വത്തിക്കാന്‍ സിറ്റി: മതാധ്യാപകരുടെ ശുശ്രൂഷയെ സഭയിലെ അല്മായരുടെ ഔദ്യോഗിക ദൗത്യമായി ഉയര്‍ത്തിക്കൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ മോത്തു പ്രോപ്രിയ (സ്വയാധികാര പ്രബോധനം) പുറപ്പെടുവിച്ചു. മേയ് പത്തിനു മാര്‍പാപ്പ ഒപ്പുവച്ച ‘അന്തീകുവും മിനിസ്‌റ്റേരിയും’ (പുരാതന ശുശ്രൂഷ) എന്ന സ്വയാധികാര പ്രബോധനത്തിലൂടെയാണ് പാപ്പ അംഗീകാരം നല്‍കിയിരിക്കുന്നത്. അല്മായരെ മതാധ്യാപകരായി നിയോഗിച്ച് ശുശ്രൂഷ ഭരമേല്പിക്കുന്നതിന്റെ ക്രമം ദൈവാരാധനയ്ക്കു വേണ്ടിയുള്ള വത്തിക്കാന്‍ കാര്യാലയം ഉടന്‍ പ്രസിദ്ധീകരിക്കും. മതാധ്യാപകരുടെ തെരഞ്ഞെടുപ്പും പരിശീലനവും സംബന്ധിച്ച കാര്യങ്ങള്‍ അതതു രാജ്യങ്ങളിലെ മെത്രാന്‍സമിതികളാണു നിശ്ചയിക്കേണ്ടത്.

ആധുനിക ലോകത്തിന്റെ സുവിശേഷവത്ക്കരണത്തിന്റെ അടിയന്തിര ആവശ്യത്തോട് പ്രതികരിക്കാനുള്ള ഒരു ദൗത്യമായി കൂടിയാണ് സ്വയാധികാര പ്രബോധനത്തെ പൊതുവേ നിരീക്ഷിക്കുന്നത്. വിശുദ്ധ പൗലോസ് ശ്ലീഹ കോറിന്തോസിലെ സഭക്ക് എഴുതിയ ഒന്നാം ലേഖനത്തിൽ “ദൈവം സഭയില്‍ ഒന്നാമത്‌ അപ്പസ്‌തോലന്‍മാരെയും രണ്ടാമത്‌ പ്രവാചകന്‍മാരെയും, മൂന്നാമത്‌ പ്രബോധകരെയും …. നിയമിച്ചിരിക്കുന്നു (12: 28) എന്ന വചനത്തെ അടിസ്ഥാനമാക്കി “പ്രബോധകർ” എന്ന രീതിയിലാണ് അത്മായവിശ്വാസിയുടെ അജപാലന അവകാശത്തെ ഈ മോത്തു പ്രാേപ്രിയയിൽ വിശദീകരിക്കുന്നത്.

വിശ്വാസ കൈമാറ്റ പ്രക്രിയയിൽ ഏർപ്പെടുന്ന കാറ്റകിസ്റ്റുകൾ അടിയുറച്ച വിശ്വാസമുള്ളവരും, മാനുഷികപക്വതയുള്ളവരും ആയിരിക്കണമെന്നും അവർ ബൈബിളിലും, ദൈവശാസ്തത്തിലും, അജപാലന-മതബോധന കാര്യങ്ങളിൽ പരിശീലനം പൂർത്തിയാക്കിയതും ആയിരിക്കണമെന്നും രേഖയില്‍ പറയുന്നുണ്ട്. മതാധ്യാപനത്തെ പുതിയൊരു അല്മായ ശുശ്രൂഷയായി സ്ഥാപിക്കുന്നതുവഴി ഓരോ ക്രൈസ്തവ വിശ്വാസിയുടെയും പ്രേഷിത ദൗത്യത്തെ അടിവരയിട്ട് ഉറപ്പിക്കുന്നതായും വൈദികശുശ്രൂഷയില്‍നിന്നു വ്യത്യസ്തമായി അവര്‍ ഇതു ലോകത്തിന്റെ സമകാലീന മേഖലകളില്‍ സാക്ഷാത്കരിക്കണമെന്നും പാപ്പ കുറിച്ചു. 49 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1972ല്‍ പോള്‍ ആറാമന്‍ മാര്‍പാപ്പയാണ് മതാധ്യാപകദൗത്യം ഒരു ശുശ്രൂഷയായി പരിഗണിക്കണമെന്ന് ആദ്യം നിര്‍ദേശിച്ചത്.

നിങ്ങൾ വിട്ടുപോയത്