കൊച്ചി . ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് സീറോ മലബാർ സഭയുടെ കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷൻ ചെയർമാൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ നേതൃത്വത്തിൽ അൽമായ നേതാക്കൾ നൂറാം ജന്മദിനം ആഘോഷിക്കുന്ന സാധു ഇട്ടിയവിര സാറിനെ അദ്ദേഹത്തിന്റെ വസതിയായ കോതമംഗലത്തെ ജീവജ്യോതിയിൽ വച്ച് ആദരിക്കുന്നതാണ്.

ജീവിച്ചിരിക്കുന്ന സീറോ മലബാർ സഭയുടെ ഏറ്റവും വലിയ അൽമായ പ്രേഷിതനാണ് ശ്രീ സാധു ഇട്ടിയവിര.മനുഷ്യസ്‌നേഹത്തിനുള്ള ആല്‍ബര്‍ട്ട് ഷൈ്വറ്റ്‌സര്‍ അന്താരാഷ്ട്ര അവാര്‍ഡ് അദ്ദേഹത്തിന് ലഭിക്കുന്നത് 1981 ലാണ്.അതിനും അഞ്ചുവര്‍ഷം മുന്‍പ് അവാര്‍ഡ് ലഭിച്ചത് മദര്‍ തെരേസയ്ക്കായിരുന്നു.

സാധു ഇട്ടിയവിരയുടെ മലയാളത്തില്‍ 50 പുസ്തകങ്ങളും, ഇംഗ്ലീഷില്‍ 75 എണ്ണവും പ്രസിദ്ധീകരിച്ചു.1960 ല്‍ പ്രസിദ്ധീകരിച്ച ആദ്യകൃതി ‘പിതാവും പുത്രനും’ മാത്രം 80000 കോപ്പികള്‍ വിറ്റഴിക്കപ്പെടുകയുണ്ടായെന്നതും പത്തോളം ഇന്‍ഡ്യന്‍ – വിദേശ ഭാഷകളിലേയ്ക്ക് കൃതികള്‍ മൊഴിമാറ്റം നടത്തിയെന്നതും ശ്രദ്ധയര്‍ഹിക്കുന്നു. സമാഹരിക്കപ്പെടാത്തതായി അദ്ദേഹത്തിന്റെ 7000 ലേഖനങ്ങളും പത്തോളം പുസ്തകങ്ങളും ഇനിയുമുണ്ട്.നൂറിന്റെ നിറവില്‍ സാധു ഇട്ടിയവിര നിഷ്‌കളങ്കനായ ഒരു കുട്ടിയെപ്പോലെ നമ്മെ നോക്കി പുഞ്ചിരിക്കുന്നു.നരച്ച മുടിയും താടിയും ആ പുഞ്ചിരിയെ പ്രശോഭിപ്പിക്കുന്നു.

തിരുവല്ല പ്ലാങ്കമണ്‍ മണലേല്‍ ജോസഫ് – മറിയാമ്മ ദമ്പതികളുടെ മകള്‍ ലാലിയാണ് ഭാര്യ.ഏക മകന്‍ ജിജോ ഹൈസ്‌കൂള്‍ അദ്ധ്യാപകനാണ്. ജിജോയുടെ ഭാര്യ ജെയ്‌സി, ചെറുമകള്‍ എമ്മ ഇവര്‍കൂടി ചേര്‍ന്നാലും സാധുവിന്റെ കുടുംബചിത്രം പൂര്‍ണമാവില്ല. തന്റെ വളര്‍ത്തുമൃഗങ്ങളും 10 ഏക്കര്‍ ജൈവകൃഷിയിടവും എല്ലാം അദ്ദേഹത്തിന് കുടുംബമാണ്.

പ്രോലൈഫ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് ചടങ്ങിൽ അധ്യക്ഷത വഹിക്കും.അൽമായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി,അന്തർദേശീയ മാതൃവേദി ജനറൽ സെക്രട്ടറി റോസിലി പോൾ തട്ടിൽ തുടങ്ങിയവർ ആശംസകളർപ്പിക്കും.

സാധു ഇട്ടിയവിര: ദൈവത്തിന്റെ തീർത്ഥാടകൻ

ആത്മീയചിന്തകനും എഴുത്തുകാരനുമായ മഹാപ്രതിഭയാണ് സാധു ഇട്ടിയവിര എന്ന ശ്രദ്ധേയനാമധാരിയായ ഈ മാർച്ച് 18 ന് 100 വയസ്സ് തികയുന്ന വന്ദ്യവയോധികൻ.ദൈവത്തിന്റെ വഴിയേ മാത്രം സഞ്ചരിക്കുന്ന ഒരു സാധുവിന്റെ അസാധുവാകാത്ത ജീവിതമാണ് സാധു ഇട്ടിയവിരയുടേത്.കോതമംഗലം കുറ്റിലഞ്ഞിക്കടുത്ത്‌ ഇടുപ്പക്കുന്നിലെ ജൈവസമ്പന്നതയുടെ നടുവിൽ ഒരു പൂങ്കാവനം പോലെയുള്ള വിശാലതയിലാണ് പ്രകൃതിബന്ധുവായി സഞ്ചരിക്കുന്ന സുവിശേഷക്കാരനായ സാത്വികൻ ഉല്ലാസവാനായി ജീവിക്കുന്നത്.

പാലാ കൊല്ലപ്പള്ളി പെരുമാട്ടിക്കുന്നേല്‍ മത്തായിയുടെയും അന്നമ്മയുടെയും മകനായി 1922 ലാണ് ഇട്ടിയവിരയുടെ ജനനം.ഇ.എസ്.എല്‍.സി പാസായപ്പോള്‍ പഠനം മതിയാക്കി എറണാകുളത്ത് തടി ഡിപ്പോ മാനേജരായി.പട്ടാളത്തില്‍ ക്ലാര്‍ക്കായി 1942- ല്‍ തുടങ്ങിയ സേവനം അഞ്ചുകൊല്ലം തുടര്‍ന്നു. രണ്ടാംലോകമഹായുദ്ധ കാലത്ത് മലയയില്‍ എത്തിയെങ്കിലും യുദ്ധം അവസാനിച്ചതിനാല്‍ പങ്കെടുക്കേണ്ടി വന്നില്ല. തുടര്‍ന്ന് തേവര സേക്രട്ട് ഹാര്‍ട്ട് കോളേജില്‍ പ്രീയൂണിവേഴ്‌സിറ്റി പഠനം. ഈശോ സഭയില്‍ ചേരുന്നത് 1950 ലാണ്. മൂന്ന് കോളേജുകളില്‍ നിരവധി വിദേശികളായ സഹപാഠികള്‍ക്കൊപ്പം പഠിച്ചു. വൈദികനാകാതെ തിരിച്ചുപോരാനായിരുന്നു ഉള്‍വിളി.

പിന്നീട് ദൈവം നമ്മെ സ്‌നേഹിക്കുന്നു എന്ന സന്ദേശം എഴുതിയ വസ്ത്രം ധരിച്ച് ഏകാന്തപഥികനായി ദിക്കായ ദിക്കെല്ലാം യാത്രചെയ്തു.കണക്കുക്കൂട്ടിയാൽ ഇന്‍ഡ്യയിലും ലോകമെങ്ങും ആയി ഭൂമിയ്ക്ക് ചുറ്റും രണ്ടുവട്ടമെത്താല്‍ മാത്രം സഞ്ചരിച്ചിട്ടുണ്ടാവണം.മനുഷ്യസ്‌നേഹത്തിനുള്ള ആല്‍ബര്‍ട്ട് ഷൈ്വറ്റ്‌സര്‍ അന്താരാഷ്ട്ര അവാര്‍ഡ് ലഭിക്കുന്നത് 1981 ലാണ്.അതിനും അഞ്ചുവര്‍ഷം മുന്‍പ് അവാര്‍ഡ് ലഭിച്ചത് മദര്‍ തെരേസയ്ക്കായിരുന്നു.

തന്റെ 120 ഓളം പുസ്തകങ്ങൾ ലോകത്തിലെ വിവിധ ഭാഷകളിലായി പ്രസിദ്ധീകരിയ്ക്കാൻ ഭാഗ്യം ലഭിക്കുകയും,പതിനായിരക്കണക്കിന് ലേഖനങ്ങൾ പല യുറോപ്യൻ ജേണലുകളിലടക്കം എഴുതുകയും വിദേശ സർവ്വകലാശാലകളിലടക്കം പ്രഭാഷകന്റെ റോളിലും വിളങ്ങിയിട്ടുണ്ട് ഈ സ്വാതികൻ.

യേശുക്രിസ്തുവിന്റെ സുവിശേഷത്തിന് യാതൊരു മറിമായവും കൂടാതെ ആത്മാവിന്റെ നിർമ്മലതയിൽ പ്രതിഫലിപ്പിക്കുന്ന കാര്യത്തിൽ ഒന്നാമനായി നിൽക്കുന്ന ഭാരതീയൻ.ക്രിസ്തീയ തീക്ഷണതയോടെ മായം ചേർക്കാതെ സുവിശേഷം പ്രസംഗിക്കുകയും, പ്രസംഗിച്ചതു ജീവിതത്തിൽ യാഥാർത്ഥ്യമാക്കി കാണിച്ചുതരികയും, തർക്കവിതർക്കങ്ങളിൽ നിന്നും സഭാ വ്യത്യാസങ്ങളിൽ നിന്നും മന:പൂർവ്വം മാറിനിന്ന് ഇതര മതങ്ങളെ വിമർശിക്കാതെ,സഹനങ്ങളിൽ നിന്ന് ഒളിച്ചോട്ടത്തിന് മുതിരാതെ, പീഡകളെ സന്തോഷത്തോടെ സ്വീകരിച്ച് പ്രാർത്ഥിച്ച സാധു ഇട്ടിയവിര ഭാരത ക്രൈസ്തവ സഭാ ചരിത്രത്തിൽ മറയ്ക്കപ്പെടാനാവാത്തൊരു മഹാമേരുവായി നിലകൊള്ളുകയാണ്.

മനുഷ്യർക്കിടയിൽ വേണ്ട നന്മയിൽ അധിഷ്ഠിതമായ പരസ്പരബന്ധത്തെക്കുറിച്ച്
സ്നേഹഭാഷണം നടത്തുന്ന ഈ ആത്മീയോപാസകൻ വാർദ്ധക്യസഹജമായ മറവിയുടെ പടിവാതിൽക്കൽ നിന്നുകൊണ്ട് പുതിയ തലമുറയ്ക്ക് വേണ്ടി പൊഴിക്കുന്ന ആ നിഷ്ക്കളങ്കമായ,ദൈവികമായ ചിരി ഒരിക്കലും മറക്കാനാകുന്നില്ല.

ടോണി ചിറ്റിലപ്പിള്ളി