എയ്ഡഡ് അധ്യാപക നിയമനം എങ്ങനെയാണ് നടക്കുന്നതെന്ന് ഈ നാട്ടിലെ കൊച്ചുകുട്ടികൾക്ക് മാത്രമല്ല, ഈ നാട്ടിലെ കോടതികൾക്ക് പോലും അറിയാവുന്നതാണ്. അധ്യാപക നിയമനത്തിന്റെ ഭാഗമായി സ്‌കൂളുകൾ ഏതുനിലയിലാണ് കോഴപ്പണം കൈപ്പറ്റുന്നത്, ഏതുനിലയിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്, അതിന്റെ സുതാര്യത എന്താണ്….”

ഏതാനും ദിവസങ്ങൾക്ക് മുമ്പ് അത്യന്തം മുൻവിധിയോടെ ഉണ്ടായ ഒരു ഹൈക്കോടതി പരാമർശത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്ത ഒരു ചാനൽ റിപ്പോർട്ടർ പ്രസ്തുത റിപ്പോർട്ടിന് നൽകിയ ആമുഖത്തിന്റെ ഒരു ഭാഗമാണിത്. അവതാരകന്റെ ഈ വാചകങ്ങൾ ഉത്തരവാദിത്വപൂർണ്ണമായ മാധ്യമപ്രവർത്തനത്തിന്റെ ഭാഗമായി കാണാനാവില്ല. കുറച്ചുകാലങ്ങളായി ചില കോണുകളിൽനിന്ന് സംഭവിച്ചുകൊണ്ടിരിക്കുന്ന വ്യാജപ്രചാരണങ്ങളുടെ സ്വാധീനമായിരിക്കാം ഹൈക്കോടതി പരാമർശത്തിന് കാരണമെന്ന് കരുതുന്നു. അതേസമയം വസ്തുതാപരമായ അന്വേഷണത്തിന്റെ അഭാവമാണ് മാധ്യമപ്രവർത്തകരുടെ ഇത്തരം അപക്വമായ പരാമർശങ്ങളിൽ നിഴലിക്കുന്നത്. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണത്.

സ്റ്റാറ്റ്യൂട്ടറി – പങ്കാളിത്ത പെൻഷനുകൾ

സ്റ്റാറ്റ്യൂട്ടറി – പങ്കാളിത്ത പെൻഷൻ സംബന്ധിച്ച സർക്കാർ നയങ്ങൾക്കും നിലപാടുകൾക്കും വ്യക്തമായ ചരിത്രമുണ്ട്. സർവീസ് ചട്ടങ്ങൾ (ഭാഗം 3) പ്രകാരം പുതുതായി നിയമിക്കപ്പെടുന്ന, പെൻഷന് അർഹതയുള്ള ജീവനക്കാർക്ക് പങ്കാളിത്ത പെൻഷൻ ബാധകമാക്കിയത് 2013 ഏപ്രിൽ ഒന്ന് മുതലാണ്. പിന്നീട് 2014 ലെ സർക്കാർ ഉത്തരവ് പ്രകാരം 2013 ഏപ്രിൽ ഒന്നിന് മുമ്പ് സർക്കാർ/പൊതു മേഖല/എയ്ഡഡ്/ സ്വയം ഭരണസ്ഥാപനങ്ങളിലെ ജീവനക്കാരായിരുന്നവർ, പിന്നീട് പുതിയ തസ്തികകളിൽ പ്രവേശിക്കുമ്പോഴും സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതിയിൽ തുടരാനുള്ള അനുമതി നല്കി. അതിനുള്ള ഓപ്‌ഷൻ സമർപ്പിക്കുന്നതിനുള്ള സമയപരിധി പല ഘട്ടങ്ങളിലായി 2020 വരെ നീട്ടി നൽകിയിരുന്നു. പിന്നീട് ഇതുവരെയും 2013 ഏപ്രിൽ ഒന്നിന് മുമ്പ് ജോലിയിലുണ്ടായിരുന്നവർ പുതിയ ജോലിയിൽ പ്രവേശിക്കുമ്പോൾ സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതിയിൽ തുടരാനുള്ള ഓപ്‌ഷൻ തെരഞ്ഞെടുക്കാൻ അവസരം നൽകിയിട്ടില്ല.

മറ്റു തസ്തികകളിൽ ജോലിചെയ്തുവന്നിരുന്ന അധ്യാപകർ ട്രാൻസ്ഫർ/ സ്ഥാനക്കയറ്റം വഴിയായി പുതിയ തസ്തികയിലേയ്ക്ക് പ്രവേശിക്കുമ്പോൾ 2020 വരെ നിലനിന്നിരുന്ന മാനദണ്ഡങ്ങൾ പ്രകാരം അവർ 2013 ഏപ്രിൽ ഒന്നിനുമുമ്പ് സർവീസിൽ പ്രവേശിച്ചവരെങ്കിൽ ന്യായമായും സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതിയിൽ തുടരാൻ അവർക്കുള്ള അവകാശം കോടതിയും സർക്കാരും പരിഗണയ്ക്കെടുക്കേണ്ടതുണ്ട്. ഈ ആവശ്യമുന്നയിച്ചാണ് ഇപ്പോൾ ഒരു സംഘം ഹയർസെക്കൻഡറി അധ്യാപകർ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

മറ്റു തസ്തികകളിൽ ജോലിചെയ്തുവന്നിരുന്ന അധ്യാപകർ ട്രാൻസ്ഫർ/ സ്ഥാനക്കയറ്റം വഴിയായി പുതിയ തസ്തികയിലേയ്ക്ക് പ്രവേശിക്കുമ്പോൾ 2020 വരെ നിലനിന്നിരുന്ന മാനദണ്ഡങ്ങൾ പ്രകാരം അവർ 2013 ഏപ്രിൽ ഒന്നിനുമുമ്പ് സർവീസിൽ പ്രവേശിച്ചവരെങ്കിൽ ന്യായമായും സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതിയിൽ തുടരാൻ അവർക്കുള്ള അവകാശം കോടതിയും സർക്കാരും പരിഗണയ്ക്കെടുക്കേണ്ടതുണ്ട്.

ഹയർസെക്കൻഡറി അധ്യാപകരുടെയും പ്രിൻസിപ്പൽമാരുടെയും നിയമനം

കോളേജുകളിൽനിന്ന് പ്രീഡിഗ്രി നിർത്തലാക്കിയതിനെ തുടർന്ന് ഹയർസെക്കൻഡറി സ്‌കൂളുകൾ വ്യാപകമായപ്പോൾ, 2001 ൽ പ്രിൻസിപ്പാൾ, അധ്യാപക, അനധ്യാപക നിയമനങ്ങൾക്ക് കേരള സർക്കാർ പ്രത്യേക ചട്ടങ്ങൾ രൂപീകരിക്കുകയുണ്ടായി. അത് പ്രകാരം, ഹയർ സെക്കൻഡറി അധ്യാപകരിൽനിന്ന് സീനിയോരിറ്റി പ്രകാരം പ്രിൻസിപ്പാൾമാരെ നിയമിക്കാനും യോഗ്യതകൾ അനുസരിച്ച് സെക്കൻഡറി സ്‌കൂൾ അധ്യാപകരെ ഹയർസെക്കൻഡറി അധ്യാപകരായി ട്രാൻസ്ഫർ ചെയ്യാനും വ്യവസ്ഥകളുണ്ടായി. എയ്ഡഡ് സ്‌കൂളുകളിൽ മാത്രമല്ല, സർക്കാർ സ്‌കൂളുകളിലും ഇതേ ചട്ടങ്ങൾ തന്നെയാണ് നിലനിൽക്കുന്നത്. എന്നാൽ, ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രധാനാധ്യാപകരെ നിയമിക്കുന്നതിന് ഭരണഘടന പ്രകാരം മാനേജ്‌മെന്റിന് അവകാശമുണ്ട്. അത് പ്രകാരം പൂർണ്ണ യോഗ്യത ഉറപ്പുവരുത്തിക്കൊണ്ട് സീനിയോരിറ്റി പരിഗണിക്കാതെ പ്രിൻസിപ്പാളിനെ മാനേജ്‌മെന്റിന് നിയമിക്കാനാവും.

ഓരോ വർഷവുമുണ്ടാകുന്ന എയ്ഡഡ് ഹയർസെക്കൻഡറി അധ്യാപകരുടെ ഒഴിവുകളിലേക്കുള്ള ആദ്യ നിയമനം കേരള വിദ്യാഭ്യാസ ചട്ടങ്ങളുടെയും സുപ്രീംകോടതി വിധിയുടെയും അടിസ്ഥാനത്തിൽ സ്‌കൂൾ അധ്യാപകരിൽനിന്നുള്ള ട്രാൻസ്ഫർ വഴി യോഗ്യതയും സീനിയോരിറ്റിയും പരിഗണിച്ച് നടത്തിവരുന്നുണ്ട്. നേരിട്ടുള്ള നിയമനത്തിന്റെ നടപടികൾ പ്രകാരം, രണ്ടു പ്രമുഖ ദിനപ്പത്രത്തിൽ പരസ്യം നല്കി അപേക്ഷകൾ ക്ഷണിച്ചതിനുശേഷം, അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികളുമായി സർക്കാർ നിശ്ചയിച്ച സ്റ്റാഫ് സെലക്ഷൻ കമ്മിറ്റി കൂടിക്കാഴ്ച നടത്തി മെറിറ്റിൻ്റെ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സ്റ്റാഫ് സെലക്ഷൻ കമ്മിറ്റി ഡെപ്യൂട്ടി സെക്രട്ടറിയുടെ റാങ്കിൽ കുറയാത്ത സർക്കാർ ഉദ്യോഗസ്ഥൻ, സ്കൂൾ പ്രിൻസിപ്പാൾ, മാനേജർ അല്ലെങ്കിൽ മാനേജരുടെ പ്രതിനിധി എന്നിവർ അടങ്ങുന്നതാണ്. എയ്ഡഡ് ഹയർ സെക്കൻഡറി മേഖലയിൽ ഉദ്യോഗാർത്ഥിക്ക് യോഗ്യതയുണ്ടെങ്കിൽ പോലും മാനേജരുടെ താത്പര്യപ്രകാരം മാത്രം നിയമനം നടത്താൻ കഴിയില്ല, സ്റ്റാഫ് സെലക്ഷൻ കമ്മിറ്റിക്കാണ് പരമാധികാരം.

നേരിട്ടുള്ള നിയമനത്തിന്റെ നടപടികൾ പ്രകാരം, രണ്ടു പ്രമുഖ ദിനപ്പത്രത്തിൽ പരസ്യം നല്കി അപേക്ഷകൾ ക്ഷണിച്ചതിനുശേഷം, അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികളുമായി സർക്കാർ നിശ്ചയിച്ച സ്റ്റാഫ് സെലക്ഷൻ കമ്മിറ്റി കൂടിക്കാഴ്ച നടത്തി മെറിറ്റിൻ്റെ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സ്റ്റാഫ് സെലക്ഷൻ കമ്മിറ്റി ഡെപ്യൂട്ടി സെക്രട്ടറിയുടെ റാങ്കിൽ കുറയാത്ത സർക്കാർ ഉദ്യോഗസ്ഥൻ, സ്കൂൾ പ്രിൻസിപ്പാൾ, മാനേജർ അല്ലെങ്കിൽ മാനേജരുടെ പ്രതിനിധി എന്നിവർ അടങ്ങുന്നതാണ്.

എയ്ഡഡ് സെക്കൻഡറി സ്‌കൂളുകളിലെ നിയമനങ്ങൾ

1958 ലെ വിദ്യാഭ്യാസ ആക്ടിൻ്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ കേരള വിദ്യാഭ്യാസ ചട്ടങ്ങൾ പ്രകാരമാണ് സെക്കൻഡറി വിഭാഗത്തിൽ നിയമനം നടത്തുന്നത്. സർക്കാർ നിശ്ചയിച്ചിരിക്കുന്ന യോഗ്യതയുടെയും മറ്റ് വ്യവസ്ഥകളുടെയും അടിസ്ഥാനത്തിൽ മാനേജർ നിയമനം നടത്തുകയും പ്രസ്തുത നിയമനങ്ങൾ വിദ്യാഭ്യാസ ഓഫീസർമാർ പരിശോധിച്ച് തീരുമാനമെടുക്കുകയും ചെയ്യുന്നു.

നിലവിൽ, വിരമിക്കൽ, രാജി, മരണം എന്നിവമൂലം ഉണ്ടാകുന്ന റഗുലർ തസ്തികകളിൽ 1996 ലെ PWD ആക്ടിനും 2016 ലെ RPWD ആക്ടിനും വിധേയമായി സർക്കാർ ഉത്തരവായ രീതിയിൽ ഭിന്നശേഷി നിയമന മാനദണ്ഡങ്ങൾ പാലിച്ചും, ഓരോ വർഷവും ഉണ്ടാകുന്ന അധിക തസ്തികയിൽ 1:1 എന്ന അനുപാതം പാലിച്ച് മാനേജർ നടത്തുന്ന ഓരോ നിയമനത്തിനും പകരം ഓരോ തസ്തിക സർക്കാരിന് വിട്ടുനല്കിയുമാണ് നിയമനം നടത്തുന്നത്. ഇതിനു പുറമെ കാലാകാലങ്ങളിൽ സർക്കാരും പൊതുവിദ്യാഭ്യാസ ഡയറക്ടറും പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങളും പാലിച്ചു വരുന്നുണ്ട്.

സർക്കാർ സ്കൂളിലെ അധ്യാപക നിയമനത്തിനുള്ള പ്രായപരിധിയും അതേ യോഗ്യതയും തന്നെയാണ് എയ്ഡഡ് സ്കൂളുകളിലും നിലനില്ക്കുന്നത്. നിലവിൽ കർശനമായ നിയന്ത്രണങ്ങൾക്കനുസരിച്ചും കാലാകാലങ്ങളിൽ ഉണ്ടാകുന്ന ഉത്തരവുകൾ പ്രകാരവുമാണ് മാനേജർമാർ നിയമനങ്ങൾ നടത്തുന്നതും പ്രസ്തുത നിയമനങ്ങൾ വിദ്യാഭ്യാസ ഓഫീസർമാർ അംഗീകരിക്കുന്നതും. അതിനാൽ മാനേജർമാരുടെ ഇഷ്ടപ്രകാരം നിയമനങ്ങൾ നടത്തുന്നു എന്ന നിഗമനം വസ്തുതാപരമല്ല.

നിലവിൽ, വിരമിക്കൽ, രാജി, മരണം എന്നിവമൂലം ഉണ്ടാകുന്ന റഗുലർ തസ്തികകളിൽ 1996 ലെ PWD ആക്ടിനും 2016 ലെ RPWD ആക്ടിനും വിധേയമായി സർക്കാർ ഉത്തരവായ രീതിയിൽ ഭിന്നശേഷി നിയമന മാനദണ്ഡങ്ങൾ പാലിച്ചും, ഓരോ വർഷവും ഉണ്ടാകുന്ന അധിക തസ്തികയിൽ 1:1 എന്ന അനുപാതം പാലിച്ച് മാനേജർ നടത്തുന്ന ഓരോ നിയമനത്തിനും പകരം ഓരോ തസ്തിക സർക്കാരിന് വിട്ടുനല്കിയുമാണ് നിയമനം നടത്തുന്നത്.

എയ്ഡഡ് സ്‌കൂൾ മാനേജ്‌മെന്റുകളുടെ സംഭാവന

കേരളത്തിലെ 36 ലക്ഷം സ്‌കൂൾ വിദ്യാർത്ഥികളിൽ ഏകദേശം 60 ശതമാനത്തോളം പേരാണ് എയ്ഡഡ് സ്‌കൂളുകളിൽ പഠിക്കുന്നത്. മുപ്പതു ശതമാനത്തോളം കുട്ടികൾ സർക്കാർ സ്‌കൂളുകളിലും പത്തുശതമാനം പേർ അൺഎയ്ഡഡ് സ്‌കൂളുകളിലും പഠിക്കുന്നു. കണക്കുകൾ പ്രകാരം 7277 എയ്ഡഡ് സ്‌കൂളുകളാണ് കേരളത്തിലുള്ളത്. ആകെ സ്‌കൂളുകളുടെ എണ്ണത്തിൽ തന്നെ അത് 55 ശതമാനത്തിലധികം വരും. വിജയശതമാനം, അച്ചടക്കം, മൂല്യാധിഷ്ഠിത വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളിൽ എക്കാലവും മുൻപന്തിയിൽ നിലനിൽക്കുന്ന സ്‌കൂളുകളാണ് ഇവയിൽ ഏറിയപങ്കും. നാമമാത്രമായ അപൂർവ്വം അനുകൂല്യങ്ങളൊഴിച്ചാൽ ഈ സ്‌കൂളുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് അധ്യാപകരുടെയും അനധ്യാപകരുടെയും ശമ്പളം മാത്രമാണ് സർക്കാർ വിഹിതമായുള്ളത്. സ്ഥലം, നിർമ്മാണങ്ങൾ, മെയിന്റനൻസ്, മറ്റുചിലവുകൾ തുടങ്ങിയവയെല്ലാം മാനേജ്‌മെന്റുകളുടെ ഉത്തരവാദിത്തമാണ്.

ശമ്പളമൊഴികെയുള്ള മറ്റു വലിയ ചെലവുകൾക്കുള്ള പണം സ്വയം കണ്ടെത്തേണ്ടിവരുന്ന മാനേജ്‌മെന്റുകളുടെ നിസ്സഹായാവസ്ഥ മനസ്സിലാക്കിയും അദ്ധ്യാപകരുടെ ന്യായമായ അവകാശങ്ങൾ ഉൾക്കൊണ്ടും എയ്ഡഡ് മാനേജ്‌മെന്റുകൾ കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തിന് നൽകുന്ന വലിയ സംഭാവനകൾ വിലയിരുത്തിയുമായിരിക്കട്ടെ വിശകലനങ്ങളും വിമർശനങ്ങളും വിധികളും.

ലാഭമുണ്ടാക്കിക്കൊണ്ടു പ്രവർത്തിക്കുന്ന ബിസിനസ് സ്ഥാപനങ്ങളല്ല കേരളത്തിലെ എയ്ഡഡ് സ്‌കൂളുകളൊന്നും. തികച്ചും നിയമവിധേയമായാണ് ഉദ്യാർത്ഥികളെ തെരഞ്ഞെടുക്കുകയും അപ്പോയിന്റ് ചെയ്യുകയും ചെയ്തുവരുന്നത്. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിശിഷ്യാ കത്തോലിക്കാ സഭയുടെ കീഴിലുള്ള സ്‌കൂളുകൾ എക്കാലവും പുലർത്തിവരുന്ന ഉയർന്ന നിലവാരം വിദ്യാലയങ്ങളുടെയും അധ്യാപകരുടെയും മികവിന്റെ ആകെത്തുകയാണ്. ബജറ്റിൽ പൊതുവിദ്യാഭ്യാസസ്ഥാപനങ്ങൾക്കായി നീക്കിവയ്ക്കപ്പെടുന്ന തുകയുടെ സിംഹഭാഗവും സർക്കാർ ചെലവഴിക്കുന്നത് സർക്കാർ സ്‌കൂളുകൾക്ക് വേണ്ടിയാണ് എന്ന വസ്തുത മാധ്യമങ്ങളും നീതിപീഠവും കാണാതെപോകരുത്.

വസ്തുതകൾ ഇപ്രകാരമായിരിക്കെ, ശമ്പളമൊഴികെയുള്ള മറ്റു വലിയ ചെലവുകൾക്കുള്ള പണം സ്വയം കണ്ടെത്തേണ്ടിവരുന്ന മാനേജ്‌മെന്റുകളുടെ നിസ്സഹായാവസ്ഥ മനസ്സിലാക്കിയും അദ്ധ്യാപകരുടെ ന്യായമായ അവകാശങ്ങൾ ഉൾക്കൊണ്ടും എയ്ഡഡ് മാനേജ്‌മെന്റുകൾ കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തിന് നൽകുന്ന വലിയ സംഭാവനകൾ വിലയിരുത്തിയുമായിരിക്കട്ടെ വിശകലനങ്ങളും വിമർശനങ്ങളും വിധികളും.

ഫാ. ആന്റണി വക്കോ അറയ്ക്കൽ,
സെക്രട്ടറി, കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ

An Initiative by KCBC Jagratha Commission

നിങ്ങൾ വിട്ടുപോയത്