സംസ്ഥാന തലത്തിൽ ലത്തീൻ കത്തോലിക്കരുടെ സമുദായ സംഘടന രൂപീകൃതമായിട്ട് 50 വർഷം പൂർത്തിയാവുകയാണ്.

സംഘാത മുന്നേറ്റത്തിൻറെ ചരിത്ര സ്മരണ ഉയർത്തുന്ന വിവിധ പരിപാടികൾ ആവിഷ്കരിച്ച് സമുദായ സംഘടനയെ കൂടുതൽ ശക്തിപ്പെടുത്താനുളള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകേണ്ടതുണ്ട്.

സമുദായത്തിന്‍റ സംഘാത മുന്നേറ്റം19-ാം നൂറ്റാണ്ടിന്‍റെ അവസാനത്തോടുകൂടിയാണ് ലത്തീന്‍ സഭയില്‍ സംഘാത ജനകീയ മുന്നേറ്റങ്ങള്‍ ഉണ്ടായത്. 1891 ല്‍ പള്ളിത്തോട് നസ്രാണി സമാജം, 1903 ല്‍ അര്‍ത്തുങ്കല്‍ നസ്രാണി ഭൂഷണ സമാജം, 1904 ല്‍ കൊല്ലം ലത്തീന്‍ കത്തോലിക്ക മഹാജന സഭ, 1914 ല്‍ വരാപ്പുഴ കാത്തലിക്ക് അസോസിയേഷന്‍, എന്നിങ്ങനെ വിവിധ സംഘടനകള്‍ സമുദായത്തിന്‍റെ മുന്നേറ്റത്തെ ഏറെ സഹായിച്ചിട്ടിട്ടുണ്ട്.

ഭാരതത്തിന്‍റെ സ്വാതന്ത്ര്യ സമരകാലയളവില്‍ കേരളത്തില്‍ നടന്ന വിവിധ പ്രക്ഷോഭങ്ങളില്‍ സമുദായം ശക്തമായ സാന്നിദ്ധ്യമായിരുന്നു. 1891 ല്‍ നടന്ന മലയാളി മെമ്മോറിയല്‍ പ്രസ്ഥാനനത്തിന് ലത്തീന്‍ സമുദായം ശക്തമായ പിന്തുണ നല്‍കി. ഇതിന്‍റെ ആദ്യത്തെ തിരുവനന്തപുരം സമ്മേളനത്തിന് അധ്യക്ഷത വഹിച്ചത് സമുദായംമായിരുന്നു പ്രസിദ്ധ നിയമജ്ഞന്‍ സി എഫ് ലോയിഡ് ആയിരുന്നു.

1930 ല്‍ ലത്തീന്‍ കത്തോലിക്കരുടെ അവകാശ സംരക്ഷണത്തിനായി ഒരു മഹാസമ്മേളനം കൊല്ലത്ത് നടന്നു. തിരുവിതാംകൂര്‍ ലാറ്റിന്‍ ക്രിസ്ത്യന്‍ കോണ്‍ഫറന്‍സ് എന്ന പേരില്‍ അങ്ങനെ ഒരു സംഘടന രൂപം കൊണ്ടു. സ്വാതന്ത്ര്യ സമരസേനാനിയും പില്‍ക്കാലത്ത് തിരുവിതാംകൂര്‍ നിയമസഭാംഗവുമായ റാഫേല്‍ റോഡ്രിഗ്യൂസ് ആയിരുന്നു മുഖ്യ സംഘാടകന്‍.

1931 ല്‍ ലത്തീന്‍ കത്തോലിക്കര്‍ കൊച്ചിയിലും സംഘടിച്ചു. ഷെവ. എല്‍ എം പൈലിയുടെ നേതൃത്വത്തില്‍ കൊച്ചിന്‍ സ്റ്റേറ്റ് ലാറ്റിന്‍ ക്രിസ്ത്യന്‍ കോണ്‍ഗ്രസ് എന്ന സംഘടണനയുണ്ടായി. 1935 ല്‍ തിരുവിതാംകൂര്‍ ലാറ്റിന്‍ ക്രിസ്ത്യന്‍ കോണ്‍ഫറന്‍സ് നിവര്‍ത്തന പ്രക്ഷോഭത്തില്‍ പങ്കെടുത്തു. അതിന്‍റെ ഫലമായി ജനസംഖ്യാനുപാതികമായ സംവരണം സര്‍ക്കാര്‍ സര്‍വ്വീസില്‍ ലഭ്യാമാകാനുള്ള സാധ്യതയൊരുങ്ങി. അന്ന് തിരുവിതാംകൂറില്‍ 8 ലക്ഷം കണക്കില്‍ ഉണ്ടായിരുന്ന ലത്തീന്‍ കത്തോലിക്കര്‍ക്ക് 8 നിയമസഭാ സാമാജികരെ ലഭിക്കാന്‍ ഇതുവഴി സാധിച്ചുവെന്നുവേണം പറയാന്‍.

ലത്തീന്‍ കത്തോലിക്കരുടെ വിശാല മനോഭാവവും, ഇന്ത്യന്‍ ഭരണഘടനയുടെ രൂപീകരണത്തോടെ അവര്‍ അതിലര്‍പ്പിച്ച വിശ്വാസവും, ഭരണഘടനയിലെ വാഗ്ദാനങ്ങള്‍ നിറവേറ്റാമെന്ന പ്രതീക്ഷയും കാരണം മറ്റു സമുദായങ്ങളെ പോലെ സമുദായമുന്നേറ്റവുമായി മുന്നോട്ടു പോകാതെ നിലവിലുളള്ള രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കാനാണ് ഈ സമുദായം നിലകൊണ്ടത്. അത്തരമൊരു മനോഭാവത്തിന്‍റയടിസ്ഥാനത്തില്‍ ബൃഹത്തായ സമുദായ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക വിരാമമായി. അതേസമയം മറ്റുള്ളവര്‍ രാഷ്ട്രീയ വിലപേശലുകള്‍ നടത്തി നേട്ടങ്ങള്‍ കൊയ്തു. 1903 ല്‍ രൂപം കൊണ്ട എസ് എന്‍ ഡി പി യും 1909 ല്‍ രൂപീകൃതമായ കെ പി എം എസും 1914 ല്‍ രൂപം കൊണ്ട എന്‍ എസ് എസും അവരവരുടെ മേഖലയില്‍ സമുദായപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും നടത്തിപ്പോന്നപ്പോള്‍ ലത്തീന്‍ കത്തോലിക്കര്‍ സഭാ സംവിധാനങ്ങളില്‍ മാത്രമൊതുങ്ങുകയും സമുദായ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പ്രാമുഖ്യം നല്‍കാതാവുകയും ചെയ്തു.

കാലത്തോട് കലഹിച്ചില്ല

കാലത്തോട് കലഹിക്കാതെ, അവകാശനിഷേധങ്ങളോട് സന്ധിചെയ്ത് സമുദായം സര്‍വ്വം സഹയായി എല്ലാം സഹിച്ചു. അര ശതമാനം പോലും സംവരണം വെട്ടിക്കുറയ്ക്കാന്‍ ചെറുസമുദായങ്ങള്‍ പോലും സമ്മതിക്കാതിരിക്കുന്ന നിലപാടിനു വിരുദ്ധമായി 7 ശതമാനമുണ്ടായിരുന്ന സാമുദായിക സംവരണം 4 ശതമാനത്തിലെത്തിയപ്പോഴും ലത്തീന്‍ സമുദായത്തിന്‍റെ സര്‍വ്വം സഹ നിലപാടിന് മാറ്റമുണ്ടായില്ല.

പക്ഷെ കാലം സമുദായത്തെ മാറ്റി ചിന്തിപ്പിച്ചു. അതിനു മൂലകാരണമായത് സംവരണ അവകാശങ്ങള്‍ക്കുമേല്‍ വന്ന കത്തിവെയ്പ്പുതന്നെയായിരുന്നു. ലഭിച്ചുകൊണ്ടിരിക്കുന്ന 4 ശതമാനം സംവരണത്തിനും അവസരങ്ങള്‍ക്കും കുറവുണ്ടാകുമെന്ന് മനസ്സിലായപ്പോള്‍ ഉറങ്ങിക്കിടന്ന സമുദായ വികാരം വീണ്ടും ഉയര്‍ത്തെഴുന്നേറ്റു. പക്ഷെ അതിനുണ്ടായ കാലതാമസം നല്‍കിയ വില വലുതായിരുന്നു. 1952 ല്‍ (17-9-1952) ആംഗ്ളോ ഇന്ത്യന്‍ സമുദായത്തിനുള്‍പ്പെടെ 7 ശതമാനം സംവരണം സംസ്ഥാന സര്‍ക്കാര്‍ നിയമനങ്ങളില്‍ ഉണ്ടായിരുന്നു. പിന്നീട് അത് 9-4-1956 ല്‍ 6 ശതമാനമാക്കി കുറച്ചു. (ഇക്കാലത്ത് ഒ ബി സി സംവരണം 40 ശതമാനമാക്കി കൂട്ടുകയുമുണ്ടായി). 17-2-1958 ല്‍ ലത്തീന്‍, ആംഗ്ളോ ഇന്ത്യന്‍, എസ് ഐ യു സി എന്നിവ ഒരുമിച്ചുചേര്‍ത്ത് സംവരണം 5 ശതമാനമാക്കി വെട്ടിക്കുറച്ചു. 31-5-1963 ല്‍ അത് 4 ശതമാനമാക്കി. സംവരണം 7 ശതമാനത്തില്‍ നിന്ന് ക്രമേണ 4 ശതമാനത്തിലെത്തിയപ്പോഴും ഈ സമുദായം ഉണര്‍ന്നില്ല, പ്രതിഷേധിച്ചില്ല.

ഒരൊറ്റ സമുദായ സംഘടന

1972 മാര്‍ച്ച് 26 ന് കേരളത്തിലെ എല്ലാ രൂപതകളിലെയും അല്‍മായ സംഘടനകളെ ഒന്നിപ്പിച്ച് കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍ എന്ന സമുദായ സംഘടന ജന്മമെടുത്തു. അതിനു നിമിത്തമായതും സംവരണവിഷയം തന്നെയായിരുന്നു. 30-11-1970 ല്‍ പിന്നാക്ക വിഭാഗങ്ങളുടെ സാമുദായിക സംവരണ വിഷയത്തില്‍ നെട്ടൂര്‍ പി ദാമോദരന്‍ കമ്മീഷന്‍ പുറത്തുവിട്ട ശുപാര്‍ശകളാണ് യഥാര്‍ത്ഥത്തില്‍ ലത്തീന്‍ സമുദായ വികാരം വീണ്ടും ആളിക്കത്തിച്ചത്.

മറ്റു പല പൊതു സമരങ്ങളുമൊക്കെ ഈ കാലയളവില്‍ നടന്നുവെങ്കിലും സാമുദായിക ധ്രുവീകരണത്തിന് വഴി തെളിച്ചത് നെട്ടൂര്‍ കമ്മീഷന്‍റെ ചില ശുപാര്‍ശകളായിരുന്നു. ലത്തീന്‍ കത്തോലിക്കര്‍ക്ക് സംസ്ഥാന സര്‍വ്വീസില്‍ നിലവിലുണ്ടായിരുന്ന 4 ശതമാനം സംവരണം ആവശ്യമില്ലെന്നും, ലാസ്റ്റ് ഗ്രേഡ് തസ്തികയില്‍ 2 ഉം ക്ളാസ് 3 യില്‍ 3 ഉം ആയി യഥാക്രമം സംവരണം വെട്ടിക്കുറക്കണമെന്നായിരുന്നു ശുപാര്‍ശ. സമുദായത്തിന്‍റ ജനസംഖ്യയെന്ന് സഭാതലത്തില്‍ പറഞ്ഞുവച്ചിരുന്നത് അന്ന് 9,26,363 ആയിരുന്നു. പക്ഷെ 7.13 ലക്ഷം മാത്രമാണ് ഈ സമുദായമെന്നും അവര്‍ക്ക് കുറഞ്ഞ സംവരണം മതിയെന്നുമുള്ള നെട്ടൂര്‍ പി ദാമോദരന്‍ കമ്മീഷന്‍ കണ്ടെത്തല്‍ വിവാദമായി. ഈ പശ്ചാത്തലത്തില്‍ സമുദായ സംഘടന കെ എല്‍ സി എ എന്ന പേരില്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചുതുടങ്ങി. ഇക്കാലമത്രയും വിവിധ രൂപതകള്‍ക്ക് തനതായ നിയമാവലികളായിരുന്നുവെങ്കില്‍ ഇപ്പോള്‍ കേരളമെമ്പാടും ഒരൊറ്റ നിയമാവലിയുടെ അടിസ്ഥാനത്തിലാണ് സംഘടന പ്രവര്‍ത്തിക്കുന്നത്.

നിങ്ങൾ വിട്ടുപോയത്