മുനമ്പത്ത് ഇന്ന് വരാപ്പുഴ, കോട്ടപ്പുറം രൂപതകളുടെയും അഭിവന്ദ്യ പിതാക്കന്മാരുടെയും വിവിധ പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിൽ വലിയൊരു ഐക്യദാർഢ്യ സമ്മേളനം നടക്കുന്നു എന്നറിയുന്നു. വളരെ സന്തോഷം! അതിശക്തമായി സഭ ഇടപെടേണ്ട സമയം തന്നെയാണ് ഇത്.

  1. തിളക്കമുള്ള ഔദ്യോഗികരേഖകൾ

ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് സർക്കാരിൻ്റെ പക്കൽ എത്തിയിരിക്കുന്നു. അതിൻ്റെ ഉള്ളടക്കം ഇതുവരെ പുറത്ത് വന്നിട്ടില്ലെങ്കിലും അതെന്തായിരിക്കും എന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. കാരണം, സർക്കാരിൻ്റെ മനസ്സ് നമുക്കറിയാം – ലാൻഡ് അക്വിസിഷൻ നടത്തി വഖഫ് ബോർഡിന് കോമ്പൻസേഷൻ നൽകി, മുനമ്പംകാർക്ക് ഭൂമി തിരിച്ചുനൽകുക. എന്നാൽ, ലാൻഡ് അക്വിസിഷൻ എന്ന ആശയത്തിൽത്തന്നെ ഉൾച്ചേർന്നിരിക്കുന്നത് മുനമ്പം ഭൂമി വഖഫാണ് എന്ന മുൻധാരണയാണ്. അതുകൊണ്ട് വഖഫ് ആക്ടിലെ 91-ാം സെക്ഷൻ പ്രയോഗിച്ചാണ് മുനമ്പം ഭൂമി ലാൻഡ് അക്വിസിഷൻ നടത്തേണ്ടത്. പക്ഷേ, അത് ശാശ്വതമോ നിയമപരമോ ആയിരിക്കില്ല. 2013ൽ നിലവിൽ വന്ന ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ സെക്ഷൻ 2 (1) f-ൽ പറയുംപ്രകാരം, “പാവപ്പെട്ടവർക്കോ ഭൂരഹിതർക്കോ
പ്രകൃതി ദുരന്തങ്ങൾ ബാധിച്ച പ്രദേശങ്ങളിൽ താമസിക്കുന്നവർക്കോ, അല്ലെങ്കിൽ സർക്കാരോ ഏതെങ്കിലും പ്രാദേശിക അതോറിറ്റിയോ സംസ്ഥാനത്തിന്റെ ഉടമസ്ഥതയിലുള്ളതോ നിയന്ത്രണത്തിലുള്ളതോ ആയ ഒരു കോർപ്പറേഷനോ നടപ്പിലാക്കുന്ന ഏതെങ്കിലും സ്കീം മൂലം കുടിയൊഴിപ്പിക്കപ്പെടുകയോ ബാധിക്കപ്പെടുകയോ ചെയ്യുന്ന വ്യക്തികൾക്കോ ഉള്ള പാർപ്പിട ആവശ്യങ്ങൾക്കായുള്ള പദ്ധതി” എന്ന വിധത്തിൽ ഇക്കാര്യം ഒരു പൊതു ലക്ഷ്യം (public purpose) ആയി പരിഗണിച്ച് മുനമ്പംകാരെ ഈ ഗണത്തിൽ പെടുത്തി പരിഹാരം കാണാം എന്നത് വെറും വ്യാമോഹമാണ്. കാരണം, മുനമ്പം വഖഫാണെങ്കിൽ, വഖഫ് ആക്ട് സെക്ഷൻ 3 (ee) പ്രകാരം മുനമ്പംകാർ കടന്നുകയറ്റക്കാരാണ് (encroachers). കടന്നുകയറ്റക്കാർക്കു നല്കാനായി വഖഫ് ഭൂമി ഏറ്റെടുക്കാം എന്ന് വഖഫ് നിയമത്തിൽ ഒരിടത്തും പറയുന്നില്ല. മാത്രമല്ല, കടന്നുകയറ്റക്കാരായി മുനമ്പംകാരെ പരിഗണിച്ചു കഴിഞ്ഞാൽ ഏറ്റെടുക്കുന്ന ഭൂമി അവർക്ക് എന്തു മാനദണ്ഡത്തിൽ വീതിച്ചു നല്കും? ഏറ്റവും കൂടുതൽ കടന്നുകയറിയവർക്ക് കൂടുതൽ ഭൂമിയോ?! ഏറ്റവും കുറവു കടന്നുകയറിയവർക്ക് കുറവു ഭൂമിയോ?!! അനധികൃത കൈയേറ്റക്കാരെന്നു മുദ്രയടിക്കപ്പെട്ടവരെ സംരക്ഷിക്കാനായി സർക്കാർ വസ്തു ഏറ്റെടുത്താൽ അത്തരം നടപടിയെ ഏതൊരു പൗരനും കോടതിയിൽ ചോദ്യം ചെയ്യാൻ സാധിക്കും.

എന്നാൽ സർക്കാരിൻ്റെ താല്പര്യത്തിന് ഗുണകരമാകുന്ന ഏതാനും രേഖകൾ മാത്രം അടിസ്ഥാനമാക്കിയുള്ള കമ്മീഷൻ റിപ്പോർട്ടിനു പകരം സർക്കാർ പരിഗണിക്കേണ്ടത് ജുഡീഷ്യൽ കമ്മീഷന്റെ മേശപ്പുറത്ത് എത്തിയ 535 പേജ് ഉള്ള ഔദ്യോഗിക രേഖകളാണ്. കള്ള പ്രമാണം ചമച്ച് മുഹമ്മദ് സിദ്ദിഖ് സേട്ടു തന്റേതാക്കി മാറ്റിയ “പണ്ടാരവക വെറും പാട്ട”മാണ് മുനമ്പം ഭൂമി എന്നതിന് അനേകം തെളിവുകൾ ആ രേഖകളിലുണ്ട്. അങ്ങനെ മുനമ്പം ഭൂമി വഖഫ്ഭൂമിയാക്കാൻ ഒരിക്കലും സാധിക്കുമായിരുന്നില്ല എന്ന വാദം സമൃദ്ധമായ രേഖകളുടെ അകമ്പടിയോടെ സർക്കാർ തന്നെ ട്രൈബ്യൂണലിൽ എത്തിക്കണം.

  1. ട്രൈബ്യൂണലിലെ സമഗ്രത…

ഇന്നത്തെ സമ്മേളനം ശക്തമായി ആവശ്യമുയർത്തേണ്ടത് ട്രൈബ്യൂണൽ കോടതിയിലെ കേസ് നടത്തിപ്പിൻ്റെ സമഗ്രതയെക്കുറിച്ചാണ്. 1950-ലെ ഡീഡു മാത്രം ആധാരമാക്കിയുള്ള വാദങ്ങളും തെളിവുകളും കേസു ജയിക്കാൻ തികച്ചും അപര്യാപ്തമാണ്. മറിച്ച്, 1947-ലെ ഭാഗാധാരവും 1948-ലെ തീറാധാരവും അവയിൽ മുനമ്പം ഭൂമിയെക്കുറിച്ചും വിവിധ കോടതി വിധികളെക്കുറിച്ചും കാണുന്ന വ്യാജ പരാമർശങ്ങളും കോടതി വിധികളുടെ തെറ്റായ വ്യാഖ്യാനങ്ങളുമെല്ലാം ട്രൈബ്യൂണലിൽ അവതരിപ്പിക്കാൻ ഭൂസംരക്ഷണ സമിതി മുന്നോട്ടു വരണം.

  1. കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടാൻ…

വഖഫ് ഭേദഗതി ആക്ടിന്റെ ചട്ടങ്ങൾ തയ്യാറാക്കാനുള്ള ഉത്തരവാദിത്വം കേന്ദ്രസർക്കാരിനാണ് ഉള്ളത്. ഭേദഗതി ആക്ടിലെ സെക്ഷൻ 108B അനുസരിച്ച്, കേന്ദ്രസർക്കാർ ചട്ടങ്ങൾ തയ്യാറാക്കി പാർലമെൻ്റിലെ ഇരുസഭകളിലും അവതരിപ്പിച്ച് അംഗീകരിക്കപ്പെടുന്ന കാര്യങ്ങൾ ആണ് ചട്ടങ്ങളായി സംസ്ഥാനങ്ങൾക്ക് നല്കേണ്ടത്. മുനമ്പത്ത് എത്തിയ കേന്ദ്ര നിയമവകുപ്പ് മന്ത്രി ശ്രീ. കിരൺ റിജിജു മുനമ്പംകാർക്ക് വാക്കു കൊടുത്തത് മൂന്നാഴ്ചക്കുള്ളിൽ ഈ ചട്ടങ്ങൾ തയ്യാറാക്കും എന്നാണ്. ഇപ്പോൾ ആഴ്ചകൾ അഞ്ച് കഴിഞ്ഞു. സുപ്രീംകോടതിയിലെ കേസ് അതിനൊരു തടസ്സമാണ് എന്ന മുടന്തൻ ന്യായം വിലപ്പോവില്ല. കാരണം, സുപ്രീംകോടതിയിൽ സ്റ്റേയ്ക്കു സാധ്യതയുണ്ടെന്ന് പൊതുവേ കരുതപ്പെടുന്നത്, വഖഫ് ചെയ്യുന്നയാൾ അഞ്ചുവർഷമെങ്കിലും ഇസ്ലാം ആചരിച്ചിരിക്കണം എന്ന വ്യവസ്ഥ മാത്രമാണ്. ബാക്കിയുള്ള സെക്ഷനുകൾക്കൊന്നും ഒരു പ്രശ്നവുമില്ല എന്ന് സുപ്രീംകോടതിയിലെ വാദങ്ങൾ ശ്രദ്ധാപൂർവം പിന്തുടരുന്നവർക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. അതിനാൽ വഖഫ് നിയമഭേദഗതിയുടെ ചട്ടങ്ങൾ എത്രയും വേഗം തയ്യാറാക്കി അവ പരിഗണിക്കാൻ ഒരു പ്രത്യേക പാർലിമെൻ്റ് സമ്മേളനം വിളിച്ചു ചേർത്ത് ചട്ടങ്ങൾ ഇരുസഭകളിലും ചർച്ച ചെയ്ത് പാസാക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം.

മുനമ്പംകാരുടെ ഐതിഹാസിക സമരം വഖഫ് നിയമ ഭേദഗതിയോടെ ലക്ഷ്യം കണ്ടുകഴിഞ്ഞു. ശാശ്വതമായ പരിഹാരം സെക്ഷൻ 2Aയിൽ ഉറപ്പാണ്. എത്രയും വേഗം ചട്ടങ്ങൾ തയ്യാറാകുക എന്നതാണ് ആവശ്യമായുള്ളത്. അതിനായി അതിശക്തമായ മുറവിളി ഇനിയും ഉയരേണ്ടതുണ്ട്.

വഖഫ് നിയമ ഭേദഗതിയെ എതിർത്ത് തോൽപ്പിക്കാൻ ശ്രമിച്ചതു പോലുള്ള നടപടികൾ, ഭേദഗതി വരുത്തിയ പുതുക്കിയ “ഉവ്മീദ്” നിയമത്തിൻ്റെ ചട്ടങ്ങൾ രണ്ടു സഭകളും പരിഗണിക്കുമ്പോൾ ആവർത്തിക്കരുതെന്നും അത് പാസാക്കാനുള്ള പിന്തുണ നൽകണമെന്നും ഇടത് വലത് മുന്നണികളോട് ഇന്നത്തെ ഐക്യദാർഢ്യ സമ്മേളനം ആവശ്യപ്പെടണം.

ഫാ. ജോഷി മയ്യാറ്റിൽ

നിങ്ങൾ വിട്ടുപോയത്