1986 ജനുവരി 8ന് കോട്ടയത്ത്‌ വെച്ച്, അൽഫോൻസമ്മയോടൊപ്പം ചാവറ കുര്യാക്കോസ് ഏലിയാസ് പിതാവിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ, വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പ പറഞ്ഞു, “സഭയുടെ ഐക്യവും ഒത്തൊരുമയും എന്നതിനപ്പുറം ഒരു അപ്പസ്തോലികവിഷയവും ഈ വിശ്വാസത്തിന്റെ മനുഷ്യന് അത്രയും പ്രിയപ്പെട്ടതായിരുന്നിട്ടില്ല…. അനൈക്യത്തിന്റെ ഭീഷണികളെ ചെറുക്കാനും പത്രോസിന്റെ സിംഹാസനത്തോടും ആഗോള

സഭയോടും ഐക്യത്തിലായിരിക്കാനും വൈദികരെയും വിശ്വാസികളെയും ആഹ്വാനം ചെയ്ത അദ്ദേഹത്തിന്റെ എല്ലാ ശ്രമങ്ങളെയും ഇന്ന്, സ്നേഹത്തോടെയും നന്ദിയോടെയും സഭ സാഘോഷമായി ഓർക്കുന്നു. മറ്റനേകം സംരംഭങ്ങളിൽ എന്ന പോലെ ഇതിലെല്ലാമുള്ള അദ്ദേഹത്തിന്റെ വിജയത്തിന് നാന്ദിയായത് അദ്ദേഹത്തിന്റെ ഉത്കടമായ ഉപവിയും, അനുദിനജീവിതത്തെ സവിശേഷമാക്കിയ പ്രാർത്ഥനയും ഈശോയോടുള്ള അഗാധമായ ഒന്നിപ്പും അവന്റെ ഭൂമിയിലെ കാണപ്പെട്ട ശരീരമായ സഭയോടുള്ള സ്നേഹവുമാണ് എന്ന് നിസ്സംശയം പറയാൻ സാധിക്കും “

ഇന്ത്യയിലെ ആദ്യത്തെ ഏതദ്ദേശീയ സന്യാസസഭയായ CMI ( Carmelites of Mary Immaculate ) സഭ സ്ഥാപിച്ചത് മൂന്ന് വൈദികർ ചേർന്നായിരുന്നു. മൽപ്പാൻമാരായ ഫാദർ തോമസ് പാലക്കലും ഫാദർ തോമസ് പോരൂക്കരയും( സെമിനാരി പ്രൊഫസറും മോൺ. സ്തബിലീനിയുടെ സെക്രട്ടറിയും ) , പിന്നെ കഷ്ടി 26 വയസ്സ് പ്രായമുള്ള, 1829ൽ പൗരോഹിത്യം സ്വീകരിച്ച ഒരു യുവവൈദികൻ, ചാവറ കുര്യാക്കോസ് ഏലിയാസ് എന്ന നമ്മുടെ ചാവറയച്ചൻ.

വൈദികർക്ക് പോലും അക്കാലത്ത് സന്യാസഭവനങ്ങൾ ഇല്ലായിരുന്നു. മാന്നാനത്ത് ആശ്രമം സ്ഥാപിക്കാൻ 1829ൽ മോൺസിഞ്ഞോർ സ്ഥബിലീനിയിൽ നിന്ന് അനുവാദം ലഭിക്കുന്നു. 1830ൽ ചാവറയച്ചൻ ആ ആത്മീയഭവനത്തിന്റെ പണിക്കായി മാന്നാനത്തേക്ക് പോയി. കണിയാന്തറ യാക്കോബ് സഹോദരന്റെ സഹായവും വൈദികർക്കുണ്ടായിരുന്നു. മെയ്‌ 11, 1831ന് ആയിരുന്നു ശിലാസ്ഥാപനകർമ്മം. പാലക്കലച്ചൻ 1841ലും പോരൂക്കരയച്ചൻ 1846ലും മരിച്ചതോടെ ചാവറയച്ചന്റെ ചുമലിലായി സഭയുടെ പ്രാരംഭദശ. ഡിസംബർ 8, 1855 ന് മാതാവിന്റെ അമലോത്ഭവം വിശ്വാസസത്യമായി പ്രഖ്യാപിച്ചതിന്റെ ആദ്യവാർഷികത്തിൽ സഭാപരമായ അംഗീകാരം ലഭിച്ചു. അന്നത്തെ പേര് അമലോൽഭവ കന്യാമറിയത്തിന്റെ ദാസന്മാർ എന്നായിരുന്നു. CMI സഭ അങ്ങനെ ജന്മമെടുത്തു. 1856ൽ ആദ്യത്തെ പ്രിയോർ ജനറൽ ആയി സ്ഥാനമേറ്റ ചാവറയച്ചൻ 1871ൽ മരിക്കുന്നത് വരെ അത് തുടർന്നു. പൗരോഹിത്യ അഭിഷേക സമയത്ത് സ്വീകരിച്ച പേര് തിരുക്കുടുംബത്തിന്റെ കുര്യാക്കോസ് ഏലിയാസ് എന്നായിരുന്നു.

അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ ഏഴ് ഭവനങ്ങൾ കൂടി സ്ഥാപിക്കപ്പെട്ടു. വൈദികരുടെ വിദ്യാഭ്യാസത്തിനും രൂപീകരണത്തിനുമായി സെമിനാരികൾ പ്രവർത്തനമാരംഭിച്ചു, ദൈവവചനം പ്രസംഗത്തിലൂടെയും പ്രസ്സിലൂടെയും പ്രഘോഷിക്കപ്പെട്ടു, പ്രോട്ടസ്റ്റന്റ് വിശ്വാസികളിൽ നിന്ന് അനേകം ലഘുരേഖകൾ കത്തോലിക്കർക്കെതിരെ പ്രചരിച്ചിരുന്ന സമയത്ത് കേരളസുറിയാനി സഭക്ക് ഒരു പ്രസ് ഉണ്ടാവണമെന്ന് ചാവറയച്ചൻ ആഗ്രഹിച്ചിരുന്നു. സത്യദൈവവിശ്വാസം, ഭക്തി , സഭാസ്നേഹം എന്നിവ ജനങ്ങളിൽ വളർത്തുകയായിരുന്നു ലക്‌ഷ്യം. വിശുദ്ധ യൗസേപ്പിതാവിന്റെ തിരുന്നാൾ ദിവസം അഗതികൾക്ക് ഊട്ടുനേർച്ച നൽകുന്ന പതിവ് ആരംഭിച്ചു. തിരുകുടുംബഭക്തി പ്രചരിപ്പിച്ചു. പള്ളികളോട് ചേർന്നു പള്ളിക്കൂടങ്ങൾ ഉണ്ടാകണമെന്ന ചിന്ത നടപ്പിലാക്കിയത് സമൂഹത്തിന് എത്ര വലിയ നന്മയാണ് ചെയ്തത്. ആ കുഞ്ഞുങ്ങൾ വിശപ്പടക്കേണ്ടതിന് ഉച്ചക്കഞ്ഞി നൽകുന്ന പതിവും ആരംഭിച്ചു. അങ്ങനെ ആത്മീയ, ഭൗതിക മണ്ഡലങ്ങളിൽ അനേകം പുതിയ സംരഭങ്ങളാണ് അദ്ദേഹം കൊണ്ടുവന്നത്. ആത്മീയ ഉണർവ്വ് നൽകാനായി നാല്പതുമണി ആരാധന, ഇടവകജനങ്ങൾക്കായി ധ്യാനം നടത്തുന്ന ശൈലി, ഞായറാഴ്ച പള്ളികളിൽ പ്രസംഗിക്കുന്ന ശീലം, ഇവയൊക്കെ ആരംഭിച്ചത് ചാവറയച്ചനാണ്. എല്ലാറ്റിന്റെയും പിന്നിൽ ദൈവം മഹത്വപ്പെടണം, ദൈവഹിതം നടക്കണം എന്ന ചിന്ത.

വൈദികർക്ക് യാമപ്രാർത്ഥനക്കായി കയ്യിലൊതുങ്ങുന്ന പുസ്തകങ്ങളും വിശുദ്ധ കുർബ്ബാന യോഗ്യമായി അർപ്പിക്കാനായി കൈപ്പുസ്തകങ്ങളും അച്ചടിപ്പിച്ചു. ഇന്ന് CMI സഭയിൽ 2000ൽ അധികം അംഗങ്ങളും 15 പ്രൊവിൻസുകളും അനേകം ഭവനങ്ങളും ഉണ്ട്‌.

1866ൽ ചാവറയച്ചൻ സ്ത്രീകൾക്കായി Congregation of the Mother of Carmel (CMC സഭ ) സ്ഥാപിച്ചു. ആദ്യത്തെ കോൺവെന്റ് കൂനമ്മാവിൽ ആയിരുന്നു. ഇപ്പോൾ 7000ൽ അധികം അംഗങ്ങളുണ്ട്. ക്രൈസ്തവവിദ്യാഭ്യാസവും സംസ്കാരവും പകരുന്ന തലമുറകളിലേക്ക് പകരുന്ന ഈ കോൺവെന്റുകൾ പ്രാർത്ഥനയിലും ത്യാഗത്തിലും സേവനത്തിലും സമർപ്പിതജീവിതത്തിനാഗ്രഹിക്കുന്ന ആയിരക്കണക്കിന് കന്യസ്ത്രീകൾക്ക് അഭയമാണ്.

ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ കൈനകരിയിൽ ജനിക്കുന്നത് 1805, ഫെബ്രുവരി 10ന് ആണ്. എട്ടാം ദിവസം മാമോദീസ നൽകി കുര്യാക്കോസ് എന്ന അദ്ദേഹത്തിന്റെ അപ്പന്റെ പേര് വിളിച്ചു. അമ്മയുടെ പേര് മറിയം തോപ്പിൽ. ലളിതജീവിതമാണ് അവർ നയിച്ചിരുന്നതെങ്കിലും ക്രിസ്തീയജീവിതങ്ങൾക്ക് ആ കുടുംബം മാതൃകയായിരുന്നു. കുടുംബത്തിലെ ഇളയതായിരുന്ന ചാവറയച്ചന് ഒരു സഹോദരനും നാല് സഹോദരിമാരുമുണ്ടായിരുന്നു.

1806, സെപ്റ്റംബർ 8ന് പരിശുദ്ധ അമ്മയുടെ ജനനതിരുന്നാളിന്റെ അന്ന്, കുഞ്ഞായ ചാവറയച്ചനെ വെച്ചൂർ പള്ളിയിൽ മാതാവിന്റെ സ്നേഹസംരക്ഷണത്തിനായി അടിമ വെച്ചു. ഇന്ന് കാണുന്ന വെച്ചൂർ ദേവാലയത്തിന് പിന്നീട് 1864ൽ ശീലസ്ഥാപനം നിർവ്വഹിച്ചത് ചാവറയച്ചൻ തന്നെ ആയിരുന്നു. ക്രിസ്തീയജീവിതത്തിന്റെയും ഭക്തിയുടെയും ആദ്യപാഠങ്ങൾ തന്റെ അമ്മയിൽ നിന്നാണ് ചാവറ പിതാവ് പഠിച്ചത്. സായാഹ്നത്തിലെ ആദ്യമണിക്കൂറുകളിൽ തന്റെ അമ്മയുടെ അപ്പുറത്ത് മുട്ടുകുത്തി, അമ്മ ചൊല്ലിത്തരുന്ന പ്രാർത്ഥനകൾ ഏറ്റുചൊല്ലിയാണ്‌ അനേകം പ്രാർത്ഥനകൾ പഠിച്ചതെന്ന് പിൽകാലത്ത് അദ്ദേഹം പറഞ്ഞിട്ടുണ്ട്. രാത്രികളിലെല്ലാം കൊന്ത ചൊല്ലാനായി തന്റെ അമ്മ എണീക്കുന്നത് അദ്ദേഹം മറന്നില്ല. ഈശോ, മറിയം, യൗസേപ്പ് എന്ന നാമങ്ങൾ കുഞ്ഞിന്റെ ഹൃദയത്തിലും ചുണ്ടിലും അമ്മ ചേർത്തു വെച്ചു. തിരുക്കുടുംബത്തിനോട് ആജീവനാന്തമുള്ള ഭക്തി അങ്ങനെയാണ് പിതാവിൽ അങ്കുരിച്ചത്.

“ദൈവം നല്കിയ മക്കളെ വിശുദ്ധരായി ദൈവത്തിനേല്പിക്കാത്ത മാതാപിതാക്കന്മാർക്കു വിധി ദിവസം ഭയാനകമായിരിക്കും” എന്ന ചാവരുൾ ഇത്തരുണത്തിൽ നമുക്ക് ഓർമ്മിക്കാം.

5 മുതൽ 11 വയസ്സ് വരെ പിതാവ് ഗ്രാമത്തിലെ വിദ്യാലയത്തിൽ ചേർന്ന് ആശാന്റെ കീഴിൽ വായിക്കാനും എഴുതാനും പഠിച്ചു. മലയാളവും തമിഴും സംസ്കൃതവും പഠിച്ചു. പിന്നീട് സുറിയാനി, ലാറ്റിൻ, പോർച്ചുഗീസ്, ഇറ്റാലിയൻ ഭാഷകളൊക്കെ സ്വായത്തമാക്കിയ ഒരു ഭാഷാപണ്ഡിതന്റെ ലളിതമായ തുടക്കം.

അമ്മയുടെ ജീവിതമാതൃകയും പ്രാർത്ഥനയും ദൈവസേവനത്തിനായി ജീവിതം മുഴുവൻ സമർപ്പിക്കാൻ ചാവറ പിതാവിനെ പ്രേരിപ്പിച്ചു. അൾത്താരയിലേക്ക് ചെറുപ്പം മുതലേ അദ്ദേഹം ആകർഷിക്കപെട്ടിരുന്നു. വിശുദ്ധ കുർബ്ബാനയിലെ പ്രാർത്ഥനകൾ മനസ്സിലാക്കി ചൊല്ലാനായി സുറിയാനി ഭാഷ പഠിക്കാൻ വലിയ ഉത്സാഹമായിരുന്നു. കുർബ്ബാന തക്സ (കുർബ്ബാന പുസ്തകം ) അൾത്താരയുടെ ഒരറ്റത്തു നിന്ന് മറ്റേ അറ്റത്തേക്ക് കൊണ്ടുപോകാൻ കഴിയാത്ത അത്ര ചെറുതായിരിക്കുമ്പോഴും അൾത്താര ബാലനായിരിക്കാൻ ആവേശമായിരുന്നു പിതാവിന്.

പ്രാഥമികവിദ്യാഭ്യാസത്തിന് ശേഷം സ്വാഭാവികമായും പൗരോഹിത്യസ്വീകരണമായിരുന്നു ലക്ഷ്യം. പള്ളിപ്പുറം സെമിനാരി റെക്ടർ ആയിരുന്ന ഫാദർ തോമസ് പാലക്കൽ അവന്റെ ഗുണങ്ങളിൽ സന്തോഷവാനാകുകയും കാര്യങ്ങൾ പരിചയിക്കാനായി ഇടവക വികാരിയുടെ കൂടെ താമസിപ്പിക്കാൻ അയക്കാൻ അവന്റെ മാതാപിതാക്കളോട് പറയുകയും ചെയ്തു. 1818 ൽ 13 വയസുള്ളപ്പോൾ സെമിനാരിയിൽ ചേർന്നു. താമസിയാതെ മാതാപിതാക്കളും സഹോദരനും പകർച്ചവ്യാധിയാൽ മരിച്ചപ്പോൾ സെമിനാരി പഠനം ഉപേക്ഷിക്കാൻ ബന്ധുക്കൾ സമ്മർദ്ദം ചെലുത്തിയെങ്കിലും അദ്ദേഹം ഉറച്ചു നിന്നു. സ്വത്തെല്ലാം സഹോദരന്റെ പുത്രിക്ക് എഴുതികൊടുത്തിട്ട് അദ്ദേഹം തിരിച്ചുപോയി. ദൈവം മാത്രമാണ് തന്റെ ഓഹരി എന്ന് ജീവിതം കൊണ്ട് അദ്ദേഹം സാക്ഷ്യപ്പെടുത്തുകയായിരുന്നു.

സെമിനാരിയിൽ ദൈവസ്നേഹത്തിനും സൗമ്യതക്കും എളിമക്കും അനുസരണത്തിനും മാതൃകയായിരുന്നു ചാവറയച്ചൻ. എല്ലാവരും അദ്ദേഹത്തെ ഇഷ്ടപ്പെട്ടു. തങ്ങളുടെ ബാച്ചിലെ ഏറ്റവും പ്രായം കുറഞ്ഞ ആൾ ആയിരുന്നെങ്കിലും പ്രാർത്ഥനയിലും പഠിത്തത്തിലും മുൻപന്തിയിൽ ചാവറ പിതാവ് ആയിരുന്നെന്ന് അവരെല്ലാം പിന്നീട് സാക്ഷ്യപ്പെടുത്തി.

11കൊല്ലത്തെ പരിശീലനത്തിന് ശേഷം 1829 നവംബർ 25 ന് ചാവറ പിതാവ് പുരോഹിതനായി അഭിഷിക്തനായി. ചേന്ദംകരിയിലെ തന്റെ ഇടവക ദേവാലയത്തിൽ അടുത്ത ദിവസം കുർബ്ബാനയർപ്പിച്ചു. ചേന്ദംകരി ഇടവകയിൽ നിന്ന് കൈനകരി ഇടവക തിരിയുന്ന സമയമായതു കൊണ്ട് ചാവറയച്ചന് സ്വീകരണച്ചടങ്ങ് ഒന്നും തന്നെ ഉണ്ടായില്ല. ‘ഞാൻ മാത്രമാണ് നിന്റെ ഓഹരി’ എന്ന് നമ്മുടെ കർത്താവ് അദ്ദേഹത്തോട് പറയാതെ പറഞ്ഞതായിരിക്കണം. കുറച്ചുകാലം അവിടെ തുടർന്ന ശേഷം പള്ളിപ്പുറത്തെ സെമിനാരിയിലേക്ക് ഫാദർ തോമസ് പാലക്കലിനെ സഹായിക്കാനായി പോയി.

അന്നൊക്കെ ഞായറാഴ്ചപ്രസംഗങ്ങൾ പള്ളികളിൽ അപൂർവ്വമായിരുന്നു. സെമിനാരിയിലെ പഠിപ്പിക്കൽ കഴിഞ്ഞാൽ ചാവറ പിതാവ് പള്ളികളിൽ നിന്ന് പള്ളികളിലേക്ക് സുവിശേഷപ്രസംഗങ്ങളുമായി പോയി. സഭയിലെ മറ്റ് അംഗങ്ങൾ വർഷങ്ങളോളം അതെല്ലാം മനസ്സിൽ സ്നേഹത്തോടെ സൂക്ഷിച്ചു. രണ്ട്‌ കൊല്ലത്തോളം ഇടവക വികാരിയുടെ ഉത്തരവാദിത്വങ്ങൾ നിർവ്വഹിച്ചു.

1833 മുതൽ സെമിനാരിയിൽ ക്ലാസ്സ്‌ എടുക്കുന്നത് ഉപേക്ഷിക്കാതെ തന്നെ മാന്നാനത്തെ CMI ആശ്രമത്തിന്റെ പണികളിൽ മുഴുവനായും ശ്രദ്ധിച്ചു. 1841ൽ പാലക്കലച്ചൻ മരിച്ചപ്പോൾ ചാവറ പിതാവിന് ‘മൽപ്പാൻ’ സ്ഥാനം ( Professor and doctor in ecclesiastical sciences) സമ്മാനിക്കപ്പെട്ടു.

എപ്പോഴും ഉത്തരവാദിത്വങ്ങളുമായി ഓടിനടക്കുമ്പോഴും തീക്ഷ്‌ണമായ പ്രാർത്ഥന പിതാവിന് കൂട്ടിനുണ്ടായിരുന്നു. ദിവ്യകാരുണ്യത്തിന്റെ മുൻപിൽ മണിക്കൂറുകൾ ചിലവഴിച്ചിരുന്ന പിതാവിന് പരിശുദ്ധ അമ്മയോടും വലിയ ഭക്തിയായിരുന്നു. പകരുന്ന രോഗങ്ങളുണ്ടായിരുന്നവരെപ്പോലും സന്ദർശിക്കാൻ ഒട്ടും മടി കാണിച്ചില്ല. തന്നോട് ദേഷ്യം കാണിച്ചവരോട്, സഹകരിക്കാതിരുന്നവരോട് പോലും പ്രത്യേകമാം വിധം സ്നേവും കരുണയും കാണിച്ചു.

ചാവറയച്ചന്റെ വിശ്വാസതീക്ഷ്‌ണത റോക്കോസ് ശീശ്മയോട് അദ്ദേഹം ഇടപെട്ട രീതിയിൽ നിന്ന് തന്നെ വ്യക്തമാണ്.

ക്രിസ്ത്യൻ യുഗത്തിന്റെ ആദ്യനൂറ്റാണ്ടുകളിൽ തന്നെ കേരള ക്രൈസ്തവർ സീറോ മലബാർ ക്രമം പിന്തുടർന്നിരുന്നു. സിറിയയിലെ അന്ത്യോക്യയിൽ നിന്നായിരുന്നല്ലോ സഭയിലെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നത്. സുറിയാനി ഭാഷയിൽ അർപ്പിച്ചിരുന്ന കുർബ്ബാനകളിൽ പുരോഹിതവസ്ത്രങ്ങളും ആരാധനക്രമ കലണ്ടറും ആഘോഷങ്ങളും കൂദാശ പരികർമ്മങ്ങളും പോലുളള അനേകം കാര്യങ്ങൾ ലാറ്റിൻ ആരാധന ക്രമത്തിൽ നിന്ന് വ്യത്യസ്തമായിരുന്നു.

പതിനാറാം നൂറ്റാണ്ടിന്റെ അവസാനത്തിൽ പോർച്ചുഗീസുകാരുടെ വരവോടെ സിറിയൻ കത്തോലിക്കർ ലത്തീൻ ബിഷപ്പുമാരുടെ അധികാരപരിധിക്കുള്ളിലായി. വരാപ്പുഴ മെത്രാൻ ആയിരുന്ന ലാറ്റിൻ ബിഷപ്പ് മോറിലിയോ സ്തബിലീനി ആയിരുന്നു ചാവറയച്ചനെ 1829ൽ പുരോഹിതനായി അഭിഷേകം ചെയ്തത്.

1861ൽ ബിഷപ്പ് തോമസ് റോക്കോസ് കേരളത്തിലെത്തി. സിറിയൻ കത്തോലിക്കരുടെ അവസ്ഥ അറിയാനായി കൽദായ പാത്രിയർക്കീസ് ജോസഫ് ഓഡോ അയച്ചതായിരുന്നു ബിഷപ്പിനെ. ബിഷപ്പ് റോക്കോസ് പക്ഷേ, സിറിയൻ കത്തോലിക്കരുടേ മേൽനോട്ടത്തിനായി തന്നെ നിയമിക്കാൻ കൽദായ പാത്രിയർക്കീസിനോട് സഭാനേതൃത്വം കല്പിച്ചിട്ടുണ്ടെന്ന് വ്യാജമായി പറഞ്ഞു. തങ്ങളുടെ തന്നെ മെത്രാനെ ഏറെ ആഗ്രഹിച്ചിരുന്ന അനേകം സിറിയൻ കത്തോലിക്കർ തങ്ങളുടെ ഇടയനായി ബിഷപ്പ് റോക്കോസിനെ സ്വീകരിച്ചു. 154 സീറോ മലബാർ ഇടവകകൾ ഉണ്ടായിരുന്നതിൽ 86 ഇടവകകൾ പൂർണ്ണമായും, 30 എണ്ണം ഭാഗികമായും ബിഷപ്പിന്റെ കൂടെ നിന്നു. 38 ഇടവകകൾ വരാപ്പുഴ ആർച്ച് ബിഷപ്പ് ആയിരുന്ന ബെർണ്ണദീൻ ബച്ചിനേല്ലി പിതാവിനോട് വിശ്വസ്തരായി നിന്നു.

ശീശ്മ പ്രചരിപ്പിക്കാനുള്ള ബിഷപ്പ് റോക്കോസിന്റെ ശ്രമത്തെ ചാവറയച്ചനും കൂടെയുള്ളവരും ശക്തമായി എതിർത്തു. പ്രശ്നപരിഹാരങ്ങൾക്കായി ചാവറ പിതാവിനെ അസാധാരണ അധികാരങ്ങൾ നൽകിക്കൊണ്ട് സിറിയൻ( സുറിയാനി ) കത്തോലിക്കരുടെ വികാരി ജനറൽ ആയി ആർച്ച് ബിഷപ്പ് ബച്ചിനേല്ലി നിയമിച്ചു.

ജനത്തിന്റെ വിശ്വാസം വർദ്ധിപ്പിക്കാനായി ചാവറ പിതാവ് ഇടയലേഖനങ്ങൾ അയച്ചു. പരിശുദ്ധ പിതാവിനും നിർദ്ദേശങ്ങൾ ആരാഞ്ഞുകൊണ്ട് കത്തയച്ചു. 1861, സെപ്റ്റംബർ 5ന് വന്ന പ്രതികരണത്തിൽ വ്യക്തമായി അപ്പസ്തോലിക നേതൃത്വം വിലക്കിയിട്ടും ബിഷപ്പ് റോക്കോസ് കേരളത്തിലേക്ക് വന്നതാണെന്ന്. കുറച്ചു ദിവസങ്ങൾക്ക് ശേഷം കൽദായ പാത്രിയർക്കീസ് പോലും റോമിൽ നിന്ന് കത്തെഴുതി ബിഷപ്പ് റോക്കോസിനോട് തിരിച്ചുചെല്ലാൻ പറഞ്ഞുകൊണ്ട്. ചാവറ പിതാവ് ശീശ്മയുടെ വ്യാപനം പരിശോധിക്കാനായി ഗവൺമെന്റിന്റെ സഹായവും ആവശ്യപ്പെട്ടിരുന്നു.

ബിഷപ്പ് റോക്കോസിന് എല്ലാ പിന്തുണയും നഷ്ടപ്പെട്ട്, തെറ്റായ കാര്യങ്ങളിൽ നിന്ന് പിൻവലിഞ്ഞപ്പോൾ ചാവറ പിതാവ് അദ്ദേഹത്തോട് ഇന്ത്യ വിട്ടുപോകാനുള്ള ചർച്ചകൾ നടത്തുകയും യാത്രക്ക് ആവശ്യമായ പൈസ നൽകാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. അപ്പസ്തോലിക വികാരിയോടും സഭാനേതൃത്വത്തോടും ബിഷപ്പ് റോക്കോസിനെ അനുരഞ്ജിപ്പിക്കാൻ തന്നെക്കൊണ്ട് ആവുന്നതെല്ലാം പിതാവ് ചെയ്തു. ഒരു വർഷത്തിനുള്ളിൽ, വിട്ടുപോയ ഇടവകകളെല്ലാം ശരിയായ ബിഷപ്പിനോട് ചേർന്നു. ഒൻപതാം പീയൂസ് പാപ്പ, ശീശ്മ അവസാനിപ്പിക്കാനായുള്ള ചാവറയച്ചന്റെ ശ്രമങ്ങളെ അഭിനന്ദിച്ചുകൊണ്ട് റോമിൽ നിന്ന് കത്തയച്ചു.

അദ്ദേഹത്തിന്റെ മനസ്സലിവിനെ വെളിവാക്കുന്ന ഒരു സംഭവമുണ്ട് . മാന്നാനം ആശ്രമപരിസരത്തെ വസ്തു അന്യായമായി കൈവശപ്പെടുത്തുകയും ചാവറയച്ചനെതിരെ ആലപ്പുഴ കോടതിയിൽ കേസ് കൊടുക്കുകയും ചെയ്തയാളെ ആശ്രമത്തിൽ വിളിച്ച് രമ്യതപ്പെടാൻ അദ്ദേഹം ശ്രമിച്ചെങ്കിലും നടന്നില്ല. തൻറെ അന്ത്യാഭിലാഷങ്ങൾ രേഖപ്പെടുത്തിയതിൽ അദ്ദേഹം എഴുതി, ” (പേര് ) ഉടെ ഭവനത്തെ പ്രത്യേകം ഓർമ്മിച്ചു പ്രാർത്ഥിക്കുകയും അവർക്ക് എന്തെങ്കിലും ആവശ്യം വന്നാൽ സഹായിക്കുകയും വേണം”.

സാമൂഹ്യപരിഷ്‌കർത്താവ് മാത്രമല്ല, ചാവറയച്ചൻ ഒരു മിസ്റ്റിക്ക് കൂടെയായിരുന്നു. ഈശോയോടു നേരിട്ട് സംസാരിച്ചിരുന്ന ഒട്ടേറെ സാക്ഷ്യങ്ങൾ അദ്ദേഹത്തെക്കുറിച്ചുണ്ട്. ഒരിക്കൽ ഒരു വൈദികൻ അദ്ദേഹത്തെ കാണാൻ മുറിയിൽ ചെന്നു. അഗാധമായ ദൈവൈക്യത്തിൽ ആയിരുന്ന ആയിരുന്ന അച്ചൻ വൈദികൻ മുറിയിൽ വന്നത് അറിഞ്ഞില്ല. അച്ചൻ പുറത്തുപോയി കുറെ നേരം കാത്തിരുന്നതിനു ശേഷം വീണ്ടും അകത്തു വന്നു. ചാവറയച്ചന്റെ മുഖം സ്വർഗ്ഗീയപ്രഭയാൽ നിറഞ്ഞിരുന്നു. ചാവറയച്ചൻ ആ വൈദികനോട് ഇത്രമാത്രം പറഞ്ഞു, ” അച്ചാ, ഈശോയോട് സംസാരിക്കുന്നത് എത്ര ആനന്ദകരമാണ് അല്ലെ?” ധ്യാനവേളകളിൽ ചാവറയച്ചൻ കണ്ണീരൊഴുക്കി പ്രാർത്ഥിച്ചിരുന്നു. പരിസരം മറന്നു ധ്യാനത്തിൽ ലയിക്കുമ്പോൾ ആരെങ്കിലും വിളിച്ചാൽ അറിഞ്ഞിരുന്നില്ല. ധ്യാനത്തിന്റെ സമാപനപ്രാർത്ഥന ചൊല്ലാൻ മറ്റാരെങ്കിലും അദ്ദേഹത്തെ വിളിച്ചുണർത്തി ഓർമ്മിപ്പിക്കേണ്ടിയിരുന്നു.

തൻറെ ജീവിതത്തിന്റെ അവസാനത്തെ രണ്ടു വർഷങ്ങൾ, രോഗാവസ്ഥയിൽ, ഏകാന്തതയിൽ ഒരു മുറിയിൽ കഴിയുമ്പോൾ, അദ്ദേഹം മുറിയുടെ വാതിൽക്കൽ ഇങ്ങനെ എഴുതിവെച്ചു. “ ഈ മുറിയിൽ കയറുന്നവർ ആത്മീയകാര്യങ്ങൾ അല്ലാതെ ഒന്നും സംസാരിക്കരുത് “.

1869 മുതൽ ചാവറയച്ചന്റെ ആരോഗ്യം ഗുരുതരമായി ക്ഷയിച്ചുതുടങ്ങി. ജീവിതത്തിലുടനീളം, പ്രത്യേകിച്ച് അവസാന വർഷങ്ങൾ ദൈവത്തോടുള്ള വർദ്ധിച്ച ശരണത്തിലായിരുന്നു നയിച്ചത്. 1871 ജനുവരി 2ന് മരണം അടുത്തെന്ന തിരിച്ചറിവിൽ പിതാവ് അന്ത്യകൂദാശ സ്വീകരിച്ചു. സഭാസമൂഹം അന്ത്യ ആശിർവ്വാദം യാചിച്ചുകൊണ്ട് ചുറ്റിനും നിരന്നുനിന്നു. എല്ലാ വാക്കുകളും വ്യക്തമായി ചൊല്ലിക്കൊണ്ട് അദ്ദേഹം അത് നൽകി. അടുത്ത ദിവസം ജനുവരി 3ന് പ്രഭാതത്തിൽ 7.15 ന് കൂനമ്മാവിൽ വെച്ച് തന്റെ ആത്മാവിനെ പിതാവ് ദൈവത്തിങ്കൽ സമർപ്പിച്ചു. ഭൗതികാവശിഷ്ടങ്ങൾ പിന്നീട് 1889 ൽ മാന്നാനത്തേക്ക് മാറ്റി.

വിശുദ്ധ ജോൺപോൾ പാപ്പ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച ചാവറപിതാവിനെ വിശുദ്ധ വണക്കത്തിലേക്ക് ഉയർത്തിയത് 2014 നവംബർ 23 ന് ഫ്രാൻസിസ് പാപ്പയായിരുന്നു.

ആത്മീയ- ഭൗതിക മണ്ഡലങ്ങളിലെ സംരംഭകനും മികച്ച സാമൂഹ്യപരിഷ്കർത്താവും മിസ്റ്റിക്കും തികഞ്ഞ ദൈവസ്നേഹിയും മനുഷ്യസ്നേഹിയുമായ വിശുദ്ധ ചാവറ കുരിയാക്കോസ് ഏലിയാസച്ചന്റെ തിരുന്നാൾ ആശംസകൾ

ജനുവരി മൂന്ന് : ചാവറയച്ചന്റെ തിരുനാൾ

“ചാവറയച്ചനെപ്പോലുള്ള ഒരു അസാധാരണ വ്യക്തിപ്രതിഭയെ,

ഒരദ്ധ്യാത്മിക ദിവ്യതേജസിനെ, ഇത്രയും വലിയ ഒരു ഭാഷാസ്നേഹിയെ, ഒരു കവിയെ,

എല്ലാത്തിലുമുപരി നൂറു ശതമാനം സമർപ്പിതജീവിതം

ദൈവത്തിന് നൽകിയ ഒരു മഹാത്മാവിനെ

അല്പമായൊന്നു ആദരിക്കാൻ ഇത്ര വൈകിമാത്രമേ എനിക്കവസരം കിട്ടിയുള്ളൂ എന്നോർക്കുമ്പോൾ നമ്മുടെ സാമൂഹികജീവിതത്തിൽ പടുത്തുയർത്തപ്പെട്ടിട്ടുള്ള കനത്ത ഭിത്തികൾ ഏത്ര കടുത്ത ദ്രോഹമാണ് വരുത്തിക്കൂട്ടിയിരിക്കുന്നതെന്നു ചിന്തിക്കാൻ കഴിയുന്നില്ല” – (നിത്യചൈതന്യയതി).

നിങ്ങൾ വിട്ടുപോയത്