സഭയുടെ രൂപീകരണത്തിൽ, പിന്നീടുള്ള പ്രവർത്തനങ്ങളിൽ, നമ്മുടെ ഓരോരുത്തരുടെയും ജീവിതങ്ങളിൽ പരിശുദ്ധാത്മാവിനുള്ള പങ്ക് അനുസ്മരിക്കുന്ന പന്തക്കുസ്ത..

ഈശോയുടെ സ്വർഗ്ഗാരോഹണത്തിന് മുൻപ്, ശിഷ്യന്മാരെ വിട്ടുപോകുന്നതിനുമുമ്പ്, ഈശോ അവരോടായി പറഞ്ഞു, ‘യുഗാന്ത്യം വരെ എന്നും ഞാൻ നിങ്ങളോടുകൂടെയുണ്ടായിരിക്കും’ (മത്താ. 28:20).ജ്വലിക്കുന്ന അഗ്നിനാവുകളിലൂടെ പരിശുദ്ധാത്മാവ് അവരുടെ മേൽ ഇറങ്ങിവന്നപ്പോൾ ഈശോ അവരോടൊപ്പം തന്നെയുണ്ടെന്ന് ശിഷ്യന്മാർ തിരിച്ചറിഞ്ഞു, പരിശുദ്ധാത്മാവിനാൽ അവരെ സ്നാനപ്പെടുത്തിക്കൊണ്ട്, അവരുടെ ദൗത്യത്തെ ശക്തിപ്പെടുത്തിക്കൊണ്ട്.
‘സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, ജൂബിലി വർഷത്തിലെ ഈ പന്തക്കുസ്താ ദിനത്തിൽ പരിശുദ്ധാത്മാവിനെ സ്വീകരിക്കാനുള്ള, സ്നേഹിക്കാനുള്ള വറ്റാത്ത ദാഹം ഞങ്ങൾക്ക് തരണമേ, ഒരിക്കൽ കൂടി ഞങ്ങളെ ആത്മാവിൽ കഴുകണമേ, ആത്മാവാൽ നിറക്കണമേ. അങ്ങയുടെ വഴികളിൽകൂടി നയിക്കപ്പെടാനും,പരിശുദ്ധാത്മാവിന്റെ സ്വരം ശ്രവിച്ചു ജീവിതം നിയന്ത്രിക്കാനും ആ സാന്നിധ്യം ഞങ്ങളെന്നും അനുഭവിക്കട്ടെ. റൂഹായാകുന്ന ദൈവം ഞങ്ങളെ ശക്തിപ്പെടുത്തുകയും, സംരക്ഷിക്കുകയും, പ്രചോദിപ്പിക്കുകയും എന്നും നയിക്കുകയും ചെയ്യട്ടെ.

സ്നേഹനിധിയായ ദൈവമേ, ഞങ്ങളുടെ ജീവിതങ്ങളിൽ പരിശുദ്ധാത്മാവിന്റെ സാന്നിധ്യത്തെക്കുറിച്ച് എപ്പോഴും ബോധ്യമുണ്ടാകേണ്ടതിന് ഞങ്ങളുടെ ഹൃദയങ്ങളെ ശാന്തമാക്കണമേ. മറ്റുള്ളവരുടെ ശബ്ദങ്ങൾക്കിടയിൽക്കൂടി ഞങ്ങൾ അങ്ങയുടെ ശബ്ദം വിവേചിച്ചറിയട്ടെ. മറ്റുള്ളവരുടെ പ്രവൃത്തികളിൽകൂടി, ഞങ്ങൾ അങ്ങയുടെ സ്നേഹത്തെ തിരിച്ചറിയട്ടെ. ക്ലേശകരമായ നിമിഷങ്ങളിൽ, അങ്ങേ ആത്മാവ് പകരുന്ന സമാധാനം അനുഭവിക്കാൻ ഞങ്ങൾക്ക് കഴിയട്ടെ. പുതിയൊരു പന്തക്കുസ്ത അനുഭവത്തിലേക്ക് ഞങ്ങളെ നയിക്കണമേ, ആമ്മേൻ.

Come Holy Spirit, We Need Thee, Come Sweet Spirit, We Pray, Come With Thy Strength & Thy Power, Come In Thy Own Gentle Way…
Jilsa Joy