ലോകത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച ഒരു നാടകീയ കൃത്യം – അതാണ് താലത്തിൽ വെള്ളമെടുത്ത്, വെൺകച്ച അരയിൽ ചുറ്റി, യേശു നടത്തിയ പാദക്ഷാളനം! അത് ഒരു നാടകമായിരുന്നില്ല; യേശു എന്ന ദൈവ-മനുഷ്യൻ്റെ ജീവിതത്തിൻ്റെയും പ്രബോധനങ്ങളുടെയും പരാർത്ഥമുള്ള സ്വയബലിയുടെയും രത്നച്ചുരുക്കപ്രതീകം തന്നെയായിരുന്നു.

വർഷം രണ്ടായിരം കഴിഞ്ഞിട്ടും ആ പ്രവൃത്തിയുടെ മൂർച്ച തെല്ലും തേഞ്ഞുപോയിട്ടില്ല. ആരെയും അമ്പരപ്പിക്കുകയും കണ്ണീരണിയിക്കുകയും ചെയ്യുന്ന കാഴ്ചയായി ഇന്നും അതു തുടരുന്നു. റുവാണ്ടൻ വംശഹത്യയ്ക്ക് ശേഷം, സഭയുടെ നേതൃത്വത്തിലുള്ള ചില അനുരഞ്ജന ശ്രമങ്ങളിൽ, കുറ്റവാളികൾ അതിജീവിച്ചവരുടെ കുടുംബാംഗങ്ങളുടെ പാദങ്ങൾ കഴുകിയത് ആത്മാർത്ഥത നിറഞ്ഞ തോരാ കണ്ണീർ മഴയോടെ ആയിരുന്നു. റോമിലെ ജയിലറകളിൽ കുറ്റവാളികളുടെ കാൽ കഴുകി ചുംബിക്കുന്ന ഫ്രാൻസിസ് പാപ്പയുടെ ചിത്രം ഈറനണിയിക്കാത്ത നയനങ്ങളില്ലല്ലോ.

1960-കളിൽ പൗരാവകാശ പ്രകടനങ്ങളിൽ, ചില പ്രവർത്തകർ സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായി പരസ്പരം കാൽ കഴുകി. കുടിയേറ്റക്കാരുടെ ദുഷ്കരമായ യാത്രകളെ ആദരിക്കുന്നതിനും അവരുടെ മനുഷ്യത്വം ഉറപ്പിക്കുന്നതിനുമായി U.S.-Mexico അതിർത്തിയിൽ കുടിയേറ്റ അവകാശ പ്രസ്ഥാനങ്ങൾ, കാൽ കഴുകുന്ന ചടങ്ങുകൾ നടത്തിയിട്ടുണ്ട്. കാനഡയിലും ഓസ്ട്രേലിയയിലും, പള്ളികളും തദ്ദേശീയ സമൂഹങ്ങളും തമ്മിലുള്ള ചില അനുരഞ്ജന ചടങ്ങുകളിൽ ചരിത്രപരമായ തെറ്റുകൾ അംഗീകരിക്കുന്നതായും ബഹുമാനത്തെ അടിസ്ഥാനമാക്കിയുള്ള പുതിയ ബന്ധങ്ങളോടുള്ള പ്രതിബദ്ധതയായും കാൽ കഴുകൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഈ ആചാരം ചിലപ്പോഴെങ്കിലും ക്രിസ്തീയ വേദികൾ മറികടന്ന് ശക്തമായ നയതന്ത്ര ചിഹ്നമായിപ്പോലും മാറുന്നുണ്ട്. 2000-ൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ വിശുദ്ധ നാട്ടിലേക്കുള്ള തീർത്ഥാടനവേളയിൽ മുസ്ലീം, ഓർത്തഡോക്സ്, ജൂത നേതാക്കളുടെ പാദങ്ങൾ കഴുകി ചുംബിച്ചത് മറക്കാൻ ലോകത്തിനാകും എന്നു തോന്നുന്നില്ല. 2019ൽ ദക്ഷിണ സുഡാനിലെ പ്രസിഡൻ്റ് സൽവാ കീറിനെയും റിബൽ നേതാവ് റീക് മഖാറിനെയും വത്തിക്കാനിലേക്കു വിളിച്ചു വരുത്തി, അവരുടെ പാദങ്ങളിൽ വീണു ചുംബിച്ചു കൊണ്ട് സമാധാനം സംസ്ഥാപിക്കാൻ ഫ്രാൻസിസ് പാപ്പ ആവശ്യപ്പെട്ട രംഗം യേശുവിൻ്റെ പാദക്ഷാളനത്തിൻ്റെ സമകാലിക ആഖ്യാനമാണ്.

പാദക്ഷാളത്തിനു ശേഷം, “നിങ്ങളുടെ കര്‍ത്താവും ഗുരുവുമായ ഞാന്‍ നിങ്ങളുടെ പാദങ്ങള്‍ കഴുകിയെങ്കില്‍, നിങ്ങളും പരസ്പരം പാദങ്ങള്‍ കഴുകണം” (യോഹന്നാന്‍ 13,14) എന്നു കല്പിച്ചവൻ എത്ര വലിയ വെല്ലുവിളിയാണ് നമുക്കു മുന്നിൽ ഉയർത്തിയിരിക്കുന്നത്!

ഫാ. ജോഷി മയ്യാറ്റിൽ

നിങ്ങൾ വിട്ടുപോയത്