കൊലവിളി മുദ്രാവാക്യങ്ങളുടെ റിപ്പബ്ലിക്കുകൾ പണിതുയർത്തുന്നവർ
ഡോ. മൈക്കിൾ പുളിക്കൽ  (ദീപിക പത്രം  24-05-2022)

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തിയ ബഹുജന സമ്മേളനത്തോടനുബന്ധിച്ചു നടന്ന പ്രകടനത്തിൽ ഒരു പത്തുവയസുകാരന്‍റെ നാവിൽനിന്നു മുദ്രാവാക്യത്തിന്‍റെ രൂപത്തിൽ പുറത്തുവന്ന വാക്കുകൾ കേരളജനതയെ അക്ഷരാർഥത്തിൽത്തന്നെ ഞെട്ടിച്ചു. കേരളത്തിൽ വർധിച്ചുവരുന്ന മത തീവ്രവാദത്തിന്‍റെയും അസഹിഷ്ണുതയുടെയും നേർചിത്രമാണ് അവിടെ കണ്ടത്. ഹൈന്ദവരെയും ക്രൈസ്തവരെയും തങ്ങൾ ഇല്ലായ്മ ചെയ്യുമെന്നുള്ള ആശയം ഇരു കൂട്ടരുടെയും മരണാനന്തര ചടങ്ങുകളെ സൂചിപ്പിക്കുന്ന പദപ്രയോഗങ്ങളിലൂടെയാണു മുദ്രാവാക്യത്തിൽ വ്യക്തമാക്കിയത്. തങ്ങൾ മറ്റുമതസ്ഥർക്ക് അന്തകരാകുമെന്നു പ്രത്യക്ഷത്തിൽ വിളിച്ചുപറയുകയും നൂറുകണക്കിനു പേർ ഏറ്റുവിളിക്കുകയും ചെയ്ത പ്രസ്തുത ദൃശ്യങ്ങൾ ആരുടെയോ മൊബൈൽ കാമറ വഴിയായി പുറംലോകത്തെത്തിയതുകൊണ്ടു മാത്രം നമുക്കിടയിലെ ചില സംഘടനകളുടെ യഥാർഥ മുഖം കുറെപ്പേർകൂടി തിരിച്ചറിഞ്ഞു.

റിപ്പബ്ലിക്കിനെയും ഭരണഘടനയെയും രക്ഷിക്കുക എന്ന ആശയപ്രചാരണം പ്രഖ്യാപിത ലക്ഷ്യമാക്കിയാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഈ ബഹുജനസമ്മേളനം നടത്തിയതെങ്കിലും, മുദ്രാവാക്യങ്ങൾ സൂചിപ്പിക്കുന്നത് ഒരു വിഭാഗം ആളുകളെ ഇല്ലായ്മ ചെയ്യാൻ ചിലർ അരയും തലയും മുറുക്കി തയാറായി നിൽക്കുന്നു എന്നതാണ്. മറ്റു മതങ്ങളെയും അവരുടെ വിശ്വാസങ്ങളെയും അംഗീകരിക്കാതെ ഇത്തരക്കാർ വിഭാവനം ചെയ്യുന്ന റിപ്പബ്ലിക്കും ഭരണഘടനയും എന്താണ് എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. ഇതേ സംഘടന സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു നടത്തിയിരുന്ന ഫ്രീഡം മാർച്ചിനെ കേരള സർക്കാർ 2012ൽ നിരോധിത സംഘടന ആയ സിമിയുടെ പുതിയ രൂപമാണെന്ന വാദമുയർത്തി തടയുകയുമുണ്ടായിരുന്നു. വർഷങ്ങൾക്കുശേഷം ഫ്രീഡത്തിൽനിന്നും റിപ്പബ്ലിക്കിലേക്കുള്ള മാറ്റവുമായി ശക്തി പ്രകടിപ്പിക്കുകയാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത‍്യ.

തീവ്രസ്വഭാവമുള്ള സംഘടനകൾ എന്നു കോടതിയും

ആർഎസ്എസ് പ്രവർത്തകനായിരുന്ന സഞ്ജിത്തിന്‍റെ കൊലപാതകം സിബിഐ അന്വേഷിക്കണം എന്ന പരാതിയെ തുടർന്ന് നടന്ന വാദത്തിലാണ്, ഈ മാസം 13ന് കേരള ഹൈക്കോടതി എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് പോലുള്ള സംഘടനകൾ ആക്രമണത്തെ പ്രോത്സാഹിപ്പിക്കാൻ തക്ക തീവ്രവാദസ്വഭാവമുള്ള സംഘടനകളാണ് എന്ന് അഭിപ്രായപ്പെട്ടത്. തീവ്രസ്വഭാവമുള്ള പ്രസ്ഥാനങ്ങൾ ആയിട്ടും അവയൊന്നും നിരോധിക്കപ്പെട്ടിട്ടില്ല എന്നായിരുന്നു ജഡ്ജി കെ. ഹരിപാലിന്‍റെ നിരീക്ഷണം.

അച്യുതാനന്ദനും പിണറായിയും പറഞ്ഞത്

2010 ജൂലൈയിലാണ് അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ പോപ്പുലർ ഫ്രണ്ടിനെതിരേ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് വിമർശിച്ചത്. ഇരുപതു വർഷംകൊണ്ടു കേരളത്തെ ഒരു മുസ്‌ലീം ഭൂരിപക്ഷ സംസ്ഥാനം ആക്കാനാണ് പോപ്പുലർ ഫ്രണ്ട് ശ്രമിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്‍റെ ആരോപണം. ചോദ്യപേപ്പർ വിവാദത്തെ തുടർന്ന് കോളജ് അധ്യാപകനായ ടി.ജെ. ജോസഫിന്‍റെ കൈവെട്ടിയ സംഭവത്തോടനുബന്ധിച്ചായിരുന്നു മുഖ്യമന്ത്രി ഈ പ്രസ്താവന നടത്തിയത്. സമാനമായ നിരീക്ഷണം മുഖ്യമന്ത്രിക്ക് മുമ്പ് ജൂലൈ 23 ന് സിപിഎം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടും നടത്തിയിരുന്നു.

2021 സെപ്റ്റംബർ 22ന് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വാർത്താ സമ്മേളനത്തിൽ ചെറുപ്പക്കാർ മതതീവ്രനിലപാടുകളിൽ ആകൃഷ്ടരായി തീവ്രവാദ സംഘടനകളിൽ എത്താതിരിക്കാനും തെറ്റായ നിലപാടുകളിൽനിന്നു പിന്തിരിപ്പിക്കാനും സ്പെഷൽ ബ്രാഞ്ച് ഡീ-റാഡിക്കലൈസേഷൻ പരിപാടികൾ മഹല്ല് കമ്മറ്റികളും മദ്രസകളും കേന്ദ്രമാക്കി നടത്തുന്നു എന്നു വെളിപ്പെടുത്തിയിരുന്നു. പലപ്പോഴും കേരളത്തിൽ മതതീവ്രവാദമൊന്നും ഇല്ല എന്നു പറഞ്ഞിരുന്ന മുഖ്യമന്ത്രി നടത്തിയ ഈ വെളിപ്പെടുത്തൽ മാത്രം മതി ഇവിടെ മതത്തിന്‍റെ പേരിൽ തീവ്രസംഘടനകൾ പ്രവർത്തിക്കുന്നുണ്ട് എന്നതിന്‍റെ തെളിവ്. ഏതു സംഘടനകളാണ് റാഡിക്കലൈസേഷൻ പ്രക്രിയകളിൽ പങ്കാളികളാകുന്നതെന്ന് മുഖ്യമന്ത്രിയോ പൊലീസോ ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, പൊതുജനത്തിന് ഇത്തരം സംഘടനകളെ മനസിലാക്കാൻ ആലപ്പുഴ സമ്മേളനം ഉപകരിച്ചു എന്നതു തീർച്ചയാണ്.

മുന്നറിയിപ്പ് നല്കുവാൻ ഐക്യരാഷ്‌ട്ര സംഘടനയും

ഐക്യരാഷ്‌ട്ര സംഘടനയുടെ സെക്യൂരിറ്റി കൗൺസിലിന്‍റെ മോണിറ്ററി ടീം 2020 ജൂലൈ 23നു പ്രസിദ്ധീകരിച്ച 26-ാമതു റിപ്പോർട്ടിൽ ഇന്ത‍്യയിൽ ഐഎസ് തീവ്രവാദ പ്രവർത്തനങ്ങൾക്കു നിരവധി അംഗങ്ങൾ ഉണ്ടെന്നുള്ള വെളിപ്പെടുത്തലുകൾ ഉണ്ട്. റിപ്പോർട്ടിന്‍റെ 68-ാം നമ്പറിൽ പറയുന്നത് പ്രകാരം ഐഎസ് ഇന്ത്യ ഘടകത്തിൽ ഉള്ള ഇരുനൂറോളം പേരിൽ ഭൂരിഭാഗവും കേരളത്തിലും കർണാടകയിലും ആണെന്നാണ്.

വെളിപ്പെടുത്തലുകളുമായി ഡിജിപിയും

വിരമിക്കുന്നതിന് രണ്ടു ദിവസം മുൻപ്, 2021 ജൂൺ 27നാണ് കേരളം ഐഎസ് റിക്രൂട്ടിംഗ് താവളമാണെന്ന് ഡിജിപി ലോക്നാഥ് ബഹ്റ തുറന്നു പറഞ്ഞത്. സംസ്ഥാനത്ത് തീവ്രവാദ ഗ്രൂപ്പുകളുടെ സ്ലീപ്പിംഗ് സെല്ലുകൾ ഉണ്ടോ എന്ന സംശയവും അദ്ദേഹം പ്രകടിപ്പിക്കുകയുണ്ടായി.

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് തീവ്രസ്വഭാവമോ?

1993 ലെ ബാബറി മസ്ജിദിന്‍റെ തകർച്ചയോടനുബന്ധിച്ച് രൂപം കൊണ്ട നാഷണൽ ഡെവലപ്മെന്‍റ് ഫ്രണ്ട് (എൻഡിഎഫ് ) എന്ന സംഘടനയുടെ തുടർച്ചയായിട്ടാണ് 2006 ൽ ഇന്നത്തെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന പ്രസ്ഥാനം രൂപമെടുക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ മുസ്‌ലീം സംഘടനകളുമായി ബന്ധപ്പെട്ടുള്ളതാണ് ഇവയുടെ ദേശീയ സ്വഭാവം. ന്യൂനപക്ഷ അവകാശങ്ങൾക്കുവേണ്ടിയുള്ള പ്രവർത്തനങ്ങളാണ് മുഖ്യ ലക്ഷ്യമായി ഇവർ അവകാശപ്പെടുന്നത്. രാഷ്‌ട്രീയ സ്വയം സേവക സംഘത്തിന്‍റെ അതേ മാതൃകയിലാണ് പോപ്പുലർ ഫ്രണ്ട് തങ്ങളുടെ പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. പോപ്പുലർ ഫ്രണ്ടിന്‍റെ രാഷ്‌ട്രീയ മുഖമാണ് സോഷ‍്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത‍്യ(എസ്ഡിപിഐ).

എന്നിരുന്നാലും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നിരോധിത സംഘടനയായ സിമിയുടെ പുനരവതാരം ആയിട്ടാണു വീക്ഷിക്കപ്പെടുന്നത്. കാരണം സിമിയുടെ ആദ്യകാല പ്രവർത്തകരായിരുന്നു ഈ സംഘടനയുടെ പിന്നിലും പ്രവർത്തിച്ചിരുന്നത്. ഇന്ത്യയിൽ നടന്ന നിരവധി ഭീകര ആക്രമണങ്ങളുടെ പിന്നിലും, വിശിഷ്യാ 2002-03 കാലയളവിൽ നടന്ന മുംബൈ സ്ഫോടനങ്ങൾക്കു പിന്നിലും സിമിയുടെ പങ്ക് തെളിയിക്കപ്പെട്ടിട്ടുണ്ട്. മാറാട് കലാപത്തിലെ പ്രതികളിൽ പലരും പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായിരുന്നു എന്ന് ജസ്റ്റീസ് തോമസ് പി. ജോസഫ് കമ്മീഷൻ റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.

2014 ഫെബ്രുവരിയിൽ കേരള സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലമനുസരിച്ച് പോപ്പുലർ ഫ്രണ്ട് 27 കൊലപാതകങ്ങൾ, 86 കൊലപാതകശ്രമങ്ങൾ, 106 വർഗീയ ലഹളകൾ എന്നിവയിൽ പ്രതി ചേർക്കപ്പെട്ടിട്ടുണ്ട്. മതപരിവർത്തനം, വർഗീയത തുടങ്ങിയവയെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങളാണ് പോപ്പുലർ ഫ്രണ്ട് പുലർത്തുന്നതെന്നും ഇസ്‌ലാമികവത്കരണമാണ് അവരുടെ ലക്ഷ്യമെന്നും പ്രസ്തുത സത്യവാങ്മൂലം സൂചിപ്പിക്കുന്നുണ്ട്. 2010 ജൂലൈ നാലിന്, ചോദ്യപേപ്പർ വിവാദത്തിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അധ്യാപകന്‍റെ കരം ഛേദിച്ചതോടെയാണ് ഈ സംഘടനയുടെ ഭീകരമുഖം സമൂഹത്തിനു മുന്നിൽ അനാവൃതമായത്.

വേഷപ്പകർച്ചയുമായി ജനങ്ങളിലേക്ക്

എല്ലാ തീവ്രവാദ സ്വഭാവങ്ങളെയും മറച്ചുവച്ച് കൂടുതൽ ജനകീയമാകുന്ന നയതന്ത്രമാണ് പോപ്പുലർ ഫ്രണ്ട് ഈയടുത്ത കാലത്തായി അനുവർത്തിക്കുന്നത്. ജനകീയ പ്രശ്നങ്ങളിലെല്ലാം ഇടപെടുന്നു, നന്മ മരങ്ങളായി പാർട്ടി പ്രവർത്തകരെ അവതരിപ്പിക്കുന്നു, ഒപ്പം തീവ്ര ഹിന്ദുത്വവാദത്തെ പ്രതിരോധിക്കാൻ തങ്ങളേയുള്ളൂ എന്ന പ്രതീതി സമൂഹത്തിൽ, ന്യൂനപക്ഷങ്ങൾക്കിടയിൽ നിർമ്മിച്ചെടുക്കുന്നു. കർണാടകയിലെ ക്രിസ്തീയ ദേവാലയങ്ങൾക്കെതിരേയുള്ള ആക്രമണങ്ങളിൽ പ്രതിഷേധിച്ച് കോട്ടയത്ത് എസ്ഡിപിഐ 2021 ഡിസംബർ 21ന് നടത്തിയ റാലി ഇതിന് ഒരു ഉദാഹരണമാണ്.

അതേസമയം തന്നെ ഈയടുത്ത കാലത്തായി നടന്നിട്ടുള്ള രാഷ്‌ട്രീയ കൊലപാതകങ്ങളിൽ പലതിലും പ്രതികൾ എസ്ഡിപിഐ പ്രവർത്തകരാണ്. തിരിച്ചടികളിൽ എസ്ഡിപിഐ പ്രവർത്തകർ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. കേരളത്തിന്‍റെ സമാധാന അന്തരീക്ഷം തകർക്കാൻ തീവ്ര ഹിന്ദു-മുസ്‌ലീം സംഘടനകൾ തമ്മിലുള്ള സംഘർഷങ്ങൾ കാരണമായിട്ടുണ്ട്. ചിലയിടങ്ങളിലെങ്കിലും ക്രിസ്തീയ സ്ഥാപനങ്ങളെ ലക്ഷ്യംവച്ച് വിവാദങ്ങൾ സൃഷ്ടിച്ചെടുക്കാൻ ഇത്തരം സംഘടനകൾ ശ്രമിച്ചിട്ടുണ്ട്.

വോട്ടിന് വേട്ടക്കാരുടെ സംരക്ഷകരാകുന്നവർ

ഭൂരിപക്ഷം വരുന്ന മുസ്‌ലീം സമൂഹത്തെ സംഘടനാപരമായും മതപരമായും സ്വാധീനിക്കാൻ ഇത്തരം തീവ്ര സംഘടനകൾക്കു കഴിയുന്നുണ്ട് എന്നതിനു തെളിവുകൾ ആവശ്യമില്ല. അരക്ഷിതാവസ്ഥ നിർമിച്ചെടുത്തു തങ്ങളുടെ ഭ്രാന്തൻ ലക്ഷ്യങ്ങൾ സാധിച്ചെടുക്കാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നവർക്കു സംരക്ഷണം നൽകുന്നത് ഇവിടത്തെ ഭരണകൂടം തന്നെയാണ്. വോട്ടിനുവേണ്ടി സാമൂഹിക തിന്മകളെ നിഷേധിക്കുകയും ചിലപ്പോൾ ന്യായീകരിക്കുകയും ചെയ്യുന്ന പ്രവണത വർധിച്ചുവരുന്നു. വർഗീയതയും തീവ്രവാദവും പ്രസംഗിക്കുന്നവരിൽ ആരും തന്നെ ശിക്ഷിക്കപ്പെടുന്നില്ല. ‌ഇത്തരം വിധ്വംസക പ്രവർത്തനങ്ങളെ തുറന്നു കാണിക്കുന്നവരെ ഒറ്റപ്പെടുത്തി ആക്രമിക്കുന്ന രീതി സർക്കാർപോലും തുടരുമ്പോൾ, ഭാവി കേരളം ഒരു ഭീതിയാവുകയാണ്. ഇവിടത്തെ ബഹുഭൂരിപക്ഷം ജനങ്ങളും സൗഹാർദവും സമാധാനവും ആഗ്രഹിക്കുന്നവരാണ്. വിഭാഗീയതയും വർഗീയതയും കൊച്ചുകുട്ടികളിൽപോലും കൊലവിളിയുടെ അട്ടഹാസമാകുമ്പോൾ സർക്കാർ ഇങ്ങനെ നിഷ്ക്രിയമായി പെരുമാറാൻ പാടില്ല.
(കെസിബിസി ഐക‍്യ-ജാഗ്രതാ കമ്മീഷൻ സെക്രട്ടറിയാണ് ലേഖകൻ)

നിങ്ങൾ വിട്ടുപോയത്