ചങ്ങനാശേരി: ക്രൈസ്തവ സഭ കേരള സമൂഹത്തിനു നല്‍കിയ ത്യാഗപൂര്‍ണമായ സംഭാവനകള്‍ തമസ്‌കരിക്കപ്പെടുന്ന സാഹചര്യമാണുള്ളതെന്ന് ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. അവിഭക്ത ചങ്ങനാശേരി രൂപതയുടെ ബിഷപ്പായിരുന്ന മാര്‍ ജയിംസ് കാളാശേരിയുടെ 72ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ആര്‍ച്ച്ബിഷപ്പ്സ് ഹൗസില്‍ നടത്തിയ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്. ചങ്ങനാശേരി അതിരൂപതയുടെ ചരിത്ര ഗ്രന്ഥത്തിന്റെ മൂന്നാം വാല്യത്തിന്റെ ആദ്യപുസ്തകമായ കേരള വികസനത്തില്‍ സഭയുടെ സംഭാവനകള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനവും ആര്‍ച്ച്ബിഷപ്പ് നിര്‍വഹിച്ചു.

സഭയിലും സമൂഹത്തിലും ധീരമായ നേതൃത്വം വഹിച്ച ചരിത്രപുരുഷനായിരുന്നു മാര്‍ ജയിംസ് കാളാശേരിയെന്നും െ്രെകസ്തവ സഭയുടെ സേവനചരിത്രം സമൂഹം മനസിലാക്കണമെന്നും ഇത് പുത്തന്‍ തലമുറയ്ക്ക് പ്രചോദനമാകണമെന്നും ആര്‍ച്ച്ബിഷപ് കൂട്ടിച്ചേര്‍ത്തു. ഡോ. കുര്യാസ് കുന്പളക്കുഴി എഴുതിയ ഈ പുസ്തകം അതിരൂപതാ ചരിത്ര കമ്മീഷനാണ് പ്രസിദ്ധീകരിച്ചത്. റവ.ഡോ.സേവ്യര്‍ കൂടപ്പുഴ ആദ്യ കോപ്പി ഏറ്റുവാങ്ങി മുഖ്യപ്രഭാഷണം നടത്തി. അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ സന്ദേശം നല്‍കി. കാളാശേരി പിതാവും വിദ്യാഭ്യാസ പ്രേഷിതത്വവും എന്ന വിഷയത്തില്‍ വികാരിജനറാള്‍ മോണ്‍. തോമസ് പാടിയത്ത് പ്രബന്ധം അവതരിപ്പിച്ചു. മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍, ഡോ. കുര്യാസ് കുന്പളക്കുഴി, ഫാ. ജോസഫ് പനക്കേഴം, പ്രഫ. ജെ.സി. മാടപ്പാട്ട് എന്നിവര്‍ പ്രസംഗിച്ചു.

നിങ്ങൾ വിട്ടുപോയത്