സർവാശ്വാസത്തിന്റെയും ദൈവമായവൻ’ എന്നും ‘നമ്മുടെ കഷ്ടതകളിലൊക്കെയും നമ്മെ ആശ്വസിപ്പിക്കുന്നവൻ’ എന്നാണ് കർത്താവിനെക്കുറിച്ച് വി പൗലോസ് പറയുന്നത്. ജ്ഞാനം നിറഞ്ഞ ഉപദേശങ്ങളാലും ആളുകളോടു ദയയോടെ ഇടപെട്ടുകൊണ്ടും ചിലപ്പോഴൊക്കെ രോഗം സൗഖ്യമാക്കിക്കൊണ്ടും യേശു ആളുകളെ ആശ്വസിപ്പിച്ചു. നമ്മളെ ഓരോരുത്തരെയും നേരിട്ട് കണ്ട് ആശ്വസിപ്പിക്കാൻ ഇന്നു ദൈവപുത്രൻ ഭൂമിയിലില്ല എന്നാൽ ഇന്ന് ഭൂമിയിൽ ആശ്വാസം പകരാൻ യേശു പ്രതിഷ്ഠിച്ചവരാണ് നമ്മുടെ അമ്മമാർ. അമ്മമാരുടെ മഹത്വമാണ് സുവിശേഷം പ്രസ്തുത വചനത്തിലൂടെ പ്രതിപാദിക്കുന്നത്. സത്യത്തിന്റെ ചുവട് പിടിച്ച് ഒരോ മക്കളേയും അവനാഗ്രഹിക്കുന്ന വിദ്യാഭ്യാസവും, പ്രാഥമിക അറിവുകളും നല്‍കി ചുവടുറപ്പിക്കാന്‍ ഒരോ അമ്മയും കഷ്ടപ്പെടുന്നതിനെ എത്ര കണ്ട് പ്രശംസിക്കണം.
വിലമതിക്കാനാകാത്ത മാതൃസ്‌നേഹത്തിനും കരുതലിനും ആദരം പകരാന്‍ ലോകം ഒന്നിച്ച് ചേരുകയാണ് ഈ മാത്യദിനത്തില്‍. നമ്മളെ നമ്മളാക്കിയവര്‍ക്ക് സ്‌നേഹം മാത്രം സമ്മാനിക്കുക എന്ന് ഓര്‍മപ്പെടുത്തലുമായാണ് ഈ മാതൃദിനവും കടന്നു വന്നിരിക്കുന്നത്. ആദരവും ,ബഹുമാനവും നല്‍കാന്‍ തയ്യാറാകാത്ത തലമുറകള്‍ മറന്നുപോകുന്നത് ആ സ്നേഹം ആണ്. ആ സ്നേഹത്തിന്റെ അളക്കാനാവാത്ത മഹത്വമാണ്. ഒരമ്മയുടെ നന്മയറിഞ്ഞ് ആ അമ്മയെ ബഹുമാനിക്കുക, സ്നേഹിക്കുക, അനുസരിക്കുക, ശുശ്രൂഷിക്കുക എന്നത് മക്കളുടെ കടമയാണ്.
മാതൃദിനം മുന്നിലേക്ക് തരുന്നത് അമ്മമാരുടെ വിവിധ മുഖങ്ങളാണ്. അമ്മയെ ഓര്‍ക്കാന്‍ ഇങ്ങനെ ഒരു പ്രത്യേക ദിനത്തിന്റെ ആവശ്യമില്ലെന്ന് പറയുന്നവരുമുണ്ട്. ഏതായാലും നമ്മളോരോരുത്തരും പത്തുമാസത്തെ കാത്തിരിപ്പിനൊടുവില്‍ കരഞ്ഞുവിളിച്ചു കൊണ്ട് ഈ ഭൂമി മലയാളത്തിലേക്ക് പിറന്നു വീണപ്പോള്‍ മനസ്സു നിറഞ്ഞ് ചിരിച്ച് സ്വീകരിച്ച മുഖമായിരുന്നു അമ്മ. അമ്മമാർക്ക് നൽകാൻ തങ്കമോ, പണമോ, വിലകൂടിയ പട്ടുകളോ ഒന്നും കൊടുക്കാന്‍ മക്കള്‍ക്ക് കഴിഞ്ഞിലെങ്കിലും നല്‍കാന്‍ കഴിയുന്ന ഒരിത്തിരി സ്നേഹം അതു മാത്രം നല്‍കാന്‍ കഴിഞ്ഞാൽ ദൈവത്താൽ നമ്മളും, നമ്മളുടെ തലമുറകളും അനുഗ്രഹിക്കപ്പെടും. എല്ലാ അമ്മമാർക്കും എന്റെ മാത്യദിനാംശംസകൾ. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.