ലോകത്തിന്റെ കാഴ്ചപ്പാടിൽ രാജാവിന്റെ, രാജ്ഞിയുടെ അധികാരം എന്ന് പറയുമ്പോൾ ഔദ്ധത്യം, ഗാംഭീര്യം, ഇതൊക്കെയാണ് മുന്നിൽവരിക. സ്വഭാവികമായും നമ്മളിൽ അടിമത്തത്തിന്റെ ഭാവവും നിറയും. എന്നാൽ സുവിശേഷത്തിന്റെ കാഴ്ചപ്പാടിൽ അധികാരം സൂചിപ്പിക്കുന്നത് സേവനത്തെയാണ്. ദാസീദാസന്മാരെ, ശിഷ്യരെ, സ്നേഹയോഗ്യരായി…സ്വന്തമായി.. മക്കളായി പരിഗണിക്കുന്ന യജമാനർ . നമ്മുടെ അയോഗ്യതക്കിടയിലും അത് നമുക്ക് ധൈര്യം പകരുന്നു.

‘എന്റെ രാജ്യം ഐഹികമല്ല ‘ എന്ന് ഈശോ പറഞ്ഞ പോലെ തന്നെ മറിയത്തിന്റെ രാജ്ഞിപദവും ക്രിസ്തീയ കാഴ്‌ചപ്പാടിൽ നോക്കിക്കാണാം. ലോകത്തിലെ ഏറ്റവും മഹത്തായ ഫിയാത്തുകളിൽ ഒന്നായ ‘ഇതാ കർത്താവിന്റെ ദാസി ! നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ’ എന്ന് ഉച്ചരിച്ച സമയം മുതൽ അവൾ അവന്റെ രക്ഷാകരകർമ്മത്തിൽ ഒരു പ്രധാന കണ്ണിയായിതീർന്നു. പൂർണ്ണമനസ്സോടും സഹകരണത്തോടും കൂടെ ദൈവത്തിന്റെ ദാസിയായിക്കൊണ്ടാണ്, ദൈവപുത്രന്റെ, രക്ഷകന്റെ അമ്മയായിക്കൊണ്ടാണ് അവൾ രാജ്ഞിപദത്തിനുള്ള യോഗ്യത നേടിയെടുത്തത്. ദൈവജനത്തെ നയിക്കാനായി ചെറുതും വലുതുമായ അധികാരം കയ്യാളുന്നവർക്കെല്ലാം രാജ്ഞിയായ മറിയം ഏറ്റവും നല്ല മാതൃകയാണ്. രാജ്ഞിയുടെ അധികാരം ഉണ്ടെങ്കിൽ പോലും അവൾ ദൈവഹിതത്തോട് കീഴ്പ്പെട്ട്, അവന്റെ ദാസിയായാണ് വർത്തിക്കുന്നത്, അവളുടെ ലക്ഷ്യം ദൈവമഹത്വവും ദൈവമക്കളുടെ ആത്മരക്ഷയുമാണ്.

ബനഡിക്റ്റ് പതിനാലാമൻ പാപ്പ ഗ്ലോറിയാസേ ദോമിനേ എന്ന അപ്പസ്തോലിക ലേഖനത്തിൽ ‘ സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും രാജ്ഞി’ എന്ന് മറിയത്തെ വിളിച്ചു. “കന്യകാമറിയാം രാജാക്കന്മാരുടെ രാജാവിന്റെ അമ്മയായിരിക്കാനുള്ള അത്യുന്നതമായ പദവിയിലേക്ക് ഉയർത്തപ്പെട്ടു. അതുകൊണ്ട് സഭ അവളെ രാജ്ഞിയെന്ന പദവിപ്പേര് നൽകി ആദരിക്കുന്നത് യോഗ്യവും ന്യായവുമാണ് ” എന്ന് വിശുദ്ധ അൽഫോൺസ് ലിഗോരി പ്രസ്താവിച്ചു.

മറിയം സ്വർഗ്ഗത്തിന്റെ രാജ്ഞിയാണ്. അവിടെ അവൾ തന്റെ അഭീഷ്ടമനുസരിച്ച് കല്പിക്കുന്നു. അവൾ ഇച്ഛിക്കുന്നവരെ അവിടേക്ക് പ്രവേശിപ്പിക്കുന്നു. അവൾ പാവം പാപികളായ നമ്മുടെ നന്മ ആഗ്രഹിക്കുന്ന സൗമ്യയും കാരുണ്യപൂർണയുമായ രാജ്ഞിയാണ്. കുറ്റക്കാരെ ശിക്ഷിക്കുന്ന നീതിയുടെ രാജ്ഞിയല്ല, മറിച്ച് പാപികൾക്കുവേണ്ടിയുള്ള അലിവിലും ക്ഷമയിലും മാത്രം ശ്രദ്ധിക്കുന്ന കരുണയുടെ രാജ്ഞിയാണ്.

തിരുസഭ എന്തുകൊണ്ടാണ് മറിയത്തെ കരുണയുടെ രാജ്ഞി എന്ന് വിളിക്കുന്നത്? വിശുദ്ധ ബെർനാർഡ് പറയുന്നു, “പരിശുദ്ധ മറിയം സംരക്ഷിക്കുകയാണെങ്കിൽ, ഏറ്റവും നികൃഷ്ടമായ പാപി പോലും നഷ്ടപ്പെടാതിരിക്കേണ്ടതിന് അവൾ ആഗ്രഹിക്കുന്നവർക്ക് ; അവൾ ആഗ്രഹിക്കുമ്പോൾ; അവൾ ആഗ്രഹിക്കുന്ന വിധം ദൈവികകരുണയുടെ ആഴങ്ങൾ അവൾ തുറക്കുന്നുവെന്ന് നാം വിശ്വസിക്കുന്നതുകൊണ്ടാണ് അത്”.” ഓ മറിയമേ, നീ കരുണയുടെ രാജ്ഞിയായിരിക്കുമ്പോൾ നിനക്കെങ്ങനെ പീഡിതർക്ക് സഹായം നിരസിക്കാനാകും?ദുർഭഗരല്ലാതെ മറ്റാരാണ് കരുണക്ക് പാത്രീഭൂതരാകുക?ഞാനോ സകലപാപികളിലും വെച്ച് ഏറ്റവും ദുർഭഗനുമാണ് “

പരിശുദ്ധകന്യക തന്നെ ഇക്കാര്യം വിശുദ്ധ ബ്രിജിറ്റിന് വെളിപ്പെടുത്തിയിട്ടുണ്ട്, ” ഞാൻ സ്വർഗ്ഗരാജ്ഞിയും കരുണയുടെ മാതാവുമാണ്. ഞാൻ നീതിമാന്മാരുടെ ആനന്ദമാണ്. പാപികളുടെ ദൈവത്തിലേക്കുള്ള പ്രവേശനകവാടമാണ്. എന്റെ കരുണ നഷ്ടപ്പെടുത്താൻ മാത്രം തീർത്തും അഭിശപ്തനായ ഒരു പാപിയും ഈ ഭൂമിയിലില്ല”.

പിതാവിന്റെ വാത്സല്യമകളായ, പുത്രന്റെ അമ്മയായ, പരിശുദ്ധാത്മാവിന്റെ മണവാട്ടിയായ, മാലാഖമാരുടെ രാജ്ഞിയായ അവൾ പിശാചിന് സൈന്യനിര പോലെ ഭയങ്കരിയാണ്.അനുഗ്രഹം പ്രാപിക്കുന്നതിനു വേണ്ടി നമ്മൾ വിശുദ്ധരോട് പ്രാർത്ഥിക്കുമ്പോൾ, സകല വിശുദ്ധരുടെയും രാജ്ഞിയായ പരിശുദ്ധ അമ്മ, അത് ലഭിക്കുന്നതിനു വിശുദ്ധർക്കായി മാധ്യസ്ഥം വഹിക്കുന്നില്ലെങ്കിൽ അത് വെറുതെയായിപ്പോകുമെന്നാണ് വിശുദ്ധ ബെർണാർഡ് പറയുന്നത്. മറിയം ഒരാത്മാവിന് വേണ്ടി പ്രാർത്ഥിക്കാൻ ചലിക്കുമ്പോൾ സ്വർഗ്ഗം മുഴുവനും അവളോടൊത്തു പ്രാർത്ഥിക്കുന്നു. വിശുദ്ധരുടെയും മാലാഖമാരുടെയും രാജ്ഞിയായ അവൾ അവരുടെ പ്രാർത്ഥന അവളുടേതുമായി ബന്ധിപ്പിക്കുന്നു.

സ്വർഗ്ഗാരോപണതിരുന്നാളിന്റെ ആഘോഷം പൂർത്തിയാകുന്നത് എഴുദിവസം കഴിഞ്ഞുള്ള മറിയത്തിന്റെ രാജ്ഞിത്വത്തിന്റെ അനുസ്മരണത്തോടെയാണ്. ” On this day we contemplate her who, seated beside the King of Ages, shines forth as Queen and intercedes as Mother” പറഞ്ഞത് പോൾ ആറാമൻ പാപ്പയാണ്.

She is “the Virgin Mother who brought forth the King of the entire world”.1954 ഒക്ടോബർ 11ന് പന്ത്രണ്ടാം പീയൂസ് പാപ്പ മറിയത്തിന്റെ രാജ്ഞിപദത്തെക്കുറിച്ച് ചാക്രികലേഖനം പുറപ്പെടുവിച്ചു.

“Therefore, let all approach with greater confidence more than before, the throne of Mercy and grace of our Queen and Mother to beg help in difficulty, light in darkness and solace in trouble and sorrow; and let them strive to free themselves from the servitude of sin….whoever therefore honors the Lady- ruler of angels and of men – and let no one think himself exempt from the payment of that tribute of a grateful and loving soul- Let him call upon her most truly Queen and as the Queen who brings blessings of peace, that she may show us all, after this exile, Jesus who will be our enduring peace and joy” ( Ad Coeli Reginam).

സ്വർഗ്ഗഭൂലോകങ്ങളുടെ രാജ്ഞിയുടെ മുൻപിൽ മനോശരണത്തോടെ മുട്ടുകുത്താം. അവൾ സർവ്വപുണ്യങ്ങളുടെയും കേദാരമാണ്, പരിശുദ്ധ ത്രിത്വത്തിന്റെ ആലയമാണ്, ദൈവനുഗ്രഹങ്ങൾ പകുത്തുകൊടുക്കുന്നവളാണ്. ദൈവജനനിയായ അമലോൽഭവമറിയത്തെ ത്രിലോകരാജ്ഞിയായി വാഴ്ത്തിസ്തുതിക്കുന്നു.

ജിൽസ ജോയ് ✍️

നിങ്ങൾ വിട്ടുപോയത്