പഞ്ചായത്തിരാജ് / മുനിസിപ്പൽ കെട്ടിട നിർമ്മാണ ചട്ടങ്ങളിലെ നിയമഭേദഗതിയിലൂടെ 2021 ഫെബ്രുവരി 12 ന് പുറപ്പെടുവിച്ച നിയമഭേദഗതി ഓർഡിനൻസിൽ സൂചിപ്പിച്ചിരുന്ന പ്രകാരം Low Risk കെട്ടിടങ്ങൾക്ക് ഇനിമുതൽ ഉടമസ്ഥർക്ക് നിർമ്മാണ പെർമിറ്റിനായി തദ്ദേശഭരണകൂട അധികാരികളുടെ അനുമതിക്ക് വേണ്ടി കാത്തു നിൽക്കേണ്ടതില്ല.

Low Risk പരിധിയിൽ വരുന്ന കെട്ടിടങ്ങൾക്ക് ഉടമസ്ഥന് എംപാനൽഡ് ലൈസൻസിയുടെ സഹായത്തോടെ സ്വയം പെർമിറ്റ് സാക്ഷ്യപ്പെടുത്താം. നിശ്ചിത സ്വയം സാക്ഷ്യപത്രവും പെർമിറ്റും ലഭിച്ചാൽ അഞ്ച് പ്രവർത്തി ദിവസത്തിനകം സെക്രട്ടറി കൈപ്പറ്റു രേഖ നൽകണം. ഇതുസംബന്ധിച്ച നിയമഭേദഗതി 28.06.2021 ന് വിജ്ഞാപനമായി പുറത്തിറങ്ങി.

ഏതൊക്കെയാണ് Low Risk ബിൽഡിംഗ്

ഗ്രൂപ്പ് എ 1 ഗണത്തിൽ വരുന്ന 300 സ്ക്വയർ മീറ്ററിന് താഴെയുള്ള 7 മീറ്റർ ഉയരം വരെയുള്ള രണ്ട് നില വാസ ഗ്രഹങ്ങൾ.

ഹോസ്റ്റൽ, അനാഥമന്ദിരങ്ങൾ, ഡോർമെറ്ററി, വൃദ്ധസദനങ്ങൾ, സെമിനാരി എന്നിവ ഉൾപ്പെടുന്ന 200 സ്ക്വയർ മീറ്ററിന് താഴെ വരുന്ന ഗ്രൂപ്പ് എ 2 കെട്ടിടങ്ങൾ.

ഗ്രൂപ്പ് ബി യിൽ ഉൾപ്പെടുന്ന, വിദ്യാഭ്യാസ ആവശ്യങ്ങൾക്കായുള്ള 200 സ്ക്വയർ മീറ്ററിന് താഴെയുള്ള കെട്ടിടങ്ങൾ.ഗ്രൂപ്പ് ഡി യിൽ ഉൾപ്പെടുന്ന, മതപരമായ ആവശ്യങ്ങൾക്കുള്ളതും ദേശസ്നേഹ പ്രവർത്തനങ്ങൾക്ക് ഉള്ളതുമായ 200 സ്ക്വയർ മീറ്ററിൽ താഴെയുള്ള കെട്ടിടങ്ങൾ.

ഗ്രൂപ്പ് എഫ് ഗണത്തിൽ ഉൾപ്പെടുന്ന 100 സ്ക്വയർ മീറ്ററിന് താഴെയുള്ള കെട്ടിടങ്ങൾ.ഗ്രൂപ്പ് ജി 1 ഗണത്തിൽ ഉൾപ്പെടുന്ന, പൊതു ശല്യവും, അപകടകരവും അല്ലാത്ത 100 സ്ക്വയർ മീറ്ററിന് താഴെയുള്ള കെട്ടിടങ്ങൾ.

നിയമലംഘനം ആണെങ്കിൽ ?ഈ ഭേദഗതി കണക്കിലെടുത്ത് തെറ്റായ സത്യവാങ്മൂലം നൽകി നിർമ്മാണം നടത്തിയാൽ കെട്ടിടത്തിന്റെ വലിപ്പമനുസരിച്ച് 2 മുതൽ 6 ലക്ഷം വരെ പിഴ നൽകേണ്ടിവരും. അതേസമയം നിയമം ലംഘിച്ചുള്ള നിർമ്മാണങ്ങൾക്ക് നടപടി പിഴയിൽ മാത്രം ഒതുങ്ങുമ്പോൾ, പരിസ്ഥിതി സംരക്ഷണ നിയമങ്ങളുടെ ഉൾപ്പെടെ ലംഘനങ്ങൾ വർദ്ധിക്കുമെന്നും ആശങ്ക നിലവിലുണ്ട്.

ഭേദഗതി മുഴുവനായും വായിക്കണമെങ്കിൽ http://niyamadarsi.com/legal/library/ സന്ദർശിക്കുക

Adv . Sherry J Thomas

കെട്ടിട നിർമാണ പെർമിറ്റിന് ഇനി മുതൽ ഓഫീസുകൾ കയറിയിറങ്ങേണ്ട. ഉടമയുടെ സ്വയം സാക്ഷ്യപ്പെടുത്തലിലൂടെ കെട്ടിട നിർമാണ പെർമിറ്റ് കൈയിൽ കിട്ടും. ഉടമയെ വിശ്വാസത്തിലെടുത്തു കൊണ്ട് കെട്ടിട നിർമാണത്തിന് അനുമതി നൽകുന്ന നടപടികൾക്കാണ് സർക്കാർ ഇതിലൂടെ തുടക്കമിടുന്നത്.
ലോ റിസ്‌ക്ക് ഗണത്തിലുള്ള 300 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള ഗാർഹിക കെട്ടിടങ്ങൾ, 100 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള വാണിജ്യ കെട്ടിടങ്ങൾ, 200 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, മതപരമായ കെട്ടിടങ്ങൾ, വൃദ്ധസദനങ്ങൾ എന്നിവയ്ക്കാണ് സ്വയം സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ നിർമാണ പെർമിറ്റ് നൽകാൻ ഉദ്ദേശിക്കുന്നത്.

കെട്ടിടത്തിന്റെ അടിസ്ഥാനം പൂർത്തിയായിക്കഴിയുമ്പോൾ സ്ഥല പരിശോധന നടത്തും. നിർമാണത്തിൽ ചട്ടലംഘനമുണ്ടെങ്കിൽ തുടക്കത്തിൽ തന്നെ കണ്ടെത്താനും സാധിക്കും. എം പാനൽഡ് ലൈസൻസികളാണ് ഇതിനുള്ള നടപടികൾ സ്വീകരിക്കേണ്ടത്. ലോ റിസ്‌ക്  വിഭാഗത്തിലുള്ള കെട്ടിട നിർമ്മാണത്തിനായി പെർമിറ്റുകൾ നിശ്ചിത ഫോമിൽ ലൈസൻസികൾ തയ്യാറാക്കി ആവശ്യമായ ഫീസ് അടച്ച് തദ്ദേശഭരണ സ്ഥാപനത്തിൽ പ്ലാനുകൾ ഉൾപ്പെടെ നൽകണം. അപേക്ഷ ലഭിച്ചു എന്ന് ബന്ധപ്പെട്ട തദ്ദേശഭരണ സെക്രട്ടറി സാക്ഷ്യപ്പെടുത്തുന്നതോടെ നിർമ്മാണത്തിന് പെർമിറ്റ് ലഭിച്ചതായി കണക്കാക്കും.

അപേക്ഷ ലഭിച്ച് അഞ്ച് ദിവസത്തിനുള്ളിൽ സെക്രട്ടറി ഈ നടപടി പൂർത്തിയാക്കണമെന്നാണ് നിർദ്ദേശിച്ചിട്ടുള്ളത്. തുടർന്നു സ്വയം സാക്ഷ്യപ്പെടുത്തിയ കെട്ടിട നിർമ്മാണ പെർമിറ്റിൽ അപേക്ഷകൻ തന്നെ രേഖപ്പെടുത്തിയ തീയതിയിൽ നിർമ്മാണം ആരംഭിക്കാം. കെട്ടിട നിർമാണ പെർമിറ്റ് ലഭിക്കുന്നതിന് തദ്ദേശസ്ഥാനങ്ങളിൽ നിലവിലുള്ള വിവിധ തലങ്ങളിലെ പരിശോധനകളും മറ്റു നടപടി ക്രമങ്ങളും ഇതിലൂടെ ഒഴിവാകും. വേഗത്തിൽ കെട്ടിട നിർമാണം ആരംഭിക്കാനും ഇത് സഹായിക്കും. സ്വയം സാക്ഷ്യപ്പെടുത്തലിനുള്ള കെട്ടിട നിർമ്മാണ അപേക്ഷ കെട്ടിട നിർമ്മാണ ചട്ടങ്ങൾക്കും മറ്റു ബാധകമായ ചട്ടങ്ങൾക്കും വിധേയമായിരിക്കണമെന്ന് പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നു.

സ്വയം സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കെട്ടിട നിർമ്മാണ പെർമിറ്റ് ലഭ്യമാക്കുന്നതിന് രജിസ്റ്റേഡ് ലൈസൻസികൾ നഗരകാര്യ വകുപ്പിൽ നിശ്ചിത ഫീസ് അടച്ച് എംപാനൽ ചെയ്തിരിക്കണം. നിർമ്മാണത്തിനായുള്ള അപേക്ഷയും പ്ലാനും ചട്ട പ്രകാരമായിരിക്കണം എന്നത് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം കെട്ടിട ഉടമസ്ഥനും എംപാനൽഡ് ലൈസൻസിക്കുമാണ്. നിർമ്മാണവുമായി ബന്ധപ്പെട്ട ഏതെങ്കിലും നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കേണ്ടതുണ്ടെങ്കിൽ അത് കൂടി ഉൾപ്പെടുത്തിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

കേരളത്തിലെ നഗരസഭകൾ ഒരു വർഷം ഏകദേശം 80,000 കെട്ടിട നിർമ്മാണ അപേക്ഷയും, ഗ്രമപഞ്ചായത്തുകൾ ഒരു വർഷം ഏകദേശം 1,65,000 കെട്ടിട നിർമ്മാണ അപേക്ഷകളും കൈകാര്യം ചെയ്യുന്നുണ്ട്. ഇതിൽ ഏകദേശം 2,00,000 കെട്ടിടങ്ങൾക്കും സ്വയം സാക്ഷ്യപ്പെടുത്തലിലൂടെ പെർമിറ്റ് നൽകാൻ കഴിയുന്നവയാണെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.

നിങ്ങൾ വിട്ടുപോയത്