ഓർത്തഡോക്‌സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ കബറടക്കം നടന്നു. കോട്ടയം ദേവലോകം അരമനയിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു കബറടക്കം. പരിശുദ്ധ ബാവയ്ക്ക് അന്തിമോപചാരമർപ്പിക്കാൻ പരുമല സെന്റ് ഗ്രിഗേറിയസ് പള്ളിയിൽ നിയന്ത്രണങ്ങൾ പാലിച്ചാണ് ജനങ്ങളെത്തിയത്. അരമനയ്ക്കു മുന്നില്‍ പ്രത്യേകം തയാറാക്കിയ പന്തലില്‍ പൊതുദര്‍ശനത്തിനു ക്രൈസ്തവ മേലധ്യക്ഷന്മാര്‍, മന്ത്രിമാര്‍ ഉള്‍പ്പെടെ നാനാതുറകളിലുള്ളവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

പന്തലില്‍ എട്ടാംഘട്ടംവരെയുള്ള ശുശ്രൂഷകള്‍ മെത്രാപ്പോലീത്താമാരുടെ കാര്‍മികത്വത്തില്‍ പൂര്‍ത്തിയാക്കി. സര്‍ക്കാരിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതികളുടെ ഭാഗമായി പോലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. വൈകുന്നേരം നാലിനു ചാപ്പലില്‍ വിടവാങ്ങല്‍ ശുശ്രൂഷ ആരംഭിച്ചു. ബലിയര്‍പ്പിച്ച മദ്ബഹായോടും ദേവാലയത്തോടും വൈദികരോടും വിശ്വാസികളോടും ദേശത്തോടുമുള്ള വിടവാങ്ങല്‍ ശുശ്രൂഷ നടത്തിയപ്പോള്‍ ‘പരിശുദ്ധ പിതാവേ സമാധാനത്താലെ പോകുക’യെന്നു വിശ്വാസികള്‍ കണ്ണീരോടെ പ്രതിവാക്യമായി യാത്രാമൊഴിയേകി. ഭൗതിക ശരീരം കബറിലേക്ക് ഇറക്കുന്നതിനു മുന്പായി മെത്രാപ്പോലീത്താമാര്‍ ചേര്‍ന്ന് ശോശപ്പകൊണ്ടു മുഖംമറച്ചു. ചാപ്പലിലെ ശുശ്രൂഷയ്ക്കുശേഷം മുന്‍ കാതോലിക്കാ ബാവമാരുടെ കബറിടത്തിനോട് ചേര്‍ന്നു തയാറാക്കിയ കല്ലറയില്‍ കബറടക്കി. അർബുദ ബാധിതനായിരുന്ന കാതോലിക്കാ ബാവ ഏറെ നാളുകളായി പരുമല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

നിങ്ങൾ വിട്ടുപോയത്