ഈ കുട്ടികളുടെ ചിരി കണ്ടാൽ ആർക്കാണ് സങ്കടം തോന്നാതിരിക്കുക ! ഇനി ഇല്ലല്ലോ ഈ ചിരി എന്ന് ഓർക്കുമ്പോൾ ഹൃദയം നുറുങ്ങുന്നു. !

രണ്ട് പൊന്നോമനകൾക്കൊപ്പം ട്രെയിനിന് മുന്നിൽ ചാടിയ, ഏറ്റുമാനൂരിലെ ഷൈനി കുര്യാക്കോസ് എന്ന 42 കാരി ഗാർഹിക പീഡനത്തിനു ഇരയായിരുന്നുവോ?

ഈ മക്കളെ പ്രസവിച്ച് , കഷ്ടപ്പെട്ട് വളർത്തി ഇത്രയും വലുതാക്കിയ ഈ അമ്മ എന്തിനായിരിക്കും ഇത്രയും വലിയ ക്രൂരത ചെയ്തത്? അത്രയേറെ മാനസിക പ്രയാസം അവർക്കുണ്ടായതു കൊണ്ടായിരിക്കുമല്ലോ! കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടായതുകൊണ്ട് ആകുമല്ലോ ! അല്ലെങ്കിൽ ഒരു അമ്മയും ഇങ്ങനെ ചെയ്യില്ല !

വളരെ ഗൗരവമായി ഇവരുടെ മരണകാരണത്തെക്കുറിച്ച് പോലീസും വനിതാ കമ്മീഷനും അന്വേഷിക്കേണ്ടിയിരിക്കുന്നു! അത്രയേറെ സഹിക്കാൻ പറ്റാത്ത കാര്യങ്ങൾ അവരുടെ ജീവിതത്തിൽ ഉണ്ടായിരുന്നതുകൊണ്ട് ആകുമല്ലോ രണ്ടു മക്കളെയും കൂട്ടി അവർ ജീവനൊടുക്കിയത്. അതും ട്രെയിനിനു മുമ്പിൽ ചാടിയുള്ള ദയനീയ മരണം. തങ്ങളുടെ മൃതദേഹം പോലും കിട്ടരുതെന്ന് അവർ ഒരു പക്ഷെ ആഗ്രഹിച്ചിട്ടുണ്ടാകുമോ?

ബിഎസ്‌സി നഴ്‌സിംഗ് ബിരുദധാരിയായ ഷൈനിയെ ജോലിക്ക് അപേക്ഷിക്കാൻ അനുവദിച്ചിരുന്നില്ല എന്ന് പറഞ്ഞു കേൾക്കുന്നു. അതു സത്യമാണോ എന്നത് വീട്ടുകാർക്ക് മാത്രമേ അറിയൂ.

ഒരു നഴ്‌സ് ആകാൻ അവർ ഒരുപാട് ആഗ്രഹിച്ചു കാണും. സ്വന്തമായി വരുമാനം എന്നത് ഏതൊരു സ്ത്രീയുടെയും സ്വപ്നമാണല്ലോ ഈ കാലത്ത്. അതിനായിരിക്കുമല്ലോ ഷൈനി ഒരു ജോബ് ഓറിയന്റഡ് കോഴ്സ് ആയ നഴ്സിംഗ് തെരഞ്ഞെടുത്തതും.

കൂടെ പഠിച്ചവർ എല്ലാം സ്വദേശത്തും വിദേശത്തുമായി ജോലി ചെയ്ത് വരുമാനം ഉണ്ടാക്കുന്നത് അവരുടെ മനസിൽ നഷ്ടബോധം ഉണ്ടാക്കി കാണും! അത് സങ്കടമായി വളർന്നു വലുതായി കാണും.

സ്വന്തമായി വരുമാനം ഇല്ലാതെ, ഒരു നൈറ്റി വാങ്ങണമെങ്കിൽ പോലും ഭർത്താവിന്റെ മുമ്പിൽ കൈ നീട്ടേണ്ടിവരുന്ന ഭാര്യമാർ ഒരുപാടുണ്ട് നമുക്ക് ചുറ്റും. അവരുടെ മാനസികാവസ്ഥ നമുക്ക് പറഞ്ഞറിയിക്കാൻ പറ്റില്ല. തന്റെ മക്കൾ അവരുടെ കൂട്ടുകാർ ധരിക്കുന്നത് പോലെ നല്ല ഭംഗിയുള്ള വസ്ത്രം ധരിച്ച് അവരോടൊപ്പം നടക്കണമെന്ന് ഏതൊരു അമ്മയും ആഗ്രഹിച്ചു പോകുക സ്വാഭാവികമാണ്. അമ്മയ്ക്ക് വരുമാനം ഉണ്ടെങ്കിൽ ആരോടും ചോദിക്കാതെ അതൊക്കെ വാങ്ങിച്ച് മക്കൾക്ക് കൊടുക്കുവാൻ കഴിയും. വേലയും കൂലിയും ഇല്ലാത്ത ഒരു വീട്ടമ്മയ്ക്ക് അവളുടെ ഇഷ്ടത്തിനനുസരിച്ച് എന്തെങ്കിലും വാങ്ങുക എന്നത് ഒരു സ്വപ്നം മാത്രമാണല്ലോ !

എന്തൊക്കെയാണ് ഈ മരണത്തിന് പിന്നിലെ കാരണം എന്ന് ഷൈനിയുടെ വീട്ടുകാർക്കും ഭർതൃ വീട്ടുകാർക്കും മാത്രമേ അറിയൂ. പോലീസ് അത് അന്വേഷിച്ച് കണ്ടെത്തി ഭാവിയിൽ ഇതുപോലെ ആത്മഹത്യകൾ ഉണ്ടാകാതിരിക്കാൻ നടപടി സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. സങ്കടം ഉള്ളിലൊതുക്കി നീറി പുകഞ്ഞ് ജീവിതം തള്ളിനീക്കുന്ന ഒരുപാട് വീട്ടമ്മമാർ നമ്മുടെ സമൂഹത്തിൽ ഉണ്ട്. മക്കളോടുള്ള സ്നേഹം കൊണ്ട് ആത്മഹത്യചെയ്യാതെ ചത്തതിന് ഒക്കുമേ ജീവിച്ചിരിക്കിലും എന്നപോലെ ജീവച്ഛവമായി കഴിഞ്ഞു പോകുന്നു എന്ന് മാത്രം! ഭർത്താവ് മദ്യപാനിയാണെങ്കിൽ പറയുകയും വേണ്ട ആ കുടുംബത്തിന്റെ അവസ്ഥ !

(ഇഗ്നേഷ്യസ് കലയന്താനി)

ചില പ്രതികരണങ്ങൾ:

എനിക്ക് മക്കളില്ല. ഒരു കുഞ്ഞിനെ കിട്ടാൻ ഒരുപാട് നേർച്ച കാഴ്ചകളും ചികിത്സയുമൊക്കെയായി കഴിയാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായി. ഈ കുഞ്ഞുങ്ങളെ കണ്ടപ്പോൾ ഇവരെ എനിക്ക് തന്നിട്ട് ആ അമ്മ പോയിരുന്നെങ്കിൽ എന്ന് വെറുതെ ആശിച്ചു പോയി. അത്രയേറെ സങ്കടം തോന്നി ഈ കുഞ്ഞുങ്ങളുടെ ചിരി കണ്ടപ്പോൾ. സഹിക്കാൻ പറ്റുന്നില്ല. എനിക്ക് കിട്ടിയിരുന്നെങ്കിൽ..! വെറുതെ ആശിക്കാനല്ലേ കഴിയൂ…!

– Jose Varghese

ജീവിതത്തിൽ അവർ എന്തു മാത്രം തകർന്നുപോയിട്ടുണ്ടാകും. ഇല്ലെങ്കിൽ ഒരു സ്ത്രീ ഈ കടുംകൈക്ക് മുതിരില്ല. ഓരോ കുടുംബത്തിലും നടക്കുന്നത് നമ്മൾ ചിന്തിക്കുന്നതിനും അപ്പുറത്താണ്. ആശാവർക്കർമാരെ പോലുള്ളവരെ ഉപയോഗപ്പെടുത്തി എല്ലാ മാസവും ഓരോ വീടുകളും കയറിയിറങ്ങി അവിടത്തെ സാഹചര്യവും പ്രശ്നങ്ങളും മനസ്സിലാക്കാനും പഠിക്കാനും

അത് കൃത്യമായി ഗവൺമെന്റിൽ റിപ്പോർട്ട് ചെയ്തു, പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരിഹരിച്ചു കൊടുക്കാനും സാഹചര്യം ഉണ്ടാക്കിയാൽ കുറെയേറെ പ്രശ്നങ്ങൾ പരിഹരിക്കാൻ പറ്റും.

– ഷൈജു അമാൻ

നമ്മൾ കാണുന്നപോലെ അല്ലല്ലോ പലരുടെയും ജീവിതം. എല്ലാവരുടെയും മുൻപിൽ ചിരിച്ചു കാണിക്കും. ഉള്ളിലെ വേദന അവർക്ക് മാത്രമേ അറിയൂ. പിടിച്ചു നിൽക്കാൻ പറ്റിയില്ലെങ്കിൽ ഇത് തന്നെ അവസ്ഥ.

-Ronson Xavior

മരണശേഷം കുടുംബക്കാരോ നാട്ടുകാരോ എന്തിനീ പണി ചെയ്തു എന്നുപറഞ്ഞു കപട കണ്ണീരൊഴുക്കും. എന്നാൽ ജീവിച്ചിരിക്കുമ്പോൾ കണ്ടറിഞ്ഞ് സഹായിക്കാനോ സമാശ്വസിപ്പിക്കാനോ ആരും ഉണ്ടാകില്ല. അവസാന പിടി വള്ളിയും പൊട്ടുമ്പോഴേ മനുഷ്യർ തൻ്റെ ജീവിതം അവസാനിപ്പിക്കാൻ തീരുമാനമെടുക്കൂ.

പ്രത്യേകിച്ച് മുൻപ് നല്ല നിലയിൽ ജീവിച്ചു പിന്നീട് ഓരോന്നായി ഇല്ലാതാകുന്ന അവസ്ഥയിൽ..

-മുഹമ്മദ് ഷാജി.

മരിച്ച ഒരു കുട്ടിക്ക് ഏതാണ്ട് എന്റെ മോളുടെ പ്രായം. എനിക്ക് സഹിക്കാൻ പറ്റുന്നില്ല. എനിക്കും രണ്ട് പെൺമക്കളാണ്. തങ്കക്കുടം പോലെയുള്ള ഈ പിള്ളേര് എന്ത് പിഴച്ചു.

– പ്രതാപ് കുമാർ

കലയന്താനി കാഴ്ചകൾ 

നിങ്ങൾ വിട്ടുപോയത്