When we cried to the Lord, he heard our voice
‭‭(Numbers‬ ‭20‬:‭16‬)

കർത്താവിനെ ഏതു സാഹചര്യത്തിലും പൂർണ്ണ ഹൃദയത്തോടെ വിശ്വസിക്കുക. നമ്മുടെയൊക്കെ പ്രാർത്ഥനകൾക്ക് ദൈവം ഉത്തരം നൽകുന്നില്ല എന്നു തോന്നുമ്പോളും, പല പല ആവശ്യങ്ങൾക്കു വേണ്ടി നാം പ്രാർത്ഥിച്ചിട്ട് ഉത്തരമില്ല എന്ന് തോന്നുമ്പോളും ഓർക്കുക, നമ്മുക്കു വേണ്ടിയുള്ള ദൈവത്തിന്റെ പദ്ധതി നമ്മുടെ ചിന്തകൾക്കും അപ്പുറമാണ്.നാം ദൈവത്തോട് ചേർന്നു നിന്നാൽ സമയത്തിന്റെ പൂർണതയിൽ ആ പദ്ധതി നമ്മിൽ നടപ്പാവുക തന്നെ ചെയ്യും. കാരണം നമ്മളെക്കുറിച്ചുള്ള പൂർണമായ വിളിയും പദ്ധതിയും അറിയുന്നവൻ ദൈവം മാത്രമാണ്. കർത്താവ് പറയുന്നു നാം ഒരോരുത്തരുടെയും പ്രാര്‍ഥനകള്‍ക്കു നേരേ കർത്താവിന്റെ കണ്ണും കാതും ജാഗരൂകമായിരിക്കും എന്ന്. പ്രാർത്ഥന എന്നു പറയുന്നത് ദൈവവുമായുള്ള സ്നേഹ സംഭാഷണമാണ്.

യേശു പലപ്പോഴും തനിച്ചു ചെന്നിരുന്ന്‌ പ്രാർഥിക്കുമായിരുന്നു. അങ്ങനെ പ്രാർത്ഥിക്കാൻ ശിഷ്യന്മാരെയും അവൻ പ്രോത്സാഹിപ്പിച്ചു എന്ന് തിരുവചനം പറയുന്നു. പ്രാർത്ഥനയിലൂടെ ദൈവവുമായി സജീവബന്ധം പുലർത്തുന്ന ഒരു വ്യക്തി, തനിക്കു കിട്ടാതെ പോയതിനെ ഓർത്തു പരിഭവിക്കുകയല്ല ചെയ്യേണ്ടത്. നമ്മൾ ചോദിക്കാതെതന്നെ ദൈവം നമ്മിലേക്ക്‌ ചൊരിഞ്ഞിരിക്കുന്ന ഒട്ടനവധിയായ നന്മകളെ പ്രതി സന്തോഷിക്കുവാനും ദൈവത്തിനു നന്ദി പറയുവാനും നമുക്കാവണം. പൗലോസ്‌ ശ്ലീഹാ തെസലോനിക്കായിലെ സഭക്ക് എഴുതിയ ഒന്നാം ലേഖനത്തിൽ ഇപ്രകാരം പറയുന്നു: “എപ്പോഴും സന്തോഷത്തോടെയിരിക്കുവിൻ. ഇടവിടാതെ പ്രാർത്ഥിക്കുവിൻ. എല്ലാക്കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിൻ. ഇതാണ് ദൈവം നമ്മിൽനിന്നും ആഗ്രഹിക്കുന്നത്

ജീവിതത്തിൽ നൻമകൾ വരുമ്പോൾ അബ്രാഹത്തെ പോലെയും, ദാവീദിനെ പോലെയും നന്ദി അർപ്പിക്കുക. സഹനങ്ങൾ വരുമ്പോൾ ദൈവ തിരുമുൻപിൽ ജോബിനെപ്പോലെ വിശ്വസ്തയോടെ ദൈവ മുഖത്തേയ്ക്ക് നോക്കുക. ജീവിത പരീക്ഷണങ്ങളുടെ മധ്യേയും നിവർന്നു നിന്ന് ശിരസുയർത്തി അവിടുത്തെ വരവേൽക്കാൻ ഒരുങ്ങണം. ജീവിത വ്യഗ്രതയും കഷ്ടപ്പാടുകളും നമ്മെ വലയം ചെയ്യുമ്പോഴും വീണ്ടെടുപ്പിനായുള്ള വിളിയിൽനിന്ന് ശ്രദ്ധ അകലരുത്. ഉറക്കത്തിനു കീഴടങ്ങാതെ എല്ലാ സമയത്തും പ്രാർത്ഥനയോടെ കർത്താവിനെ കാത്തിരിക്കുക. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.

നിങ്ങൾ വിട്ടുപോയത്