തൃശൂർ: ഡൽഹി അന്ധേരിയമോഡിലുള്ള സീറോ മലബാർ സഭയുടെ ലിറ്റിൽ ഫലുവർ ദേവാലയം ഇടിച്ചു നിരത്തിയ സംഭവത്തെ അപലപിച്ചുകൊണ്ട് തൃശൂർ അതിരൂപത.

രണ്ടായിരത്തോളം വരുന്ന പ്രവാസികളായ സീറോ മലബാർ വിശ്വാസികളുടെ ഈ ആരാധന ആലയം യാതൊരു മുന്നറിയിപ്പുമില്ലാതെ നിയമവിരുദ്ധമായി ജെസിബി ഉപയോഗിച്ച്‌ നിലംപരിശാക്കിയത് മനുഷ്യാവകാശലംഘനവും ഇന്ത്യൻ ഭരണഘടന ഉറപ്പു നല്കുന്ന മതസ്വാതന്ത്യത്തോടുള്ള വെല്ലുവിളിയുമാണെന്ന് അതിരൂപതാദ്ധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്തിന്റെ നേതൃത്തിൽ അതിരൂപതാ കേന്ദ്രത്തിൽ നടന്ന സംയുക്ത പ്രതിഷേധ യോഗത്തിൽ ഒന്നടങ്കം പ്രതിഷേധം രേഖപ്പെടുത്തി.

സ്ഥല ഉടമസ്ഥാവകാശത്തിന്റെ രേഖകളും, ആരാധന തടയുകയോ പള്ളി പൊളിക്കുകയോ ചെയ്യരുത്‌ എന്ന ഡൽഹി ഹൈക്കോടതിയുടെയും ദേശീയ മനുഷ്യാവകാശ കമ്മീഷന്റെയും ഉത്തരവുകളും കൈവശമിരിക്കെയാണ് മതവിരോധം മാത്രം ലക്ഷ്യം വെച്ചുള്ള ഉദ്ദ്യോഗസ്ഥരുടെ കിരാതവാഴ്ച്ച. സീറോ മലബാർ ഫരീദാ ബാദ്‌ രൂപതയുടെ കിഴിലുള്ള 450-ലേറെ കുടുംബങ്ങളുള്ള ഏറ്റവും വലിയ ഈ ഇടവകയിൽ ഇടവകാംഗം നല്കിയ സ്ഥലത്താണ്‌ 13 വർഷങ്ങൾക്കുമുമ്പ് പള്ളി നിലനിന്നിരുന്നത്‌.

ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കൊതിരെയുള്ള പരസ്യമായ വെല്ലുവിളിയാണ് ഡൽഹിയിൽ ക്രൈസ്തവദേവാലയം തകർത്ത സംഭവമെന്ന് മാർ ആൻഡ്രൂസ് താഴത്ത് അപലപിച്ചുകൊണ്ട് പറഞ്ഞു.

അതിരൂപതാ കാര്യാലയത്തിൽ നടന്ന സംയുക്ത പ്രതിഷേധ യോഗത്തിൽ വികാരി ജനറാൾമാരായ മോൺ. തോമസ് കാക്കശ്ശേരി, മോൺ ജോസ് വല്ലൂരാൻ, പാസ്റ്റർ കൗൺസിൽ സെക്രട്ടറി ഡോ. മേരി റെജീന, സംഘടന ഏകോപന സമിതി സെകട്ടറി ശ്രീ. എ.എ. ആന്റണി, കത്തോലിക്ക കോൺഗ്രസ് അതിരൂപത പ്രസിഡണ്ട് അഡ്വ. ബിജു കുണ്ടുകുളം, കുടുംബകൂട്ടായ്മ അതിരൂപത പ്രസിഡണ്ട് ശ്രീ പോൾ പാറയ്ക്കൽ, അതിരൂപത പിആർഒ പ്രസിഡണ്ട് ശ്രീ ജോർജ്ജ് ചിറമ്മേൽ എന്നിവർ പ്രസംഗിച്ചു. പ്രസ്തുത പ്രതിഷേധത്തിൽ അതിരൂപതയിലെ വിവിധ സംഘടനകളും കുടുംബകൂട്ടായ്മകളും സാമൂഹ്യമാധ്യമങ്ങൾ വഴി പ്രതിഷേധം രേഖപ്പെടുത്തണമെന്ന് അതിരൂപത പിആർഒ ഫാ. നൈസൺ ഏലന്താനത്ത് അറിയിച്ചു.

ഫാ. നൈസൺ ഏലന്താനത്ത്തൃശൂർ അതിരൂപത പിആർഒ

നിങ്ങൾ വിട്ടുപോയത്