വത്തിക്കാന്‍ സിറ്റി: മെത്രാന്മാരുടെ സിനഡിന്റെ അണ്ടര്‍ സെക്രട്ടറിമാരായി സിസ്റ്റര്‍ നതാലി ബെക്വാര്‍ട്ട്, ഫാ. ലൂയി മരിന്‍ ഡി സാന്‍ മാര്‍ട്ടിന്‍ എന്നിവരെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ആദ്യമായിട്ടാണ് ഈ പദവിയില്‍ വനിത നിയമിക്കപ്പെടുന്നത്. ഫ്രഞ്ചുകാരിയായ സിസ്റ്റര്‍ നതാലി നിലവില്‍ ഷിക്കാഗോയിലെ കാത്തലിക്ക് തിയോളജിക്കല്‍ യൂണിയനില്‍ വത്തിക്കാന്‍ സാബട്ടിക്കല്‍ പോഗ്രാമുകളുടെ ചുമതല വഹിക്കുകയാണ്. 2018 ഒക്ടോബറില്‍ യുവത്വം എന്ന വിഷയത്തെ അടിസ്ഥാനമാക്കി വത്തിക്കാനില്‍ നടന്ന സിനഡിന്റെ ഓഡിറ്റര്‍ അടക്കം ഒട്ടനവധി പദവികള്‍ വഹിച്ചിട്ടുണ്ട്. ഗണിതശാസ്ത്ര അധ്യാപികയും മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റും ആയി പ്രവര്‍ത്തിച്ചിട്ടുള്ള സിസ്റ്റര്‍ നതാലി 1995ലാണ് മിഷണറീസ് ഓഫ് െ്രെകസ്റ്റ് ജീസസ് എന്ന സന്യാസിനീ സഭയില്‍ ചേര്‍ന്നത്. സിസ്റ്ററിന്റെ നിത്യവ്രതവാഗ്ദാനം 2005ലായിരുന്നു.

1965ല്‍ പോള്‍ പോള്‍ ആറാമന്‍ മാര്‍പാപ്പ സ്ഥാപിച്ച മെത്രാന്മാരുടെ സിനഡ്, മാര്‍പാപ്പയുടെ ഉപദേശക സമിതിയായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. സ്‌പെയിന്‍കാരനായ ഫാ. ലൂയി മരിന്‍ അഗസ്റ്റീനിയന്‍ സന്യാസസമൂഹാംഗവും ബര്‍ഗോസിലെ തിയോളജി ഫാക്കല്‍റ്റിയില്‍ പ്രഫസറുമാണ്. ഇടവക വികാരി, ആശ്രമാധിപന്‍, ധ്യാനഗുരു, സന്യാസ പരിശീലകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം അഗസ്റ്റീനിയന്‍ സന്യാസ മൂഹത്തിന്റെ അസിസ്റ്റന്റ് ജനറാളുമായിരുന്നു.

നിങ്ങൾ വിട്ടുപോയത്