I delivered the poor who cried for help, and the fatherless who had none to help him. (Job 29:12 )

സന്തോഷകരമായ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും. നമ്മുടെ സഹോദരീ സഹോദരന്മാരെയും, പ്രത്യേകിച്ച് ഏറ്റവും ദുർബലരും അവഗണിക്കപ്പെട്ടവരുമായവരെ സംരക്ഷിക്കുക നമ്മെ സംബന്ധിച്ചിടത്തോളം നമ്മുടെ കടമയാണ്. ധനവാന്റെയും ലാസറിന്റെയും ഉപമ നാം വായിച്ചിട്ടുണ്ട്. ധനവാനായ ആ വ്യക്തിയെ നരകത്തിൽ എത്തിച്ച പാപത്തെക്കുറിച്ചാണ്. അയാളുടെ പാപത്തെപ്പറ്റി സുവിശേഷകൻ എടുത്തൊന്നും പറയുന്നില്ല. നമ്മൾ കാണുന്ന ധനവാൻ സ്വന്തം സമ്പത്തു കൊണ്ട് സുഖമായി ജീവിക്കുന്ന വ്യക്തിയാണ്. അയാൾ ആരിൽ നിന്നെങ്കിലും പിടിച്ചു പറിച്ചതായോ അയാളുടെ സമ്പത്ത് ഉപയോഗിച്ച് ആരെയെങ്കിലും പീഡിപ്പിച്ചതായോ നാമെവിടെയും കാണുന്നില്ല.
ധനവാന്റെ പാപം എന്താണ്? നിസ്സംഗതയാണ് ധനവാന്റെ പാപങ്ങളിൽ ആദ്യത്തേത്. അയാൾ ആരെയും ഉപദ്രവിക്കുന്നില്ല. പക്ഷേ, കഴിവുണ്ടായിട്ടും ആരെയും സഹായിക്കുന്നുമില്ല. തന്റെ സമ്പത്ത് തനിക്കുള്ളത് മാത്രമാണെന്ന് അഹങ്കരിച്ച അയാൾ, ആ സമ്പത്ത് അയാൾക്ക് നൽകിയ ദൈവത്തിന്റെ കൽപന മറന്നു. തന്നെപ്പോലെ തന്നെ തന്റെ അയൽക്കാരനെ സ്നേഹിക്കാൻ അയാൾക്കായില്ല. രോഗിയായി, എല്ലാവരാലും ത്യജിക്കപ്പെട്ടു ഭക്ഷണത്തിനായി നായ്ക്കളോട് മല്ലടിച്ചിരുന്ന ലാസറിനെ സഹായിക്കാൻ ആവശ്യമായതെല്ലാം ധനവാനുണ്ടായിരുന്നു. പക്ഷേ, തന്റെ സൗഭാഗ്യങ്ങൾ പങ്കുവയ്ക്കുന്നതിൽനിന്നും അയാളുടെ സ്വാർത്ഥത അയാളെ തടഞ്ഞു. അതിന്റെ ഫലമായി അയാൾ ദൈവവുമായുള്ള സഹവാസത്തിൽ നിന്നും എന്നേക്കുമായി അകറ്റപ്പെട്ടു.

മറ്റുള്ളവരോട് ക്രൂരമായി പെരുമാറുന്നതു വഴി മാത്രമല്ല അവരെ നമ്മൾ സ്നേഹിക്കാതിരിക്കുന്നത്. നമുക്കുള്ളത് ഇല്ലാത്തവരുമായി പങ്കുവയ്ക്കാൻ വിസമ്മതിക്കുന്ന ഒരു ധനവാൻ നാമെല്ലാവരിലുമുണ്ട്. ഇല്ലാത്തവരുടെ വേദന കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുമ്പോൾ നമ്മൾ ദൈവത്തിൽ നിന്നുതന്നെയാണ് മുഖം തിരിക്കുന്നത്. നമ്മിലെ നിസ്സംഗത ക്രമേണ സ്വാർത്ഥതയായും, പിന്നീട് അഹങ്കാരമായും മാറുന്നത് പലപ്പോഴും നാം പോലും അറിയാറില്ല. മനുഷ്യരെ സ്നേഹിക്കുകയും വസ്തുക്കളെ ഉപയോഗിക്കുകയും ചെയ്യുന്നതിനും പകരം വസ്തുക്കളെ സ്നേഹിക്കുകയും മനുഷ്യരെ ഉപയോഗിക്കുകയും ചെയ്യുന്ന ധനവാനിലേക്ക് നമ്മിൽ നിന്നധികം ദൂരമില്ല എന്ന യാഥാർത്ഥ്യം ഗ്രഹിക്കുവാൻ നമുക്കാവണം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.








