ജീവിതയാത്രയിൽ എല്ലാം തികഞ്ഞു ഒരു വിജയിയായി ജീവിക്കുന്ന കാലം. എല്ലാ കാര്യങ്ങളും കുഴപ്പമില്ലാതെ സന്തോഷത്തോടെ മുന്നോട്ടു നീങ്ങുന്ന സമയം, ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്ന സന്തുഷ്ട കുടുംബം. ..

അങ്ങനെയിരിക്കെ ഒരു ദിവസം അർബുദം എന്ന മഹാരോഗം എന്റെ ശരീരത്തെ കാർന്നു തിന്നുന്നു എന്ന വിവരം ഒരു ഞെട്ടലോടെ ഞാൻ തിരിച്ചറിഞ്ഞു.

കേൾക്കുന്ന മാത്രയിൽ ശരീരമാസകലം ഒരു തളർച്ച, ഭയം.. മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങൾ ഒന്നും ഇല്ലാത്ത എനിക്ക് നാല്പത്തിയഞ്ചാം വയസിൽ ഇങ്ങനെ ഒരു രോഗം വന്നല്ലോ എന്നുള്ള സങ്കടം ആശുപത്രി വരാന്തയിൽ ഡോക്ടറുടെ വാക്കുകൾ കേട്ട് സ്തബ്ധനായി ഞാനും ഭാര്യയും, സഹോദരിയും, സഹോദരനും, എന്ത് ചെയ്യണമെന്ന് അറിയാത്ത നിമിഷങ്ങൾ.

ഇത്രയും കാലം ഒരു ആശുപത്രിയിലും അഡ്മിറ്റ്‌ ആകാത്ത ഞാൻ, എന്റെ കണ്ണിലേക്കു നോക്കുന്ന ഭാര്യയും സഹോദരി സഹോദരന്മാരും നിസ്സഹായരായി അവരെ നോക്കി, അവരെ വിഷമിപ്പിക്കാതെ ചിരിക്കാൻ ശ്രമിക്കുന്ന ഞാൻ അവിടെ നിന്നും എന്തും വരട്ടെ എന്ന തീരുമാനത്തിലേക്ക് ഞാൻ മെല്ലെ നീങ്ങി.

പത്തുമണിക്കൂർ നീണ്ട ഓപ്പറേഷൻ, അനേകം ഡോക്ടർമാർ ശക്തമായ പ്രാർത്ഥനയോടെ ഓപ്പറേഷനെ നേരിട്ട നിമിഷങ്ങൾ. അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന മകളും പത്താം ക്ലാസ്സിൽ പരീക്ഷയ്ക്കായി ഒരുങ്ങുന്ന മകനെയും ഒറ്റയ്ക്കാക്കി നിരവധി ദിവസങ്ങൾ.

ബന്ധുജനങ്ങളെ മാറി മാറി വൈകുന്നേരം ക്രമീകരിച്ച ദിവസങ്ങൾ തുടർ ചികിത്സകൾ പ്രിയങ്കരനായ ഗംഗാധരൻ ഡോക്ടറിന്റെ നിർദ്ദേശങ്ങൾ, രണ്ടാഴ്ച കൂടുമ്പോൾ കീമോതെറാപ്പി അതും ഒരെണ്ണം നാല്പത്തിയെട്ടു മണിക്കൂർ ധൈർഗ്യം, അങ്ങനെ പന്ത്രണ്ടു എണ്ണം, ശരീരം നുറുങ്ങുന്ന വേദന, മാനസികമായ പിരിമുറുക്കം, കുട്ടികളുടെ കാര്യങ്ങൾ എന്നോടൊപ്പം ഭാര്യയും സഹോദരിയും, എനിക്ക് ഈ സമയങ്ങളിൽ കഴിക്കുവാനുള്ള പഴങ്ങളും, ജ്യൂസ്‌കളുമായി മാത്രം കുവൈറ്റിൽ നിന്നും നിരവധി തവണ വന്ന എനിക്ക് ധയ്ര്യം പകർന്ന ജേഷ്ഠസഹോദരൻ ഇങ്ങനെയുള്ള സഹോദരനെ ആർക്കു കിട്ടും, എനിക്ക് കരുത്തായി നിന്ന എന്റെ മാതൃ സഹോദരപുത്രൻ, പ്രാർത്ഥനയിലൂടെ കരുത്തേകിയ മറ്റൊരു സഹോദരൻ, എന്നോടൊപ്പം നിഴൽപോലെ എന്റെ ഭാര്യ എന്റെ കീമോയുടെ ആദ്യഘട്ടങ്ങളിൽ ഞാൻ തളർന്നു വീണ അവസരങ്ങളിൽ എന്നെ കരുത്തോടെ താങ്ങിയെടുത്തു (ഒരു തുള്ളി കണ്ണുനീർ പോലും പൊഴിക്കാതെ )നടത്തിയ എന്റെ ഭാര്യ,എന്നെ കുളിപ്പിക്കാനും, എന്റെ പ്രാഥമിക കാര്യങ്ങൾ ചെയ്യാനും എല്ലാം കുഞ്ഞുങ്ങളെ കരുതുന്ന പോലെ എന്നെ കരുതിയ ഭാര്യ,

പ്രതിസന്ധികളിൽ ശക്തമായി എന്നോടൊപ്പം എല്ലാകാര്യങ്ങളിലും കൂടെ നിന്ന സഹോദരി, ആറു മാസത്തോളം നീണ്ട കീമോതെറാപ്പി മകന്റെ പരീക്ഷ കണക്കുകൂട്ടി ഡോക്ടറോട് തീയതി മാറ്റാൻ ആവശ്യപ്പെട്ട ദിവസങ്ങൾ, അമ്മയുടെ സാനിധ്യം ഇല്ലാതെ സ്കൂളിൽ പോകാൻ മടിക്കുന്ന മകൾ അങ്ങനെ അനേകം പ്രതിസന്ധികൾ, നാനാജാതി മതസ്ഥരായ അനേകം ആളുകളുടെ പ്രാർത്ഥനകൾ പിന്തുണ, ഇതിലൊക്കെ ഉപരിയായി ദൈവകൃപ,സഹോദര കുടുംബങ്ങളുടെ, ബന്ധുക്കളുടെ പിന്തുണ, എല്ലാം ദൈവത്തിലർപ്പിച്ചു നീങ്ങിയ നാളുകൾ, പിന്നെയും ദൈവം എന്നേ അനുഗ്രഹിച്ചു

ഈ പ്രതിസന്ധികളോട് പടവെട്ടി അനിയത്തിയെ സ്കൂളിലേക്ക് കയറ്റിവിട്ടിട്ട് പരീക്ഷ എഴുതാൻ പോയ മകന് എല്ലാ വിഷയങ്ങൾക്ക്‌ A+ഓടെ പത്താം ക്ലാസ്സ്‌ പാസ്സായി ഇന്ന് ഇപ്പോൾ അർബുദത്തിന്റെ പിടിയിൽ നിന്നു ഈ നാലാം വർഷത്തിൽ ദൈവകൃപയാൽ മുന്നോട്ടു നടക്കുന്നു.

ഇത്രത്തോളം നടത്തിയ ദൈവത്തിന് നന്ദി പറയുന്നു ഭാര്യക്ക് അല്ലെങ്കിൽ ഭർത്താവിന് അർബുദം പോലുള്ള രോഗാവസ്ഥകൾ വരുമ്പോൾ പരസ്പരം ഉപേക്ഷിക്കുന്ന ലോകമേ നിങ്ങൾ മനസ്സിലാക്കുക ജീവിതത്തിൽ നിന്നുള്ള ഒളിച്ചോട്ടം ഒന്നിനും പരിഹാരമല്ല

എല്ലാവരും പ്രാർത്ഥനയോടെ ഒരുമിച്ചു നിൽക്കുക വരുന്നത് വരുന്നിടത്തു വച്ചു കാണുക ഒരുമിച്ച് നിന്നു നേരിട്ടാൽ അർബുദം പോലും തോറ്റോടും …

എന്റെ രോഗാവസ്ഥകളിൽ എന്നെ ശ്രുശ്രുഷിച്ച lakeshore hospital ഡോക്ടർമാരായ ഗംഗാധരൻ, രമേഷ് ഡോക്ടർ സിസ്റ്റർ ജോസ്ഫ്യ്ൻ, റോണി എന്നിവരോടും അവിടുത്തെ എല്ലാ ഡോക്ടർമാരോടും, നഴ്സുമാരോടും നന്ദി അറിയിച്ചു കൊള്ളുന്നു

(ഇതോടൊപ്പം എന്റെ ഇപ്പോഴത്തെ ഫോട്ടോയും പഴയ രോഗാവസ്ഥയിലെ ഫോട്ടോകളും ചേർക്കുന്നു )

രാജൻ സാമുവേൽ കോട്ടക്കൽ പത്തനംതിട്ട…

പ്രാർത്ഥന സഹായം

നിങ്ങൾ വിട്ടുപോയത്