***ക്രിസ്തുവിന്റെ മടിത്തട്ട്***

മെക്സിക്കോയിലെ ക്രിസ്റ്റെരോ യുദ്ധക്കാലം. കത്തോലിക്കാ വിശ്വാസത്തിനെതിരെ മെക്സിക്കൻ ഭരണക്കൂടം പരസ്യയുധം പ്രഖ്യാപിക്കുകയും കത്തോലിക്കാ വിശ്വാസം ഉപേക്ഷിക്കാൻ വിസ്സമ്മതിച്ചവരെ കൊന്നൊടുക്കുകയും ചെയ്തിരുന്ന കാലം! തങ്ങളുടെ വിശ്വാസം ജീവിക്കാൻ യാതൊരുവിധത്തിലും ഭരണകൂടം അനുവദിക്കില്ല എന്ന് മനസിലാക്കിയ കത്തോലിക്കർ ചെറുത്ത് നിൽക്കാൻ തീരുമാനമെടുക്കുന്നു.

ക്രിസ്തുരാജൻ നീണാൾ വാഴട്ടെ (വിവാ ക്രിസ്റ്റോ റേയ്!) എന്ന് ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ട് ക്രിസ്റ്റെരോ എന്ന പേരിൽ കത്തോലിക്കർ അതിജീവനത്തിനായ് ഒരുമിക്കുന്നു. രാജ്യദ്രോഹികൾ എന്ന് മുദ്രകുത്തി അവരിൽ ചിലരെ മെക്സിക്കൻ പട്ടാളം കൊന്നൊടുക്കുകയും കാരാഗ്രഹത്തിൽ അടക്കുകയും ചെയുന്നു.

ഒരു പ്രായമായ സ്ത്രീക്ക് വിശുദ്ധ കുർബാനയുമായി പോകുന്ന വഴി മെക്സിക്കൻ പട്ടാളം പിടികൂടിയ ഒരു വൈദീകനും അതേ കാരാഗ്രഹത്തിലുണ്ടായിരുന്നു. മെക്സിക്കൻ ജനറാൽ ആ വൈദീകനോട് ക്രിസ്റ്റെരോ പോരാളികളുടെ കുമ്പസാരം കേൾക്കാൻ ആവിശ്യപ്പെടുന്നു.

കുമ്പസാര കൂദാശക്ക് ശേഷം ആ വൈദീകൻ കേട്ട കുംമ്പസാര രഹസ്യങ്ങൾ തന്നോട് വെളിപെടുത്താൻ മെക്സിക്കൻ ജനറാൽ ആജ്ഞാപിക്കുന്നു. കുമ്പസാര രഹസ്യം വെളിപ്പെടുത്താൻ തനിക്ക് അധികാരമില്ല എന്ന് പറഞ്ഞ വൈദീകനെ തോക്ക് ചൂണ്ടി സ്വന്തം ജീവൻ വേണോ അതോ കുമ്പസാര രഹസ്യം കാത്ത് സൂക്ഷിക്കണോ എന്ന് തീരുമാനിക്കാൻ ആദേഹം ഭീക്ഷണിപ്പെടുത്തി. തന്നെ വധിച്ചുക്കൊള്ളൂ എന്നാലും കുമ്പസാര രഹസ്യം വെളിപ്പെടുത്തുവാൻ സാധ്യമല്ല എന്ന് ഉറപ്പിച്ച് പറഞ്ഞു ആ വൈദീകൻ.

തൊട്ടടുത്ത ദിവസം വൈകുന്നേരമായപ്പോൾ മെക്സിക്കൻ പട്ടാളം അദ്ദേഹത്തെ ഒരു സിമിത്തേരിയിൽ കൊണ്ടുവന്നു. കുമ്പസാര രഹസ്യം വെളിപ്പെടുത്താൻ വിസ്സമ്മതിച്ച ആ വൈദീകനു നേരെ മെക്സിക്കൻ പട്ടാളം നിറയൊഴിച്ചു. തലയിൽ വെടികൊണ്ട വൈദീകൻ ആ സിമിത്തേരിയിൽ മരിച്ച് വീണു. രണ്ടായിരം ആണ്ടിൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ വിശുദ്ധ പതവിയിലേക്ക് ഉയിർത്തിയ വിശുദ്ധ മത്തെയോ കോറെയോ മാഗായാനേസ്‌ എന്ന കുമ്പസാര രഹസ്യം കാത്ത് സൂക്ഷിക്കാൻ വേണ്ടി രക്തസാക്ഷിത്വം വരിച്ച വൈദീകനാണ് അദ്ദേഹം.

ഇനിയുമുണ്ട് കത്തോലിക്കാ സഭക്ക് മുതൽക്കൂട്ടായ് കുമ്പസാരമെന്ന കൂദാശക്ക് വേണ്ടി ജീവൻ ത്യജിച്ച രക്തസാക്ഷികളായ വിശുദ്ധർ. ഓർമയിൽ വരുന്ന മറ്റൊരു വിശുദ്ധൻ വൈദീകരുടെ മാധ്യസ്ഥാനായ ആർസിലെ ജോൺ വിയാനി പുണ്യാളനാണ്. അർസ് എന്ന പ്രദേശത്തെ മുഴുവൻ മാനസാന്തരത്തിലേക്ക് നയിച്ച വിശുദ്ധ ജോൺ വിയാനിയെ കാണാൻ ആയിരങ്ങൾ ദിവസവും ആർസിൽ എത്തിച്ചേർന്നിരുന്നു. ഒരു ദിവസം പതിനാറു മണിക്കൂർ വരെ കുമ്പസാരക്കൂട്ടിൽ ചിലവഴിക്കുന്നത് പുണ്യാളന് സാധാരണയായിരുന്നു.

കുമ്പസാരിക്കാൻ വന്ന ജനാവലിയെ കണ്ടിട്ട് വൈദീകരുടെ വാർഷിക ധ്യാനത്തിൽ നിന്നുപോലും രൂപതാ മെത്രാൻ അദ്ദേഹത്തിന് ഇളവ് കൊടുത്തു എന്ന് വായിച്ചിട്ടുണ്ട്. മാനസാന്താരപ്പെടുന്ന ഓരോ മനുഷ്യനും സൌഖ്യത്തിന്റെ കൂദാശ നൽകുക എന്നുള്ളത് ഈശോ മിശിഹാ അവളെ ഭരമേൽപ്പിച്ച കർത്തവ്യമാണെന്ന് സഭ മനസിലാക്കുന്നു.

കുമ്പസാര കൂട്ടിൽ ഇരിക്കുന്നത് ഒരു വൈദീകനല്ല – അത് എനിക്ക് വേണ്ടി കുരിശിൽ മരിച്ച എന്റെ ഈശോ തന്നെയാണ്. പറ്റിപ്പോയി ഈശോയെ എന്ന് ഞാൻ ചെന്ന് പറയുമ്പോൾ വീണിടത്ത് നിന്ന് എഴുന്നേൽപ്പിച്ച് സാരമില്ലടീ എന്ന് പറയുന്ന എന്റെ ഈശോ, സമരിയാക്കാരിയെ കാത്ത് കിണറ്റിങ്കരയിൽ ഇരുന്ന പോലെ, ഞാൻ വരുന്നതും നോക്കി കാത്തിരിക്കിന്നിടമാണ് കുമ്പസാരക്കൂട്. ഇത്രയും പറഞ്ഞത്, കുമ്പസാരമെന്ന വിശുദ്ധമായ കൂദാശയെ അവഹേളിക്കുംവിധം ചിത്രീകരിച്ച ഒരു പരസ്യചിത്രം ഇന്ന് ശ്രദ്ധയിൽ പെട്ടതുകൊണ്ടാണ്.

മലയാള സിനിമ ഹാസ്യമുഹൂർത്തങ്ങൾ സൃഷ്ടിക്കാൻ കുമ്പസാരത്തെ തെരഞ്ഞെടുത്തിട്ട് വർഷങ്ങളായി. എന്നാൽ ഇന്ന് കണ്ട പരസ്യ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് മാർ തോമാ സഭയിലെ ഒരു വൈദീകനാണെന്നതാണ് വേദനാജനകം.

മാർ തോമാ സഭയിൽ അനുഷ്ടിക്കാത്ത ഒരു കൂദാശയാണ് രഹസ്യകുമ്പസാരമെന്നിരിക്കെ കത്തോലിക്കാ സഭയുടെ 7 കൂദാശകളിൽ ഒന്നായ വിശുദ്ധ കുമ്പസാരത്തെ വികലമായി ചിത്രീകരിക്കുന്ന ഒരു പരസ്യചിത്രത്തിൽ സാമ്പത്തികലാഭത്തിന് വേണ്ടി അദ്ദേഹം അഭിനയിക്കരുതായിരുന്നു.

തന്റെ പ്രവർത്തിയെ ന്യായീകരിച്ച് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പോസ്റ്റും പിന്നീട്‌ ഇട്ടു. ഇങ്ങനെ ഒരു പരസ്യചിത്രം നിർമിച്ചതും ഇതിന്റെ കോൺസെപ്റ്റ് കൊണ്ടുവന്നതും മറ്റൊരു മതത്തിൽ പെട്ടവരാണെന്നതും കാലങ്ങളായി ക്രൈസ്തവ വിശ്വാസത്തിനു നെരെ നടത്തി വരുന്ന മാധ്യമ അവഹേളനകളുടെ ഭാഗമായി കാണാനേ നിർവാഹമുള്ളൂ.

ഈ തവണ അതിന് കൂട്ട് ഒരു ക്രൈസ്തവ സഭയിൽ ശുശ്രൂഷ ചെയുന്ന ഒരു വൈദീകനും.

ഒരു മതത്തിന്റെ പ്രവാചകന്റെ പേര് ചോദ്യപേപ്പറിൽ വന്നു എന്ന കാരണംകൊണ്ട് ഒരു അധ്യാപകന്റെ കൈ വെട്ടിമാറ്റിയ ചരിത്രമുള്ള ഒരു നാട്ടിൽ ക്രൈസ്തവ വിശ്വാസത്തെ മാത്രം തെരഞ്ഞ് പിടിച്ച് മാധ്യമ അവഹേളനം നടത്തുന്നവർക്ക് അറിയാം, കുരിശിൽ കിടന്ന് ശത്രുക്കൾക്ക് വേണ്ടി പ്രാർത്ഥിച്ച നസ്രായന്റെ പിൻഗാമികൾ അക്രമാസക്തരല്ലെന്ന്.

✍️ Sibil Rose

നിങ്ങൾ വിട്ടുപോയത്