അഗതി മന്ദിരങ്ങളിലെ ക്ഷേമപെന്‍ഷന്‍ റദ്ദ് ചെയ്ത നടപടി പുനഃപരിശോധിക്കണം: കെ‌സി‌ബി‌സി

കാഞ്ഞിരപ്പള്ളി: അഗതിമന്ദിരങ്ങളിലെ പാവപ്പെട്ട മനുഷ്യര്‍ക്ക് ലഭ്യമായിരുന്ന ക്ഷേമപെന്‍ഷന്‍ റദ്ദ് ചെയ്തുകൊണ്ടുള്ള ധനവകുപ്പിന്റെ ഉത്തരവ് തികച്ചും നിര്‍ഭാഗ്യകരമാണെന്നും ഉത്തരവ് ഉടന്‍തന്നെ പുനഃപരിശോധിക്കണമെന്നും കെസിബിസി ജസ്റ്റീസ് പീസ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് കമ്മീഷന്‍ ചെയര്‍മാനും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനുമായ മാര്‍ ജോസ് പുളിക്കല്‍.

2016ല്‍ സാമൂഹ്യ നീതി വകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ ഭേദഗതി വരുത്തിയാണ് പുതിയ ഉത്തരവ് ഇപ്പോള്‍ നിലവില്‍ വന്നിരിക്കുന്നത്. ക്ഷേമപെന്‍ഷനുകള്‍ കൊടുക്കേണ്ടതും അഗതികളെ സംരക്ഷിക്കേണ്ടതും സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നിരിക്കെ വിവിധ സംഘടനകളും സമുദായങ്ങളും സഭയും നടത്തുന്ന ഈ സ്ഥാപനങ്ങളെ വേണ്ടവിധം പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.

പുതിയ ഉത്തരവ് പ്രകാരം ഇത്തരം സ്ഥാപനങ്ങളെല്ലാം അടച്ചുപൂട്ടേണ്ട ഗുരുതരാവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നും ഉത്തരവ് ഉടന്‍തന്നെ പുനഃപരിശോധിക്കണമെന്നും മാര്‍ ജോസ് പുളിക്കല്‍ സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.

കോട്ടയം: അനാഥ, അഗതി, വൃദ്ധ മന്ദിരങ്ങളിലെ അന്തേവാസികള്‍ക്കുള്ള സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നിര്‍ത്തലാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരേ പ്രതിഷേധം ശക്തം. 2016 ജനുവരി 30നു സര്‍ക്കാര്‍ ഉത്തരവിട്ട സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ നിര്‍ത്തിലാക്കി കഴിഞ്ഞ മാസം 28നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സര്‍ക്കാരിന്റെ ഉത്തരവ് ഉത്തരവാദിത്വരഹിതവും മനുഷ്യത്വമില്ലാത്തതും ക്രൂരത നിറഞ്ഞതുമാണെന്ന് അസോസിയേഷന്‍ ഓഫ് ഓര്‍ഫനേജ് ആന്‍ഡ് ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ (എഒസിഐകെ) സംസ്ഥാന പ്രസിഡന്റ് ഫാ. റോയി മാത്യു വടക്കേല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

പരാശ്രയം വേണ്ട പൗരന് സംരക്ഷണം നല്‍കാനുള്ള പൂര്‍ണ ഉത്തരവാദിത്വം സര്‍ക്കാരിനായിരിക്കെ അഗതികളുടെ പൂര്‍ണ ഉത്തരവാദിത്വം ധര്‍മസ്ഥാപനങ്ങള്‍ക്കാണെന്ന വിചിത്രമായ ഉത്തരവാണ് ധനകാര്യ വകുപ്പ് ഇറക്കിയിരിക്കുന്നത്. ഏഴു വര്‍ഷത്തിനിടെ 100 രൂപ മാത്രമാണു കഴിഞ്ഞ സര്‍ക്കാര്‍ ഗ്രാന്റ് വര്‍ധിപ്പിച്ചത്. അതും കൂടി ചേര്‍ത്താല്‍ നിലവില്‍ ഒരു അന്തേവാസിക്കുള്ള ഗ്രാന്റ് 1100 രൂപയാണ്. ഭക്ഷണം, മരുന്ന്, വസ്ത്രം, പുനരധിവാസ ക്രമീകരണങ്ങള്‍ എന്നിവയ് ക്കെല്ലാംകൂടി നല്‍കുന്ന തുകയാണിത്. ഈ തുക തന്നെ നല്‍കുന്നത് മുന്‍ വര്‍ഷം ചെലവഴിച്ച തുകയുടെ തിരിച്ചടവായിട്ടാണ്. ചെലവാക്കിയ തുക രണ്ടു വര്‍ഷങ്ങള്‍ക്കുശേഷമാണ് സാധാരണരീതിയില്‍ ലഭിക്കുക. ഇത്തരത്തില്‍ കോടിക്കണക്കിനു രൂപയുടെ കുടിശിക നല്‍കാനുമുണ്ട്. കേരളത്തില്‍ ഇരുന്നൂറോളം മാനസികരോഗ പുനരധിവാസ കേന്ദ്രങ്ങളുണ്ട്. നൂറുകണക്കിനു ആള്‍ക്കാരെ താമസിപ്പിക്കുന്ന അനവധി സ്ഥാപനങ്ങള്‍ ഇതില്‍പ്പെടും. ഇതില്‍ 50 പേര്‍ക്കു മാത്രമാണ് ഒരു സ്ഥാപനത്തില്‍ ഗ്രാന്റ് നല്‍കുക.

സമയബന്ധിതമായി ആ പണം ലഭിക്കുന്നുമില്ല. ഒരു സ്ഥാപനത്തിനു ഗ്രാന്റ് ലഭിക്കണമെങ്കില്‍ സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്. പുതിയ സ്ഥാപനങ്ങള്‍ക്കു ഗ്രാന്റിന് അനുമതി നല്‍കിയിട്ട് ആറു വര്‍ഷത്തിലധികമായി. ബാലനീതി നിയമം 2016ല്‍ ഭേദഗതി ചെയ്തപ്പോള്‍ ഒരു കുട്ടിക്ക് 2000 രൂപ എന്ന നിലയിലും ജീവനക്കാരുടെ വേതനം തുടങ്ങി ഇതര ധനസഹായവും നല്‍കുമെന്നു പറഞ്ഞിരുന്നു. ഒരു രൂപ പോലും സ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടില്ല. ബാലനീതി നിയമത്തിന്റെ സങ്കീര്‍ണതകള്‍ മൂലം അടച്ചുപൂട്ടേണ്ടിവന്ന അനാഥാലയങ്ങളിലെ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ പോലും ഹനിക്കപ്പെട്ടിരിക്കുകയാണ്. കോവിഡ് പ്രതിസന്ധി കാലത്ത് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയ സാഹചര്യത്തില്‍ അനാഥാലയങ്ങളിലെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസ സൗകര്യം ഒരുക്കുന്നതില്‍പോലും സര്‍ക്കാര്‍ സഹായമില്ല.

അനേകരുടെ സഹായത്താലാണ് ഈ സ്ഥാപനങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. കോവിഡ് കാലത്ത് പൊതുജനങ്ങളുടെ സഹകരണം പൂര്‍ണമായി നിലച്ചിരിക്കുകയാണ്. സര്‍ക്കാരിന്റെ ഗ്രാന്റ് സമയബന്ധിതമായി ലഭിക്കാതിരിക്കുന്നതും മനുഷ്യത്വരഹിതമായ ഉത്തരവുകളിലൂടെ നിലവില്‍ ലഭിക്കുന്ന സഹായംകൂടി നിര്‍ത്തലാക്കുന്നതും ഏറെ പ്രതിഷേധാര്‍ഹമാണെന്ന് ഫാ. റോയി മാത്യു പറഞ്ഞു. ക്ഷേമസ്ഥാപനങ്ങളോടുള്ള വിവേചനം അവസാനിപ്പിച്ചില്ലെങ്കില്‍ തിരുവോണദിനത്തില്‍ എല്ലാ കളക്ടറേറ്റുകള്‍ക്കു മുന്പിലും സെക്രട്ടേറിയറ്റ് പടിക്കലും പട്ടിണിസമരം ഇരിക്കാനും തുടര്‍ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ ഇതര സമരപരിപാടികളുമായി മുന്നോട്ടു പോകാനും അസോസിയേഷന്‍ ഓഫ് ഓര്‍ഫനേജ് ആന്‍ഡ് ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതായി ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി ഫാ. മാത്യു കെ. ജോണ്‍, ട്രഷറര്‍ പി.കെ. ജോണി എന്നിവരും പങ്കെടുത്തു.

അഗതികളെയും അനാഥരെയും ക്രൂശിക്കുന്ന സര്‍ക്കാര്‍ ഉത്തരവ്
പിന്‍വലിക്കണം: ഷെവലിയാര്‍ വി.സി.സെബാസ്റ്റ്യൻ

കൊച്ചി: അഗതികള്‍ക്കും അനാഥര്‍ക്കും യാതൊരു ക്ഷേമപെന്‍ഷനും അര്‍ഹതയില്ലെന്നുള്ള മനുഷ്യത്വരഹിതവും ക്രൂരവുമായ സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.

കേരളത്തിലെ അഗതി, അനാഥ മന്ദിരങ്ങളില്‍ കഴിയുന്ന ആരോരുമില്ലാത്ത അനേകായിരങ്ങളെ തെരുവിലേയ്ക്ക് തള്ളിവിടുന്ന ഈ ഉത്തരവ് ജനാധിപത്യ ഭരണസംവിധാനത്തിന് ഭൂഷണമല്ല. സാമൂഹ്യ ക്ഷേമപെന്‍ഷനുകള്‍ 1600 രൂപയാണെന്നിരിക്കെ 1100 രൂപയാണ് അഗതിമന്ദിര അന്തേവാസികള്‍ക്ക് പ്രഖ്യാപിച്ചത്. പ്രഖ്യാപനങ്ങള്‍ക്കപ്പുറം ഗ്രാന്റ് തുക വര്‍ഷങ്ങളായി നല്‍കുന്നുമില്ല. എന്നാല്‍ സര്‍ക്കാര്‍ ഇപ്പോഴും 1100 രൂപ ധനസഹായം കൃത്യമായി നല്‍കുന്നുണ്ടെന്നുള്ള ഉത്തരവിലെ പരാമര്‍ശം അന്വേഷണവിധേയമാക്കണം. അഗതിമന്ദിരത്തില്‍ കഴിയുന്ന മനോരോഗികള്‍, ശാരീരിക വൈകല്യമുള്ളവര്‍, വൃദ്ധര്‍ ഇവരൊക്കെ മനുഷ്യരാണെന്ന് രാഷ്ട്രീയ ഭരണനേതൃത്വങ്ങള്‍ മറക്കരുത്.

അനാഥ അഗതി മന്ദിരങ്ങളില്‍ താമസിക്കുന്നവരുടെ സംരക്ഷണച്ചുമതല അതു നടത്തുന്നവരുടെ ഉത്തരവാദിത്വം മാത്രമാണെന്നു പ്രസ്തുത ഉത്തരവിലൂടെ പറഞ്ഞ് സര്‍ക്കാര്‍ കൈയ്യൊഴിയുന്നത് ധിക്കാരപരമാണ്. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഭക്ഷണവും വസ്ത്രവും മരുന്നും ആവശ്യമായ പാര്‍പ്പിടവും ലഭ്യമാക്കി ആയിരക്കണക്കിന് മനുഷ്യര്‍ക്ക് ആലംബമേകുന്ന കാരുണ്യഭവനങ്ങളെ സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്വം സര്‍ക്കാര്‍ നിര്‍വ്വഹിക്കണമെന്നും 2021 ജൂലൈ 28ന് സംസ്ഥാന ധനകാര്യവകുപ്പ് ഇറക്കിയ ഉത്തരവ് പിന്‍വലിക്കണമെന്നും വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു

അനാഥ ജന്മങ്ങളെ സർക്കാരിനും വേണ്ട! ലജ്ജാകരം ഈ ഉത്തരവ്

ഫാ. ജേക്കബ് ജി പാലയ്ക്കാപ്പിള്ളി

സംസ്ഥാനത്തെ നൂറുകണക്കിന് അനാഥാലയങ്ങളിലും വൃദ്ധ സദനങ്ങളിലുമായി കഴിയുന്ന രോഗികളും നിരാലംബരുമായ പതിനായിരക്കണക്കിന് പേരോടുള്ള സർക്കാരിന്റെ അവഗണന ലജ്ജാകരമാണ്. ആരോരുമില്ലാത്ത ഇത്തരക്കാർക്കുവേണ്ടി സംസാരിക്കാൻ ആരും തയ്യാറാകുന്നില്ല എന്ന ഇന്നത്തെ പരിതഃസ്ഥിതി അതിലേറെ വേദനാജനകവുമാണ്. അൽപ്പം മനുഷ്യത്വമെങ്കിലും ഉള്ളിൽ അവശേഷിച്ചിട്ടുള്ളവർക്ക് വേദന തോന്നുന്ന ഇത്തരം അനീതിനിറഞ്ഞ നിലപാടുകൾ ചർച്ച ചെയ്യാൻ മുഖ്യധാരാ മാധ്യമങ്ങൾ മടികാണിക്കുന്നത് അവരുടെ നിലപാടുകളുടെ പൊള്ളത്തരം വെളിവാക്കുന്നു.

കഴിഞ്ഞ ദിവസം പുറത്തുവന്ന സർക്കാർ ഉത്തരവനുസരിച്ച്, സാമൂഹ്യ സുരക്ഷാ പെൻഷന്റെ അർഹതാ പട്ടികയിൽനിന്ന് അനാഥാലയങ്ങളിലും വൃദ്ധമന്ദിരങ്ങളിലും കഴിയുന്നവരുടെ പേരുകൾ നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. ഏതെങ്കിലും വിധത്തിൽ ന്യായീകരിക്കാൻ കഴിയുന്നതാണ് ധനകാര്യവകുപ്പിന്റെ ഇത്തരമൊരു നടപടി എന്ന് കരുതാൻ വയ്യ. കാലങ്ങളായി അനാഥാലയങ്ങളോടും വൃദ്ധമന്ദിരങ്ങളോടും തുടരുന്ന സർക്കാർ അവഗണനയ്ക്ക് ഒരു പരിഹാരമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിനെ കണ്ട് ചർച്ച നടത്തിയ ഓർഫനേജ് അസോസിയേഷൻ അംഗങ്ങൾ, തങ്ങളുടെ നിവേദനത്തിന് ഫലമുണ്ടാകും എന്ന് പ്രതീക്ഷിച്ചിരിക്കെയാണ് ഇരുട്ടടിപോലെ ധനകാര്യവകുപ്പിന്റെ പുതിയ ഉത്തരവ് ഇറങ്ങുന്നത്.

ജൂലായ് 28ന് ധനകാര്യ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ, അനാഥ/ അഗതി/ വൃദ്ധ മന്ദിരങ്ങളിൽ ജീവിക്കുന്നവർ പ്രസ്തുത സ്ഥാപനങ്ങളുടെ സംരക്ഷണയിലാണ് കഴിയുന്നത് എന്നതിനാൽ അവർക്ക് സാമൂഹ്യ സുരക്ഷാ പെൻഷൻ ആവശ്യമില്ല എന്ന വിചിത്രമായ നിലപാടാണ് സർക്കാർ അവതരിപ്പിച്ചിരിക്കുന്നത്. അത്തരത്തിൽ കേരളത്തിലുള്ള നൂറുകണക്കിന് സ്ഥാപനങ്ങളിൽ “അർഹതയുള്ളവയ്ക്ക്” സർക്കാർ ഗ്രാന്റ് നൽകുന്നുണ്ട് എന്നും ഉത്തരവിൽ പരാമർശിച്ചിരിക്കുന്നു. ഭൂരിപക്ഷം സ്ഥാപനങ്ങൾക്കും സർക്കാർ ധനസഹായം അനുവദിക്കപ്പെട്ടിട്ടില്ല എന്നും, അനുവദിക്കപ്പെട്ടിട്ടുള്ളവയ്ക്ക് പോലും ശരിയായ രീതിയിൽ ഗ്രാന്റ് ലഭിക്കുന്നില്ല എന്നുമുള്ള യാഥാർത്ഥ്യം കൂടി മനസിലാക്കുമ്പോഴാണ് ഈ സർക്കാർ ഉത്തരവിന് പിന്നിലെ അനീതിയും മനുഷ്യാവകാശ നിഷേധവും വ്യക്തമാകുന്നത്.

2014നുശേഷം രജിസ്റ്റർ ചെയ്യപ്പെട്ട അഞ്ഞൂറിൽ പരം സ്ഥാപനങ്ങൾക്ക് ഗ്രാന്റ് അനുവദിക്കുന്ന കാര്യത്തിൽ ഇനിയും സർക്കാർ തീരുമാനമുണ്ടായിട്ടില്ല എന്നതിനാൽ ആയിരക്കണക്കിന് അന്തേവാസികളുള്ള ആ സ്ഥാപനങ്ങൾക്ക് ഒരു രൂപപോലും സർക്കാർ സഹായം ലഭിക്കുന്നില്ല. പല കാരണങ്ങളാൽ ഗ്രാന്റ് നിഷേധിക്കപ്പെട്ടിട്ടുള്ള സ്ഥാപനങ്ങൾ വേറെയുമുണ്ട്. സർക്കാർ ഗ്രാന്റ് നൽകിവരുന്ന സ്ഥാപനങ്ങളിലെ അനുഭവങ്ങളും വിചിത്രമാണ്. പ്രസ്തുത സ്ഥാപനങ്ങളിലെ അന്തേവാസികളുടെ വിവിധ ആവശ്യങ്ങൾക്കായി (ഭക്ഷണം, മരുന്ന്, വസ്ത്രം) സ്ഥാപനം ചെലവാക്കിയ തുകയിൽ വർഷം 1100 രൂപയാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കി ധനലഭ്യതയ്ക്കനുസരിച്ച് റീഇമ്പേഴ്സ് ചെയ്ത് നൽകുന്നത്.

എല്ലാ സർക്കാർ ക്ഷേമപെൻഷൻ പദ്ധതികളും 1600 രൂപയായിരിക്കെ ഇത്തരത്തിൽ ഗ്രാന്റ് ആയി നൽകുന്നത് ഒരു വ്യക്തിക്ക് 1100 രൂപ മാത്രമാണ്. കഴിഞ്ഞ ഏഴ് വർഷങ്ങൾക്കിടെ കേവലം നൂറ് രൂപ മാത്രമാണ് ഗ്രാന്റിൽ വർദ്ധനവ് വരുത്തിയിട്ടുള്ളത്. അതേസമയം നിരവധി സ്ഥാപനങ്ങൾക്ക് ഇത്തരത്തിൽ ഗ്രാന്റ് ആയി ലഭിക്കേണ്ട കോടിക്കണക്കിന് രൂപ കുടിശിഖയായി അവശേഷിക്കുന്നുമുണ്ട്. കോവിഡ് മഹാമാരി കാലയളവിൽ വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന സ്ഥാപനങ്ങൾക്ക് കഴിഞ്ഞ വർഷത്തെ കണക്ക് അനുസരിച്ച് നൽകേണ്ട ഗ്രാന്റിന്റെ 40 ശതമാനം മാത്രമാണ് ഇതിനകം വിതരണം ചെയ്തിട്ടുള്ളത്. ചില വിഭാഗം സ്ഥാപനങ്ങൾക്ക് ഒരുരൂപപോലും നൽകിയിട്ടുമില്ല.

അഗതിമന്ദിരങ്ങളോടുള്ള സർക്കാരിന്റെ അനാസ്ഥയും കെടുകാര്യസ്ഥതയും അവഗണനയും ഇത്തരത്തിൽ തുടരുമ്പോഴാണ്, ഏതെങ്കിലും ഒരു പെൻഷന് ഇത്തരം സ്ഥാപനങ്ങളിലെ അന്തേവാസികൾക്ക് അർഹതയുണ്ടെന്ന 2016 ലെ സാമൂഹ്യ നീതി വകുപ്പിന്റെ ഉത്തരവിനെ മറികടന്ന് ധനകാര്യവകുപ്പ് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ആർക്കും വേണ്ടാത്തവരായി ഒറ്റപ്പെടുന്നവരോടും അവരെ സ്വന്തം കുടുംബാംഗങ്ങളെപ്പോലെ ഏറ്റെടുക്കാൻ മനസുകാണിക്കുന്നവരോടുമുള്ള ഇത്തരം അവഗണനകൾ ഒരു പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല.

കേരളത്തിൽ എല്ലാവർക്കും കോവിഡ് കാലത്ത് സൗജന്യ കിറ്റുകൾ നൽകുന്ന സർക്കാർ, ഇത്തരം സ്ഥാപനങ്ങളിലെ അന്തേവാസികൾക്ക് ഇതുവരെ നാലുപേർക്ക് ഒന്ന് എന്ന കണക്കിൽ മൂന്ന് തവണ മാത്രമാണ് കിറ്റ് നൽകിയിട്ടുള്ളത്. ഓണത്തിന് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള കിറ്റ് ലഭിക്കുന്നവരുടെ പട്ടികയിൽ ഇവർ ഉൾപ്പെടുത്തപ്പെട്ടിട്ടുമില്ല. ഇത്തരത്തിൽ കാലങ്ങളായി തുടരുന്ന അവഗണനയുടെ ആഴം പരിശോധിച്ചാൽ രോഗികളും വൃദ്ധരുമായ ഒരു വലിയവിഭാഗം ജനങ്ങളോട് സർക്കാർ കാണിക്കുന്ന ക്രൂരത വ്യക്തമാകും.

അനാഥാലയങ്ങൾ, ഭിന്നശേഷിക്കാരും വികലാംഗരുമായവർക്കുള്ള ഭവനങ്ങൾ, വൃദ്ധസദനങ്ങൾ എന്നിങ്ങനെ കേരളത്തിലെ എല്ലാ ജില്ലകളിലുമായി നിരാലംബരായ പതിനായിരങ്ങൾക്കുവേണ്ടി പ്രവർത്തിച്ചുവരുന്നത് രണ്ടായിരത്തിലേറെ സ്ഥാപനങ്ങളാണ്. അവയിൽ ഏറിയപങ്കും കത്തോലിക്കാ സഭയുടെ സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഭാഗമായി ആരംഭം കുറിച്ചിട്ടുള്ളവയാണ്. വിവിധ രൂപതകളും സന്യാസ സമൂഹങ്ങളും നേരിട്ട് നടത്തുന്നവയാണ് കൂടുതലും. കത്തോലിക്കരായ വ്യക്തികളും ചില കത്തോലിക്കാ സംഘടനകളും നടത്തുന്ന സ്ഥാപനങ്ങളും മറ്റ് ക്രൈസ്തവ വിഭാഗങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളും ഏറെയുണ്ട്. ഒന്നേകാൽ ലക്ഷത്തിലേറെ അന്തേവാസികളാണ് ഇത്തരം ഭവനങ്ങളിൽ അഭയം തേടിയിട്ടുള്ളത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

അവരിൽ ബഹുഭൂരിപക്ഷവും ഇതുപോലുള്ള ഇടങ്ങളിൽ എത്തിപ്പെടുന്നത് പോലീസ്, മെഡിക്കൽ ഓഫീസർമാർ, സാമൂഹ്യ നീതിവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ വഴിയാണ്. വാസ്തവത്തിൽ സർക്കാരിന്റെ വലിയ ബാധ്യതയായ ഇത്തരം പതിനായിരക്കണക്കിന് പേരുടെ സുരക്ഷിതത്വം യാതൊരു വിലപേശലുകളും ഡിമാന്റുകളും കൂടാതെ ഏറ്റെടുക്കാൻ സന്മനസ് കാണിക്കുകയാണ് സഭയും മറ്റ് അനേകരും ചെയ്തിരിക്കുന്നത്.

ദുർബലരും രോഗികളും വൃദ്ധരുമായ അനാഥരുടെ സംരക്ഷണ ചുമതലയിൽ സർക്കാരിനൊപ്പം കൂട്ടുത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറായി മുന്നോട്ടുവന്നിരിക്കുന്നവരാണ് കേരളത്തിലെ രണ്ടായിരത്തിൽപ്പരം അനാഥാലയങ്ങളുടെയും വൃദ്ധ സദനങ്ങളുടെയും മറ്റ് സ്‌പെഷ്യൽ ഹോമുകളുടെയും നടത്തിപ്പുകാർ. ഈ സമൂഹത്തിന് അളക്കാനാവാത്ത സേവനം ചെയ്യുകയും സർക്കാരിനെ നിർണ്ണായകമായ രീതിയിൽ പിന്തുണയ്ക്കുകയും ചെയ്യുന്ന ഈ സ്ഥാപനങ്ങൾക്ക് കഴിയാവുന്ന രീതിയിലെല്ലാം പിന്തുണയും പിൻബലവും നൽകാനുള്ള ചുമതല ഭരണകർത്താക്കൾക്കുണ്ട്.

കോവിഡ് മഹാമാരിയുടെ ഈ കാലത്ത് വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഘട്ടത്തിൽ പരിമിതമായെങ്കിലും അനുവദിച്ചിരുന്ന സാമ്പത്തിക സഹായം പോലും പിൻവലിക്കാൻ സർക്കാർ എടുത്ത തീരുമാനം പുനഃപരിശോധിക്കേണ്ടതാണ്. മാത്രമല്ല, തുടർന്നുള്ള നാളുകളിൽ ഇത്തരം സ്ഥാപനങ്ങൾക്ക് കൂടുതൽ പരിഗണന നൽകിക്കൊണ്ട് സാമൂഹ്യനീതി അർഹരായ ഈ വലിയ വിഭാഗത്തിന് അത് ഉറപ്പുവരുത്തുകയും വേണം. കേരളത്തിലെ മതേതര സമൂഹം ഇക്കാര്യത്തിൽ ഒറ്റക്കെട്ടായി നിന്ന് ശബ്ദമുയർത്തേണ്ടതും മാധ്യമങ്ങൾ ശക്തമായി ഇടപെടേണ്ടതും ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. ഒപ്പം, കടുത്ത മനുഷ്യാവകാശ ലംഘനം കൂടിയാണ് ഈ നീതിനിഷേധം എന്നതിനാൽ ഇത്തരം കാര്യങ്ങളിൽ ഇപ്പോഴും തുടർന്നും മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലുകളും ഉണ്ടാവേണ്ടതുണ്ട്.

(കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറലും പി.ഒ.സി ഡയറക്റുമാണ് ലേഖകനായ ഫാ. ജേക്കബ് ജി പാലയ്ക്കാപ്പിള്ളി)

നിങ്ങൾ വിട്ടുപോയത്