
പൂർണ്ണത ദൈവത്തിനു മാത്രമേയുള്ളൂ. അവനിൽ യാതൊന്നിന്റെയും അഭാവമോ, അല്പഭാവമോ ഇല്ല. അവന്റെ പൂർണ്ണത നിത്യമാണ്. ദൈവത്തിന്റെ വഴി, ദൈവത്തിൻ്റെ പ്രവൃത്തി ദൈവത്തിന്റെ വചനം എന്നിവയും പൂർണ്ണമാണ്. ദൈവിക നിയമത്തോട മനുഷ്യർ അനുരൂപരാകുമ്പോൾ പൂർണ്ണത അവർക്കു ലഭിക്കുന്നു. അതായത്ദൈവഭക്തനായ മനുഷ്യൻ പൂർണ്ണത പ്രാപിക്കുന്നത് ദൈവ വചനം ധ്യാനത്തിലൂടെയും, ദൈവ വചനത്തിനനുസരിച്ച് ജീവിക്കുന്നതിലൂടെയുമാണ്.

നിങ്ങളുടെ സ്വര്‍ഗസ്‌ഥനായ പിതാവ് പരിപൂര്‍ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂര്‍ണരായിരിക്കുവിന്‍(മത്തായി 5 : 48) എന്ന കല്പനയിൽ ദൈവത്തിന്റെ കേവലമായ പൂർണ്ണത മനുഷ്യനു പ്രാപ്യമല്ലെന്നതു വ്യക്തമാണ്. എന്നാൽ ആ പൂർണ്ണതയിലേക്കുള്ള വളർച്ചയാണു വേണ്ടത്. നിങ്ങളുടെ പിതാവു മനസ്സലിവുള്ളവൻ ആകുന്നതു പോലെ നിങ്ങളും മനസ്സലിവുള്ളവർ ആകുവിൻ. (ലൂക്കൊ, 6:36). പിതാവായ ദൈവം മനസ്സലിവുള്ളവൻ ആയിരിക്കുന്നതുപോലെ മനുഷ്യർക്കു മനസ്സലിവുള്ളവർ ആകുവാൻ സാദ്ധ്യമല്ല.

കഷ്ടതയിൽ സ്ഥിരതയും, ദൈവത്തിലുള്ള പൂർണ്ണ വിശ്വാസവും, ദൈവഹിതത്തോടുള്ള ആഭിമുഖ്യവും, ദൈവത്തിന്റെ ആത്മാവിലുള്ള ആശ്രയവും, ദൈവസ്നേഹത്തിലുളള ഉറപ്പും മനുഷ്യനെ പൂർണ്ണതയിലേക്കു നയിക്കുന്നു. ഭൂമിയിലെ ജീവിതത്തിൽ മനുഷ്യനെ പൂർണ്ണതയിലേയ്ക്ക് നയിക്കാൻ ദൈവം തന്നിരിക്കുന്ന സഹായകനാണ് പരിശുദ്ധാൽമാവ്. 1 യോഹന്നാന്‍ 2 : 27 ൽ പറയുന്നു, ക്രിസ്‌തുവില്‍നിന്നു നിങ്ങള്‍ സ്വീകരിച്ച അഭിഷേകം നിങ്ങളില്‍ നിലനില്‍ക്കുന്നു. അതിനാല്‍ മാറ്റാരും നിങ്ങളെ പഠിപ്പിക്കേണ്ടതില്ല. അവന്റെ അഭിഷേകം എല്ലാ കാര്യങ്ങളെയും കുറിച്ചു നിങ്ങളെ പഠിപ്പിക്കും. നാം ഒരോരുത്തർക്കും ആൽമീയ ജീവിതത്തിൽ പൂർണ്ണതയ്ക്കായി പ്രാർത്ഥിക്കാം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.







