മാർ ജോർജ് ആലഞ്ചേരി സഹനങ്ങളിലൂടെ സഭയുടെ സ്വത്വബോധം വീണ്ടെടുത്ത ആചാര്യൻ: മാർ റാഫേൽ തട്ടിൽ

പാലാ: സഹനങ്ങളിലൂടെ സഭയുടെ സ്വത്വബോധം വീണ്ടെടുത്ത ആചാര്യനാണ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയെന്ന് മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പറഞ്ഞു. സീറോമലബാർ സഭാ അസംബ്ലിയുടെ രണ്ടാംദിനത്തിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മേജർ ആർച്ചുബിഷപ്പെന്ന നിലയിലെ നേതൃത്വശുശ്രൂഷകൾക്ക് സഭയുടെ മുഴുവൻ ആദരവർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു മാർ റാഫേൽ തട്ടിൽ.
ക്രിസ്തുസ്‌നേഹത്തിന്റെയും സഭാസ്‌നേഹത്തിന്റെയും കഠിനാദ്ധ്വാനത്തിന്റെയും നേരനുഭവമാണ് മാർ ജോർജ് ആലഞ്ചേരി സഭയ്ക്കു സമ്മാനിച്ചത്. കുടിയേറ്റജനത സഭയുടെ ഹൃദയമിടിപ്പാണെന്ന ബോധ്യത്തിൽ ആലഞ്ചേരി പിതാവ് നടത്തിയ ശ്രമങ്ങളുടെ ഭാഗമായി സഭയ്ക്കുണ്ടായ വളർച്ച ആർക്കും മറക്കാൻ കഴിയില്ല. വരാനിരിക്കുന്ന കിരീടത്തിൽ കർത്താവിന്റെ മുദ്രകളാണ് ആലഞ്ചേരി പിതാവ് ഏറ്റുവാങ്ങിയ സഹനങ്ങളെന്നും ഇതു സത്യത്തിന്റെ കൂടെ നിന്നതിനാലാണെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു. കരം പിടിച്ചും കരുത്തു പകർന്നും കൂടെയുണ്ടാവണമെന്നും മാർ ജോർജ് ആലഞ്ചേരിയോട് മേജർ ആർച്ചുബിഷപ് പറഞ്ഞു.

സഭയുടെ കൂട്ടായ്മയ്ക്കായി നിലകൊള്ളുന്നവർ സഹനത്തിലൂടെ കടന്നുപോകേണ്ടിവരുമെന്നതാണ് ജീവിതാനുഭവമെന്ന് മറുപടി പ്രസംഗത്തിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. മാർത്തോമ്മായുടെ ജീവിതം ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നും ആ ധീരത സഭമുഴുവനിലും വ്യാപിപ്പിക്കണമെന്നും മാർ ആലഞ്ചേരി കൂട്ടിച്ചേർത്തു.

ഒരു വ്യാഴവട്ടക്കാലം സഭയെ നയിച്ച കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി സഭയുടെ വളർച്ചയ്ക്കായി നൽകിയ സംഭാവനകളുടെ വീഡിയോ പ്രദർശനവും ഉണ്ടായിരുന്നു. രാജ്യമാകെയുള്ള സഭയുടെ പ്രവർത്തന സ്വാതന്ത്ര്യം, മേജർ ആർക്കിഎപ്പിസ്‌കോപ്പൽ പള്ളികൾ, സഭാ കാര്യാലയത്തോട് ചേർന്നുള്ള ഹെറിറ്റേജ് ആന്റ് റിസർച്ച് സെന്റർ, ഇപ്പോൾ ഗൾഫ് രാജ്യങ്ങളിലേക്ക് സഭാപ്രവർത്തനത്തിന് വാതിൽ തുറക്കാനുള്ള സാഹചര്യം എന്നിങ്ങനെ ഒട്ടേറെ വേറിട്ട മുന്നേറ്റങ്ങളും മേജർ ആർച്ച്ബിഷപ്പിന്റേയും വിവിധ മേലധ്യക്ഷന്മാരുടെയും സാക്ഷ്യങ്ങളും ഉൾപ്പെടുത്തിയാണ് വീഡിയോ ഒരുക്കിയിരുന്നത്.

ഫാ.ഡോ. ആന്റണി വടക്കേകര വി.സി.
പി.ആർ.ഒ., സീറോമലബാർസഭ &
സെക്രട്ടറി, മീഡിയ കമ്മീഷൻ

ഓഗസ്റ്റ് 23, 2024

നിങ്ങൾ വിട്ടുപോയത്