💞കപ്യാരുടെ മകന്‍ 💞

തെല്ല് അഭിമാനത്തോടെയാണ് ഈ എഴുത്ത്..

.വൈകുന്നേരങ്ങളിലെ കുടുംബപ്രാര്‍ത്ഥനയ്ക്ക് അപ്പൻ ചാരിയിരിക്കുന്നൊരു ചുമരുണ്ട്..

ആ ചുമരിന്റെ മുകളില്‍ തറച്ചു വച്ച ഒരു ആണിയും അതിലൊരു താക്കോലും.

.. നീണ്ട ഇരുപത്തിയെട്ടര കൊല്ലം ആ താക്കോൽ അവിടെ ഉണ്ടായിരുന്നു..

. ഒരിച്ചിരി പ്രത്യേകതയുള്ളൊരു താക്കോൽ… വേറൊന്നുമല്ല അത്..

. ഇടവക പള്ളിയുടെ താക്കോലായിരുന്നു….

പുലര്‍ച്ചെ ആ താക്കോലുമെടുത്ത് പള്ളി തുറന്ന്, ഒടുവില്‍ രാത്രി എട്ടു മണിക്ക് പള്ളിയടക്കുന്നത് വരെ, ദൈവാലയത്തിനോട് കെട്ടിയിട്ട് ജീവിച്ചപോലത്തെ, ഇരുപത്തി എട്ടര വർഷങ്ങൾ…, അവസാനം കഴിഞ്ഞ മെയ് 1ന്, രണ്ടു വ്യാഴവട്ടക്കാലത്തിലേറെയുള്ള ആ പള്ളി സേവനത്തിന് സമാപനം.. അപ്പാ…. You are Great…

നിസാരമല്ലിത്… എളുപ്പവുമല്ലിത്…ചെയ്യുന്നവർക്കേ പെട്ടെന്ന് പിടികിട്ടൂ എന്ന് മാത്രം… എന്താണെന്നല്ലേ…. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ മിക്ക പരിപാടികളിലും പലപ്പോഴും പങ്കെടുക്കാൻ കഴിയണമെന്നില്ല…

കൊറച്ച് ദിവസം ലീവ് എടുത്ത് മാറി നില്‍ക്കണമെന്ന് വിചാരിച്ചാൽ പോലും അതിനും സാധിക്കില്ല…

പോകാൻ ഇഷ്ടമുള്ള പല യാത്രകളും മാറ്റി വയ്‌ക്കേണ്ടതായി വരും.. തിളച്ചു പൊന്തുന്ന പനിയിലും എണീക്കാൻ വയ്യാത്ത അവസ്ഥയിലും റസ്റ്റ് എടുക്കാൻ കഴിയാതെ, കാര്യങ്ങൾ പകരം ചെയ്യാൻ ആളെ കിട്ടാതെ, നിങ്ങള്‍ക്ക് തന്നെ പള്ളിയിലേക്ക് പോവേണ്ടി വരും..

എല്ലാവരും ഉറങ്ങി കിടക്കുമ്പോ ഒരു ദിവസം പോലും മുടങ്ങാതെ, ഒരിത്തിരി സമയം പോലും വൈകാതെ, വീട്ടില്‍ നിന്ന് എണീറ്റു പോകേണ്ടി വരും…

പെരുന്നാളുകളും ആഘോഷങ്ങളും വീട്ടില്‍ സ്വസ്ഥമായി ആഘോഷിക്കാന്‍ കഴിയില്ല..

. ബന്ധുവീടുകളിലെ രാത്രി ആഘോഷങ്ങളിൽ പങ്കെടുത്ത് അവിടെ അന്ന് നിൽക്കാൻ പോലും കഴിയാതെ തിരികെ മടങ്ങേണ്ടി വരും..

. ഒരു പാട്ടു കുര്‍ബാനയിൽ പങ്കെടുക്കുമ്പോൾ തന്നെ പലർക്കും മടുപ്പ് തോന്നുന്നുവെങ്കിൽ, ചിലപ്പൊ, മൂന്നും നാലും കുർബാനകളിൽ ഒറ്റ ദിവസം പങ്കെടുക്കേണ്ടി വരുമ്പോ ഉള്ള അവസ്ഥ..

നിര നീളുകയാണ്…

എഴുതാന്‍ ഇനിയും ഒരുപാടുണ്ട്… ഒന്നും രണ്ടും വർഷമല്ല… അഞ്ചും പത്തും വർഷമല്ല… ഇരുപതും ഇരുപത്തിയഞ്ചും കഴിഞ്ഞു, ഇരുപത്തി എട്ടര വര്‍ഷം…

നന്നായി അറിയാം ഈ വര്‍ഷങ്ങളില്‍ അപ്പൻ അനുഭവിച്ച കഷ്ടപ്പാടുകള്‍…

ചില സമയങ്ങളില്‍ അപ്പൻ കടന്നു പോയിട്ടുള്ള വേദനകള്‍… വല്ലാതെ ഒറ്റപ്പെട്ടു പോയ ചില നിമിഷങ്ങൾ..

. മനസ്സിന്റെ സംഘർഷങ്ങളുടെ കണ്ണീര്‍ ദിനങ്ങള്‍… എഴുതുന്നില്ല അതേപ്പറ്റി..

ചില അധ്യായങ്ങള്‍ അടഞ്ഞു തന്നെ കിടക്കട്ടെ….

ഓരോ ദിവസവും ഒരു കുര്‍ബാന തന്നെ എണ്ണമായി എടുത്താൽ, അതു തന്നെ വരും പതിനായിരത്തിലധികം കുർബാനകൾ… അപ്പാ.. അപ്പൻ പ്രാർത്ഥിച്ചതിന്റെ നൂറിലൊന്നു പോലും ഞാൻ പ്രാർത്ഥിച്ചീട്ടില്ല.. അപ്പൻ പങ്കെടുത്ത കുർബാനകളുടെ എണ്ണത്തോളം എത്താന്‍ ഇനിയുമെടുക്കും ഒരുപാട്‌ വർഷങ്ങൾ…

അഭിമാനമാണ് ശരിക്കും..

. കുഞ്ഞുനാളിൽ ‘കപ്യാരുടെ മോനെ’ എന്ന് കൂട്ടുകാരിൽ ചിലര് കളിയാക്കി വിളിക്കാറുണ്ടായിരുന്നു…

ഇന്ന്‌ അഭിമാനത്തോടെ പറയുന്നു…

കഴിഞ്ഞ ഇരുപത്തി എട്ടര കൊല്ലം സേവനം ചെയ്ത ഒരു കപ്യാരുടെ മകനാണ് ഞാന്‍..

എഴുതിത്തീരാത്ത ഓര്‍മ്മകളില്‍ ഒന്ന് മാത്രം എഴുതി നിര്‍ത്തുന്നു… പട്ടം കിട്ടിയതിനു ശേഷമുള്ള ഓർമ്മയാണ്…

സ്വന്തം ഇടവക്കാര് അവരുടെ എന്തേലും പരിപാടികള്‍ക്കുള്ള കുര്‍ബാന ചൊല്ലാന്‍ വിളിക്കും ഇടക്ക്..

.. ഇടനേരങ്ങളിലെ കുർബാന ആയോണ്ട് അള്‍ത്താര പിള്ളേർ ഉണ്ടാവില്ല മിക്കപ്പോഴും…

സഹായിക്കാൻ അപ്പൻ മാത്രമായിരിക്കും..

. അൾത്താരയിൽ ഞാനും അപ്പനും… ഇടയില്‍ ലേഖന വായനയുടെ ഒരവസരമുണ്ട്… വായനക്ക് തൊട്ടു മുന്‍പുള്ള “ഗുരോ ആശീർവദിക്കണമേ” എന്നു പറഞ്ഞു അപ്പൻ എന്റെ നേരെ തിരിയും… ആ സമയത്ത് അപ്പന്റെ മനസില്‍ എന്താണ് എന്നറിഞ്ഞൂടാ.. പക്ഷേ എന്റെ നേരെ തിരിഞ്ഞു നില്‍ക്കുന്ന അപ്പനെ “മിശിഹാ നിന്നെ അനുഗ്രഹിക്കട്ടെ” എന്ന് പറഞ്ഞു ആശീർവദിക്കുന്ന ആ സമയം…. എഴുതിക്കുറിക്കാൻ അറിഞ്ഞൂടാ ആ നിമിഷത്തെ…

എഴുതിത്തീരാത്ത ഓര്‍മ്മകളെ എവിടെയോ വായിച്ച ഒറ്റവരിയിൽ എഴുതി നിര്‍ത്തുന്നു..

. “അപ്പൻ കൊണ്ട വെയിലാണ് ഞാനിന്നു നില്‍ക്കുന്ന തണൽ”

✍🏻 ഫാ. റിന്റോ പയ്യപ്പിള്ളി ✍🏻

നിങ്ങൾ വിട്ടുപോയത്