യേശുക്രിസ്തുവിന്‍റെ വാഗ്ദത്തമായ പരിശുദ്ധാത്മാവിന്‍റെ ഭൂമിയിലേക്കുള്ള ആഗമനം മനുഷ്യ ചരിത്രത്തില്‍ സമാനതകളില്ലാത്ത ഒരത്ഭുതമായിട്ടാണ് ബൈബിള്‍ വിവരിക്കുന്നത്. ദൈവപുത്രന്‍റെ സ്വര്‍ഗ്ഗാരോഹണത്തിനുശേഷം ശിഷ്യന്മാരും ദൈവമാതാവും ക്രിസ്തുസംഭവങ്ങളുടെ ഓര്‍മ്മകളില്‍ ആമഗ്നരായി ജെറുസലേമില്‍ അവരുടെ പ്രിയപ്പെട്ട മാളികമുറിയില്‍ പ്രാര്‍ത്ഥനയില്‍ കഴിയുകയായിരുന്നു. ഈ മാളികമുറിയിലാണ് ശിഷ്യന്മാര്‍ അന്തിമപെസഹാ ഒരുക്കിയതും ഈശോമശിഹാ ശിഷ്യന്മാരുടെ പാദം കഴുകിയതും അവര്‍ ഒരുമിച്ചിരുന്ന് അന്ത്യത്താഴഭോജനം നടത്തിയതുമെല്ലാം. ഉത്ഥിതനായ ക്രിസ്തുവിന്‍റെ ആദ്യപ്രത്യക്ഷത ഉണ്ടായതും അവിടുത്തെ സ്വര്‍ഗ്ഗാരോഹണത്തിനു ശേഷം ശിഷ്യന്മാര്‍ ഒലിവുമലയില്‍നിന്ന് തിരികെയെത്തി സ്തബ്ധരായിരുന്നതും ഇവിടെയായിരുന്നു. തങ്ങളിലൊരുവനായ യൂദാ നഷ്ടപ്പെട്ടതിനു പകരമായി ഒരുവനെ ശിഷ്യവൃന്ദത്തില്‍ ഉൾപ്പെടുത്താൻ നറുക്കിട്ടതും മത്തിയാസ് തെരഞ്ഞെടുക്കപ്പെട്ടതും ഇതേ മാളികമുറിയില്‍ വച്ചായിരുന്നു.

യഹൂദരുടെ പന്തക്കുസ്താ പെരുന്നാള്‍ ദിനത്തിൽ രാവിലെ ശിഷ്യവൃന്ദം ഒരുമിച്ചു കൂടിയിരിക്കുമ്പോഴായിരുന്നു ആകാശത്ത് വലിയൊരു ഹുങ്കാരശ്ശബ്ദമുണ്ടായത്, പൊടുന്നനെ ശബ്ദവീചികള്‍ ആ ഭവനത്തില്‍ നിറഞ്ഞു, അവര്‍ എല്ലാവരുടെയുംമേല്‍ “നാവുകളുടെ സാദൃശ്യമുള്ള അഗ്നിജ്വാലകള്‍” നിപതിച്ചു. ലോകരാജ്യങ്ങളില്‍ ചിതറിപ്പാര്‍ത്തിരുന്ന യഹൂദരിൽ പലരും അന്ന് പന്തക്കുസ്താ പെരുന്നാളാഘോഷത്തിന് നഗരത്തിലുണ്ടായിരുന്നു. അവര്‍ ഈ കാഴ്ച കണ്ട് ഓടിയെത്തി, എന്താണിവിടെ സംഭവിക്കുന്നതെന്ന് അന്വേഷിച്ചു. മാളികമുറിയില്‍ കൂടിയിരുന്ന ഹെബ്രായരായ അന്തേവാസികൾ അവരോടു സംഭവമെല്ലാം വിശദീകരിച്ചു. അവർ പറഞ്ഞ കാര്യങ്ങൾ വിദേശികളായ യഹൂദർക്കു തങ്ങളുടെ മാതൃഭാഷയില്‍ കേൾക്കാൻ കഴിയുന്നു! ഈ സംഭവങ്ങളെല്ലാം അവരെ അത്യധികമായി ആശ്ചര്യപ്പെടുത്തി.

അവിടെയെത്തിയവർ ഏതെല്ലാം ഭാഷകൾ സംസാരിച്ചവരായിരുന്നു എന്നതിനു രേഖകളില്ല. എന്നാൽ ചുരുങ്ങിയത് എഴുപതോളം ഭാഷകള്‍ സംസാരിക്കുന്ന യഹൂദര്‍ അവിടെ എത്തിച്ചേര്‍ന്നുകാണും എന്നാണ് ക്രൈസ്തവ വിശ്വാസത്തിലേക്കു വന്ന ചില യഹൂദറബ്ബിമാരുടെ എഴുത്തുകളില്‍ പറയുന്നത്. വിവിധ വംശങ്ങളായി പിരിഞ്ഞുപോയി വിവിധ ഭാഷകള്‍ സംസാരിക്കുന്ന സമൂഹങ്ങളായിത്തീര്‍ന്ന നോഹെയുടെ പിന്‍തലമുറകളുടെ എണ്ണം എഴുപതാണല്ലോ (ഉല്‍പ്പത്തി 10). അതിനാല്‍

ഇവരുടെയെല്ലാം ഭാഷകളിലേക്കും ദേശങ്ങളിലേക്കും കുരിശിന്‍റെയും രക്ഷയുടെയും സന്ദേശം എത്തിച്ചേരേണ്ടതുണ്ട്. അതിനാല്‍ ആത്മാവു കൊടൂത്ത ഭാഷാവരത്തിൻ്റെ അടിസ്ഥാനത്തിൽ പന്തക്കുസ്തായുടെ സന്ദേശം കുറഞ്ഞത് എഴുപതോളം ഭാഷകളിലുള്ളവര്‍ ഗ്രഹിച്ചുകാണുമെന്നു ന്യായമായും കരുതാം.

പരിശുദ്ധാത്മാവിന്‍റെ നിറവില്‍ ശിഷ്യസമൂഹം ശക്തിയും ധൈര്യവും ജ്ഞാനവുമുള്ളവരായി. എല്ലാവിധ പ്രതിബന്ധങ്ങളെയും അതിജീവിച്ചുകൊണ്ട് ലോകത്തിന്‍റെ വിവിധ കോണുകളിലേക്ക് സഞ്ചരിച്ച് കുരിശിന്‍റെ സന്ദേശം പ്രഘോഷിക്കാന്‍ തയ്യാറായി. എന്നാല്‍ ഹെബ്രായ, അരമായ ഭാഷകള്‍ മാത്രമറിയുന്നവര്‍ വിദൂരദിക്കുകളില്‍ പോയി എന്തു പറയും? ഈയൊരു സംശയം ശിഷ്യന്മാര്‍ക്ക് മുഴുവന്‍ ഉണ്ടായിരുന്നു. “തോമായുടെ നടപടി” (apocryphal) പുസ്തകത്തിന്‍റെ തുടക്കത്തില്‍ തന്നെ തോമാ ഈ സംശയം ഉന്നയിക്കുന്നതു കാണാം. തോമായുടെ സംശയം സകലരുടെയും സംശയമാണല്ലോ. കര്‍ത്താവ് നിദ്രയില്‍ പ്രത്യക്ഷനായി തോമായോട് പറഞ്ഞു, “എന്‍റെ കൃപ നിന്‍റെ കൂടെയുണ്ട് നീ ഇന്ത്യയിലേക്കു പോവുക” തോമായുടെ ഭാരതയാത്രയുടെ തുടക്കം ഈ ഉറപ്പിന്മേലായിരുന്നു.

അപ്പൊസ്തൊലന്മാര്‍ക്ക് പന്തക്കുസ്തായില്‍ ലഭ്യമായ മഹത്തായ ആത്മവരങ്ങളില്‍ ഏറെ ആവശ്യമായി വന്നത് പുതിയ ഭാഷകള്‍ സംസാരിക്കാനുള്ള വരമായിരുന്നു. കുരിശിന്‍റെ സന്ദേശം ലോകത്തിന്‍റെ അറ്റത്തോളം എത്തിക്കണമെങ്കില്‍ കേള്‍വിക്കാരനു മനസ്സിലാകുന്ന ഭാഷയില്‍ സംസാരിക്കണം. പന്തക്കുസ്താ ദിനത്തില്‍ ശിഷ്യര്‍ക്കുമേല്‍ പതിഞ്ഞ അഗ്നിനാവുകളിലൂടെ പരിശുദ്ധാത്മാവ് പകര്‍ന്നുനല്‍കിയത് പുതിയ ഭാഷകള്‍ സംസാരിക്കാനുള്ള അനുഗ്രഹമായിരുന്നു. ആത്മാവ് നല്‍കിയ ഭാഷാപ്രാവിണ്യം ലോകത്തിന്‍റെ അറ്റത്തോളം സഞ്ചരിക്കാന്‍ ശിഷ്യരെ പ്രാപ്തരാക്കി.

പന്തക്കുസ്തായില്‍ ശിഷ്യന്മാര്‍ക്കു ലഭ്യമായ ഭാഷാവരത്തെ ദുർവ്യാഖ്യാനം ചെയ്തു നേട്ടങ്ങളുണ്ടാക്കുവാൻ പലരും ക്രൈസ്തവചരിത്രത്തില്‍ പലകാലങ്ങളില്‍ ശ്രമിച്ചിട്ടുണ്ട്. പന്തക്കുസ്തായില്‍ ഉയര്‍ന്നുകേട്ട യുക്തിഭദ്രമായ ഭാഷയ്ക്കു പകരം വികലമായ വ്യാക്ഷേപകശബ്ദങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ട് പരിശുദ്ധാത്മാവിന്‍റെ സാന്നിധ്യത്തെ കൃത്രിമമായി സൃഷ്ടിക്കാന്‍ പലരും ആദിമ സഭയുടെ കാലം മുതൽ ശ്രമിച്ചിട്ടുണ്ട്. ഇന്നത്തെ പെന്‍റക്കൊസ്റ്റ്, കരിസ്മാറ്റിക് യോഗങ്ങളില്‍ “അന്യഭാഷ” (Tongues-Speech) എന്ന പേരില്‍ ഉയര്‍ന്നുകേള്‍ക്കുന്ന ഇത്തരം കോലാഹലശബ്ദങ്ങളാണോ ആദിമ പന്തക്കുസ്തായില്‍ നല്‍കപ്പെട്ട ഭാഷാവരമെന്ന ഒരന്വേഷണമാണ് ഈ ലേഖനത്തിന്‍റെ ഉളളടക്കം.

♦️Xenolalia, Akolalia, Glossolalia

പുതിയനിയമത്തില്‍ പരാമര്‍ശിക്കുന്ന ഭാഷാവരം (The Gift of Speech) സംബന്ധിച്ച് പഠനം നടത്തുമ്പോള്‍ ഓര്‍ത്തിരിക്കേണ്ട മൂന്നു പദങ്ങളുണ്ട്. Xenolalia, Akolalia, Glossolalia. ഒരുവ്യക്തി, ഒരിക്കലും പഠിക്കാത്ത ഒരു വിദേശഭാഷ അത്ഭുതകരമായ വിധത്തില്‍ അര്‍ത്ഥസമ്പുഷ്ടമായി വ്യാകരണശുദ്ധിയോടെ സംസാരിക്കുന്നതിനെയാണ് Xenolalia എന്നു പറയുന്നത്. എന്നാല്‍ മറ്റൊരുവന്‍, തനിക്കു വശമുള്ള ഒരു ഭാഷയില്‍ പ്രസംഗിക്കുകയും കേള്‍വിക്കാര്‍ക്ക് അത് തങ്ങളുടെ മാതൃഭാഷയില്‍തന്നെ മനസ്സിലാവുകയും ചെയ്യുന്ന പ്രതിഭാസമാണ് Akolalia. ഒരുപക്ഷേ ഈ രണ്ട് അത്ഭുതപ്രതിഭാസങ്ങളുടെയും സമ്മേളനമായിരുന്നു ആദിമപന്തക്കുസ്തായില്‍ സംഭവിച്ചത് എന്നുവേണം മനസ്സിലാക്കുവാന്‍. അപ്പൊസ്തൊലന്മാര്‍ തങ്ങള്‍ പഠിക്കാത്ത ഒരു ഭാഷയില്‍ അവിടെക്കൂടിയിരുന്നവരോടു സംസാരിക്കുകയോ അല്ലെങ്കില്‍ അവര്‍ ഹെബ്രായ, അരാമിക് ഭാഷകളില്‍ സംസാരിച്ചത് അവടെകൂടിയിരുന്നവരെല്ലാം തങ്ങളുടെ മാതൃഭാഷയില്‍ മനസ്സിലാക്കുകയോ ചെയ്തു എന്ന് അനുമാനിക്കാം. ബൈബിളില്‍ അന്യഭാഷ, ഭാഷാവരം എന്നീ പരാമര്‍ശങ്ങളിലെല്ലാം പറയുന്നത് Xenolalia അല്ലെങ്കില്‍ Akolalia-യെക്കുറിച്ചാണ്.

എന്നാല്‍ മേല്‍പ്പറഞ്ഞ രണ്ടുഗണത്തിലും ഉള്‍പ്പെടുന്നതല്ല പെന്‍റക്കൊസ്റ്റ്, കരിസ്മാറ്റിക് വിഭാഗങ്ങള്‍ പറയുന്ന Glossolalia. ഇന്നത്തെ അന്യഭാഷക്കാരന്‍ പറയുന്നതെന്താണെന്നു അയാള്‍ക്കോ കേള്‍ക്കുന്നതിന്‍റെ അര്‍ഥമെന്താണെന്നു ശ്രോതാവിനോ മനസ്സിലാക്കാന്‍ കഴിയാത്ത അവസ്ഥയാണ് Glossolalia യില്‍ സംഭവിക്കുന്നത്. ഈ പ്രതിഭാസത്തെ അതിമഹത്തായ ആത്മവരമായിട്ടാണ് പെന്‍റക്കൊസ്റ്റ്, കരിസ്മാറ്റിക് ലോകം കണക്കാക്കുന്നത്. അന്യഭാഷ എന്ന പേരില്‍ ഉയര്‍ന്നുകേള്‍ക്കുന്ന ഈ അപശബ്ദങ്ങൾക്കു ബൈബിളിലോ സഭാചരിത്രത്തിലോ എന്തെങ്കിലും പ്രസക്തിയുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. Glossolalia എന്ന പദംപോലും എഡി 1879-1880 നും ഇടയിലാണ് രൂപപ്പെട്ടത്. ഇരുപതാം നൂറ്റാണ്ടിലുണ്ടായ പെന്‍റക്കൊസ്റ്റല്‍ മൂവ്മെന്‍റിലാണ് പ്രൊട്ടസ്റ്റന്‍റ് രാജ്യങ്ങളില്‍ Glossolalia-യും ഈ വിചിത്രഭാഷണവും പ്രചാരത്തിലായത്. കരിസ്മാറ്റിക് മൂവ്മെന്‍റിലൂടെ കത്തോലിക്കാ സഭയിലും Glossolalia പ്രചരിച്ചു.

♦️ മൊണ്ടേനിസത്തിൻ്റെ പിന്തുടർച്ചയായ

പെന്‍റക്കൊസ്റ്റലിസം

പെൻ്റക്കൊസ്റ്റ്, കരിസ്മാറ്റിക് സംഘങ്ങള്‍ പുറപ്പെടുവിക്കുന്ന അസ്പഷ്ട ജല്‍പ്പനങ്ങളുടെ ഉറവിടം തേടിച്ചെന്നാല്‍ ഫ്രീജിയയിലെ (തുര്‍ക്കി) മൊണ്ടാനസ് (Montanus of Phrygia) എന്ന ദുരുപദേഷ്ടാവിലാണ് എത്തിച്ചേരുന്നത്. ഒരു വിജാതീയ പുരോഹിതനായിരുന്ന മൊണ്ടാനസ് ക്രിസ്തുവിശ്വാസം സ്വീകരിച്ചു. അധികം വൈകാതെ തന്‍റെ മുന്‍കാല വിജാതീയ വിശ്വാസജീവിത രീതികള്‍ സഭയില്‍ കൊണ്ടുവരുവാന്‍ ഇയാൾ ശ്രമിച്ചു. സഭ ഇത് തടഞ്ഞതോടെ ഇയാൾ സ്വന്തം പ്രസ്താനത്തിന് തുടക്കമിട്ടു. അതാണ് ”മൊണ്ടാനിസം”. മൊണ്ടാനസ് ചിത്തഭ്രമമുള്ളവനെപ്പോലെ സംസാരിക്കുകയും ഉന്മാദിയെപ്പോലെ പെരുമാറുകയും പ്രവചനമെന്നപേരില്‍ വാചാലമായി സംസാരിക്കുകയും ചെയ്തിരുന്നു. വ്യാജപ്രവചനങ്ങള്‍, ഹര്‍ഷോന്മാദപ്രകടനങ്ങള്‍, അന്യഭാഷയുടെ പേരിലുള്ള വൈകാരികമായ അട്ടഹാസങ്ങള്‍ എന്നിവ മൊണ്ടാനിസ്റ്റുകളുടെ രീതിയായിരുന്നു.

“മൊണ്ടാനിസ്റ്റുകള്‍ സഭയുടെ പാരമ്പര്യങ്ങള്‍ക്കും പിന്തുടര്‍ച്ചകള്‍ക്കും വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാല്‍ ആദിമസഭ ഇതിനെ ദുരുപദേശമായി പ്രഖ്യാപിച്ച് തള്ളിക്കളഞ്ഞിരുന്നു” എന്നാണ് സഭാചരിത്രകാരനായിരുന്ന യൗസേബിയസ് എഴുതിയത്. .(And he (Montanus) became beside himself, and being suddenly in a sort of frenzy and ecstasy, he raved, and began to babble and utter strange things, prophesying in a manner contrary to the constant custom of the Church handed down by tradition from the beginning” (Eusebius of Caesarea, “Chapter 16. The Circumstances related to Montanus and his False Prophets.” Paragraphs 7)

സഭാ ചരിത്രത്തിലെ ആദ്യത്തെ സമാന്തര സഭാ (Parachurch) സംവിധാനമായിരുന്നു മൊണ്ടാനിസ്റ്റുകള്‍ സ്ഥാപിക്കാന്‍ ശ്രമിച്ചത്. ആദിമസഭയിലെ അതിപ്രസിദ്ധനും പടിഞ്ഞാറന്‍ ദൈവശാസ്ത്രത്തിന് അടിത്തറയിട്ട സഭാപിതാവുമായിരുന്ന തെര്‍ത്തുല്യന്‍ (Tertullian AD 160-240) പിന്നീട് മൊണ്ടാനിസത്തില്‍ ചേര്‍ന്നു എന്നൊരു ദുഃഖം ആദിമസഭയിലുണ്ട്.

♦️ Glossolalia- യെ തള്ളിക്കളയുന്ന

ഇന്നത്തെ പെൻ്റക്കൊസ്റ്റലിസം

Journal of the Evangelical Theological Society യുടെ പ്രസിദ്ധീകരണത്തില്‍ (ജൂണ്‍ 1980, പേജ് 129) The Church of God of Prophecy in Alabama എന്ന പെന്‍റക്കൊസ്റ്റ് സഭയിലെ ബിഷപ് ഹാരോള്‍ഡ് ഹണ്ടര്‍ (Bishop Harold Hunter) ആധുനിക ചരിത്രകാരന്മാരെ ഉദ്ധരിച്ചുകൊണ്ട് എഴുതിയത് “മൊണ്ടാനിസ്റ്റുകളാണ് ആധുനിക ക്ലാസിക്കല്‍ പെന്‍റക്കൊസ്റ്റലുകളുടെ പൂര്‍വ്വീകര്‍” എന്നാണ് (പേജ് 129).

പെൻ്റക്കൊസ്റ്റലിസത്തിന്‍റെ ആവിര്‍ഭാവത്തോടെ glossolalia ആണ് ബൈബിളില്‍ പറഞ്ഞിരിക്കുന്ന അന്യഭാഷ എന്ന പ്രചാരണം ശക്തമായതായും അപശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നതിനെ അന്യഭാഷയായി തെറ്റിദ്ധരിച്ചുവെന്നുമാണ് ഹെറാള്‍ഡ് ഹണ്ടര്‍ വിശദമാക്കുന്നത്. ബൈബിളും സഭാചരിത്രവും സഭാപിതാക്കന്മാരും പഠിപ്പിക്കുകയും പ്രാക്ടീസ് ചെയ്യുകയും ചെയ്ത Tongues-Speech എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് യുക്തിഭദ്രമായ വിധത്തില്‍ ഒരു ഭാഷ സംസാരിച്ചതിനെയാണ്. 1896ലെ നോര്‍ത് കരോളിനാ ഉണര്‍വ്വിലും 1901ലെ അസൂസാ സ്ട്രീറ്റ് ഉണര്‍വ്വിലും xenolalia ആയിരുന്നു ഉയര്‍ന്നുകേട്ടത് എന്ന് അദ്ദേഹം സ്ഥാപിക്കുന്നു. ആദിമകാല പെന്‍റക്കൊസ്റ്റ് മിഷനറിമാര്‍ തങ്ങള്‍ക്കു ലഭിച്ച വിദേശഭാഷകളുടെ അടിസ്ഥാനത്തിലാണ് വിദേശങ്ങളിലേക്കു പോയതെന്നും അസൂസാ സ്ട്രീറ്റ് ഉണര്‍വ്വിലൂടെ പ്രസിദ്ധനായ ചാള്‍സ് പര്‍ഹാം xenolalia മാത്രമേ “Tongues-Speech” എന്ന അര്‍ത്ഥത്തില്‍ അംഗീരിച്ചിരുന്നുള്ളൂ എന്നും ഡോ ഹണ്ടര്‍ വിവരിക്കുന്നു. ഈ യാഥാര്‍ത്ഥ്യങ്ങള്‍ ഇന്നത്തെ പെന്‍റക്കൊസ്റ്റരില്‍ അത്ഭുതമുളവാക്കുമെന്നും അദ്ദേഹം കരുതുന്നു.

പ്രമുഖ പ്രൊട്ടസ്റ്റന്‍റ് പ്രസംഗകനായ Pastor John F MacArthur (Grace Community Church, California) നേതൃത്വം നല്‍കുന്ന Master’s University -യിലെ സഭാചരിത്ര വിഭാഗം പ്രഫസര്‍ Dr Nathan Busenitz ആദിമ സഭാപിതാക്കന്മാരുടെ ദൈവശാസ്ത്രത്തില്‍ പണ്ഡിതനാണ്. ഇദ്ദേഹം ആദിമപിതാക്കന്മാരുടെ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്നത്തെ പെന്‍റക്കൊസ്റ്റല്‍, കരിസ്മാറ്റിക് വിഭാഗങ്ങള്‍ പ്രകടിപ്പിക്കുന്ന അന്യഭാഷാ ഭാഷണത്തെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ട്. അദ്ദേഹം കണ്ടെത്തിയത് വിശദമാക്കുന്ന ലേഖനത്തില്‍ (The Gift of Tongues: Comparing the Church Fathers with Contemporary Pentecostalism, The Master’s Seminary Journal, page 61-78) പറയുന്നത്, “അപ്പൊസ്തൊല പ്രവൃത്തികള്‍ 2-ലും ഏശയ്യാ 28:11-ലും 1 കൊരിന്ത്യ 12-ലും പ്രതിപാദിക്കുന്നത് ഒരേപോലുള്ള ഭാഷാവരത്തെ സംബന്ധിച്ചാണ്'” എന്നാണ്. ഒരു യുക്തിഭദ്രമായ ഭാഷയുടെ പരിജ്ഞാനത്തോടെയുളള പ്രയോഗത്തെയാണ് “ഭാഷാവരം” എന്നതുകൊണ്ട് തിരുവചനം അർത്ഥമാക്കുന്നത്. പന്തക്കുസ്തായില്‍ സംസാരിച്ചതും കൊറിന്ത്യ ലേഖനത്തില്‍ പ്രതിപാദിക്കുന്നതും യുക്തിഭദ്രമായ ഒരു ഭാഷാപ്രയോഗത്തെ സംബന്ധിച്ചാണ് എന്ന് Dr Nathan Busenitz വിശദീകരിക്കുന്നു.

ഭാഷാവരവും അന്യഭാഷയും രണ്ടാണെന്ന് പെന്‍റക്കൊസ്റ്റല്‍, കരിസ്മാറ്റിക് വാദത്തെ തള്ളുകയാണ് മാസ്റ്റേഴ്സ് സെമിനാരി. രണ്ടുവിധത്തിലുളള Tongues-Speechനെക്കുറിച്ച് യാതൊരു സൂചനയും ബൈബിളിലോ സഭാ പിതാക്കന്മാരുടെ പഠിപ്പിക്കലുകളിലോ ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. മനസ്സിലാക്കാന്‍ കഴിയാത്തതും യുക്തിരഹിതവുമായ ശബ്ദങ്ങള്‍ ഒരിക്കലും ദൈവവചനത്തിന്‍റെ സുവ്യക്തമായ പ്രതിപാദനരീതിയോടു ചേര്‍ന്നുപോകുന്നില്ല എന്നാണ് ഈ പഠനങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നത്.

20-ാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ ക്രൈസ്തവലോകത്ത് പിറവികൊണ്ട പെന്‍റക്കൊസ്റ്റ് പ്രസ്ഥാനങ്ങളും കഴിഞ്ഞ നൂറ്റാണ്ടിന്‍റെ പകുതിയില്‍ രൂപപ്പെട്ട കരിസ്മാറ്റിക് പ്രസ്ഥാനങ്ങളും സുവ്യക്തമായ ഒരു ഭാഷ എന്നതിനേക്കാള്‍ അവ്യക്തമായ ജൽപ്പനങ്ങളെയാണ് പരിശുദ്ധാത്മാവിന്‍റെ മഹത്തായ ദാനമായി പ്രചരിപ്പിക്കുന്നത്. ഒരുവനു പരിശുദ്ധാത്മാവിന്‍റെ അഭിഷേകം ഉണ്ടായി എന്നതിനു പ്രത്യക്ഷത്തിലുള്ള തെളിവായി “അന്യഭാഷ” എന്നപേരിലുള്ള ജല്‍പ്പനങ്ങളെ ഇക്കൂട്ടര്‍ കണക്കാക്കുന്നു. പറയുന്നവനോ കേള്‍ക്കുന്നവനോ മനസ്സിലാക്കാന്‍ കഴിയാത്ത അവ്യക്തമായ ശബ്ദകോലാഹലങ്ങള്‍ക്ക് വലിയ ധ്വനിമൂല്യമുണ്ടെന്നാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്. നിരവധി ഗായകരും സൗണ്ട് എഫക്ടുകളും സംഗീതോപകരണങ്ങളും ഉപയോഗിച്ച് സൃഷ്ടിക്കുന്ന ഝടിലതാളമേളങ്ങളുടെ അന്തരീക്ഷത്തിലാണ് പരിശുദ്ധാത്മാവ് പറന്നിറങ്ങുന്നത് എന്നൊരു ധാരണ ക്രൈസ്തലോകത്ത് ഇവര്‍ സൃഷ്ടിച്ചു. ഇപ്രകാരമൊരു പശ്ചാത്തലം സൃഷ്ടിക്കുന്ന ഉന്മാദാവസ്ഥയുടെ പാരമ്യത്തിലാണ് പരിശുദ്ധാത്മാഭിഷേകം ഉണ്ടാവുകയെന്ന കൊടിയ ദുപദേശങ്ങൾ വന്‍കരകളില്‍നിന്ന് വന്‍കരകളിലേക്ക് വ്യാപിക്കുന്നതിനും ആധുനിക ക്രൈസ്തവലോകം സാക്ഷിയായി.

♦️ജ്ഞാനവാദത്തെ കരുതിയിരിക്കുക:

പ്രൊട്ടസ്റ്റന്‍റ് തിയോളജിയന്മാർ!

ലൂഥറന്‍ തിയോളജിയനായിരുന്ന Dr Johannas Behm, “glossolalia” എന്ന വിഷയത്തിൽ പഠനം നടത്തിയിട്ടുള്ള ഫ്രഞ്ച് പ്രൊട്ടസ്റ്റന്‍റ് തിയോളജിയന്‍ Dr Emile Lombard, “Glossolalia & Montanism” വിഷയങ്ങളില്‍ ഗവേഷണം നടത്തിയിട്ടുള്ള Maurice Barnett എന്നിവര്‍ പറയുന്നത്, “ദുരുപദേശകരായിരുന്ന Gnostic-കൾക്കിടയിൽ (ജ്ഞാനവാദികൾ) glossolalia രീതിയിലുള്ള പ്രാര്‍ത്ഥകള്‍ നിലനിന്നിരുന്നു എന്നാണ്. (പേജ് 128, ജേര്‍ണല്‍ ഓഫ് ദി ഇവാഞ്ചലിക്കല്‍ തിയോളജിക്കല്‍ സൊസൈറ്റി). “ഏതാനും സ്വരാക്ഷരങ്ങളും വ്യജ്ഞനാക്ഷരങ്ങളും കൂട്ടിച്ചേര്‍ത്തുകൊണ്ടു കോപ്ടിക് ഭാഷകളോടു സാദൃശ്യമുള്ള സ്വരങ്ങളുണ്ടാക്കി അന്യഭാഷ എന്ന പേരില്‍ ഇവര്‍ പ്രാര്‍ത്ഥിക്കുമായിരുന്നു” പ്രൊട്ടസ്റ്റന്‍റ് തിയോളജിയന്മാര്‍ പറയുന്നു. “ബൈബിള്‍ മാത്രം” (Sola Scriptura) എന്ന പേരില്‍ പ്രൊട്ടസ്റ്റന്‍റ് ദൈവശാസ്ത്രം രചിച്ച മാര്‍ട്ടിന്‍ ലൂഥറോ ജോണ്‍ കാല്‍വിനോ ഒന്നും glossolalia പ്രതിഭാസത്തില്‍ വിശ്വസിച്ചിരുന്നില്ല എന്നും പ്രൊട്ടസ്റ്റന്‍റ് ചരിത്രം പറയുന്നു.

പരിശുദ്ധാത്മാവ് പന്തക്കുസ്തായില്‍ സമ്മാനമായി നല്‍കിയത് വ്യക്തതയുള്ള ഭാഷയാണെങ്കില്‍ കരിസ്മാറ്റിക്, പെൻ്റക്കൊസ്റ്റർ പ്രകടിപ്പിക്കുന്നത് ഉന്മാദശബ്ദമാണ് (ecstatic utterance). ദൈവം കോലാഹലത്തിന്‍റെ ദൈവമല്ല, (1 കൊരി 14:33). ഇതിൽ നിന്നെല്ലാം വ്യക്തമാകുന്നത് പെൻ്റക്കൊസ്റ്റുകളും കരിസ്മാറ്റിക്കുകളും “അന്യഭാഷ” എന്ന പേരിൽ പറയുന്ന ജൽപ്പനങ്ങൾ വചനവിരുദ്ധവും അപ്പസ്തോലിക സഭ തള്ളിക്കളഞ്ഞ ദുരുപദേശങ്ങളായ മൊണ്ടെനിസം, ജ്ഞാനവാദം എന്നിവയിൽ നിന്നും ഉണ്ടായിട്ടുള്ളതുമാണ് എന്ന യാഥാർത്ഥ്യങ്ങളാണ് (തുടരും)

മാത്യൂ ചെമ്പുകണ്ടത്തില്‍

നിങ്ങൾ വിട്ടുപോയത്