കൊച്ചി: കോവിഡും ലോക്ക്ഡൗണും ഏല്‍പിച്ച ആഘാതത്തിനു നടുവില്‍ കേരള കത്തോലിക്ക സഭ നടത്തിയത് 65.15 കോടി രൂപയുടെ നിശബ്ദ സേവനം. കേരളത്തിലെ 32 രൂപതകളുടെയും സന്ന്യാസസമൂഹങ്ങളുടെയും സാമൂഹ്യസേവന വിഭാഗങ്ങള്‍ വഴിയാണ് 64,15,55,582 രൂപ ചെലവഴിച്ചത്. നിര്‍ധന കുടുംബങ്ങള്‍ക്കായി 5.18 ലക്ഷം ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തതുള്‍പ്പടെ അനവധി മേഖലകളില്‍ പാവങ്ങളുടെ കണ്ണീരൊപ്പാന്‍ കത്തോലിക്ക സഭയ്ക്കായി. സര്‍ക്കാരിന്റെ ഭക്ഷ്യക്കിറ്റുകള്‍ ജനങ്ങളിലേക്കെത്തും മുമ്പേ, പാവങ്ങളുടെ അന്നവും ദൈനംദിന ആവശ്യങ്ങളും മുടങ്ങാതിരിക്കുവാന്‍ തിരുസഭ സജീവമാകുകയായിരിന്നു.

എറണാകുളം അങ്കമാലി അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സഹൃദയ മാത്രം അര ലക്ഷം ഭക്ഷ്യക്കിറ്റുകള്‍ ഉള്‍പ്പെടെ 10.27 കോടി രൂപയുടെ സഹായം കോവിഡ് കാലത്തു വിതരണം ചെയ്തു. വിവിധ സോഷ്യല്‍ സര്‍വീസ് സൊസൈറ്റികളുടെ 207 കമ്യൂണിറ്റി കിച്ചണുകളിലൂടെ 4.90 ലക്ഷം പേര്‍ക്കാണ് ആഹാരം ഒരുക്കിയത്. കോവിഡ് കാലയളവില്‍ ചികിത്സാ ആവശ്യങ്ങള്‍ക്കായി നട്ടം തിരിഞ്ഞ ആയിരങ്ങള്‍ക്ക് 7.35 ലക്ഷം രൂപയുടെ സഹായവും ദൈനംദിന ജീവിത ചെലവുകള്‍ക്ക് മുന്നില്‍ സ്തംഭിച്ച പാവങ്ങള്‍ക്ക് 4,06,37,481 രൂപയും സാമ്പത്തിക സഹായമായി നല്‍കി. കോവിഡ് കാലയളവില്‍ പഠനം ഓണ്‍ലൈനിലൂടെയായപ്പോള്‍ കുട്ടികളുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കു സൗകര്യമില്ലാതിരുന്ന 701 കുടുംബങ്ങളില്‍ ടെലിവിഷനുകള്‍ എത്തിച്ചു.

ജോലി തേടി അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിയ അതിഥി തൊഴിലാളികളെയും സഭ കൈവിട്ടില്ല. 58,312 അതിഥി തൊഴിലാളികള്‍ക്കും സഭ ഇക്കാലത്തു സേവനങ്ങളെത്തിച്ചു. 2020 ജൂണ്‍ 30 വരെ കെസിബിസിയുടെ കീഴിലുള്ള കേരള സോഷ്യല്‍ സര്‍വീസ് ഫോറം (കെഎസ്എസ്എഫ്) സമാഹരിച്ച കണക്കുകള്‍ പ്രകാരം കോവിഡ് പ്രതിരോധത്തിനു 4,23,559 സാനിറ്റൈസര്‍ ബോട്ടിലുകളും ലക്ഷക്കണക്കിനു മാസ്കുകള്‍ ഉള്‍പ്പെടെ 2,48,478 ഹൈജീന്‍ കിറ്റുകള്‍ സൗജന്യമായി വിതരണം ചെയ്തു. ഇടവകകളും സഭയിലെ വിവിധ സംഘടനകളും പ്രാദേശിക തലങ്ങളില്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ മുകളില്‍ വിവരിച്ച കണക്കുകളില്‍ ഉള്‍പ്പെട്ടിട്ടില്ലായെന്നതാണ് മറ്റൊരു വസ്തുത. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കേരള കത്തോലിക്ക മെത്രാന്‍ സമിതി 1.35 കോടി രൂപ ആദ്യഘട്ടത്തില്‍ നല്‍കിയിരുന്നു.

നിങ്ങൾ വിട്ടുപോയത്