എന്നാണെങ്കിലും
ഒരിക്കൽ മരിക്കും

ഒരിക്കൽ തിരുവനന്തപുരം
കാൻസർ സെൻ്ററിൽ
രോഗി സന്ദർശനത്തിന് ചെന്ന
ക്രിസോസ്റ്റം തിരുമേനി അവിടുത്തെ
ലിഫ്റ്റിൽ വച്ച് ഒരാളെ പരിചയപ്പെട്ടു.
അദ്ദേഹത്തിൻ്റെ ഭാര്യയ്ക്ക് കാൻസറായിരുന്നു.

അയാളെ ആശ്വസിപ്പിച്ചു കൊണ്ട്
തിരുമേനി പറഞ്ഞു:
”ഞാനും ഒരു കാൻസർ രോഗിയായിരുന്നു. എനിക്ക് രോഗം ഭേദമായി.
കാൻസർ രോഗം സുഖപ്പെടുമെന്ന്
താങ്കളുടെ ഭാര്യയോട് പറയണം.”

ലിഫ്റ്റിൽ വച്ച് തിരുമേനിയെ കണ്ടതും തിരുമേനി പറഞ്ഞ കാര്യങ്ങളും
അയാൾ ഭാര്യയെ അറിയിച്ചു.
അപ്പോൾ അവർ പറഞ്ഞു:
”തിരുമേനിയോട് എൻ്റെയടുത്ത്
വരാൻ പറയുമോ…”

ആ രോഗിയുടെ കിടക്കയ്ക്കരികിൽ തിരുമേനിയെത്തി.
അവർക്കു വേണ്ടി പ്രാർത്ഥിച്ചു
കൊണ്ട് പറഞ്ഞു:

“സഹോദരി,
കാൻസർ വന്ന നിങ്ങളും
കാൻസർ വന്ന് സുഖപ്പെട്ട ഞാനും രോഗിയല്ലാത്ത നിങ്ങളുടെ ഭർത്താവുമൊക്കെ
എന്നാണെങ്കിലും ഒരിക്കൽ മരിക്കും.
ആ സമയം എപ്പോഴാണെന്നറിയില്ല. മരണത്തിന് തയ്യാറെടുത്തിരിക്കുന്ന ഒരാൾക്ക് യാതൊന്നിനെയും പേടിക്കേണ്ട ആവശ്യമില്ല. രോഗം നമ്മുടെ നിയന്ത്രണമേറ്റെടുക്കാൻ ഒരിക്കലും അനുവദിക്കരുത്….”

തിരുമേനിയുടെ വാക്കുകൾ
ആ സ്ത്രീയ്ക്ക് ആശ്വാസവും
പ്രത്യാശയും നൽകി.

ദൈവത്തിൻ്റെ അനന്തമായ കരുതലിനെക്കുറിച്ച്
തൻ്റെ ആത്മകഥയുടെ അവസാന പേജിൽ അദ്ദേഹം ഇങ്ങനെ എഴുതിയിട്ടുണ്ട്:

“എനിക്കേറ്റവും നല്ലതെന്താണെന്ന് ദൈവത്തിനറിയാം.
ഞാനും ദൈവവും തമ്മിൽ എന്നും സംസാരിക്കാറുണ്ട്.
ദൈവം ഫലിതപ്രിയനാണ്.
പ്രാർത്ഥനയിൽ പോലും
ദൈവം ഫലിതം പങ്കുവയ്ക്കാറുണ്ട്.
അവിടുന്ന് എന്നോട് ചോദിക്കുന്നു:

‘ക്രിസോസ്റ്റം,
ഞാൻ നിനക്ക് ഒരായുസ്സു കൂടി തന്നാൽ
നിൻ്റെ ജീവിതത്തിൽ പുതുതായി
എന്തെല്ലാം ക്രമീകരണങ്ങൾ ചെയ്യും?’

എൻ്റെ മറുപടി:
‘പിതാവേ,
അവിടുന്ന് എൻ്റെ ജീവിതത്തിൽ ചെയ്തതിനേക്കാൾ കൂടുതൽ നന്നായി എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന്
ഞാൻ കരുതുന്നില്ല. അങ്ങയുടെ
വലിയ സ്നേഹവും കരുതലും എന്നെ അങ്ങയോടുള്ള കടപ്പാടിൻ്റെയും
അതിരില്ലാത്ത അനുഗ്രഹത്തിൻ്റെയും അവകാശിയാക്കി മാറ്റുന്നു
…. “

അതെ,
ദൈവത്തിൻ്റെ സ്നേഹവും കരുതലും അനുഭവിച്ച ഒരാൾക്ക് എത്ര വലിയ പ്രതിസന്ധികൾക്ക് നടുവിലും
ദൈവീക പദ്ധതിയ്ക്കു മുമ്പിൽ
ശിരസു നമിക്കാനേ കഴിയൂ.
അങ്ങനെയുള്ളവർ
മരിച്ചാലും ജീവിക്കും.

“സത്യം സത്യമായി ഞാന്‍
നിങ്ങളോടു പറയുന്നു, എന്റെ വചനം കേള്‍ക്കുകയും എന്നെ അയച്ചവനെ വിശ്വസിക്കുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്‌. അവനു ശിക്‌ഷാവിധി ഉണ്ടാകുന്നില്ല. പ്രത്യുത,
അവന്‍ മരണത്തില്‍നിന്നു ജീവനിലേക്കു കടന്നിരിക്കുന്നു”
(യോഹ 5 : 24).

നൂറ്റാണ്ടിൻ്റെ ശബ്ദമായിരുന്ന
ക്രിസോസ്റ്റം തിരുമേനിയുടെ
ഓർമകൾക്കു മുമ്പിൽ
പ്രണാമം.

ഫാദർ ജെൻസൺ ലാസലെറ്റ്

നിങ്ങൾ വിട്ടുപോയത്