എന്ന പറച്ചിൽ കേൾക്കുമ്പോഴേ നമുക്കോർമ്മ വരുന്ന, പുഞ്ചിരിക്കുന്ന, തുളച്ചു കയറുന്ന കണ്ണുകളുള്ള ഒരു മുഖം....’പ്രാർത്ഥിക്കുന്ന അമ്മ’ , ‘സഞ്ചരിക്കുന്ന സക്രാരി’ എന്നൊക്കെ അപരനാമങ്ങൾ ഉണ്ടാകണമെങ്കിൽ എവുപ്രാസ്യമ്മയുടെ ജീവിതം തന്നെ ഒരു പ്രാർത്ഥന ആയി മാറിയിട്ട് വേണ്ടേ?

9 വയസ്സുളളപ്പോൾ മാലാഖമാരുടെ രാജ്ഞി എന്നതിന്റെ അർത്ഥം ആലോചിച്ചുകൊണ്ടിരുന്ന കുഞ്ഞു റോസക്ക് മാതാവു തന്നെ പ്രത്യക്ഷപ്പെട്ട് നവവൃന്ദം മാലാഖമാരുടെ കൂടെ താൻ ദൈവത്തിനെ ആരാധിക്കുന്ന സമയക്രമം അടക്കം കാണിച്ചുകൊടുത്തു മൂന്ന് ദിവസത്തോളം. നന്നായി ഹൃദയത്തിൽ പതിഞ്ഞ റോസ പിന്നിടൊരിക്കലും അത് മറന്നില്ല.

ഈശോയുടെ മാത്രം സ്വന്തമാവാൻ വിശുദ്ധർക്ക് അവിവേകങ്ങൾ പോലും ചെയ്യേണ്ടിവന്നിട്ടുണ്ട്. കുടുംബത്തിലെ കാരണവന്മാർ പറഞ്ഞാൽ തിരുവായ്ക്ക് എതിർവാ ഇല്ലാത്ത പണ്ട് കാലത്ത് കന്യാമഠത്തിൽ ചേരാൻ, ഈശോയെ മനസ്സാ വരിച്ച കേരളത്തിലെ സാധു പെൺകിടാങ്ങൾ കടന്നുപോയ മാനസിക സംഘർഷങ്ങൾ… അൽഫോൻസാമ്മക്ക് അറ്റകൈക്ക് സ്വന്തം കാല് പൊള്ളിക്കേണ്ടി വന്നു. എവുപ്രാസ്സ്യമ്മ എന്ന റോസക്കോ?

നാല് മക്കൾ ജനിച്ചയുടൻ മരിച്ചതിനുശേഷം ഉണ്ടായ പൊന്നുമോളാണ്. 1877 ഒക്ടോബർ 17ന് ആയിരുന്നു അവളുടെ ജനനം. രണ്ട് മൂന്ന് തലമുറയിലെ പൊന്ന് കാത്തുവെച്ചിരിക്കുന്നു അവളെ വിവാഹത്തിന് അണിയിക്കാൻ. ഭക്തയായ അമ്മ കുഞ്ഞേത്തിയിൽ നിന്ന് വിശുദ്ധി പകർന്നുകിട്ടിയ റോസ, 9 വയസ്സുള്ളപ്പോൾ തന്നെ ഈശോക്ക് നിത്യകന്യാവ്രതം നേർന്ന് ആരുമറിയാതെ ഉപവസിച്ചും പ്രാർത്ഥിച്ചും വരികയായിരുന്നു. മഠത്തിൽ ചേരണമെന്ന അവളുടെ ആഗ്രഹം വീട്ടിൽ ഒരു സ്ഫോടനം തന്നെ ഉണ്ടാക്കി. ഉഗ്രപ്രതാപിയായ അപ്പൻ അന്തോണി ഒരുവശത്ത്, അപ്പന്റെ നിശ്ചയദാർഢ്യം പകർന്നുകിട്ടിയിട്ടുള്ള റോസ ഒരുവശത്ത്.മഠത്തിൽ ചേരാതെ വിവാഹം കഴിക്കുക എന്നത് അവൾക്ക് ചിന്തിക്കാൻ പോലും വയ്യ.ഉപവാസവും പ്രായശ്ചിത്ത കൃത്യങ്ങളും അവൾ വർദ്ധിപ്പിച്ചു.

അവസാനം അപ്പന്റെ സന്ധിചെയ്യൽ ഇങ്ങനെയായിരുന്നു. ഇളയവൾ കൊച്ചുത്രേസ്സ്യയെ വേണമെങ്കിൽ വിടാം., ഇവളെ വിടില്ല. റോസക്ക് ഒട്ടും സ്വീകാര്യമല്ലാത്ത അഡ്ജസ്റ്റ്മെന്റ്. ആയിടക്കാണ് ഒരു സംഭവമുണ്ടായത്, കൂനമ്മാവിൽ നിന്ന് രണ്ട് കന്യാസ്ത്രീകൾ ദൈവവിളിയുള്ള പെൺകുട്ടികളെ അന്വേഷിച്ച് ഇറങ്ങിയിരിക്കുന്നു. അവർ തറവാട്ടിലേക്ക് വരുന്നെന്നു അറിഞ്ഞപ്പോൾ റോസ വെപ്രാളത്തോടെ അനിയത്തിയെ പത്തായത്തിൽ ഒളിപ്പിച്ചു. അവരിനി അവളെക്കണ്ട് അവളെ വിളിച്ചുകൊണ്ടുപോയാലോ. അവർ പോയിട്ടേ അവളെ റോസ പുറത്തിറക്കിയുള്ളു.

പെട്ടെന്നുണ്ടായ ഒരു പകർച്ചപ്പനി അനിയത്തിയുടെ ജീവൻ തട്ടിയെടുത്തു. അന്തോണിക്ക് താങ്ങാവുന്നതിലുമപ്പുറം. താൻ നിർബന്ധം പിടിച്ചത് ദൈവത്തിന് ഇഷ്ടപ്പെട്ടില്ലായിരിക്കുമോ? ഇനി റോസക്ക് കൂടെ ഒന്നും വരണ്ടെന്നു വിചാരിച്ചു വിഷമത്തോടെ അവളുടെ ഇഷ്ടത്തിന് സങ്കടം മൂളി.

1866ൽ ഇന്ത്യയിലെ ആദ്യ സന്യാസിനിസഭ നിഷ്പാദുക കർമ്മലീത്ത മൂന്നാം സഭ എന്നപേരിൽ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ ശ്രമഫലമായി കൂനമ്മാവിൽ സ്ഥാപിതമായി. 1899ൽ ലത്തീൻ സഭയിലെ സിസ്റ്റേഴ്സ് Congregation of Teresian Carmelites ( CTC) ആയും സീറോ മലബാർ സഭയിലുള്ളവർ Congregation of Mother of Carmel ( CMC) ആയും വഴി പിരിഞ്ഞു. പതിനൊന്നാം വയസ്സിൽ കൂനമ്മാവിലെ ബോർഡിങ്ങിൽ ചേർന്ന റോസ 1897 മെയ്‌ 10ന് ശിരോവസ്ത്രം സ്വീകരിച്ചു, ‘ഈശോയുടെ തിരുഹൃദയത്തിന്റെ എവുപ്രാസ്സ്യ’ ആയി. പലപ്പോഴും രോഗം മൂർച്ഛിച്ചു മരണത്തിന്റെ വക്കിലെത്തി അന്ത്യകൂദാശ വരെ സ്വീകരിച്ച റോസയുടെ അസുഖങ്ങൾ ദൈവാനുഗ്രഹത്താൽ സുഖമായിക്കൊണ്ടിരുന്നു . ഒരിക്കൽ തിരുക്കുടുംബദർശനത്തോടെയാണ് മരണത്തോടടുത്ത രോഗം സുഖപ്പെട്ടത്.

1898 ജനുവരി 10 ന് ആയിരുന്നു സഭാവസ്ത്രസ്വീകരണം.

ഒല്ലൂരിലെ തീക്ഷ്‌ണമതികളായ ക്രൈസ്തവർ തങ്ങളുടെ നാട്ടിൽ ഒരു കന്യാമഠവും സ്‌കൂളുമൊക്കെ വേണമെന്നാഗ്രഹിച്ചു. അങ്ങനെ രണ്ടുവർഷങ്ങൾ കൊണ്ട് കെട്ടിടങ്ങളുടെ പണി തീർന്നു.പത്തുപതിനൊന്നു കാളവണ്ടികളിൽ എവുപ്രാസ്യമ്മയും കുറച്ചു സിസ്റ്റേഴ്സും കൂനമ്മാവിൽ നിന്ന് ഒല്ലൂരിലേക്ക് തിരിച്ചു. 1900 മെയ് 24 ന് സെന്റ് മേരിസ് മഠത്തിന്റെ ആശിർവ്വാദകർമ്മം നടന്നു. കൂടെ ഒൻപതുപേരുടെ സഭാവസ്ത്രദാനചടങ്ങും എഴുപേരുടെ നിത്യവ്രതാനുഷ്ഠാനകർമ്മവും.സിസ്റ്റർ എവുപ്രാസ്സ്യ തന്റെ സമർപ്പണം ഒന്നുകൂടെ ഉറപ്പിച്ചു.

ആദ്യത്തെ കുറച്ചു വർഷങ്ങൾക്ക് ശേഷം നോവിസ് മിസ്ട്രസ്സ് ആയും മദർ സുപ്പീരിയർ ആയും സേവനമനുഷ്ഠിച്ച എവുപ്രാസ്യമ്മ പിന്നീട് മരണം വരെ സാദാ സിസ്റ്റർ ആയി തുടർന്നു. തന്റെ സന്യാസജീവിതത്തിന്റെ തുടക്കം മുതലേ അഭിവന്ദ്യ മേനാച്ചേരി പിതാവിനെ ആത്മീയ പിതാവായി ലഭിക്കാൻ അമ്മക്ക് ഭാഗ്യം കിട്ടി. പിതാവിന്റെ നിർദ്ദേശപ്രകാരമാണ് എവുപ്രാസ്യാമ്മ തന്റെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങൾ എഴുത്തിൽ സൂചിപ്പിക്കാൻ തുടങ്ങിയത്. വായിച്ചതിനു ശേഷം കീറിക്കളയാൻ പറയാറുണ്ടെങ്കിലും ആ പിതാവിന്റെ ദീർഘവീക്ഷണം മൂലം എഴുത്തുകൾ ഭദ്രമായി അവശേഷിച്ചു.

പ്രാർത്ഥനയും പ്രായശ്ചിത്തവുമായി ഒല്ലൂർ മഠത്തിൽ ജീവിച്ച 50 ൽ പരം വർഷത്തിനിടയിൽ ഈശോയുടെയും മാതാവിന്റേയും എണ്ണമറ്റ ദർശനം, പിശാചിന്റെ ക്രൂരപീഡനങ്ങൾ, ശുദ്ധീകരണാത്മാക്കളുടെ സന്ദർശനങ്ങൾ, എവുപ്രാസ്യമ്മയിലൂടെ കർത്താവു പ്രവർത്തിച്ച അത്ഭുതപ്രവൃത്തികൾ..

പറയാൻ ആണെങ്കിൽ ഒരുപാടുണ്ട്.

തൻറെ ജീവിതാദർശം എവുപ്രാസിയാമ്മ ഇങ്ങനെ കുറിച്ചിട്ടു, “നിത്യപിതാവേ, അങ്ങേ തിരുമനസ്സ് എല്ലാ ക്ഷണനേരത്തിലും സകലത്തിലും പരിപൂർണ്ണമായി നിറവേറ്റുന്നതിന് വേണ്ടി എന്നെ മുഴുവനും ഒരു സ്നേഹബലിയായി അങ്ങേക്ക് കാഴ്ചവെക്കുന്നു”.ആ നിശ്ചയത്തിൽ നിന്നും അണുവിട മാറാതെയുള്ള ജീവിതസപര്യ ആയിരുന്നു അമ്മയുടേത്. എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും അഭയം തേടിയത് ദിവ്യകാരുണ്യ ഈശോയിലാണ്. “എനിക്ക് ഏക ആശ്വാസം എന്റെ ഈശോയുടെ അടുക്കൽ ചെല്ലുന്നതാണ്” എന്ന് മറ്റുള്ളവരോട് പറയുമായിരുന്നു.

പള്ളിയിൽ ഏറ്റവും ആദ്യം എത്തുന്ന ആൾ, ഏറ്റവും അവസാനം അവിടെ നിന്ന് പോകുന്ന ആൾ. സദാ പ്രാർത്ഥനയിൽ ലയിച്ചിരുന്നു. ” സ്നേഹയോഗ്യനായ ഈശോയെ എന്റെ ഹൃദയം അങ്ങേക്കായി മാത്രം കത്തിപ്രകാശിക്കുന്ന ഒരു വിളക്കായിരിക്കട്ടെ”. മറ്റു സഹോദരികൾ അമ്മയെ വിശുദ്ധ സക്രാരിയുടെ കാവൽക്കാരി എന്ന് വിളിച്ചു.

ഭക്ഷണത്തോടുള്ള താല്പര്യത്തെ കർശനമായി നിയന്ത്രിച്ചിരുന്നു. ആഴ്ചയിൽ രണ്ടോ മൂന്നോ ഉപവാസങ്ങൾ.

ആകെ ഉണ്ടായിരുന്ന ആഡംബരങ്ങൾ കുറച്ചു പ്രാർത്ഥനാപുസ്തകങ്ങളും ഹൃദയത്തോടെപ്പോഴും ചേർത്ത് പിടിച്ചിരുന്ന ക്രൂശിതരൂപവും ആയിരുന്നു. ഉള്ളംകയ്യിൽ മുട്ടുകുത്തിയുള്ള പരിഹാരപ്രാർത്ഥനാരീതി ഞാൻ ആദ്യമായി അറിഞ്ഞത് എവുപ്രാസ്യമ്മയുടെ ജീവിതത്തിൽ നിന്നായിരുന്നു .

മരണാസന്നയായ ഒരു സിസ്റ്റർ മരിക്കാതെ കുറെ നേരം ഞെളിപിരി കൊണ്ടപ്പോൾ എവുപ്രാസ്യമ്മ പള്ളിയിൽ പോയി പ്രാർത്ഥിച്ചു. ദൈവം വെളിപ്പെടുത്തികൊടുത്തതനുസരിച്ചു ആ സിസ്റ്ററിനെ സമീപിച്ചു ചോദിച്ചു, “ആരോടെങ്കിലും ക്ഷമിക്കാനുണ്ടോ?” മരണാസന്നയായ സിസ്റ്റർ എല്ലാം തുറന്നു പറഞ്ഞു. ആ സിസ്റ്ററിനു വേണ്ടി എവുപ്രാസ്യമ്മ മാപ്പുചോദിച്ചുകൊണ്ട് കത്തെഴുതി കൊടുത്തയച്ചു. സന്തോഷത്തോടെ ആ സിസ്റ്റർ മരിച്ചു.

നിരുപാധികമായി ക്ഷമിക്കാനും ക്ഷമ ചോദിക്കാനും കഴിയണമെങ്കിൽ എളിമയിൽ നിറഞ്ഞ് ശൂന്യവൽക്കരണത്തിലേക്ക് ആത്മാവ് പ്രവേശിക്കണം. എവുപ്രാസ്യമ്മ മദർ സുപ്പീരിയർ ആയിരിക്കെ ഈശോയുടെ തിരുഹൃദയ രൂപം സ്ഥാപിക്കാൻ ചുവർ തുളച്ചു രൂപക്കൂട് വെച്ചു. മെത്രാനച്ചൻ മറ്റു സിസ്റ്റേഴ്സ് ന്റെ മുൻപിൽ വെച്ചു എവുപ്രാസ്യമ്മയെ ശകാരിച്ചു. എവുപ്രാസ്യമ്മ താഴ്മയോടെ നിലം ചുംബിച്ച് യാതൊരു ന്യായീകരണവും നടത്താതെ മാപ്പു ചോദിച്ചു.

അനേകം അത്ഭുതസംഭവങ്ങളാണ് അമ്മയുടെ ജീവിതത്തിൽ നടന്നിട്ടുള്ളത്. എവുപ്രാസ്യമ്മയെ ഈശോ വിശേഷവിധമായി സ്നേഹിക്കുകയും അതിന്റെ അടയാളമായി മുദ്രമോതിരം അണിയിക്കുകയുമുണ്ടായി. പന്ത്രണ്ടാമത്തെ വയസ്സിൽ കൂനമ്മാവ് മഠത്തിൽ വെച്ചു വിശുദ്ധ കുർബ്ബാന സ്വീകരിച്ചപ്പോൾ, വ്രതവാഗ്ദാനദിവസം, ഒടുവിലായി ഓശാനദിവസം ഭക്ഷണമൊരുക്കി സാധുവിനു നൽകിയ വേളയിൽ ഈശോ തന്നെ വന്ന് ഭക്ഷണം സ്വീകരിച്ചു മോതിരം നൽകി. അങ്ങനെ മൂന്നു പ്രാവശ്യം അവളെ മോതിരമണിയിച്ച് സ്നേഹപൂരിതയാക്കി. മഠത്തിൽ വിശുദ്ധ കുർബ്ബാന ഇല്ലാതിരുന്ന ദിവസങ്ങളിൽ ഈശോ തന്നെ മുറിയിൽ വന്നു ബലിയർപ്പിച്ചു ദിവ്യകാരുണ്യം നൽകിയതായി എവുപ്രാസ്യമ്മ തന്നെ ആത്മീയ പിതാവായ മേനാച്ചേരി പിതാവിന് എഴുതിയിട്ടുണ്ട്. പരിശുദ്ധ കന്യാമറിയം അനവധി പ്രാവശ്യം പ്രത്യക്ഷപെട്ടു ആശ്വസിപ്പിച്ചിട്ടുണ്ട്. പിശാചുക്കളുടെ ആക്രമണങ്ങളിൽ നട്ടം തിരിഞ്ഞ എവുപ്രാസ്യയെ പലപ്പോഴും അമ്മ വന്നു രക്ഷിച്ചിരുന്നു. മേനാച്ചേരി പിതാവിനോട് അനുസരണത്തെ പ്രതി എഴുതി അറിയിച്ചിരുന്ന ഈ സംഭവങ്ങളുടെ കൂടെ എവുപ്രാസ്യമ്മ പറഞ്ഞു, ” അമ്മയെന്നുള്ളത് നമുക്ക് എത്രയോ ഭാഗ്യം. ഈ അമ്മയില്ലെങ്കിൽ നമ്മൾ എന്തായിപ്പോയേനെ പിതാവേ”.

തൻറെ ഒരു മിസ്റ്റിക്കൽ അനുഭവം എവുപ്രാസ്യമ്മ ഇങ്ങനെ വിവരിക്കുന്നു, “1901 സെപ്റ്റംബർ 15. കുരിശിന്റെ പുകഴ്ചയുടെ പിറ്റേദിവസം എനിക്കൊരു ദർശനം ലഭിച്ചു. വളരെ വലിയൊരു കുരിശ്. അതിൽ കിടക്കുന്ന ഈശോയുടെ ശരീരം മുഴുവൻ മുറിവുകളാണ്. അതിൽ നിന്ന് തിരുരക്തം പ്രവഹിച്ചു കൊണ്ടിരിക്കുന്നു. ചമ്മട്ടിയടിയേറ്റു ശരീരത്തിലെ മാംസം പൊളിഞ്ഞു പോയിരിക്കുന്നു. അവിടുന്ന് ആണികളിൽ തൂങ്ങി വളഞ്ഞുകൂടി കിടക്കുന്ന പ്രകാരമാണ് ഞാൻ കാണുന്നത് . തൃക്കണ്ണുകളിൽ നിന്ന് രക്തത്തുള്ളികൾ കണ്ണീരുമായി കൂടിക്കലർന്ന് ഒഴുകുന്നു. മാലാഖമാർ പറന്നിറങ്ങി വന്ന് ഒഴുകിവീഴുന്ന രക്തത്തുള്ളികൾ തിരുക്കാസകളിൽ ശേഖരിച്ചു നിത്യപിതാവിനു സമർപ്പിച്ചു കൊണ്ടിരിക്കുന്നു.”

“ഈശോയുടെ വിലാപസ്വരം എന്റെ ഹൃദയത്തിൽ പ്രതിധ്വനിച്ചു. അവിടുത്തെ നൊമ്പരങ്ങൾ കുറക്കാൻ എനിക്ക് എങ്ങനെ സാധിക്കും എന്നതായിരുന്നു എന്റെ ചിന്ത മുഴുവൻ. അന്നുമുതൽ ഈശോയെ ആശ്വസിപ്പിക്കാൻ സഹനങ്ങൾ ഏറ്റെടുക്കാൻ എനിക്ക് ദാഹമായി”. അമ്മ പറഞ്ഞു, “പ്രധാനമായും ഈശോയെ ആശ്വസിപ്പിക്കുകയായിരുന്നു എന്റെ ലക്‌ഷ്യം. നശിച്ചു പോകുന്ന ആത്മാക്കളെക്കുറിച്ചാണല്ലോ അവിടുന്ന് ദുഃഖിക്കുന്നത്. അതുകൊണ്ട് ആത്മാക്കളെ നേടാൻ ഞാൻ ശ്രമിച്ചു.”

കേവലം ഒരു പ്രാർത്ഥന കൊണ്ട് മാറാരോഗികളെ സുഖപ്പെടുത്താനും ശുദ്ധീകരണാത്മാക്കൾക്കു സ്വർഗ്ഗപ്രവേശനം സാധ്യമാക്കാനും പിശാചുബാധ ഒഴിപ്പിക്കാനുമൊക്കെയുള്ള വലിയ കൃപാവരം സിദ്ധിച്ച വിശുദ്ധയായിരുന്നു എവുപ്രാസ്യമ്മ. അവൾ തൻറെ പ്രാർത്ഥനയാൽ എണ്ണമറ്റ ആത്മാക്കളെ സ്വർഗ്ഗത്തിനായി നേടിക്കൊടുത്തു. അദ്ഭുതകരമായ ബൈലൊക്കേഷൻ വരം ഉണ്ടായിരുന്നു. ഒരേസമയം പല സ്ഥലങ്ങളിൽ അവൾ കാണപ്പെട്ടു.

കോറിഡോറിൽ ജപമാല എത്തിച്ചു നടക്കുമ്പോഴും റൂമിൽവെച്ചും ധാരാളം ശുദ്ധീകരണാത്മാക്കൾ നിരന്തരം പ്രാർത്ഥിക്കുന്ന ഈ അമ്മയെ കാണാൻ എത്തിയിരുന്നു. എവുപ്രാസ്യമ്മ അവരെ ആശ്വസിപ്പിച്ച്, “പൊയ്ക്കോ, ഞാൻ പ്രാർത്ഥിക്കാം” എന്ന് പറഞ്ഞയക്കും. ഒന്നുകിൽ സക്രാരിയുടെ മുൻപിൽ, അല്ലെങ്കിൽ കോറിഡോറിലൂടെ ജപമാല കയ്യിലേന്തിക്കൊണ്ട്.. വേറെവിടെയും അമ്മയെ നോക്കി പോവേണ്ടതില്ലായിരുന്നു.

എവുപ്രാസ്യമ്മ നൊവിഷ്യേറ്റിൽ പരിശീലിപ്പിച്ച സിസ്റ്റേഴ്സ് പിന്നീട് അനുഗ്രഹം വാങ്ങാനെത്തിയപ്പോഴെല്ലാം അമ്മ നൽകിയിരുന്ന ഉപദേശം, “വേലക്കാരോട് കരുണ കാണിക്കണം” എന്നതായിരുന്നു. സ്നേഹത്തിന്റെ ലോകത്ത് ശ്രദ്ധിക്കേണ്ട ഒരു കാര്യം വിശുദ്ധ എവുപ്രാസ്യമ്മ ഇങ്ങനെ പറഞ്ഞു തരുന്നു,”അകലെയുള്ള മഹാത്മാക്കളെ സ്നേഹിക്കാൻ നമുക്ക് എളുപ്പമാണ്, മാർപാപ്പയോടും മറ്റു നേതാക്കന്മാരോടുമൊക്കെ നമുക്കെന്തൊരു സ്നേഹമാണ് , വിശുദ്ധരോട് എന്ത് ഭക്തിയാണ്. എന്നാൽ കൂടെ ജീവിക്കുന്ന, കണ്ടുമുട്ടുന്ന കുറവുള്ള സഹോദരങ്ങളെ സ്നേഹിക്കാൻ നമുക്ക് കഴിയുന്നുണ്ടോ?”

കുത്തിപ്പിടിച്ചു നടക്കാൻ ഉപയോഗിച്ചിരുന്ന വടിയുടെ അടിയിൽ തുണി വെച്ചുകെട്ടിയാണ് ഉപയോഗിച്ചിരുന്നത്. മൗനത്തിനും നിശബ്ദപ്രാർത്ഥനക്കും ഏറെ പ്രാധാന്യം നൽകിയിരുന്ന എവുപ്രാസ്യാമ്മ, താൻ കാരണം ആരുടെയും പ്രാർത്ഥനക്ക് തടസ്സം വരാതിരിക്കാൻ ആയിരുന്നു അങ്ങനെ ചെയ്തത്. എപ്പോഴും ദൈവവുമായി ആശയവിനിമയം ചെയ്തുകൊണ്ടായിരുന്നു അമ്മയുടെ മൗനം.

1952 ഓഗസ്റ്റ് 26ന് കുമ്പസാരിക്കുമ്പോഴാണ്

എവുപ്രാസ്യമ്മയുടെ ബോധത്തിന് കുറച്ചു തകരാറുണ്ടെന്ന് നോവിസ് മാസ്റ്ററായ ളൂവീസച്ചന് മനസ്സിലായത്. ദീനക്കാരുടെ മുറിയിലേക്ക് കൊണ്ടുപോയപ്പോഴേക്ക് ശരീരത്തിന്റെ ഒരു വശം തളർന്നു. സംസാരശക്തി നിലച്ചു. പിറ്റേന്ന് കാലത്ത് കാണാൻ വന്ന സഹോദരിയോട് അമ്മ പറഞ്ഞത് ആൾക്ക് മനസ്സിലാവാതെ പിന്നീട് എഴുതിക്കാണിച്ചു. തനിക്ക് അന്ത്യകൂദാശ വേണമെന്നായിരുന്നു അത്. അതനുസരിച്ചു രോഗീലേപനം നൽകി. ജപമാലമണികൾ അപ്പോഴും കൈകളിലൂടെ ഉരുണ്ടു നീങ്ങി. എല്ലാവരെയും ദൈവസാന്നിധ്യത്തിലേക്കുയർത്തുന്ന ഒരു പ്രകാശം ആ മുഖത്തുണ്ടായിരുന്നു.

മൂന്ന് ദിവസം ദീനക്കിടക്കയിൽ. കുരിശുരൂപവും ജപമാലയും മുറുക്കിപ്പിടിച്ചിരുന്നു.1952 ഓഗസ്റ് 29 രാത്രി 8.40. ആ ജപമാലയുടെ അനക്കം നിന്നു. ഈശോയുടെ പ്രിയമണവാട്ടിയെ കൊണ്ടുപോകാൻ തിരുക്കുടുംബം എത്തിയിരിക്കുമെന്നുറപ്പാണ്.

ചേർപ്പുക്കാരന്റെ കന്യാസ്ത്രീ’ മരിച്ച വിവരം നാടൊട്ടുക്ക് അറിഞ്ഞു. അമ്മയുടെ ശവമഞ്ചത്തിൽ വെച്ച ഒരു പൂവ് പോലും പിന്നീട് അവശേഷിച്ചില്ല. അമ്മ ഉപയോഗിച്ചിരുന്ന സാധനങ്ങളും തിരുശേഷിപ്പായി ആൾക്കാർ എടുത്തുകൊണ്ടുപോയി. അമ്മയുടെ മാധ്യസ്ഥത്താൽ നടന്ന അത്ഭുതങ്ങളുടെ നീണ്ട നിര തന്നെയുണ്ടായിരുന്നു പിന്നീടങ്ങോട്ട്.

2006 ഡിസംബർ 3 ന്, ഒല്ലൂർ ‘എവുപ്രാസ്യനഗർ ‘ലെ മനോഹരപന്തലിൽ വെച്ച് ആയിരക്കണക്കിന് ദൈവജനത്തെ സാക്ഷിയാക്കി മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ മാർ വർക്കി വിതയത്തിൽ, ബെനഡിക്റ്റ് പതിനാറാമൻ പാപ്പയുടെ അപ്പസ്തോലിക ലേഖനം വായിച്ച് ധന്യയായ എവുപ്രാസ്യമ്മയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയർത്തി, പിന്നീട് 2014 നവംബർ 23ന്, ഫ്രാൻസിസ് പാപ്പ വിശുദ്ധവണക്കത്തിലേക്കും.

കത്തോലിക്കാ സഭയുടെ, കർമ്മലീത്ത സന്യാസസമൂഹത്തിലെ അംഗവും തൃശ്ശൂർ അതിരൂപതയുടെ അരുമസന്താനവുമായ അമ്മ, വചനോപാസനത്താൽ പുണ്യജീവിതം കഴിച്ച് നമ്മുടെ മധ്യസ്ഥയായി നിലകൊള്ളുന്നു. വിലയേറിയ രത്നം കണ്ടെത്തിയ അവൾ തനിക്കുള്ളതെല്ലാം വിറ്റ് അതുള്ള വയൽ വാങ്ങി.

അമ്മയുടെ മാധ്യസ്ഥം നമുക്കും വിളിച്ചപേക്ഷിക്കാം. അവളുടെ പുണ്യങ്ങൾ അനുകരിക്കാൻ ശ്രമിക്കാം.

നിത്യതയെ പറ്റിയുള്ള നിതാന്തബോധം ഹൃദയത്തിൽ സൂക്ഷിച്ചിരുന്നതിനാൽ എവുപ്രാസ്യമ്മ ഓരോ കൊച്ചുപകാരത്തിനും പറഞ്ഞിരുന്നു “മരിച്ചാലും മറക്കില്ലാട്ടോ”.

എല്ലാവർക്കും വിശുദ്ധ എവുപ്രാസ്യമ്മയുടെ തിരുന്നാൾ ആശംസകള്‍..

ജിൽസ ജോയ് ✍️

നിങ്ങൾ വിട്ടുപോയത്