ഭരണങ്ങാനം: ഏതു സഹനവും ദുഃഖവും മഹത്വീകരണത്തിനുള്ള മാര്‍ഗമാണെന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നുവെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. അല്‍ഫോന്‍സാമ്മയുടെ സ്വര്‍ഗപ്രാപ്തിയുടെ 75ാം വാര്‍ഷികദിനത്തില്‍ ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു മാര്‍ ആലഞ്ചേരി. അല്‍ഫോന്‍സാമ്മ സഭയ്ക്ക് സാക്ഷ്യവും പ്രതീകവുമാണ്. സഭയുടെ സൗഭാഗ്യമായ അല്‍ഫോന്‍സാമ്മ അനേകര്‍ക്ക് വിശുദ്ധിയിലേക്കുള്ള വലിയ പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ഓര്‍മ സഭയ്ക്കു ജീവന്‍ പകരുന്ന ചൈതന്യമാണ്. അല്‍ഫോന്‍സാമ്മയെപോലെ ദൈവത്തില്‍നിന്നും ശക്തി സ്വീകരിച്ച് വിശ്വാസം പരിപോഷിപ്പിച്ച് സത്യം കണ്ടെത്തി ലോകത്തിന്റെ സഹനങ്ങളെ ഉള്‍കൊള്ളണമെന്നും കര്‍ദ്ദിനാള്‍ ഉദ്‌ബോധിപ്പിച്ചു. ഫാ. ജോസഫ് നരിതൂക്കില്‍, ഫാ. ജോസഫ് തെരുവില്‍, ഫാ. ചെറിയാന്‍ മൂലയില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. രാവിലെ 5.30ന് തീര്‍ഥാടന കേന്ദ്രം റെക്ടര്‍ ഫാ. ജോസ് വള്ളോംപുരയിടം വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം, ഫാ. ഏബ്രഹാം തകടിയേല്‍, ഫാ. ജോസ് നെല്ലിക്കത്തെരുവില്‍, റവ.ഡോ. ജോസഫ് കുഴിഞ്ഞാലില്‍ എന്നിവര്‍ തിരുക്കര്‍മങ്ങള്‍ക്ക് കാര്‍മികത്വം വഹിച്ചു. ജപമാലയോടെ തിരുനാള്‍ സമാപിച്ചു.

നിങ്ങൾ വിട്ടുപോയത്