വന്യമൃഗങ്ങളുടെ സംരക്ഷണത്തിനുവേണ്ടി സംസാരിക്കുന്ന വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനും ഹതഭാഗ്യരായ മനുഷ്യ ജീവനുകളുടെ സംരക്ഷണത്തിനുവേണ്ടി സംസാരിക്കുന്ന അഭിവന്ദ്യ പിതാക്കന്മാരും തമ്മിലുള്ള ഒരു പ്രശ്നമായി അതീവ ഗുരുതരമായ വന്യമൃഗ ആക്രമണങ്ങളെ ചുരുക്കരുത്. കഴിഞ്ഞ മൂന്നു ദിവസങ്ങൾക്കുള്ളിൽ കാട്ടുമൃഗങ്ങളുടെ ആക്രമണങ്ങളിൽ പൊലിഞ്ഞത് നാലു മനുഷ്യ ജന്മങ്ങളാണ്; കഴിഞ്ഞ 43 ദിവസങ്ങൾക്കുള്ളിൽ 11 മനുഷ്യർ അതിക്രൂരമായി കൊലചെയ്യപ്പെട്ടിരിക്കുന്നു. ഈ സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും വനം വകുപ്പിന്റെയും മന്ത്രിയുടെയും കണ്ണുകൾ തുറക്കാൻ, ഈ ജീവൽപ്രശ്നത്തിനു ശാശ്വതമായ പരിഹാരമുണ്ടാകാൻ എത്രപേർ ആക്രമിക്കപ്പെടണം? എത്രപേർ കൊല്ലപ്പെടണം?

വനാതിർത്തികളിലും മലയോരങ്ങളിലും താമസിക്കുന്ന സാധാരണക്കാരായ കർഷകർ ജീവഭയത്തിലാണ് നാളുകൾ തള്ളിനീക്കുന്നത്. ആരെങ്കിലും കാട്ടുമൃഗങ്ങളാൽ കൊലചെയ്യപ്പെട്ടുകഴിഞ്ഞാൽ ധനസഹായം പ്രഖ്യാപിക്കാൻ മാത്രമായി ഒരു വനം-വന്യജീവി വകുപ്പ് നമുക്ക് ആവശ്യമുണ്ടോ? കാട്ടാനയ്ക്കും കാട്ടുപന്നിയ്ക്കും എന്തിനേറെ, തെരുവുനായ്ക്കൾക്കുവേണ്ടിപ്പോലും സംസാരിക്കാൻ ആളുകളുണ്ട്, സംഘടനകളുണ്ട്; മനുഷ്യർക്കുവേണ്ടി സംസാരിക്കാൻ ആരുമില്ലാത്ത ദയനീയ അവസ്ഥയാണ് നമ്മുടെ നാട്ടിൽ. സാംസ്കാരിക ഔന്നത്യമുള്ള കേരളമല്ലിത് പ്രാകൃത കേരളമാണെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ തെറ്റുപറയാനാവില്ല.

“ബിഷപ്പുമാർ നല്ല വാക്ക് പറയുന്നവരെന്നാണ് എന്റെ ധാരണ, എന്നാൽ ചില സമയങ്ങളിൽ അത് അങ്ങനെയാണോ എന്ന് സംശയം ഉണ്ട്. ബിഷപ്പുമാരേ പറ്റിയുള്ള ധാരണ തെറ്റിക്കരുത്” എന്ന വനംമന്ത്രി എ.കെ ശശീന്ദ്രന്റെ പ്രസ്താവന അനുചിതമാണെന്നു മാത്രമല്ല അപലപനീയവുമാണ്. മനുഷ്യജീവനു കാട്ടാനയുടെയോ തെരുവുനായയുടെയോ വിലപോലും കൽപ്പിക്കാത്ത കാടൻ നിയമങ്ങൾക്കെതിരെയും തികഞ്ഞ അനാസ്ഥയോടെ നിർജീവമായിരിക്കുന്ന വനം വകുപ്പിനെതിരെയും ഗുരുതരമായ ഈ പ്രശ്നത്തിനു യാതൊരു പരിഹാരവും കാണാത്ത മന്ത്രിക്കെതിരെയും ശബ്ദിക്കാതിരിക്കാനാവില്ല. മനുഷ്യജീവനുവേണ്ടി സംസാരിക്കുകയും ഇടപെടുകയും ചെയ്യുന്നവരാണ് ബിഷപ്പുമാരെന്ന ധാരണ വനം മന്ത്രിക്കുണ്ടായാൽ നന്ന്. നിഷ്ക്രിയനായ വനം മന്ത്രി രാജിവെക്കണമെന്നത് രാഷ്ട്രീയ ആവശ്യമല്ല, ജനകീയ ആവശ്യമാണ്.

ഫാ.ഡോ. ആന്റണി വടക്കേകര വി.സി.
പി.ആർ.ഒ., സീറോമലബാർസഭ &
സെക്രട്ടറി, മീഡിയ കമ്മീഷൻ

ഫെബ്രുവരി 13, 2025