ഭാരതത്തിന്റെ അപ്പസ്തോലനും ഈശോമിശിഹായുടെ ശിഷ്യനുമായ മാർ തോമാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാർഷികം ഈ വർഷം ആചരിക്കുകയാണല്ലോ. ജൂബിലി വർഷത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. സീറോ മലബാർ സഭയുടെ ആഭിമുഖ്യത്തിൽ പാലയൂരിൽ വെച്ച് ജൂലായ് 3 ന് നടത്തുന്ന മഹാ വിശ്വാസ സംഗമ പരിപാടികൾക്ക് തൃശൂർ അതിരൂപതയാണ് നേതൃത്വം കൊടുക്കുന്നത്. ഇതിന് മുന്നോടിയായി അതിരൂപത സമിതിയുടെ നേതൃത്വത്തിൽ ചെന്നൈയിലെ മൈലാപ്പൂരിൽ മാർ തോമാ ശ്ലീഹായുടെ കബറിടത്തിൽ നിന്നും ദീപശിഖയും തോമാ ശ്ലീഹാ കുത്തേറ്റു മരിച്ച സെന്റ് തോമസ് മൗണ്ടിൽ നിന്ന് മണ്ണും മാർതോമാ ശ്ലീഹായുടെ അനുസ്മരണാർത്ഥം പാലയൂരിലേക്ക് കൊണ്ടുവരുന്നു.

മൈലാപ്പൂരിൽ ഇതിനായി കാർമ്മികത്വം വഹിച്ചത് മദ്രാസ് – മൈലാപൂർ ബിഷപ്പ് റവ ഡോ.ജോർജ് ആന്റണി സ്വാമിയാണ്. ജൂൺ 17 ന് രാവിലെ യാത്ര തിരിച്ച സംഘം ഹൊസൂർ, രാമനാഥപുരം , പാലക്കാട് രൂപതകളിലെ പ്രധാന ഇടവക ദൈവാലയങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ജൂൺ 19 ഞായറാഴ്ച രാവിലെ 10 മണിക്ക് പാലയൂർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടനകേന്ദ്രത്തിൽ എത്തിച്ചേരുന്നു.

റവ ഫാദർ വർഗീസ് കുത്തൂർ, റവ ഫാദർ മിഥുൻ വടക്കേത്തല, കൺവീനർ ശ്രീ പി ഐ ലാസർ മാസ്റ്റർ, സെക്രട്ടറി സി കെ ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് ദീപശിഖാ പ്രയാണം കടന്നുവരുന്നത്.

ദീപശിഖാപ്രയാണം പല ഇടവകളിൽ നിന്നും സ്വീകരണം ഏറ്റുവാങ്ങി ഇന്ന് (18.06.2022 ശനിയാഴ്ച) വൈകുന്നേരം 6 മണിക്ക് രാമനാഥപുരം കത്തീഡ്രലിൽ എത്തിച്ചേരുന്നതാണ്. മാർത്തോമാ ശ്ലീഹായുടെ മാധ്യസ്ഥസഹായം സ്വീകരിക്കുവാനും അനുഗ്രഹങ്ങൾ പ്രാപിക്കുവാനും പ്രസ്തുത ദീപശിഖാപ്രയാണത്തിന് പ്രാർത്ഥനാമംഗളങ്ങൾ നേരുവാനും അഭിവന്ദ്യ പിതാവിന്റെ സാന്നിധ്യത്തിൽ നൽകുന്ന സ്വീകരണ ചടങ്ങിൽ പങ്കെടുക്കുവാനും രാമനാഥപുരം കത്തീഡ്രൽ അങ്കണത്തിലേയ്ക്ക് ഏവർക്കും സ്വാഗതം.🙏

നിങ്ങൾ വിട്ടുപോയത്