയുന്നതെന്നും ബെംഗളൂരു ആസ്ഥാനമായ ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഫാ. ജോ സേവ്യര്‍ പറഞ്ഞിരുന്നു.

നിങ്ങൾ വിട്ടുപോയത്