വി.കുർബാനയർപ്പണത്തിൻ്റെ
ഏകീകൃത രീതിയിലേക്കുള്ള പ്രയാണത്തിന്റെ ചരിത്രവഴികൾ! (ഭാഗം ആറ്)
ഫ്രാൻസിസ് പാപ്പാ മെത്രാന്മാരെയും വൈദികരെയും സമർപ്പിതരെയും അല്മായ വിശ്വാസികളെയും അഭിസംബോധന ചെയ്തതിന്റെ കാരണം എന്ത്?

1999 ലെ തീരുമാനം നടപ്പാക്കാൻ തടസ്സമായി നിന്ന കാരണങ്ങൾ നിലനില്ക്കുന്നതിനാൽ വീണ്ടും സിനഡിന് അക്കാര്യം നടപ്പാക്കുക എളുപ്പമായിരുന്നില്ല. മാത്രമല്ല, സഭാപ്രബോധനമനുസരിച്ച് പൗരസ്ത്യ സഭകളുടെ സിനഡ് എടുക്കുന്ന തീരുമാനങ്ങൾ സഭയിലെ പരമോന്നതാധികാരം അംഗീകരിക്കുന്നതോടെ ആ തീരുമാനങ്ങൾ ആ പരമോന്നത അധികാരിയുടേതായി മാറുകയും ചെയ്യുന്നു. അതുപോലെ സിനഡിന്റെ തീരുമാനം ആ അധികാരത്തിലുള്ള പങ്ക് പറ്റലും ആകുന്നു.
ഇക്കാര്യം 1996 ലെ സിനഡിൽ ഫാ. ഈവാൻ ഷൂഷെക്ക് അവതരിപ്പിച്ച പരബന്ധത്തിൽ എടുത്ത് പറയുന്നുമുണ്ട്. അങ്ങനെയാണ് മേജർ ആർച്ച് ബിഷപ്പിനും സിനഡിനും മുകളിലുള്ള അധികാരിയായ പരിശുദ്ധപിതാവ് നേരിട്ട് ഇടപെട്ടതും സിനഡിൻ്റെ തീരുമാനം ഉടനടി നടപ്പിൽ വരുത്തുന്ന പ്രക്രിയയുമായി മുന്നോട്ട് പോകാൻ ഉപദേശിച്ചുകൊണ്ട് പരിശുദ്ധ സിംഹാസനത്തിൻ്റെ പതിവിൽ നിന്ന് അല്പം വിഭിന്നമായി തന്നെ അദ്ദേഹം നേരിട്ട് ഒരു കത്തിലൂടെ ആ കാര്യം മെത്രാന്മാരോടും വൈദികരോടും സമർപ്പിതരോടും അല്മായരോടും ആവശ്യപ്പെടുകയും ചെയ്തത്.

അതിലൂടെ ഏകീകൃതരൂപം നടപ്പാക്കുന്നത് അദ്ദേഹം അഭിസംബോധന ചെയ്തിട്ടുള്ള ഓരോ വ്യക്തിയുടെയും വ്യക്തിപരമായ ഉത്തരവാദിത്വമായി മാറുന്നു. അക്കാര്യത്തിൽ സിനഡ് അല്ലെങ്കിൽ മേജർ ആർച്ച് ബിഷപ്പ് എന്ത് പറയുന്നു എന്നത് പ്രസക്തമല്ല. (കാണുക: Fr Ivan Zuzek S.J., “Functioning of Synods in Oriental Churches” in Fr Jose Porunnedom, ed. Acts of the Synod of Bishops of the Syro-Malabar Church held in the Vatican from 8 to 16 January 1996, Mount St Thomas, 1996, pp. 59-60). മേജർ ആർച്ച്ബിഷപ്പും സിനഡും തീരുമാനിച്ച കാര്യം നടപ്പാക്കാനുള്ള ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ ഇനി ആർക്കും യാതൊരു നീതീകരണവുമില്ല എന്നതാണതിനർത്ഥം. സഭയിൽ എല്ലാവരും നടപ്പാക്കിയാൽ ഞങ്ങളും നടപ്പാക്കാം എന്ന നിലപാടിനും സ്ഥാനമില്ല എന്നും ഇതുകൊണ്ട് പരിശുദ്ധ പിതാവ് അർത്ഥമാക്കുന്നു.

ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് പരിശുദ്ധ സിംഹാസനത്തിന്റെ ഇൻഡ്യയിലെ സ്ഥാനപതി, ആർച്ച് ബിഷപ് ലെയോപ്പോൾഡൊ ജിറെല്ലി 2021 ഓഗസ്റ്റ് മാസം 16 മുതൽ 27 വരെ ഓൺലൈനായി നടത്തിയ സീറോ മലബാർ മെത്രാൻ സിനഡിൽ, നടത്തിയ പ്രസംഗമദ്ധ്യേ ഇപ്രകാരം പറഞ്ഞു: അനാവശ്യമായ സംഘർഷങ്ങൾ ഒഴിവാക്കുന്നതിനും കൂട്ടായ്മ നിലനിർത്തുന്നതിനും പരിശുദ്ധ പിതാവ് വളരെ വ്യക്തമായി അംഗീകരിച്ച, പരിശുദ്ധ സിനഡിൻ്റെ, ആരാധനക്രമത്തിലുള്ള ഐക്യം എന്ന തീരുമാനം, എളിമയോടു കൂടി സ്വീകരിക്കാൻ നിങ്ങളുടെ എല്ലാ വൈദികരേയും പ്രോൽസാഹിപ്പിക്കാൻ നിങ്ങളെ ഞാൻ ക്ഷണിക്കുന്നു. സീറോ മലബാർ മെത്രാന്മാർ എത്രമാത്രം അവധാനതയോടെ ഏകീകൃത കുർബാനയർപ്പണം എന്ന തീരുമാനം തങ്ങളുടെ രൂപതകളിൽ നടപ്പാക്കാൻ ബാദ്ധ്യസ്ഥരായിരിക്കുന്നു എന്ന് ഇതിൽ നിന്നെല്ലാം വ്യക്തമാകുന്നുണ്ട്. ഇക്കാര്യത്തിൽ മെത്രാന്മാർക്കും വൈദികർക്കും പ്രത്യേക ഉത്തരവാദിത്വമുണ്ട് എന്നതും അദ്ദേഹത്തിൻ്റെ വാക്കുകളിൽ നിന്ന് വ്യക്തമാണല്ലൊ.
മെത്രാന്മാരുടെയും വൈദികരുടെയും പ്രത്യേക ഉത്തരവാദിത്വം
മെത്രാൻപട്ടവും പുരോഹിതപട്ടവും സ്വീകരിക്കുമ്പോൾ അർത്ഥികൾ നടത്തുന്ന സത്യപ്രതിജ്ഞയിൽ ഏറ്റുചൊല്ലുന്ന ഒരു വാചകം ഇത്തരുണത്തിൽ പ്രത്യേകം സ്മരണീയമാണ്: റോമിലെ മാർപ്പാപ്പയോ മെത്രാൻ സംഘമോ ഔദ്യോഗിക പ്രബോധനാധികാരം ഉപയോഗിച്ച് പഠിപ്പിക്കുന്നവ, അവർ അവയെ നിയതമായി നിർവചിക്കാൻ ഉദ്ദേശിക്കുന്നില്ലെങ്കിലും, അവയോടുള്ള വിശ്വാസപൂർവകമായ വിധേയത്വം പൂർണ്ണമായ അറിവോടും സമ്മതത്തോടും കൂടി ഞാൻ ഏറ്റു പറയുന്നു.

പത്രോസിൻ്റെ പിൻഗാമിയും സാർവത്രിക സഭയുടെ തലവനുമായ മാർപ്പാപ്പയെ പൂർണ്ണ ഹൃദയത്തോടെ അനുസരിച്ച് കൊള്ളാമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു. ഞങ്ങളുടെ സഭയുടെ തലവനും പിതാവുമായ …. മെത്രാപ്പോലീത്തായോട് സഭാനിയമം അനുശാസിക്കുന്ന എല്ലാക്കാര്യങ്ങളിലും പൂർണ്ണമായ വിധേയത്വം ഞാൻ ഏറ്റു പറയുന്നു. എന്നാൽ പുരോഹിതാർത്ഥികൾ ഞങ്ങളുടെ മേലദ്ധ്യക്ഷനും പിതാവുമായ മാർ … മെത്രാനെ പൂർണ്ണ ഹൃദയത്തോടും വിധേയത്വത്തോടും കൂടി അനുസരിച്ച് കൊള്ളാമെന്നും അദ്ദേഹത്തിൻ്റെയും അദ്ദേഹത്തിൻ്റെ പിൻഗാമികളുടെയും കല്പനകൾ ഒരിക്കലും ലംഘിക്കയില്ലെന്നും ഞാൻ ഏറ്റു പറയുന്നു എന്നു കൂടി പറയുന്നുണ്ട്. ചെറിയ വ്യത്യാസങ്ങളോടെ സമർപ്പിതസമൂഹങ്ങളിലെ അർത്ഥികളും ഈ പ്രതിജ്ഞ ഏറ്റു ചൊല്ലുന്നുണ്ട്.

വിശുദ്ധ കുർബാനയർപ്പണത്തിനുള്ള ഏകീകൃതരീതി നടപ്പാക്കാനായി റോമാ മാർപ്പാപ്പയും മെത്രാൻ സിനഡും മേജർ ആർച്ച് ബിഷപ്പും തന്നിട്ടുള്ള നിർദ്ദേശങ്ങൾ ഏത് മനോഭാവത്തോടെ മെത്രാന്മാരും വൈദികരും സ്വീകരിക്കണം എന്ന് ഇതിൽ നിന്ന് വ്യക്തമാണ്. ഹെബ്രായർ ലേഖനവും ഈ കാര്യത്തിൽ ചില മാർഗ്ഗനിർദ്ദേശങ്ങൾ നല്കുന്നുണ്ട്: നിങ്ങളുടെ നേതാക്കന്മാരെ അനുസരിക്കുകയും അവർക്ക് വിധേയരായിരിക്കുകയും ചെയ്യുവിൻ. കണക്കേല്പ്പിക്കാൻ കടപ്പെട്ട മനുഷ്യരേപ്പോലെ അവർ നിങ്ങളുടെ ആത്മാക്കളുടെ മേൽനോട്ടം വഹിക്കുന്നു. അങ്ങനെ അവർ സന്തോഷപൂർവം സങ്കടം കൂടാതെ, ആ കൃത്യം ചെയ്യുന്നതിന് ഇടയാകട്ടെ. അല്ലെങ്കിൽ അത് നിങ്ങൾക്ക് പ്രയോജനരഹിതമായിരിക്കും (ഹെബ്രാ. 13: 17)

ബിഷപ് മാർ ജോസ് പൊരുന്നേടം
തുടരും …
Syro-Malabar Media Commission