വിക്ടർ ഹ്യൂഗോയുടെ പാവങ്ങൾ എന്ന മനോഹര കാവ്യത്തിൽ, മനസ്സാക്ഷിയെ പിടിച്ചു കുലുക്കുന്ന ഒരു രംഗമുണ്ട്.

തന്റെ ഗതികേടിൽ ഒരു റൊട്ടി മോഷ്ടിച്ചുകൊണ്ട് ഓടിയതിന് പിടിക്കപ്പെട്ട് ജയിലിലായി, വീണ്ടും ജയിൽ ചാടുവാനുള്ള ശ്രമത്തിനുമെല്ലാമായി 18 വർഷത്തോളം ജയിൽ ശിക്ഷ അനുഭവിച്ച ജീൻ വാൽ ജീൻ എന്ന കഥാപാത്രം.

ഒരു ജയിൽപ്പുളിയെ ആരും സ്വീകരിക്കുവാൻ ഇല്ലാതെ തളർന്ന് അവശനായി വഴിയരികിൽ ഇരിക്കുമ്പോൾ വഴിയാത്രക്കാരിൽ ആരോ പറഞ്ഞു അവിടെ ഒരു ബിഷപ്പ് താമസിക്കുന്നുണ്ട് അവിടെ ചെന്നാൽ നിനക്ക് ഭക്ഷണം കിട്ടുമെന്ന്.

അങ്ങനെ ജീൻ വാൽ ജീൻ ബിഷപ്പിന്റെ അടുക്കൽ ചെന്നു. അവിടെ ബിഷപ്പും അദ്ദേഹത്തിന്റെ സഹോദരിയുമാണ് അരമനയിൽ താമസം. താനൊരു ജയിൽ പുള്ളി ആയിരുന്നു എന്നും മറ്റും കാര്യങ്ങൾ പറയുവാൻ തുടങ്ങിയപ്പോൾ, ബിഷപ്പിന് അതൊന്നും കേൾക്കുവാൻ താല്പര്യം ഇല്ലാതെ തന്റെ സഹോദരിയോട് നല്ല ഭക്ഷണം ഉണ്ടാക്കുവാനും ഇദ്ദേഹത്തെ ഇന്ന് നമ്മുടെ കൂടെ പാർപ്പിക്കുവാനും ആവശ്യപ്പെടുന്നു. അവർ നല്ല ഭക്ഷണങ്ങൾ ഉണ്ടാക്കി മൂവരും കഴിച്ചു. തുടർന്ന് നല്ല മെത്തയിൽ മനോഹരമായ അലങ്കരിച്ച മുറിയിൽ അദ്ദേഹത്തെ രാത്രി ഉറങ്ങുവാൻ കൂട്ടിക്കൊണ്ടുപോയി.

രാത്രിയുടെ ഏതോ യാമത്തിൽ ജീൻവാൽജീൻ താനൊരു കുറ്റവാളി ആണെന്നും തനിക്ക് അഭയം തന്ന ബിഷപ്പ് തന്നോട് കാണിച്ചത് വലിയ ദയ ആണെന്നും ഒന്നും ഓർക്കാതെ തന്റെ ഉള്ളിലെ കുറ്റവാളി ഉണർത്തെഴുന്നേറ്റു. അവിടെ വെച്ചിരുന്ന വെള്ളി മെഴുകുതിരി കാലുകളും എടുത്തുകൊണ്ട് മതിൽ ചാടി ഓടിപ്പോയി. രാവിലെ ജീൻ വാൽ ജീനിനെ കാണാതെ ബിഷപ്പ് അവിടെയെല്ലാം അന്വേഷിച്ചു. നേരം വൈകാരായപ്പോൾ രണ്ടു പോലീസുകാർ ജീൻ വാൽ ജീനിനെ പിടിച്ച് അരമനയിൽ നിന്നും മോഷ്ടിച്ച രണ്ട് മെഴുകുതിരി കാലുകളുമായി ബിഷപ്പിന്റെ അടുത്ത് എത്തി.

അവർ ബിഷപ്പിനോട് ചോദിച്ചു ഇവൻ മെഴുകുതിരി കാലുകൾ മോഷ്ടിച്ചുകൊണ്ട് കടന്നുപോയി. ഞങ്ങൾ അവനെ പിടിച്ചു കൊണ്ടു വരികയാണ്. പോലീസുകാരെയും ജീൻവാൽ ജീനിനെയും തന്റെ സഹോദരിയെയും ഞെട്ടിച്ചുകൊണ്ട്, ബിഷപ്പ് പറഞ്ഞു, “അയ്യോ .. അത് ഞാൻ അവന് സമ്മാനമായി കൊടുത്തതാണല്ലോ, ആ സ്പൂണുകൾ കൂടി നിനക്ക്‌ തന്നതാണല്ലോ, എന്തേ നീ കൊണ്ടുപോയില്ല…!”

തന്റെ പക്കൽ നിന്നും സാധനങ്ങൾ മോഷ്ടിച്ചുകൊണ്ട് ഓടിപ്പോയ മോഷ്ടാവിനെ, ക്രിസ്തുവിന്റെ സ്നേഹത്തിൽ അവനോട് പൊറുക്കുവാനും ക്ഷമിക്കുവാനും അവനെ വെറുതെ വിടുവാനും വേണ്ടി ക്രൈസ്തവ ദർശനത്തിൽ ഒരു മനുഷ്യന്റെ മാനവികതയെ എത്രമാത്രം ഉയർത്തിപ്പിടിക്കുന്നു എന്നുള്ളതിന് മനോഹരമായ ഉദാഹരണമാണ്…

ഇതുതന്നെയാണ് മുഖ്യമന്ത്രിയായിരുന്ന ശ്രീ ഉമ്മൻചാണ്ടിയും ഒരിക്കൽ ചെയ്തത്.

മുഖ്യമന്ത്രിയായിരിക്കെ മാർക്സിസ്റ്റ് പാർട്ടി വലിയ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയും വഴിതടയുകയും ചെയ്യുന്ന കാലം. പോലീസ് അക്കാഡമിയിലേക്ക് വന്നുകൊണ്ടിരുന്ന ഉമ്മൻചാണ്ടിയുടെ കാറിനു നേരെ കൊഴിയും കല്ലുകളും പാഞ്ഞ് അടുത്തു. അതിൽ ഒന്നുരണ്ടു കല്ല്, ചില്ല് തകർത്ത് തന്റെ നെറ്റിക്കും നെഞ്ചിനും തന്നെ കൊണ്ടു മുറിവേറ്റു, ആ കല്ല് കൊണ്ട് തന്നെ തന്റെ ഉടുപ്പും കീറി. രക്തവും ഷട്ടിൽ പുരണ്ടു. മൂന്ന് എംഎൽഎമാർ ഉൾപ്പെടെ 130 പേരെ കൊലക്കുറ്റത്തിന് കേസെടുത്തു.

പത്തു വർഷത്തിനുശേഷം മൂന്നുപേർ പ്രതികൾ എന്ന് കോടതി കണ്ടെത്തി. മുഖ്യമന്ത്രിയെ കോടതി വിളിച്ചുവരുത്തി. വക്കീൽ മുഖ്യമന്ത്രിയോട് ചോദിച്ചു ഈ പ്രതികളെ അറിയുമോ അവരെ കണ്ടിട്ടുണ്ടോ.? ക്രൈസ്തവ ദർശനം ജീവിതചര്യയാക്കിയ ഉമ്മൻചാണ്ടി, മറക്കുവാനും പൊറുക്കുവാനും ക്ഷമിക്കുവാനും പഠിച്ച ആ വലിയ മനുഷ്യൻ, കോടതിയിൽ പറഞ്ഞു ഞാൻ ഇവരെ ഓർക്കുന്നില്ല എന്ന്…!! ശിക്ഷയിൽ നിന്ന് മൂവരെയും അദ്ദേഹം ഒഴിവാക്കി കൊടുത്തു…! പിന്നീട് അവരെ നേരിട്ട് കണ്ട് ഹസ്തദാനവും ചെയ്തു. അതാണ് ആ വലിയ മനുഷ്യന്റെ വലിയ മനസ്സ്. തന്നെ പകച്ചവരെയും തനിക്കെതിരെ കള്ളക്കഥകൾ ഇറക്കി നാണം കെടുത്തിയവരെയും ഒന്നും അദ്ദേഹം വേട്ടയാടിയില്ല, ഒന്നും കുറ്റപ്പെടുത്തിയില്ല. തന്റെ കൈകൾ ശുദ്ധമാണെന്നും തന്റെ മനസ്സ് ശുദ്ധമാണെന്നും തന്റെ വഴികൾ സത്യസന്ധമാണെന്നും അതിന്ന് പൊതുജനത്തിനു മനസ്സിലായില്ലെങ്കിൽ നിശ്ചയമായും ഒരു ദിവസം ആ സത്യം അവർ മനസ്സിലാക്കുമെന്നും അദ്ദേഹം ക്രിസ്തുവിന്റെ സ്നേഹത്തിൽ സ്നേഹത്തിൽ എല്ലാവരെയും ഓർമ്മിപ്പിച്ചു…

ലക്ഷങ്ങൾ കണ്ണുനീരോടെ അദ്ദേഹത്തെ യാത്രയാക്കിയത് അദ്ദേഹം നമുക്ക് കാഴ്ചവച്ച മനോഹരമായ ക്രൈസ്തവ ദർശനത്തിന്റെ മാഹാത്മ്യം ജനങ്ങൾ ഏറ്റെടുത്തതു കൊണ്ടാണ്. അദ്ദേഹത്തിന്റെ വലിയ മനസ്സിന്റെ ഉത്തമ ഉദാഹരണമാണ് നമ്മൾ കണ്ടത്. അന്യമായിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ മര്യാദകൾ പരസ്പരം പാലിക്കണമെന്ന് തന്റെ ജീവിതത്തിലൂടെ അദ്ദേഹം പറയാതെ പറഞ്ഞുവെച്ചത് ഇന്ന് കേരള ജനത ഹൃദയംകൊണ്ട് ഏറ്റെടുത്തുകഴിഞ്ഞു.

ഒരു വിമാനത്തിന്റെ ഒരറ്റത്തുനിന്നും രണ്ടു മുദ്രാവാക്യങ്ങൾ മുഴക്കിയതിന് കൊലക്കുറ്റത്തിന് കേസെടുത്ത് ബുദ്ധിമുട്ടിച്ച മഹാന്മാരുടെ കേരളമാണിത്, കറുത്ത മാസ്ക് ധരിച്ചതിന്, കറുത്ത വസ്ത്രങ്ങൾ ധരിച്ചതിന്, ഉപദ്രവിക്കപ്പെട്ട നാടാണിത്. അതെ മനുഷ്യനാകണമെന്ന് പാടിയതുകൊണ്ട് മാത്രം കാര്യമില്ല.. നല്ല കുടുംബത്തിൽ പിറക്കുവാനുള്ള ഭാഗ്യം കൂടി ഉണ്ടാവണം.. 🙏

Libin Joseph Kuzhinjalikunnel

നിങ്ങൾ വിട്ടുപോയത്