സ്വന്തം ഇഷ്ടങ്ങൾക്കും മോഹങ്ങൾക്കും പിന്നാലെ നടക്കുന്ന ഒരു വ്യക്തിയുടെ മൗലിക അവകാശങ്ങൾ നിഷേധിക്കപ്പെടുന്നു, അവർക്ക് നീതി കിട്ടണം എന്ന് പറഞ്ഞ് സത്യാഗ്രഹം ചെയ്യുമ്പോൾ ചില പച്ചയായ യാഥാർഥ്യങ്ങൾ ആരും കണ്ടില്ല എന്ന് നടിക്കുന്നു: മാനന്തവാടി കാരക്കമലയിലെ എഫ്സിസി കോൺവെൻ്റിൽ ലൂസി കളപ്പുരയോടൊപ്പം ജീവിക്കുന്ന മറ്റ് ആറ് സിസ്റ്റേഴ്സിൻ്റെ സഹനങ്ങളും, അവർ നേരിടുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും. കഴിഞ്ഞ നാലു വർഷങ്ങളായി ഏതെല്ലാം വിധത്തിൽ ഈ ആറ് കന്യാസ്ത്രീകളുടെ മൗലിക അവകാശങ്ങൾ ചവിട്ടി മെതിയ്ക്കപ്പെട്ടിട്ടുണ്ട്..? സത്യത്തിൽ മറ്റാരെക്കാളും ഈ കന്യാസ്ത്രീകൾ അനുദിനവും നിന്ദനത്തിൻ്റെയും അവഹേളനത്തിൻ്റെയും കള്ളക്കഥകളുടെയും കൂരമ്പുകൾ ആഞ്ഞു തറയ്ക്കപ്പെട്ട് നിശബ്ദമാക്കപ്പെട്ടുപോയ ബലിയാടുകൾ അല്ലേ..?

കഴിഞ്ഞ നാലുവർഷമായി ശാന്തമായി അവർക്ക് ഒന്ന് ഉറങ്ങുവാൻ കഴിഞ്ഞിട്ടുണ്ടോ..? അന്തിചർച്ചകളും ദീർഘദൂരയാത്രകളും കഴിഞ്ഞ് രാത്രിയുടെ ഏതോ യാമങ്ങളിൽ കയറിവരുന്ന ഒരു മുൻസഹസന്യാസിനി ചാനലുകളിൽകൂടിയും സോഷ്യൽമീഡിയവഴിയും വിളിച്ചുകൂവുന്ന നിന്ദനങ്ങളും പരിഹാസങ്ങളും കേട്ട് കണ്ണുകൾ നിറയാതിരിക്കാൻ എന്തേ ആ കന്യാസ്ത്രീകളുടെ ഹൃദയങ്ങൾ കരിങ്കൽ നിർമ്മിതമാണോ..? അതോ ലൂസി കളപ്പുരയുടെ ഹൃദയം മാത്രമാണോ മാംസളമായിട്ടുള്ളത്..?

കാരക്കാമല മഠത്തിൽ നടക്കുന്ന ഓരോ ചലനവും ഒപ്പിയെടുക്കാൻ തുറന്നു പിടിച്ച മൊബൈൽ ക്യാമറയുമായി ഒരു വ്യക്തി മുന്നിലും പിന്നിലും ഉള്ളപ്പോൾ ആ സഹസന്യാസിനിമാർക്ക് ഒന്നു സമാധാനമായി ജീവിക്കാൻ സാധിച്ചിട്ടുണ്ടോ? തീൻമേശയിൽ പോലും തങ്ങളുടെ സ്വകാര്യത ഹനിക്കത്തക്ക വിധത്തിൽ മൊബൈൽ ക്യാമറ ഓൺ ആക്കി ലൂസി കളപ്പുര നിരന്തരം ഒപ്പിയെടുത്തിരുന്ന വീഡിയോകൾ കണ്ടു സംതൃപ്തിയടഞ്ഞ കപടനവോത്ഥാന നായികാ – നായകന്മാരെ എന്ത് പേര് ചൊല്ലിയാണ് വർണ്ണിക്കേണ്ടത്..?

ലൂസി കളപ്പുരയെ കാണാൻ മാധ്യമപ്രവർത്തകർ അടക്കം പലരും രാപകലില്ലാതെ കയറിയിറങ്ങുന്ന ആ കൊച്ചുമഠത്തിൽ ശാന്തമായി ഒന്ന് പ്രാർത്ഥിക്കുവാനോ, പരസ്പരം തങ്ങളുടെ ദുഃഖങ്ങളും സന്തോഷങ്ങളും പങ്കുവയ്ക്കാനോ ആ സഹസന്യാസിനിമാർക്ക് കഴിഞ്ഞിട്ടുണ്ടോ, എന്ന് നിങ്ങൾ ആരെങ്കിലും എപ്പോഴെങ്കിലും ഒന്നു ചിന്തിച്ചിട്ടുണ്ടോ..?

അഞ്ചക്ക ശമ്പളം മേടിക്കുന്ന ഒരു അധ്യാപികയായിരുന്നു താനെന്ന് പലവുരു പറഞ്ഞ് അഭിമാനിക്കുമ്പോൾ ലൂസി കളപ്പുര മറന്നുപോകുന്ന ഒരു സത്യമുണ്ട്, വെന്ത ചോറിന് പിന്നിൽ എരിഞ്ഞടങ്ങിയ കനലുകൾ ഉണ്ട് എന്ന പച്ചയായ യാഥാർത്ഥ്യം. വയറുനിറച്ച് പ്രഭാതഭക്ഷണം കഴിച്ച് ഉച്ചയ്ക്കുള്ള ടിഫിൻ ബോക്സുമായി സ്കൂളിൽ പോകാനും പിന്നെ സ്കൂളിൽ നിന്നും തിരിച്ചു വരുമ്പോൾ ചൂടാറാത്ത ഭക്ഷണം വയറുനിറച്ച് കഴിക്കുവാനും മുമ്പ് സാധിച്ചത് സഹസന്യാസിനികളുടെ അധ്വാനം മൂലമാണെന്ന സത്യം മറന്നല്ലേ ഇതുവരെ ജീവിച്ചത്..?

കാരക്കാമല മഠത്തിലെ അടുക്കളയിൽ തീക്കനലിൻ്റ ചൂടേറ്റ് തളർന്ന സഹോദരിമാരെ ആരോപണത്തിൻ്റെ ശരങ്ങൾ കൊണ്ട് മുറിവേൽപ്പിച്ചപ്പോഴല്ലേ ആ മഠത്തിൽ രണ്ട് അടുക്കള ഉയർന്നുവന്നത്..? കഴിഞ്ഞ 25 വർഷമായി സ്വായത്തമാക്കിയ ശീലങ്ങളിൽ വ്യതിയാനം സംഭവിച്ച്, സ്വയം ഭക്ഷണം ഉണ്ടാക്കി കഴിക്കുന്നതിൻ്റെ ബുദ്ധിമുട്ടുകൾ തിരിച്ചറിഞ്ഞപ്പോളല്ലേ സ്വയാവബോധം ഉണ്ടായത്..?

പതിനഞ്ചാം വയസ്സിൽ FCC സന്യാസ സമൂഹത്തിലേക്ക് കടന്നുവന്ന ഒരു കിളുന്ത് പെൺകുട്ടിയെ ഹൈസ്കൂൾ ടീച്ചർ എന്ന പദവിയിൽ എത്തിക്കാൻ സാധിച്ചത് നിരവധി പാവപ്പെട്ട കന്യാസ്ത്രീമാരുടെ കഠിനാധ്വാനം ചെയ്ത് കിട്ടിയ എണ്ണിചുട്ട അപ്പം പോലുള്ള ചില്ലിക്കാശ് കൂട്ടി വച്ചതിനാലാണ്… ലൂസിയെയും ലൂസിയെപ്പോലുള്ള FCC യിലെ മറ്റ് പലരെയും ഉന്നത വിദ്യാഭ്യാസത്തിന് വിട്ടത് ഇങ്ങനെ സ്വരുക്കൂട്ടിയ വരുമാനം ചേർത്ത് വച്ചാണ്. വിവിധ സ്ഥാനമാനങ്ങൾ അലങ്കരിക്കുമ്പോൾ തങ്ങളുടെ വിജയത്തിന് പിന്നിൽ കഠിനാധ്വാനം ചെയ്ത പാവപ്പെട്ട കന്യാസ്ത്രീമാരെ പലരും മറന്നു പോവുകയും സന്യാസഭവനങ്ങളുടെ അകത്തളങ്ങളിൽ അവർ ചെയ്യുന്ന എളിയ പ്രവർത്തികളെ പുച്ഛത്തോടെ കാണുകയും കളിയാക്കുകയും തങ്ങൾ കൊണ്ടുവരുന്ന അഞ്ചക്ക ശമ്പളത്തിൻ്റെ മേന്മയെക്കുറിച്ച് വാതോരാതെ വർണ്ണിക്കുകയും ചെയ്യുന്നതിനെ വിരോധാഭാസം എന്നല്ലാതെ എന്താണ് പറയുക.

“മാസാമാസം വലിയ തുകകൾ അധികാരികളുടെ കൈകളിലേയ്ക്ക് ഏൽപ്പിച്ചു കൊടുക്കാൻ ഗതിയില്ലാത്ത ആയിരക്കണക്കിന് കന്യാസ്ത്രീകളുണ്ട് ഇവിടുത്തെ മഠങ്ങളിൽ” എന്ന് ലൂസിയുടെ നാവ് തന്നെ ഒരിയ്ക്കൽ മൊഴിഞ്ഞപ്പോൾ അവർ മറന്ന് പോയ സത്യമാണ് ‘തങ്ങളുടെ കഠിനാധ്വാനം കൊണ്ട് നിങ്ങളെ അധ്യാപനം എന്ന തൊഴിൽ ചെയ്യാൻ പര്യാപത്മാക്കിയ അവരോടുള്ള കടമ തന്നെയായിരുന്നു മരുന്നും ഭക്ഷണവും തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്ക് സഹായിക്കുക’ എന്നുള്ളത്. ആധുനിക ക്രൈസ്തവ സമൂഹത്തെപ്പോലെ തങ്ങൾക്കുള്ളതെല്ലാം ഒരുമിച്ച് വച്ച് ആവശ്യങ്ങളിൽ പരസ്പരം സഹായിക്കുകയും തങ്ങളുടെ ചുറ്റുമുള്ള പാപപ്പെട്ടവരെ സഹായിക്കുകയും ചെയ്യുക എന്നത്. ക്രൈസ്തവ സന്യാസത്തിന്റെ യഥാർത്ഥ ചൈതന്യം പാതിവഴിയിൽ കൈമോശം വന്നു പോയില്ലേ..? ഈ പങ്കുവയ്ക്കൽ നമ്മുടെ ഓരോ കുടുംബങ്ങളിലും നടക്കുന്ന കാര്യങ്ങൾ അല്ലേ…? എന്നിട്ടും ലൂസിയുടെ ജല്പനങ്ങൾക്ക് കൊടി പിടിക്കുവാൻ ആൾക്കാർ ഉണ്ട് എന്നത് അതിശയം തന്നെ…

കഴിഞ്ഞ നാലുവർഷമായി സ്വന്തമായി ശമ്പളം കൈകാര്യം ചെയ്യുന്ന ഒരു വ്യക്തി ഇന്ന് മാസാമാസം 50000 ന് അടുത്ത് പെൻഷൻ ഉള്ള വ്യക്തി എങ്ങനെയാണ് പട്ടിണിയിൽ ആവുക..? ലക്ഷങ്ങൾ പെൻഷൻ കാശായ് കിട്ടിയത് ബാങ്കിൽ ഇല്ലെങ്കിൽ അത് ആര് കൈകാര്യം ചെയ്തു എന്നും സംശയിക്കേണ്ടി ഇരിക്കുന്നു…

പിന്നെ കേരളത്തിൽ ഒരു പ്രത്യേക മതത്തിൽ നിന്നുള്ള ചില സംഘടനകൾ എന്ന് എയറിൽ ആയിരിക്കുന്നോ, അപ്പോൾ എല്ലാം ലൂസി ടീച്ചർ ചില കലാപരിപാടികളുമായി വരാറുള്ളത് പതിവാണ് എന്ന് ഇപ്പോൾ അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും നന്നയി അറിയാം കേട്ടോ..

സ്നേഹപൂർവ്വം,

സി. സോണിയ തെരേസ് ഡി. എസ്. ജെ

നിങ്ങൾ വിട്ടുപോയത്