കോട്ടയം: വോട്ടുരാഷ്ട്രീയത്തിന്റെ മറവില്‍ ഭീകരപ്രസ്ഥാനങ്ങളെയും തീവ്രവാദി സംഘടനകളെയും വെള്ളപൂശാന്‍ ശ്രമിക്കുന്നവരെ കേരളസമൂഹം ഒറ്റപ്പെടുത്തുമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.


വിവിധ മതങ്ങളെയും വിശ്വാസങ്ങളെയും ഏറെ ആദരവോടെ കാണുന്നവരാണ് ക്രൈസ്തവര്‍. ഭീകര പ്രസ്ഥാനങ്ങളുടെ ചെയ്തികളെയാണ് ക്രൈസ്തവസഭ എതിര്‍ക്കുന്നത്. ഇക്കാര്യത്തില്‍ സഭയുടെ നിലപാടുകള്‍ മാറ്റമില്ലാത്തതും പാറപോലെ ഉറച്ചതുമാണ്.

മതേതരത്വം നിരന്തരം പ്രസംഗിക്കുകയും അതേസമയം തീവ്രവാദികള്‍ക്ക് പാദസേവ നടത്തുകയും ചെയ്യുന്നവര്‍ ക്രൈസ്തവരെ മതേതരത്വം പഠിപ്പിക്കേണ്ട. നൂറ്റാണ്ടുകളായി ക്രൈസ്തവര്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെയും വിവിധ ശുശ്രൂഷകളിലൂടെയും മതമല്ല, മറിച്ച് മതേതരത്വവും സാഹോദര്യവും, സ്‌നേഹ സംസ്‌കാരവുമാണ് പങ്കുവച്ചത്. സാക്ഷരകേരളം അക്ഷരം പഠിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ മുഖ്യസംഭാവന ക്രൈസ്തവരുടേതാണെന്ന് മറക്കരുത്.


ഭീകര തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്കെതിരേ വ്യക്തവും ശക്തവുമായ നിലപാടുകള്‍ ക്രൈസ്തവസമുദായത്തിനുണ്ട്. കാശ്മീരും കാബൂളും കേരളത്തില്‍ ആവര്‍ത്തിക്കരുതെന്നും ഈ നാടിന്റെ ഊര്‍ജവും കരുത്തും പ്രതീക്ഷയുമായ യുവതലമുറ നഷ്ടപ്പെടരുതെന്നും അതിയായ ആഗ്രഹവുമുണ്ട്. ഭീകര പ്രസ്ഥാനങ്ങളുടെ അടിവേരുകള്‍ കേരളത്തിലെന്നും, ഇവരുടെ ഇടത്താവളമായി കേരളം മാറിയിരിക്കുന്നുവെന്നും വെളിപ്പെടുത്തിയത് ക്രൈസ്തവരല്ല. മറിച്ച്, യുഎന്‍ ഉള്‍പ്പെടെ രാജ്യാന്തര ഏജന്‍സികളും കേന്ദ്ര സര്‍ക്കാരും കേരളത്തിലെ പോലീസ് ഉന്നതരുമാണ്. എന്നിട്ടും കണ്ണുതുറക്കാത്ത ഉത്തരവാദിത്വപ്പട്ടവരുടെ അന്ധത തുടര്‍ന്നാല്‍ വലിയ വെല്ലുവിളികള്‍ കേരള സമൂഹം നേരിടേണ്ടിവരുന്ന ദിനങ്ങള്‍ വിദൂരമല്ലെന്നും വി.സി. സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.

നിങ്ങൾ വിട്ടുപോയത്