ഭക്ഷണം കഴിക്കുന്നതിന്
മുമ്പ് പ്രാർത്ഥിക്കണോ?

ഒരു യാത്രയ്ക്കിടയിൽ ഭക്ഷണം
കഴിക്കാൻ ഹോട്ടലിൽ കയറി.
ഭക്ഷണം കഴിക്കാൻ
തുടങ്ങുന്നതിനു മുമ്പ്
ഉള്ളിൽ നിന്നൊരു സ്വരം:
‘പ്രാർത്ഥിക്കുന്നില്ലേ?’
ഞാൻ ദൈവത്തോടു പറഞ്ഞു:
”ഇവിടെയിരുന്ന് പ്രാർത്ഥിക്കാനോ,
ഇവരൊക്കെ കാണില്ലെ?
മനസിൽ പ്രാർത്ഥിച്ചാൽ പോരെ?”

അപ്പോഴാണ് അത് സംഭവിച്ചത്;
എതിർവശത്തിരിക്കുന്ന കുടുംബം;
അപ്പനുമമ്മയും രണ്ടു മക്കളുമുണ്ട്
ഭക്ഷണത്തിനു മുമ്പിലിരുന്ന് സ്വർഗസ്ഥനായപിതാവെ എന്ന പ്രാർത്ഥന ചെല്ലുന്നു. പിന്നീട് കുരിശു വരച്ച്
ഭക്ഷണം കഴിക്കുന്നു.

എനിക്കാവശ്യമുള്ള ഉത്തരം
കർത്താവ് നൽകി. ലജ്ജകൊണ്ട്
എൻ്റെ ശിരസുതാണു. കർത്താവിനോട്
മാപ്പു പറഞ്ഞ് സധൈര്യം പ്രാർത്ഥിച്ച്
ഞാനും ഭക്ഷണം കഴിച്ചു.
അന്നത്തെ ആ സംഭവത്തിനു ശേഷം എവിടെയായിരുന്നാലും പ്രാർത്ഥിക്കാനുള്ള
മടി ദൈവം എടുത്തുമാറ്റി.

ക്രിസ്ത്യാനികളെന്ന് അഭിമാനിക്കുന്ന
നമ്മളിൽ പലർക്കും ക്രിസ്തുവിന്
സാക്ഷ്യം നൽകാൻ കഴിയുന്നുണ്ടോ?
ചിലപ്പോഴെങ്കിലും നമ്മൾ വിശ്വാസിയാണെന്ന് മറ്റുള്ളവർ അറിയരുതെന്നും ആഗ്രഹിക്കാറില്ലെ?

ഇവിടെയാണ് ക്രിസ്തുവിൻ്റെ
ആ വാക്കുകൾക്ക് മൂർച്ചയേറുന്നത്:
“ഒരുവന്‍ എന്നെക്കുറിച്ചോ എന്റെ വചനങ്ങളെക്കുറിച്ചോ ലജ്‌ജിച്ചാല്‍ അവനെക്കുറിച്ച് മനുഷ്യപുത്രനും തന്റെയും പിതാവിന്റെയും വിശുദ്‌ധ ദൂതന്‍മാരുടെയും മഹത്വത്തില്‍ വരുമ്പോള്‍ ലജ്‌ജിക്കും”
(ലൂക്കാ 9 : 26).

സഭയ്ക്ക് ഇന്നാവശ്യം
നാമമാത്ര ക്രിസ്ത്യാനികളെയല്ല,
ക്രിസ്തുവിനു വേണ്ടി സാക്ഷ്യം വഹിക്കാൻ, അവൻ്റെ നാമത്തെ മഹത്വപ്പെടുത്താൻ,
അവനു വേണ്ടി മരണം വരിക്കാൻ സന്നദ്ധരായവരെയാണ്.

ആ ശ്രേണിയിലേക്ക്
ഉയരാത്ത പക്ഷം നമ്മെക്കുറിച്ച്
ക്രിസ്തുവും ലജ്ജിക്കും എന്നുറപ്പാണ്.

ഫാദർ ജെൻസൺ ലാസലെറ്റ്