സീറോമലബാർസഭയിലെ വി.കുർബാനയർപ്പണത്തിൻ്റെ
ഏകീകൃത രീതിയിലേക്കുള്ള പ്രയാണത്തിന്റെ ചരിത്രവഴികൾ! (ഭാഗം 2)
ബിഷപ്പ് ജോസ് പൊരുന്നേടം
(മാനന്തവാടി രൂപതയുടെ മെത്രാൻ)

പോട്ടുഗീസ് അധിനിവേശവും ഉദയമ്പേരൂർ സൂനഹദോസും
1599 ൽ ഗോവാ ലത്തീൻ അതിരൂപതയുടെ മെത്രാപ്പോലീത്താ ആയിരുന്ന ആർച്ച് ബിഷപ്പ് അലക്സിസ് മെനേസിസ് മെത്രാപ്പോലീത്ത വിളിച്ചു ചേർത്ത ഉദയമ്പേരൂർ സൂനഹദോസിനെ തുടർന്ന് ഏതാണ്ട് 1300 വർഷത്തോളം ഭാരതത്തിലെ മാർത്തോമ്മാ ക്രിസ്ത്യാനികളുടെ പൊതുതലവനായിരുന്ന പൗരസ്ത്യ സുറിയാനി സഭയുടെ പാത്രിയാർക്കീസിൻ്റെ അധികാരം അവസാനിപ്പിച്ച് പരിശുദ്ധ സിംഹാസനവും പോട്ടുഗീസ് രാജാവും തമ്മിലുണ്ടാക്കിയ പദ്രൊവാദൊ കരാറിൻ പ്രകാരം അന്ന് ഭാരതത്തിൽ അധികാരം സ്ഥാപിച്ചിരുന്ന ലത്തീൻ സഭയിലെ മെത്രാന്മാർക്ക് ഇവിടെയുണ്ടായിരുന്ന മാർത്തോമ്മാ ക്രിസ്ത്യാനികളുടെ മേൽ അധികാരം കൊടുത്തു. അതോടെ നമ്മുടെ സഭയിലെ ആരാധനക്രമവും ഭരണക്രമവും പാശ്ചാത്യസഭയിലേതു പോലെയാക്കുകയും ചെയ്തു. അതോടെ പൊതുകാര്യങ്ങൾ തീരുമാനിച്ചിരുന്ന പാത്രിയാർക്കീസിനും അദ്ദേഹമയച്ചിരുന്ന മെത്രാനും മെത്രാൻ സിനഡിനും ഇവിടെ ഒന്നും ചെയ്യാൻ പറ്റാതായി. രാഷ്ട്രീയാധികാരം കയ്യാളിയിരുന്ന പോർട്ടുഗീസുകാർ തന്നെ സഭാകാര്യങ്ങളും നിയന്ത്രിക്കുന്നതായിരുന്നു പദ്രൊവാദോ കരാറിൻ്റെ അന്തഃസത്ത. കാലക്രമത്തിൽ പോർട്ടുഗീസ്, ഡച്ച്, ഇംഗ്ലീഷ് കൊളോണിയൽ ശക്തികളുടെ അധികാര സ്ഥാപനത്തിന് വേണ്ടിയുള്ള യുദ്ധങ്ങളും കിടമൽസരങ്ങളും അതിൽ പരിശുദ്ധ സിംഹാസനവും വിവിധ സന്യാസസമൂഹങ്ങളും കൽദായ പാത്രിയാർക്കീസും നടത്തിയ ഇടപെടലുകളും എല്ലാം കാലകാലങ്ങളിൽ ഈ പ്രക്രിയയിൽ ഭാഗഭാക്കുകളായിട്ടുണ്ട്. അതിൻ്റെയെല്ലാം പരിണിത ഫലമാണ് ഇന്നത്തെ ഈ വിഭാഗീയത.
പൊതുതലവന്റെ അഭാവം

ലത്തീൻ സഭയിൽ നിന്ന് വന്ന മെത്രാന്മാർ സ്വാഭാവികമായും അവരുടെ ആരാധനക്രമവും ഭരണക്രമവും ഇവിടെ നടപ്പാക്കി. അതിനവരെ കുറ്റം പറയേണ്ട കാര്യമില്ല. കാരണം അവർക്ക് കിട്ടിയ പരിശീലനവും നിർദ്ദേശവും അന്നത്തെ മനോഭാവവുമെല്ലാം അങ്ങനെയായിരുന്നു. എങ്കിലും മാർത്തോമ്മാ ക്രിസ്ത്യാനികൾ എന്നും കൽദായ പാത്രിയാർക്കീസിന്റെയും സ്വന്തം റീത്തിൽ പെട്ട മെത്രാൻ്റെയും അധികാരത്തിലേക്ക് മടങ്ങാനുള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. അതിൻ്റെയെല്ലാം ഫലമാണ് കൂനൻകുരിശ് സത്യവും റോക്കോസ്-മേലൂസ് ശീശ്മകളും യാക്കോബായ ഓർത്തോഡോക്സ് മാർത്തോമ്മാ സഭകളുടെ ആവിർഭാവവും. പരിശുദ്ധസിംഹാസനവും പോർട്ടുഗീസ് ഭരണാധികാരികളും തമ്മിലുള്ള തർക്കങ്ങളും മറ്റും ഇതിനോട് കൂട്ടി വായിക്കേണ്ടതുണ്ട്.
പൊതുതലവന്റെ അഭാവത്തിൽ കത്തോലിക്കരായി നിലകൊണ്ടവരുടെ ഇടയിലും വിഭാഗീയത വർദ്ധിച്ചുകൊണ്ടിരുന്നു. മാർത്തോമ്മാ ക്രിസ്ത്യാനികളുടെ ദീർഘകാല ആവശ്യമായിരുന്ന സ്വദേശി മെത്രാനും സ്വയംഭരണവും എന്നത് 1887 ൽ ഭാഗികമായി അംഗീകരിച്ച് കിട്ടി. സ്വദേശി മെത്രാന്മാരുടെ നിയമനത്തോടെ 1896 ൽ അത് കുറച്ചുകൂടി പരിപുഷ്ടമായി. അപ്പോഴും പൊതുതലവൻ എന്ന ആശയം യാഥാർത്ഥ്യമായില്ല. പിന്നീട് പുതിയ രൂപതകൾ സ്ഥാപിക്കപ്പെട്ടപ്പോൾ പല ആശയഗതികളിൽ പെട്ട വൈദികർ മെത്രാന്മാരായി. അങ്ങനെ അവരുടെ രൂപതകളും വിഭിന്നാശയങ്ങൾ നടപ്പാക്കാൻ തുടങ്ങി.അവരെ നിയന്ത്രിക്കാൻ പൊതുതലവനോ സിനഡോ ഇല്ലാതിരുന്നതിനാൽ ഓരോരുത്തരും അവരവരുടെ ഇഷ്ടമനുസരിച്ച് മുന്നോട്ട് പോയി. മിഷൻ രൂപതകളും പ്രവാസിരൂപതകളും സ്ഥാപിക്കപ്പെട്ടതോടെ അഭിപ്രായ വ്യത്യാസങ്ങൾ അവയിലേക്കും വ്യാപിച്ചു. കേരളത്തിലെ എല്ലാ രൂപതകളിലും നിന്നുള്ളവർ അവിടങ്ങളിലുണ്ടായിരുന്നു. തങ്ങളുടെ മാതൃരൂപതകളിൽ ഉള്ളതുപോലെ തന്നെ അവിടെയും വേണമെന്ന് കുറേപ്പേരെങ്കിലും ശഠിച്ചു. സ്വന്തമായി വൈദികർ ഇല്ലാതിരുന്ന ആ രൂപതകളിൽ ശുശ്രൂഷ ചെയ്യാൻ എത്തിയ വൈദികർ അവരവരുടെ മാതൃരൂപതകളിലെ പതിവുകൾ അവിടെയും നടപ്പാക്കാൻ തുടങ്ങി. ഏകീകൃതരൂപത്തിൻ്റെ അഭാവത്തിൽ ആ സ്ഥിതി ഇന്നും അങ്ങനെ തന്നെ തുടരുന്നു. സ്വന്തമായി രൂപതയും മെത്രാനും ഒന്നും ഇല്ലാത്ത ഗൾഫ് രാജ്യങ്ങളിൽ ഉള്ള സീറോ മലബാർ കത്തോലിക്കരുടെ ഇടയിൽ സ്ഥിതി ഇതിലും രൂപക്ഷമാണ്. ഈ സ്ഥിതി 1992 ഡിസംബർ വരെ തുടർന്നു.
5. പുതിയ കാനൻ നിയമസംഹിതയും പൊതുതലവന്റെ അനിവാര്യതയും

1990 ൽ പൗരസ്ത്യസഭകൾക്കായുള്ള കാനോനാ സംഹിത പ്രാബല്യത്തിൽ വന്നതോടെ പൊതുതലവനുംസിനഡും ഒന്നു മില്ലാത്ത സീറോ മലബാർ സഭയുടെ സ്ഥിതി അതീവ ദയനീയമായി. കാരണം അത്തരം ഒരു സഭയെ അതിൽ വിഭാവനം ചെയ്തിട്ടില്ലാത്തതുകൊണ്ട് ഓരോ ചെറിയ കാര്യത്തിനും പരിശുദ്ധ സിംഹാസനത്തിൻ്റെ കോൺഫ്രൻസ് (എസ്. എം.ബി.സി.) എന്ന പേരിൽ ഒരു സമിതി ഉണ്ടായിരുന്നെകിലും ആ സമിതിക്ക് ആരാധനക്രമവിഷയങ്ങളിൽ തീരുമാനമെടുക്കാനോ സീറോ മലബാർ സഭക്ക് പൊതുവായി ബാധകമാകുന്ന നിയമങ്ങൾ നിർമ്മിക്കാനോ അധികാരമുണ്ടായിരുന്നില്ല. ആ സമിതിക്ക് ഒരു സ്ഥിരം ആസ്ഥാനവും മറ്റ് ഭൗതിക സാഹചര്യങ്ങളും ഉണ്ടായിരുന്നില്ല.
എന്നാൽ 1990 ലെ കാനൻ നിയമത്തിൽ അനുശാസിക്കുന്ന പ്രകാരം ഒരു പൊതുതലവനും പൊതുഭരണസംവിധാനവും വേണമോ എന്ന കാര്യത്തിലും ഇവിടെ വലിയ വിഭാഗീയത ഉടലെടുത്തു. അതിൻ്റെ കാരണവും ആരധനക്രമപരിഷകരണവുമായി ബന്ധപ്പെട്ടതായിരുന്നു. അതേത്തുടർന്ന് 1992 ൽ ആർച്ച്ബിഷപ്പ് തോമസ് വൈറ്റിൻ്റെ നേതൃത്വത്തിലുള്ള ഒരു കമ്മീഷൻ പരിശുദ്ധസിംഹാസനത്തിൽ നിന്ന് നിയമിക്കപ്പെടുകയും കമ്മീഷൻ എല്ലാ രൂപതകളും സന്ദർശിച്ച് പഠിച്ച് നല്കിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സീറോ മലബാർ സഭയെ ഒരു മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയായി പ്രഖ്യാപിക്കുകയും ചെയ്തു.

സിനഡും പൊതുതലവനും ഉണ്ടായിട്ടും സഭാനിയമനുസരിച്ച് അവർക്ക് പ്രവർത്തിക്കാനുള്ള അവകാശവും അധികാരവും സ്വാതന്ത്ര്യവും കിട്ടിയത് പിന്നെയും ഒരു പതിറ്റാണ്ടിലേറെ കഴിഞ്ഞിട്ടാണ്. സിനഡിൻ്റെ അധികാര പരിധിയിൽ പെട്ട മൂന്ന് കാര്യങ്ങളാണ് ആരാധനക്രമകാര്യങ്ങളിൽ തീരുമാനമെടുക്കുക, രൂപതകൾ സ്ഥാപിക്കുക, മെത്രാന്മാരെ തെരഞ്ഞെടുക്കുക എന്നിവ. അവ മൂന്നും,അവയുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളും, റോമാ മാർപ്പാപ്പ പരിശുദ്ധ സിംഹാസനത്തിന് റിസർവ് ചെയ്തുകയാണുണ്ടായത്. അതായത് മേജർ ആർച്ച് ബിഷപ്പിനോ സിനഡിനോ കാരയ്മായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. സീറോ മലബാർ സഭയെ സംബന്ധിക്കുന്ന തീരുമാനങ്ങൾ, മേല്പ്പറഞ്ഞ കാര്യങ്ങളിൽ ഉൾപ്പെടെ, പരിശുദ്ധ സിംഹാസനം ഇവിടെ നിയമിക്കപ്പെട്ട പൊന്റിഫിക്കൽ ഡെലഗേറ്റ് വഴി നടപ്പാക്കുകയാണുണ്ടായത്. മാത്രമല്ല അന്നത്തെ എറണാകുളം, ചങ്ങനാശ്ശേരി എന്നീ മെത്രാപ്പോലീത്തൻ പ്രവിശ്യകൾക്ക് പുറത്തുള്ള (ഉദാ: കല്യാൺ) മറ്റ് രൂപതകളുടെ പരിധി ഈ സംവിധാനത്തിൻ്റെ അധികാര പരിധിയിൽ പെടുത്തിയിരുന്നുമില്ല. അവ അതാത് സ്ഥലത്തെ ലത്തീൻ അതിരൂപതകളുടെ സാമന്തരൂപതകളായി തീരുമാനിക്കപ്പെടുകയാണുണ്ടായത്. നിലനിർത്തപ്പെട്ടു. അതിലൂടെ സിനഡിൻ്റെ തീരുമാനങ്ങൾ ആ രൂപതകളിൽ നടപ്പാക്കുന്നത് ഏറെ ക്ലേശകരമായി തീർന്നു. ആദ്യമുണ്ടായിരുന്ന വിഭാഗീയത കൂടുതൽ ആഴപ്പെടാൻ ആ അവസ്ഥ കാരണമായി. ഓരോ രൂപതയിലും ഇഷ്ടമുള്ള രീതിയിൽ രൂപതാ ഭരണസംവിധാവും വിശുദ്ധ കുർബാനയർപ്പണ രീതികളും എല്ലാം ആരംഭിക്കുകയും ചെയ്തിരുന്നു. എങ്കിലും പുതിയ സംവിധാനം നിലവിൽ വന്നതിന് ശേഷം ഒരുപാട് കാര്യങ്ങളിൽ ഐകരൂപ്യം വരുത്താൻ കഴിഞ്ഞിട്ടുണ്ട് എന്നത് ചാരിതാർത്ഥ്യജനകമാണ്. പൂർണ്ണമായ രീതിയിൽ അത് സാധിക്കണമെങ്കിൽ ഇനിയും പതിറ്റാണ്ടുകൾ എടുത്തേക്കാം. അതുകൊണ്ടാണ് സമയം കാലത്തേക്കാൾ വലുതാണ് എന്ന് പരിശുദ്ധ പിതാവ് ഫ്രാൻസീസ് പാപ്പ എഴുതിയത്.
തുടരും…
സീറോ മലബാർ സഭയിലെ വി.കുർബാനയർപ്പണത്തിൻ്റ ഏകീകൃത രീതിയിലേക്കുള്ള പ്രയാണത്തിന്റെ ചരിത്രവഴികൾ! ഭാഗം മൂന്ന്
രണ്ടാം വത്തിക്കാൻ സൂനഹദോസിന്റെ ആഹ്വാനം!

രണ്ടാം വത്തിക്കാൻ സൂനഹദോസിൽ പൗരസ്ത്യ സഭകളിൽ നഷ്ടപ്പെട്ടുപോയ പാരമ്പര്യങ്ങൾ തിരിച്ചെടുക്കാൻ തീവ്രമായ ശ്രമങ്ങൾ ഉണ്ടാകണം എന്ന് പൗരസ്ത്യസഭകളെപ്പറ്റിയുള്ള ഡിക്രിയിൽ പ്രബോധിപ്പിച്ചു. അതോടൊപ്പം ആവശ്യമായ പരിഷ്കരണങ്ങൾ ആവശ്യമാണ് എന്ന പ്രബോധനം ആരാധനാക്രമത്തെപ്പറ്റിയുള്ള ഡിക്രിയിലും ഉണ്ടായി. ഇവയിൽ ഏതിന് മുൻതൂക്കം കൊടുക്കണം എന്നതായിരുന്നു വിഭാഗീയത വർദ്ധിപ്പിച്ച ഒരു ഘടകം. പഴമക്കായി നിന്നവരും നവീകരണത്തിനായി നിന്നവരും തമ്മിലുള്ള വേർതിരിവ് പൊതുഭരണസംവിധാനത്തിന്റെ അഭാവത്തിൽ കൂടുതൽ ആഴപ്പെട്ടു.
വൈദിക പരിശീലനകേന്ദ്രങ്ങളും വിഭാഗീയതയും!

സീറോ മലബാർ സഭയുടെ പൊതു ഉടമസ്ഥതയിലുള്ള പരിശീലനകേന്ദ്രങ്ങളിൽ വ്യത്യസ്ത രൂപതകളിൽ നിന്നും സമർപ്പിതസമൂഹങ്ങളിൽ നിന്നും വ്യത്യസ്ത നിലപാടുകൾ സ്വീകരിച്ചവർ അദ്ധ്യാപകരായി ഉണ്ടായിരുന്നതുകൊണ്ട് കുട്ടികൾക്ക് വലിയ ഉതപ്പിന് കാരണമാക്കിക്കൊണ്ട് അവിടങ്ങളിൽ അദ്ധ്യാപകരുടെ ഇടയിൽ വിഭാഗീയത ഉടലെടുത്തു. വിവിധ വൈദിക-സമർപ്പിത പരിശീലനകേന്ദ്രങ്ങളിൽ നിന്ന് പരസ്പരം വിരുദ്ധങ്ങളായ ആശയങ്ങളിൽ രൂപീകരിക്കപ്പെട്ടു വന്ന വൈദികരും സമർപ്പിതരും അവർ ശീലിച്ചത് അവരവരുടെ ശുശ്രൂഷമേഖലകളിൽ പ്രാവർത്തികമാക്കാൻ തുടങ്ങിയതോടെ അല്മായ വിശ്വാസികളിലേക്കും വിഭാഗീയത കടന്നു വന്നു. വിവിധ പരിശീലനകേന്ദ്രങ്ങളിൽ നിന്ന് പഠിച്ചിറങ്ങിയ വൈദികർ ഒരേ രൂപതയിലും സമർപ്പിതസമൂഹത്തിലും തന്നെ ഉണ്ടായിരുന്നതുകൊണ്ട് രൂപതകൾക്കുള്ളിലും സമർപ്പിതസമൂഹങ്ങൾക്കുള്ളിലും വിഭാഗീയത ഉണ്ടായി.
വിഭാഗീയത ഏറ്റവും കൂടുതൽ പ്രതിഫലിച്ചത് വി. കുർബാനയർപ്പണത്തിൽ ആയിരുന്നു. കാരണം പാരമ്പര്യങ്ങൾ, ലിറ്റർജി, സ്വയാധികാരസഭ, റീത്ത് തുടങ്ങിയ ആശയങ്ങൾക്ക് കൃത്യമായി ഒരു നിർവചനം 1990 ൽ പൗരസ്ത്യ സഭകളുടെ കാനൻ നിയമ സംഹിത പ്രാബല്യത്തിലാകുന്നതുവരെ ഇല്ലാതിരുന്നതുകൊണ്ട് പാരമ്പര്യത്തിന് വേണ്ടി നിലകൊണ്ടവർ അവയെ വി. കുർബാനയർപ്പണത്തിലേക്ക് ഒതുക്കി എന്നതാണ് വസ്തുത. അതുപോലെ നിർബന്ധമായും പാരമ്പര്യങ്ങളെ വീണ്ടെടുക്കണം എന്ന് സൂനഹദോസ് പ്രബോധിപ്പിച്ചതായും തെറ്റിദ്ധരിച്ചു. അതേ സമയം മറുഭാഗമാകട്ടെ നവീകരണത്തെപ്പറ്റി സൂനഹദോസ്പറഞ്ഞ കാര്യത്തിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. സ്ഥിതികൾ ഇങ്ങനെ വഷളായപ്പോഴും ഏത് നിലപാടാണ് സ്വീകരിക്കേണ്ടത് എന്ന് തീരുമാനിക്കാൻ പൗരസ്ത്യസഭകൾക്ക് സഹജമായ അധികാരപ്പെട്ടവർ ഇല്ലാതെ നമുക്ക് വരുകയും ചെയ്തു.
പൊന്തിഫിക്കൽ ഡെലഗേറ്റിൻ്റെ മരണവും റോമൻ സിനഡും!

1992 ൽ സീറോ മലബാർ സഭയെ ഒരു മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയായി പ്രഖ്യാപിച്ചപ്പോൾ ഈ സഭയിൽ നിലനിന്നിരുന്ന വിഭാഗീയതയുടെ പശ്ചാത്തലത്തിൽ പുതിയതായി ലഭിച്ച കാനോനിക ചട്ടക്കൂടിൻ്റെ പ്രാഥമിക കാര്യങ്ങൾ ക്രമീകരിക്കാൻ റോമാ മാർപ്പാപ്പയുടെ പ്രത്യേക പ്രതിനിധിയായി നിയമിക്കപ്പെട്ട അഭിവന്ദ്യ അബ്രാഹം കാട്ടുമന മെത്രാപ്പോലീത്ത പൊടുന്നനവെ 1995 ൽ റോമിൽ വച്ച് നിര്യാതനായി. അതേ തുടർന്ന് 1996 ജനുവരി 8 മുതൽ 16 വരെ സീറോ മലബാർ മെത്രാന്മാരുടെ സിനഡിൻ്റെ ഒരു സമ്മേളനം പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയം റോമിൽ വിളിച്ചു ചേർക്കുകയുണ്ടായി. ആ സമ്മേളനത്തിൽ പിന്നീട് ബെനഡിക്ട് പതിനാറാമൻ എന്ന പേരിൽ മാർപ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട കർദ്ദിനാൾ ജോസഫ് റാറ്റ്സിംഗർ, റോമിലെ ഓറിയെന്റൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വൈസ് റെക്ടരും പ്രശസ്ത ആരാധനക്രമ പണ്ഡിതനുമായിരുന്ന യശ്ശഃശരീരനായ ഫാ.റോബർട്ട് ടാഫ്റ്റ്, മറ്റൊരു ആരാധനക്രമ പണ്ഡിതനും റോമിലെ റുമേനിയൻ കോളേജിൻ്റെ റെക്ടറുമായിരുന്ന ഫാ. ഒളിവിയേർ റക്കെസ്, പൗരസ്ത്യ സഭകളുടെ കാനോനകളുടെ സംഹിത തയ്യാറാക്കുന്ന കമ്മീഷന്റെ ദീർഘകാല സെക്രട്ടറിയായിരുന്ന ഫാ. ഈവാൻ ഷൂഷെക്ക് തുടങ്ങിയവർ നടത്തിയ പ്രഭാഷണങ്ങൾ ശ്രദ്ധേയമാണ്. നമ്മുടെ സഭയിൽ ആരാധനക്രമസംബന്ധമായി നിലനിക്കുന്ന വിഭാഗീയതയുടെ കാരണങ്ങളും പ്രതിവിധികളും മാർഗ്ഗങ്ങളും എല്ലാം അവർ പ്രതിപാദിക്കുന്നുണ്ട്. ഇപ്പറഞ്ഞ സിനഡ് സമ്മേളനത്തിന്റെ രേഖകൾ എല്ലാം മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയായിൽ നിന്ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. (കാണുക Fr Jose Porunnedom, ed. Acts of the Synod of Bishops of the Syro-Malabar Church held in the Vatican from 8 to 16 January 1996, Mount St Thomas, 1996).

ഒരു സഭാസമൂഹമെന്ന നിലയിലും സമുദായമെന്ന നിലയിലും ഈ സ്ഥിതി തുടരുന്നത് പലതരത്തിലുള്ള പ്രശ്നങ്ങൾക്കും കാരണമാകുന്നു എന്ന തിരിച്ചറിവാണ് ഏകീകൃതരീതി വേണം എന്ന ചിന്തയിലേക്ക് സിനഡിനെ നയിച്ചതും 1999 ൽ ഏകീകൃതരീതി നടപ്പാക്കാൻ തീരുമാനിച്ചതും. എന്നാൽ ആവശ്യമായ ബോധവത്ക്കരണത്തിന്റെ അഭാവം അത് നടപ്പാക്കുന്ന പ്രക്രിയ അതീവ ദുഷ്ക്കരമാക്കി എന്നതും വസ്തുതയാണ്. ബോധവത്ക്കാരണം നടത്താൻ ആവശ്യമായ പുസ്തകങ്ങളോ അദ്ധ്യാപനസഹായികളോ ഉണ്ടായിരുന്നില്ല. ഇപ്പോഴും ആ പ്രശ്നം പരിഹരിച്ചു എന്ന് ഇപ്പോഴും പറയാൻ കഴിയില്ല. അതിന്റെ പ്രത്യാഘാതങ്ങളാണ് സഭയിൽ ഇന്ന് നാം കണ്ടുകൊണ്ടിരിക്കുന്നത്.
തുടരും…

ബിഷപ്പ് ജോസ് പൊരുന്നേടം
മാനന്തവാടി രൂപതയുടെ മെത്രാൻ)